2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

പാഴ്ക്കിനാവ്

പോയ കാലത്തിന്റെ നിറമുള്ള ഓർമയിൽ ഇന്നും ജീവിക്കുന്ന രേവതി...

അവളുടെ കാത്തിരിപ്പിനു അർത്ഥമില്ലെന്ന് അറിയാം. എന്നാലും വെറുതെയെങ്കിലും ആശിച്ചു പോകുന്നു. ഒരു നിമിഷം കൂടി ഒന്നാകാൻ...ഇന്നും ഏകയായി അവൾ കാത്തിരിക്കുന്നു.

വെറുതെ വഴിക്കണ്ണുമായി രേവതി നോക്കി നിൽക്കും. അവൾക്കറിയാം. അവളുടെ മടിയിൽ കിടന്നാണ് ശരത് അവസാന ശ്വാസമെടുത്തതെന്ന്.

ആശുപത്രി കിടക്കയിൽ നിന്നും ശരത് ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു. അവന്റെ നെഞ്ചിടിപ്പ് നോക്കി രേവതിയും സദാസമയവും അവന്റൊപ്പം തന്നെയായിരുന്നു.

വിവാഹം കഴിഞ്ഞു എട്ടു വർഷമായി. ഇതുവരെ ഒരു കുഞ്ഞിക്കാൽ കാണാൻ ഇരുവർക്കും ഭാഗ്യമുണ്ടായില്ല. പോകാത്ത ആശുപത്രികളില്ല. വിളിക്കാത്ത ദൈവങ്ങളില്ല..

സങ്കടത്തോടെയിരിക്കുന്ന രേവതിയെ നോക്കി ശരത് എപ്പോഴും പറയും. നിനക്ക് മകനായി ഞാനില്ലേ. എനിക്ക് മകളായി നീയും. ഈശ്വരൻ അനുഗ്രഹിച്ചാൽ നമ്മളെ സ്നേഹിക്കാൻ മക്കൾ വരും. അതുവരെ നിനക്ക് ഞാനും എനിക്ക് നീയും കുഞ്ഞുങ്ങളാകാം. ഇത് കേട്ടു കഴിയുമ്പോൾ രേവതി ഒരു തേങ്ങലോടെ ശരത്തിന്റെ മാറിലേക്ക് ചായും. രേവതിയെ ആശ്വസിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെങ്കിലും അവന്റെ മിഴികളും നിറയുമായിരുന്നു....

ഓഫിസിലെ തിരക്കിനിടയിൽ ഒരു ദിവസം ശരത് പെട്ടെന്ന് തല കറങ്ങി വീണു. ഒന്നു രണ്ടു സഹപ്രവർത്തകർ ചേർന്ന് ശരത്തിനെ ആശുപത്രിയിലെത്തിച്ചു. ആ ആശുപത്രി വാതിൽ മുതൽ ശരത്തിന്റെയും രേവതിയുടെയും ജീവിതത്തിന്റെ വേർപിരിയൽ ഈശ്വരൻ കുറിച്ചിരുന്നു. രക്താർബുദമെന്ന മാരക രോഗം ശരത്തിന്റെ രക്താണുവിൽ പടർന്നിരുന്നു. പിന്നെ ജീവിതം നീട്ടി കിട്ടാൻ വേണ്ടി മരുന്നുമായി ശരത് പൊരുതി. സദാസമയവും രേവതി ശരത്തിനു കൂട്ടിരുന്നു.

അപ്പോഴേക്കും ഈശ്വരൻ രേവതിയുടെ വയറ്റിൽ ഒരു കുഞ്ഞു തുടിപ്പ് നൽകിയിരുന്നു. തിരിച്ചു കിട്ടില്ലെന്ന്‌ ഉറപ്പുണ്ടായിട്ടും ശരത് ഒരു പുനർജന്മം പ്രതീക്ഷിച്ചു. വർഷങ്ങളുടെ പ്രാർത്ഥനയാണ്, ആഗ്രഹമാണ് സ്വന്തം കുഞ്ഞിന്റെ മുഖം കാണുകയെന്നുള്ളത്. സ്വന്തം രക്തത്തിൽ പിറക്കുന്ന ആ കുഞ്ഞിന്റെ മുഖമൊന്നു കണ്ടിട്ട് തന്റെ ജീവനെടുത്തോളു എന്നു ആ കിടപ്പിലും മനമുരുകി ശരത് പ്രാർത്ഥിച്ചു. രേവതിയുടെയും ശരത്തിന്റെയും കണ്ണുനീർ കാണിക്ക പക്ഷേ ഒരു ദൈവങ്ങളും കേട്ടില്ല.

രേവതിയുടെ വയറിൽ മുഖമമർത്തി ശരത് കുഞ്ഞിനോട് സംസാരിക്കും. അച്ഛന് ഒന്നും പറ്റില്ലെടാ...നിന്നെ കണ്ടിട്ട് , നിന്നെ കൊഞ്ചിച്ചു വളർത്തി. നിന്റെ ഓരോ ആഗ്രഹങ്ങളും സാധിച്ചു തന്നിട്ടേ അച്ഛൻ എങ്ങോട്ടും പോകു. അതുവരെ നിന്റെ നിഴലായി ഞാൻ കാണും. നീ നോക്കിക്കോ രേവതി ഇത് മോനായിരിക്കും. നമ്മുടെ കണ്ണൻ മോൻ. ഇത് കേട്ടപ്പോൾ രേവതിയുടെ ഹൃദയം പൊടിഞ്ഞു പോയി. അവളുടെ മിഴികൾ കണ്ണുനീർ ചാലുകളായി. മനമുരുകി ദൈവങ്ങളോട് അവൾ പ്രാർത്ഥിച്ചു....

