2016, ജൂൺ 28, ചൊവ്വാഴ്ച

വിധിയുടെ വിളയാട്ടം

ആദ്യമേ പറയട്ടെ , ഇതൊരു കഥയാണ്. ആരുമായും ഈ കഥക്ക് യാതൊരു ബന്ധവുമില്ല.

ഷാഹിന....
ചെറുപ്രായത്തിൽ തന്നെ വിധവയുടെ വേഷം കെട്ടേണ്ടിവന്നു ഷാഹിനക്ക്.
സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുമ്പോൾ തന്നെ , വിധി ആ സ്വപ്നങ്ങൾക്ക് മീതെ കരിനിഴൽ വീഴ്‌ത്തി.

ഇരുപതാമത്തെ വയസ്സിൽ ആരിഫിന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ചു കയറുമ്പോൾ ഷാഹിനക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു. പാവപെട്ട വീട്ടിലെ പെൺകുട്ടികൾ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പാടില്ലെന്ന അപകർഷതാബോധം ഷാഹിനയുടെ മനസ്സിൽ ഉറഞ്ഞുകിടപ്പുണ്ടായിരുന്നു. പക്ഷേ, ആരിഫ് ഷാഹിനയെ സ്വപ്നം കാണാൻ പഠിപ്പിച്ചു. അവന്റെ സ്വപ്നങ്ങൾക്കൊപ്പം നടക്കാൻ പ്രേരിപ്പിച്ചു.

സുന്ദരമായ ജീവിതമായിരുന്നു. ഗൾഫ് പണത്തിന്റെ മാസ്മരികതയിൽ ബന്ധുക്കളുടെ വലയംതന്നെ ആരിഫിനെ ചുറ്റി നിന്നിരുന്നു. ആരെയും സഹായിക്കുന്നതിൽ ആരിഫിന് ഒരു വിഷമവുമില്ലായിരുന്നു. അതിൽ ഷാഹിനക്കും ഒട്ടും പരിഭവവുമില്ലായിരുന്നു. അവരുടെ സുന്ദരമായ ജീവിതത്തിൽ ഒരു പെൺകുഞ്ഞും പിറന്നു. മെഹറിൻ.

ഷാഹിന, ഇതെന്റെ ഗൾഫിലേക്കുള്ള അവസാനത്തെപോക്കാണ്. ഒരു വർഷംകൂടിയുള്ളു ഈ പ്രവാസ ജീവിതം. ഇനിയുള്ളകാലം നിന്റെയും നമ്മുടെ മോളുടെയും കൂടെ ഉള്ളതുകൊണ്ട് സുഖമായി ജീവിക്കാം. ഈ വാർത്ത കേട്ടപ്പോൾ ഷാഹിനയുടെ മനസ്സിൽ ഒരു മൈലാഞ്ചിപ്പാടം പൂത്തുലഞ്ഞു.

പക്ഷേ, വിധിയുടെ ക്രൂരമായ കരങ്ങൾ ഗൾഫിൽവെച്ചു വാഹനാപകടത്തിന്റെ രൂപത്തിൽ ആരിഫിന്റെ ജീവൻ കവർന്നെടുത്തു. ആ വാർത്ത ഷാഹിനയുടെ മനസ്സിനെ തകർത്തുകളഞ്ഞു. ഒന്നു നിലവിളിക്കാൻപ്പോലും കഴിയാതെ ഷാഹിന തകർന്നുപോയി.

ആരിഫിന്റെ  ഓർമകളുമായി ഷാഹിനയുടെ ജീവിതം ദിവസങ്ങളായി മറഞ്ഞുക്കൊണ്ടിരിന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആരിഫിന്റെ അഭാവത്തോടെ യാത്ര പറഞ്ഞുപോയി. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും എല്ലാവരെയും സഹായിച്ച ആരിഫിന്  പക്ഷേ , തന്റെ പ്രിയതമയുടെയും, മകളുടെയും കാര്യത്തിൽ വട്ടപൂജ്യമായിപ്പോയി.

കുറച്ചുപേർ ഷാഹിനയെ വേറൊരു വിവാഹത്തിന് നിർബന്ധിച്ചു. പക്ഷേ , ആരിഫിന്റെ സ്ഥാനത്തു വേറൊരാളെ പ്രതിഷ്ഠിക്കാൻ ഷാഹിനക്ക് കഴിയുമായിരുന്നില്ല. മകളെ പ്രായമായ ഉമ്മയെ ഏൽപ്പിച്ചു ഷാഹിന നഗരത്തിലെ തുണിക്കടയിൽ ജോലിക്കു പോയി തുടങ്ങി. ചെറുപ്പമായ ഷാഹിനയെ ചുറ്റുവട്ടത്തുള്ള യുവാക്കളുടെ കണ്ണുകൾ കൊത്തിവലിക്കുന്നുണ്ടായിരുന്നു.