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ശരത്തിന്റെ ശബ്ദമൊന്നും കേൾക്കുന്നില്ല. രേവതിയ്ക്കു വയറ്റിൽ ഒരു ചൂട് നനവ് അനുഭവപ്പെട്ടു. അവൾ തല കുനിച്ചു നോക്കി. ശരത്തിന്റെ വായിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നു. ഒരു നിലവിളി അവളുടെ തൊണ്ടയിൽ കുടുങ്ങി. അപ്പോഴും ശരത്തിന്റെ കൈകൾ രേവതിയുടെ വയറ്റിൽ ചുറ്റിപിടിച്ചിരുന്നു...

കാലിൽ എന്തോ സ്പർശനമേറ്റപ്പോൾ രേവതി ഓർമയിൽ നിന്ന് ഞെട്ടിയുണർന്നു. കണ്ണൻ മോനാണ്. അവൻ മുട്ടുകാലിൽ ഇഴഞ്ഞു രേവതിയുടെ അടുത്തെത്തിയതാണ്. രേവതി മോനെ വാരിയെടുത്തു....
ശരത്തേട്ട, നമ്മുടെ മോൻ ഇപ്പോൾ മുട്ടുകാലിൽ നീന്തും. എവിടെയെങ്കിലും പിടിച്ചു പതിയെ എഴുന്നേൽക്കും. നടക്കാൻ ശ്രമിക്കും. അവൻ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലാണ്. അത് കാണാൻ എന്റെ ശരത്തേട്ടനില്ലല്ലോ. അവനോടു പറഞ്ഞതല്ലേ..അവനെ കൊഞ്ചിക്കാൻ, ലാളിക്കാൻ, അവന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തിട്ടേ എങ്ങോട്ടും പോകുമെന്ന്. എന്നിട്ടു ഞങ്ങളെ തനിച്ചാക്കി പോയില്ലേ...അവന്റെ കളിചിരി കാണാൻ നിൽക്കാതെ....

രേവതി മോനെയും ചേർത്ത് പിടിച്ചു നിശബ്ദം തേങ്ങി........

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഇയ്യാംപാറ്റകൾ

എടി, സിന്ധുവേ..
സമയമെന്തായെന്ന വിചാരം...?
എന്തൊരുറക്കമാടി...?
അമ്മയുടെ വിളിക്കേട്ടു സിന്ധു ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നു കണ്ണുതുറന്നു...
വയസ്സ് ഇരുപത്തിയേഴായി. ഇപ്പോഴും കൊച്ചുകുട്ടിയാണെന്ന വിചാരം...?
അമ്മ എന്നും രാവിലെ വിളിച്ചു എന്റെ വയസ്സിങ്ങനെ ഓർമിപ്പിക്കണ്ട...എനിക്കറിയാം.

എടി ഇന്നല്ലേ ചെറുകുന്നിൽ നിന്ന് ഒരു ചെക്കൻ കൂട്ടരേയുംകൊണ്ട് വരാമെന്നു പരമേശ്വരൻ പറഞ്ഞത്..നീയൊന്നു കുളിച്ചിട്ടു വേഷം മാറിവന്നേ..?
എന്തിനാ..? ഇതെത്രാമത്തെ തവണയാ അമ്മേ..? ഇങ്ങനെ ഒരുങ്ങിക്കെട്ടി നിൽക്കുന്നത്...? പെണ്ണുകാണലും കഴിഞ്ഞു അവരൊരു ചോദ്യം ചോദിക്കും. പെണ്ണിനെ ഞങ്ങൾക്കിഷ്ടമായി. ഇവൾക്ക് നിങ്ങളെന്തു കൊടുക്കുമെന്ന്. ആ ചോദ്യത്തിന് മുന്നിൽ അമ്മ ഉത്തരമില്ലാതെ നിൽക്കുന്നത് എനിക്കിന്നും കാണാം. സമ്പാദ്യം കെട്ടിപ്പൂട്ടി വെച്ചിരിക്കുവല്ലേ മോളേ കെട്ടിച്ചു വിടാൻ..! സിന്ധു ദേഷ്യത്തോടെ കുളിമുറിയിലേക്ക് നടന്നു. ലക്ഷ്മിയമ്മ ദയനീയതോടെ മകളെ നോക്കി നിന്നു.

സിന്ധു ജനലിലൂടെ നോക്കി. കാണാൻ വലിയ തെറ്റൊന്നുമില്ല. ഇരുനിറമാണെങ്കിലും തനിക്കുചേരും. ഇരുപത്തിയെട്ടാമത്തെ പെണ്ണുകാണലിനു ചായ കൊടുത്ത സതീഷിനെ സിന്ധു ഭാവി ഭർത്താവായി കണ്ടു സ്വപ്നം കാണാൻ തുടങ്ങി...വേണ്ട, ഇതും നടക്കാൻ സാധ്യത തീരെ കുറവാണ്. ഇരുപത്തിയേഴു വയസ്സും ഇരുപത്തിയെട്ടു പെണ്ണുകാണലും. അവൾ നെടുവീർപ്പിട്ടു.

സ്ത്രീധനം വേണ്ടായെന്നു പറഞ്ഞു സതീഷ് സിന്ധുവിനെ ഞെട്ടിച്ച ആദ്യത്തെ ചെറുപ്പക്കാരനായി. അങ്ങനെ സതീഷിന്റെ ജീവിതത്തിലേക്ക് സിന്ധു വലതുകാൽ വെച്ചു കയറി.  ദിവസങ്ങൾ കഴിയുംതോറും സിന്ധുവിന് ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങൾ മനസിലായി തുടങ്ങി. അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അമ്മയാണ്. സതീഷിനു രണ്ടു അനിയത്തിമാരുണ്ട്. സുജയും , സുമിത്രയും. അവർക്കും വിവാഹ ആലോചനകൾ വന്നുതുടങ്ങി.

ട..സതീഷേ, സുജക്കു നല്ലൊരു ആലോചന വന്നിട്ടുണ്ട്. നല്ല ജോലിയും നല്ല കുടുംബവും. അങ്ങനെയുള്ള കുടുംബത്തിലേക്ക് അവളെയും നമ്മൾക്ക് അങ്ങനല്ലേ പറഞ്ഞു വിടാൻ പറ്റു. നാലുപേര് കുറ്റം പറയാത്ത രീതിയിൽ എന്തെങ്കിലും കൊടുത്തു വേണം ഈ വിവാഹം നടത്താൻ. സതീഷിനോട് അമ്മ കാര്യങ്ങൾ പറഞ്ഞു. ഇപ്പോൾ എന്റെ കൈയിൽ ഒരു നിവൃത്തിയുമില്ലമ്മേ. എന്റെ കല്യാണം കഴിഞ്ഞതിന്റെ ക്ഷീണം ഒന്നു മാറി വരുന്നതേയുള്ളു. ഒരു വർഷം കൂടി കഴിയട്ടെ. സുജയുടെ പഠിപ്പൊക്കെ കഴിയട്ടെ. അങ്ങനെ പറഞ്ഞാൽ എങ്ങനാ സതീഷേ...? അമ്മയ്ക്ക് ദേഷ്യം വന്നു. നീ തൊലിവെളുപ്പു കണ്ടു ഒരുത്തിയെ ഒന്നും വാങ്ങാതെ ഇവിടെക്കൊണ്ടു വന്നെന്നു കരുതി എന്റെ മക്കളെയും അങ്ങനെ പറഞ്ഞു വിടാൻ പറ്റുമോ...?

ദിവസങ്ങൾ കഴിയുംതോറും ഭർത്താവിന്റെ വീട്ടിലെ ജീവിതം സിന്ധുവിന് സങ്കടങ്ങൾ സമ്മാനിച്ചു തുടങ്ങി. കുത്തുവാക്കും വഴക്കും. ആദ്യമൊക്കെ സിന്ധുവിനെ സമാധാനിപ്പിച്ച സതീഷിനും ദേഷ്യം വന്നുതുടങ്ങി. ജീവിക്കണമെങ്കിൽ തൊലി വെളുപ്പ് മാത്രം പോരാ. കൈയിൽ വല്ലതും വേണം. സതീഷിന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. അവസാനം അനിവാര്യമായ മടങ്ങിപ്പോക്ക് സിന്ധുവിന്റെ മുന്നിൽ വഴിതുറന്നു.
സ്വന്തം വീട്ടിലേക്കു വന്നതുപ്പോലല്ല സിന്ധു മടങ്ങി പോകുന്നത്. വയറ്റിൽ വളരുന്ന ഒരു കുഞ്ഞുതുടിപ്പുമായിട്ടാണ് തിരിച്ചുപ്പോക്ക്.

ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിട്ടു സിന്ധു രണ്ടു വർഷം കഴിഞ്ഞു. അമ്മയുടെ പെൻഷനും, ചെറിയ ചെറിയ ജോലികളുമായി ജീവിതം ഞെരുക്കത്തോടെ മുന്നോട്ടുപോയി. ഇനിയിങ്ങനെ പോയിട്ട് കാര്യമില്ല. എന്തെങ്കിലും സ്ഥിരം വരുമാനം വേണം. അഞ്ജലി മോൾ വളർന്നു വരുകയാണ്.

സിന്ധു ജോലിക്കു വേണ്ടി ഓരോ സ്ഥാപനങ്ങൾ കയറിയിറങ്ങി. അവൾക്കു ആ യാത്രകളിൽ ഒരു കാര്യം മനസ്സിലായി. എനിക്ക് സുന്ദരമായ ജീവിതം കിട്ടും. പക്ഷേ അവരൊക്കെ ആഗ്രഹിക്കുന്നത് തന്റെ ശരീരമാണ്. സതീഷ് തന്നെ പറഞ്ഞിട്ടില്ലേ. തൊലിവെളുപ്പു മാത്രംകൊണ്ടു കാര്യമില്ല. സമ്പത്തും വേണമെന്ന്. തന്റെ കൈയിൽ സൗന്ദര്യമുണ്ട്. അതുവെച്ചു സമ്പത്തുണ്ടാക്കാം....സിന്ധുവിന് ലോകത്തോട് തന്നെ വെറുപ്പ് തോന്നി. ഈ ഭൂമിയിൽ തനിക്കു ജന്മം തന്ന ദൈവത്തിനെ അവൾ പരിഹസിച്ചു..