മെഹറിന് ഇപ്പോൾ നാലുവയസ്സു കഴിഞ്ഞു. ഇടക്കിടക്ക് പനി വരുന്നു. ചുമക്കുമ്പോൾ രക്തം ശർദ്ധിക്കുന്നു. ഷാഹിന വല്ലാതെ ഭയന്നു. മകളെയും വാരിയെടുത്തു ആശുപത്രിയിലേക്ക് പോയ ഷാഹിനക്ക് വിധി കരുതിവെച്ചതു ഹൃദയംപൊട്ടുന്ന വാർത്തയായിരുന്നു. മെഹറിന് ഹൃദയസംബന്ധമായ അസുഖമാണെന്ന് ഡോക്ടർമാർ വിധിയെഴുതി.

ആഴ്ചയിൽ മോളെയുംകൊണ്ട് ആശുപത്രിയിൽ പോകുന്ന ഷാഹിനയെ സാമ്പത്തിക ബാധ്യത പിടിമുറുക്കി. അടുത്തുള്ള ആരോടെങ്കിലും സഹായം ചോദിച്ചാൽ പകരം ആവശ്യപ്പെടുന്നത് ഷാഹിനയുടെ ശരീരമായിരുന്നു. ഒരു ദിവസം ആശുപത്രിയിൽപോയ ഷാഹിന റോഡിൽ തലകറങ്ങി വീണു.  ഇതു കണ്ടു അടുത്തുള്ള ഓട്ടോ ഡ്രൈവർ നിസാർ ഷാഹിനയെയും മോളെയും ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി. ഓട്ടോക്കൂലി കൊടുക്കാൻപ്പോലും ഷാഹിനയുടെ കൈയിൽ പൈസ ഉണ്ടായിരുന്നില്ല. ഷാഹിനയുടെ കഥ നിസാറിനെ സങ്കടപ്പെടുത്തി. സ്വന്തം സഹോദരിയോടെന്നപ്പോലെ ഷാഹിനയോടു പെരുമാറി. തിരിച്ചു വീട്ടിൽ കൊണ്ടുവിട്ടു കഴിഞ്ഞു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്നു പറഞ്ഞു നമ്പറും കൊടുത്തു.

പ്രാരാബ്ധകാരനായ നിസാർ ഒരു സഹോദരന്റെ സ്ഥാനത്തു നിന്നു ഷാഹിനയെ സഹായിച്ചു. ഈ അവസ്ഥയിൽ ഷാഹിനക്കും വലിയൊരു ആശ്വാസമായിരുന്നു. പക്ഷേ. അടുത്തുള്ള യുവാക്കളിൽ സദാചാരബോധം തലപൊക്കി. പലപ്പോഴും നിസാറിനെ തടഞ്ഞു നിർത്തി അവർ ഭീഷണിപ്പെടുത്തി.

ഒരു ദിവസം രാത്രി മെഹറിന് പനി കലശലായി. ഷാഹിന പേടിച്ചു. നിസാറിനെ വിളിച്ചു. അപ്പോൾ തന്നെ നിസാർ ഓട്ടോയുമായി വന്നു. അകത്തുകയറി മെഹറിനെയും എടുത്തു പുറത്തു വന്നപ്പോൾ മുറ്റം നിറച്ചും ആൾക്കൂട്ടം. ഷാഹിനയെയും നിസാറിനെയും അപമാനിച്ചുകൊണ്ടു സംസാരവും തുടങ്ങി. ഇതൊന്നും കാര്യമാക്കാതെ നിസാർ മെഹറിനെയും എടുത്തു ഷാഹിനയോടൊപ്പം ഓട്ടോയിൽ കയറാൻ തുടങ്ങിയപ്പോൾ ആൾക്കാർ തടഞ്ഞു. നിസാർ അവരോടു കെഞ്ചി. കുഞ്ഞിന് തീരെ സുഖമില്ല. കുഞ്ഞിനെയൊന്നു ആശുപത്രിയിൽ കൊണ്ടുപോയിക്കോട്ടെ. അതുപറഞ്ഞു മുഴുമിപ്പിക്കാൻ നിസാറിനെ അവർ അനുവദിച്ചില്ല. ഒരു ഇഷ്ടികകക്ഷണം നിസാറിന്റെ നെഞ്ചിൽ ആഞ്ഞുപതിച്ചു. പിന്നെ കല്ലും,കമ്പും  നിസാറിന്റെ ശരീരത്തിനെ പൊതിഞ്ഞു. ഒന്നു നിലവിളിക്കാൻപ്പോലും കഴിയാതെ നിസാറിന്റെ ജീവൻ പിടഞ്ഞു തീർന്നു.
ജീവൻ അവസാനിച്ചു എന്നു ഉറപ്പു  വരുത്തിയ ശേഷം സദാചാര പോലീസുകാർ പലവഴിക്ക് പിരിഞ്ഞു.

പോകുന്ന വഴിക്കു ഷാഹിനക്ക് അവർ ഒരു പേരുമിട്ടു. വേശ്യ.

ഷാഹിന തകർന്നു പോയി. ഈ സമൂഹം എന്നെയും മോളെയും ജീവിക്കാൻ അനുവദിക്കില്ലെന്ന ബോധം ഷാഹിനയുടെ മനസ്സിൽ ഉടലെടുത്തു. മോളെയും വാരിയെടുത്തു അകത്തേക്ക് പോയ ഷാഹിനയുടെ മനസ്സിൽ വീടിന്റെ ഉത്തരത്തിൽ പിടയുന്ന അവരുടെ തന്നെ ശരീരം ആടിയുലഞ്ഞു........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