സാമ്പത്തികമില്ലാതെ തന്നെയും, സ്വന്തം രക്തത്തെയും തിരിച്ചു വിളിക്കാത്ത സതീഷിനോട് , സ്ത്രീധനം ഇല്ലാത്തതിന്റെ പേരിൽ തന്നെയൊരു കാഴ്ച വസ്തുവായിക്കണ്ട പുരുഷ കേസരികളോട്. തന്റെ ശരീരത്തിന്റെ മിനുസതയിൽ ജോലി വാഗ്ദാനം ചെയ്ത കോട്ടിട്ട ചെന്നായ്ക്കളോടു പകരം വീട്ടൽ എന്നെപ്പോലെ.. വികാരമില്ലാത്ത നിർജീവമായ മനസ്സുമായി സിന്ധുവിന്റെ രാത്രികൾ പലർക്കും വേണ്ടി ഉണർന്നിരുന്നു..
അവളെ പെണ്ണ് കാണാൻ വന്നിട്ട് സ്ത്രീധനമില്ലാതെ തിരിച്ചുപോയ പല പുരുഷ പ്രമുഖരും അവളുടെ പല രാത്രികളിലും അതിഥികളായി...

സിന്ധുവിന്റെ മകൾ അഞ്ജലിയുടെ വിവാഹം ഇന്നായിരുന്നു. ഏറ്റവും ഉയർന്ന സ്ത്രീധനം നൽകി അഞ്ജലിയുടെ വിവാഹം കഴിഞ്ഞു. ആളും ആരവങ്ങളുമൊഴിഞ്ഞു. സിന്ധു വീണ്ടും തനിച്ചായി...തന്റെ വഴിപിഴച്ച ജീവിതം മകൾ ഇതുവരെ അറിഞ്ഞിട്ടില്ല. തന്റെ ഉറക്കമൊഴിഞ്ഞ വിയർപ്പു നനഞ്ഞ രാത്രികളാണ് അവളുടെ ശരീരത്തിലെ സ്വർണമെന്നു അവൾക്കറിയില്ല. ഇനി അങ്ങനെയൊരു വാർത്ത അവൾക്കു കേൾക്കേണ്ടി വന്നാൽ അവളുടെ ജീവിതവും ഭാവിയിൽ തന്റെ വഴിക്കാകും.

വേണ്ട.. ശരീരത്തിൽ ചുളിവുകൾ വീണുതുടങ്ങി...

ഇനിയാർക്കു വേണ്ടി ജീവിക്കണം..?  തന്റെ സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തിയ ഈ സമൂഹത്തിൽ....

തൊലി വെളുപ്പുള്ളപ്പോൾ തന്റെ ശരീരത്തിൽ മനുഷ്യ പുഴുക്കൾ ഇഴഞ്ഞു നടന്നു. ഇനി ഈ മണ്ണിലെ പുഴുക്കൾ തിന്നു തീർക്കട്ടെ ഈ ചുളിവ് വീണ ശരീരം...

സിന്ധു ജനൽ പഴുതിലൂടെ കാർമേഘം മൂടിയ നിശയെ നോക്കി നിന്നു...ആ മേഘക്കെട്ടിൽ അവളും ഒരു മേഘശകലമായി അലിഞ്ഞു ചേരുകയായിരുന്നു....!

2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

വൃദ്ധസദനത്തിൽ നിന്നുമൊരു ഓർമ്മക്കുറിപ്പ്.....

വൃദ്ധസദനത്തിൽ നിന്നുമൊരു ഓർമ്മക്കുറിപ്പ്.....
                *******

എന്റെ, പൊന്നുമോനെ....
ഇന്നും ഈ വിളിയിൽ പഴയതുപ്പോലുള്ള മധുരമാണ്. സ്നേഹത്തിന്റെ മധുരം. ഒരു ദേഷ്യവുമില്ല. ഒരിക്കലും നിന്നോട് ദേഷ്യപ്പെടാനും എനിക്ക് കഴിയില്ല.
മോനേ.., നീ എന്നെ തനിച്ചാക്കി പോയപ്പോൾ ആദ്യമൊക്കെ ഈ ലോകത്തോടുതന്നെ എനിക്ക് പുച്ഛമായിരുന്നു. ഇപ്പോൾ നിന്നോട് സ്നേഹം മാത്രമേയുള്ളു..എന്നെ നീ വഴിയിൽ ഉപേക്ഷിച്ചില്ലല്ലോ. എന്നെ പോലെത്തന്നെ ജീവിതം സുന്ദരമായ ഓർമകളായി സൂക്ഷിക്കുന്നവരുടെ കൂടെയാണല്ലോ എന്നെയും ചേർത്ത് വെച്ചതെന്നുള്ള സന്തോഷം...

നിന്നെ പ്രസവിച്ചു കഴിഞ്ഞു കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ നിന്റെ അമ്മ പറഞ്ഞ വാക്കുകളാണ്. അച്ഛന്റെ അതേ മുഖമെന്ന്. അന്നെന്റെ അഭിമാനം വാനോളമുയർന്നു. സന്തോഷം അലതല്ലി. അങ്ങനെ നിന്റെ ചിരിയിൽ , നിന്റെ കുസൃതികളിൽ നിന്നോടൊപ്പം എന്റെ ലോകവും വളരുകയായിരുന്നു..

മോനേ..,നിന്റെ ഓരോ വളർച്ചയും ഇന്നുമെന്റെ കണ്മുന്നിലുണ്ട്. നീ കമഴ്ന്നു വീണപ്പോൾ നിന്നോട് സംസാരിക്കാൻ ഞാനും കമഴ്ന്നു വീണ കുഞ്ഞായി. നീ ഇരിക്കാൻ തുടങ്ങിയപ്പോൾ ഞാനും നിന്നോടൊപ്പം ചെറുതായി. നീ പിച്ചവെച്ചു നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ നിനക്ക് ഊന്നുവടിയായി..

നിന്റെ കുഞ്ഞു നാളിൽ നടന്നു തുടങ്ങിയപ്പോൾ വീണു കല്ലിൽ കൊണ്ടു കാലുരഞ്ഞു ചോരപൊടിഞ്ഞപ്പോൾ , എന്റെ മോനെ കരയിപ്പിച്ച ആ കല്ലിനെ ഞാൻ അടിച്ചു. എന്റെ മോനെ വേദനിപ്പിച്ച കല്ലെന്നു പറഞ്ഞു കല്ലിനോട് വഴക്കുണ്ടാക്കി. അതുകണ്ടു നീ പൊട്ടിച്ചിരിച്ചു. അന്നുമുതൽ ഇന്നോളം എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന എന്റെ പൊന്നുമോന്റെ നിഷ്കളങ്കമായ ചിരി...

കാലിലൊരു മുള്ളുകൊള്ളാതെ നിന്റെ പാദങ്ങൾക്ക് ഞാൻ പാദുകങ്ങളായി. നിന്റെ അമ്മയുടെ വഴക്കു കേട്ടിട്ടും നമ്മളെത്ര മഴ നനഞ്ഞു. അന്നും നിനക്ക് വേണ്ടി വഴക്കു കേട്ടതെല്ലാം ഞാനും...അപ്പോഴൊക്കെ ഞാനുമൊരു കുഞ്ഞായി മാറി. നിന്നോടൊപ്പം കളിയ്ക്കാൻ..!

എന്റെ മോന് ഓർമ്മയുണ്ടോ...? കൂട്ടുകാർക്കൊക്കെ സൈക്കിളുണ്ട്. എനിക്ക് മാത്രമില്ല എന്നു പറഞ്ഞു ഒരു വൈകുംനേരം സ്‌കൂൾ വിട്ടുവന്നു സങ്കടത്തോടെയിരുന്നത്. അതിന്റെ പിറ്റേന്ന് എന്റെ മോന് ഞാൻ കാത്തുവെച്ചിരുന്നത് ഒരു പുതുപുത്തൻ സൈക്കിളായിരുന്നു. അത് വാങ്ങാൻ എന്റെ പോക്കറ്റിൽ പൈസ തികയാതെ വന്നപ്പോൾ നിന്റെ അമ്മ എന്നും ഓർമ്മിക്കാൻ എന്റെ വിരലിലണിഞ്ഞു തന്ന മോതിരമായിരുന്നു എന്റെ പൊന്നുമോന്റെ ആഗ്രഹത്തിന് വേണ്ടി ഞാൻ ഉപേക്ഷിച്ചത് .

എന്നും നിന്റെ അമ്മയുമായിട്ടു ഞാൻ വഴക്കിടുന്നത് നിനക്ക് വേണ്ടിയായിരുന്നു. മോന്റെ എല്ലാ വാശിക്കും ഇങ്ങനെ കൂട്ട് നിൽക്കരുതെന്ന്. അന്നു ഞാൻ ചിരിച്ചുകൊണ്ട് പറയും. അവന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ നമ്മളല്ലാതെ വേറെയാരാ ഉള്ളതെന്ന്. ദൈവം ആണായിട്ടും, പെണ്ണായിട്ടും നിന്നെ മാത്രമേ ഞങ്ങൾക്ക് തന്നുള്ളൂ...

നിനക്ക് വേണ്ടി മാത്രമായിരുന്നു മോനേ ഞാൻ ജീവിച്ചത്. എന്റെ ആരോഗ്യമുള്ള സമയത്തു വിയർപ്പൊഴുക്കിയത് നിനക്ക് വേണ്ടി മാത്രമായിരുന്നു. അന്നെന്റെ പ്രതീക്ഷ , വാർദ്ധക്യത്തിൽ നിന്റെ തണലിൽ ഒരു കുഞ്ഞായി മാറാം എന്നായിരുന്നു. പക്ഷേ, നിന്റെ ജീവിത തിരക്കിനിടയിൽ നിന്റെ മക്കളെ സംരക്ഷിച്ചു തുടങ്ങിയപ്പോൾ എന്നെ നീ വിസ്മരിച്ചു പോയി.

മരണ കിടക്കയിൽ കിടക്കുമ്പോഴും, മരണ വേദന പെരുവിരലിൽ നിന്ന് അരിച്ചു തുടങ്ങിയപ്പോഴും നിന്റെ അമ്മ നിന്റെ ഭാവി ഓർത്തു മാത്രമാണ് സങ്കടപ്പെട്ടത്. നിന്നെയോർത്താണ് കരഞ്ഞത്. അവിടെ നിന്നങ്ങോട്ടു നിനക്ക് ഞാൻ ഒരേ സമയം അമ്മയും അച്ഛനുമായി.

ഇവിടെ ഈ വൃദ്ധസദനത്തിൽ നിന്റെ കുട്ടികാലത്തെ കുസൃതികൾ പറഞ്ഞു ഞാനിന്നും അഭിമാനിക്കും. നിന്റെ വിദ്യാഭ്യാസ യോഗ്യത പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ ആളാകും. നിന്റെ ഇപ്പോഴത്തെ വലിയ ജീവിതത്തെപറ്റി പറഞ്ഞു ഞാൻ പുളകം കൊള്ളും. കാരണം, നീ എന്നെ മറന്നതുപോലെ എനിക്ക് കഴിയില്ലല്ലോ. എനിക്ക് നീ ഇന്നും കുഞ്ഞല്ലേ. എന്റെ തോളിൽ കിടന്നു ഉറങ്ങുന്ന, എന്റെ കൈയിൽ പിടിച്ചു നടക്കുന്ന എന്റെ പൊന്നുമോൻ...

എന്നാലും ഞാൻ ഈ നാലുചുവരുകളിക്കിടയിൽ നിന്റെ കാല്പെരുമാറ്റത്തിന് ഇപ്പോഴും ചെവിയോർക്കും. നീയെന്നെ തിരിച്ചുകൊണ്ടു പോകും എന്ന പ്രതീക്ഷിച്ചല്ല. എന്റെ മോന്റെ ചിരി കാണാൻ...എന്റെ പൊന്നുമോൻ സുഖമായിരിക്കുന്നെന്നു അറിയാൻ...ഇന്നും നിന്റെ കാലിൽ ഒരു മുള്ളുപോലും കൊള്ളരുതെന്നാണ് മോനേ ഞാൻ ഏതു നേരവും ഈശ്വരനെ വിളിച്ചു പ്രാർത്ഥിക്കുന്നത്.

ഓരോ മഴപെയുമ്പോഴും നിന്റെ കുട്ടികാലം എന്റെ മനസ്സിൽ നിറയും. നമ്മളൊന്നിച്ചു നനഞ്ഞ മഴപ്പോലെ.....!

2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കൂട്കൂട്ടാൻ മറന്നവൻ

അജിത് ഒരു ദീർഘശ്വാസം വിട്ടു..
അങ്ങനെ അധികം ബുദ്ധിമുട്ടില്ലാതെ അംബികയെ നല്ലൊരു വീട്ടിലേക്കു പറഞ്ഞു വിട്ടു. ഇനി അതിനും താഴെയുള്ള അമ്പിളിയെയും കൂടി ആരുടെയെങ്കിലും കൈയിൽ പിടിച്ചേൽപ്പിച്ചാൽ സമാധാനമായി...

നീ എന്താ മോനെ ഇങ്ങനെ ആലോചിക്കുന്നത്....? നേരം ഒരുപാടായി.., കിടക്കുന്നില്ലേ....? അമ്മയുടെ വിളികേട്ടാണ് അജിത് ചിന്തയിൽനിന്നുണർന്നത്. ഞാനാലോചിക്കുകയായിരുന്നമ്മേ...? എന്ത് പെട്ടെന്നാണ് അംബിക വളർന്നു മണവാട്ടിയായി ഇന്ന് ഈ പടി  ഇറങ്ങിപ്പോയത്. ഇന്നലെ വരെ ചേട്ടാ എന്നു കൈയിൽ പിടിച്ചു നടന്നവൾ. പഴയ ഓർമകളിൽ അജിത്തിന്റെ മിഴികൾ ഈറനണിഞ്ഞു...

ഇവർക്കെല്ലാം വേണ്ടി നീ ഇങ്ങനെ കഷ്ട്ടപെട്ടാൽ നിന്റെ ജീവിതം കൂടി നോക്കണ്ടേ മോനെ...? വയസ്സ് എത്രയായെന്ന വിചാരം...? ലക്ഷ്മിയമ്മയുടെ കൈകൾ അജിത്തിന്റെ നെറുകയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് ചോദിച്ചു. അമ്പിളിയെയും കൂടി ആരുടെയെങ്കിലും കൈയിൽ പിടിച്ചേല്പിക്കണം. അത് കഴിഞ്ഞു മതിയമ്മേ എനിക്കായൊരു ജീവിതം...

ലക്ഷ്മിയമ്മയുടെ മനസ്സിൽ കഴിഞ്ഞു പോയ നാളുകൾ ഒരു ചിത്രംപോലെ തെളിഞ്ഞു.....

അജിത്തിന് ഇരുപത്തിയഞ്ചു വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. നല്ല വിദ്യാഭ്യാസമുള്ള അവൻ നല്ല ശമ്പളത്തിന് ഗൾഫിലേക്ക് ജോലിക്കു പോകാൻ തുടങ്ങുമ്പോഴാണ് അച്ഛന്റെ മരണം. ആ കുടുംബത്തിൽ ആ വിയോഗം വല്ലാത്തൊരു തളർച്ചയായി. അവിടെ നിന്നങ്ങോട്ടു അജിത് അംബികക്കും,  അമ്പിളിക്കും ഒരേ സമയം അച്ഛനും, ചേട്ടനുമായി. ഗൾഫെന്ന സ്വപ്നം അജിത് ഉപേക്ഷിച്ചു. അച്ഛന്റെ പാത തന്നെ പിന്തുടർന്നു. കൃഷിയും, പശുവളർത്തലുമായി ആ വീടിന്റെ ഓരോ മൂലയിലും കൂടപ്പിറപ്പുകൾക്കു കാവലായി അജിത് ജീവിച്ചു.

മണ്ണിനെ സ്നേഹിച്ച അജിത്തിനെ മണ്ണും തിരിച്ചു സ്നേഹിച്ചു. കൂട്ടിവെച്ചതെല്ലാം ചേർത്തും, കടം വാങ്ങിയും അംബികയെ നല്ല രീതിയിൽ കെട്ടിച്ചയച്ചു. പത്തു വർഷത്തെ അധ്വാനം.

ദിവസങ്ങൾ മാഞ്ഞുക്കൊണ്ടിരുന്നു. അജിത്തിന്റെ ജീവിതത്തിന്റെ കൂട്ടികിഴിക്കലിൽ അമ്പിളിയുടെ ഭാവി മാത്രമായിരുന്നു.

അംബികയും, ഭർത്താവും ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഒരു ദിവസം വീട്ടിലേക്കു വന്നത്...

നിങ്ങൾക്കൊന്നു വിളിച്ചു പറഞ്ഞിട്ട് വന്നൂടെ അളിയാ...? ഇവിടെയിപ്പോൾ ഒന്നുമില്ലല്ലോ...? ഞാൻ കടയിൽ പോയി എന്തെങ്കിലും വാങ്ങിയിട്ട് ഇപ്പോൾ വരാം. വേണ്ട, അജിത് ഞങ്ങളിപ്പോൾ തന്നെ പോകുകയാണ്. വെറുതെ ഒന്നു വന്നന്നേയുള്ളു... ചേട്ടനറിഞ്ഞില്ലേ ഞങ്ങൾ പുതിയ കാർ വാങ്ങാൻ പോകുകയാ. അതിന്റെ ഷോറൂമിൽ പോയിട്ട് വരുന്ന വഴിയ. ഒരാഴ്ച കഴിയുമ്പോൾ പുതിയ കാർ വരും. അംബിക സന്തോഷവതിയായിരുന്നു.

അപ്പോൾ ഈ ബുള്ളറ്റ് ഇവിടെ വെച്ചിട്ടു പോകണേ അംബികേ...? എനിക്ക് പുറത്തേക്കൊക്കെ പോകാൻ ഒരു സൈക്കിളുപോലുമില്ല.

ചേട്ടാ, ഈ ബുള്ളറ്റൊക്കെ ഓടിക്കണമെങ്കിൽ കുറച്ചു സൗന്ദര്യവും, തടിയുമൊക്കെ വേണം. ഈ മണ്ണിലും, തൊഴുത്തിലുമൊക്കെ ജീവിക്കുന്ന ചേട്ടനെന്തിനാ ഇപ്പോൾ ബുള്ളറ്റ്. അത് ഹരിയുടെ പെങ്ങളുടെ മോന് കൊടുക്കാനാണ്. അമ്മേ, ഞങ്ങൾ ഇറങ്ങുവാണെ..പുതിയ കാറിൽ ഇനിയിങ്ങോട്ടു വരാം.

അജിത് മുറിക്കുള്ളിലെ കണ്ണാടിയിലേക്കു നോക്കി. ശരിയാണ്. പാടത്തു പണിയെടുക്കുന്നതുകൊണ്ടു തൊലി വെളുപ്പൊന്നുമില്ല. പെങ്ങൾമാരുടെ സുഖജീവിതത്തിനു ഓടിച്ചാടി നടക്കുന്നതുകൊണ്ടു ആരോഗ്യവും ശ്രദ്ധിച്ചില്ല. കോലം കെട്ടുപോയി. എന്നാലെന്താ, അവരുടെ ജീവിതം നിറങ്ങൾ ഉള്ളതായല്ലോ.

അജിത്തിന്റെ ദിവസങ്ങൾ മണ്ണിനോടും , പൈക്കളോടും കൂടി ഓരോന്നായി കടന്നുപോയി. അപ്പോഴും അവന്റെ മനസ്സിൽ അമ്പിളിയുടെ ജീവിതത്തിന്റെ ഭദ്രത മാത്രമായിരുന്നു. ആരോടും ഒരു പരിഭവവുമില്ലാതെ, കാലം ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ശ്രദ്ധിക്കാതെ. പിന്നെയും കടമയും, കടപ്പാടുകളും തീർക്കാൻ സൂര്യന് കീഴിൽ സ്വയം ഉരുകിക്കൊണ്ടിരുന്നു....!

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ഓർമകളിലെ തോരാമഴ

സമയം നാലുമണി കഴിഞ്ഞതേയുള്ളൂ. ആകാശത്തു മഴമേഘങ്ങൾ ഭൂമിയെ ഇരുട്ടിന്റെ കരിമ്പടം പുതപ്പിച്ചു.. കാലവർഷ സമയമാണ്. ഈ മഴ പെയ്താൽ ഇനി വെളുക്കുവോളം തോരാതെ പെയ്യും..

ലാൻഡ് ഫോൺ നിർത്താതെയടിച്ചു. സുമിത്ര ഓടിച്ചെന്നു ഫോണെടുത്തു. ഡീ ഇതു ഞാനാ... രവിയേട്ട, അവിടെ മഴയുണ്ടോ...? ഭയങ്കര മഴയ.... നീ ജന്നലും , വാതിലുമൊക്കെ അടച്ചു അകത്തിരുന്നോ..ഫോണും ഊരിയിട്ടോ...മക്കളെന്തിയെ..? അവരു അകത്തെ മുറിയിലുണ്ട്. രവിയേട്ട , മഴ തോർന്നിട്ടു വന്നാൽ മതി കേട്ടോ..ശരി നീ ഫോൺ വെച്ചോ....?

ഇടിയുടെയും, ശക്തമായ മിന്നലിന്റെയും അകമ്പടിയോടെ മഴത്തുള്ളികൾ മണ്ണിൽ വീണു ചിതറി. അനുശ്രീയും, അഖിലും അകത്തു നിന്ന് അമ്മെ.., എന്നു വിളിച്ചുകൊണ്ടു സുമിത്രയെ കെട്ടിപിടിച്ചു. അടുത്തൊരു മിന്നലിൽ കറണ്ടുംപോയി. സുമിത്ര നേരത്തെ കരുതി വെച്ചിരുന്ന മെഴുകുതിരിയും, തീപ്പെട്ടിയും ഇരിയ്ക്കുന്ന സ്ഥലത്തേക്ക് മക്കളെയും ചേർത്ത് പിടിച്ചു അരണ്ട വെളിച്ചത്തിൽ നടന്നു...

രവിയുടെയും, സുമിത്രയുടെയും വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ടു വർഷമായി. ആദ്യത്തെ ഏഴുവർഷവും ഒരു കുഞ്ഞിക്കാല് കാണിയ്ക്കാതെ ദൈവം രണ്ടുപേരെയും പരീക്ഷിച്ചു. കുറെ ചികിത്സകളും, വഴിപാടുകളും നടത്തി. അവസാനം ശാസ്ത്രം ജയിച്ചതാണോ, അതോ അവർ കരഞ്ഞു വിളിച്ച ഈശ്വരമാർ കനിഞ്ഞതാണോ എന്നറിയില്ല. ഏഴുവർഷത്തിനു ശേഷം സുമിത്ര ഗർഭിണിയായി. ദൈവം കനിഞ്ഞു നൽകിയത് ഇരട്ടക്കുട്ടികളെ അനുശ്രീയും, അഖിലും.

രവി പട്ടണത്തിൽ സ്വകാര്യ ബാങ്കിലെ അക്കൗണ്ടന്റാണ്. അല്ലലില്ലാതെ സന്തോഷം നിറഞ്ഞ ജീവിതം.

മഴ ശക്തമായി പെയ്യുകയാണ്. സുമിത്ര മെഴുകുതിരി വെട്ടത്തിൽ ക്ളോക്കിലേക്കു നോക്കി. സമയം ഏഴുമണിയാകാൻ പോകുന്നു. അനുശ്രീയും, അഖിലും സുമിത്രയുടെ മടിയിൽ ചൂടേറ്റു ഉറങ്ങി കഴിഞ്ഞു. മക്കളൊന്നും കഴിയ്ക്കാതെയാണല്ലോ ഉറങ്ങിയത്...? അല്ലെങ്കിലും അച്ഛൻ വന്നു ഉരുളയാക്കി കൊടുത്താലേ മക്കൾക്ക് ആഹാരമിറങ്ങു... അച്ഛന്റെ മക്കൾ... സുമിത്ര വാത്സല്യത്തോടെ മക്കളുടെ നെറുകയിൽ തലോടി....

ഗേറ്റ് കടന്നു രവിയുടെ സ്‌കൂട്ടറിന്റെ വെട്ടം ജന്നൽ പഴുതിലൂടെ അകത്തേക്ക് വീശി. സുമിത്ര മക്കളെ സോഫയിൽ കിടത്തിയിട്ട് ഓടിച്ചെന്നു വാതിൽ തുറന്നു.. മഴ തുള്ളിപ്പോലും മുറിഞ്ഞിട്ടില്ല. രവി നനഞ്ഞൊലിച്ചു അകത്തേക്ക് ഓടി കയറി. സുമിത്ര പെട്ടെന്ന് സാരിത്തലപ്പുകൊണ്ട് രവിയുടെ തലയിൽ തുടച്ചു. ഞാൻ ഏട്ടനോട് പറഞ്ഞതല്ലേ, മഴ തോർന്നിട്ടു വന്നാൽ മതിയെന്ന്. ഞാനെന്താ കൊച്ചുകുട്ടിയാണോ ഇങ്ങനെ ഓടിപ്പിടിച്ചു വരാൻ..? സുമിത്രയുടെ ഉള്ളിലെ സ്നേഹം പരിഭവമായി പുറത്തേക്കു വന്നു.. രവി അവളുടെ കൈയിൽ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. നമ്മൾക്ക് കുട്ടികളായാലും നീ എനിക്കെന്നും കുട്ടിയല്ലേ... രവി സുമിത്രയെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു. ഉറങ്ങി കിടന്ന അനുശ്രീയെയും, അഖിലിനെയും സുമിത്ര വിളിച്ചുണർത്തി. ഉറക്കച്ചടവോടെ ഉണർന്ന അവർ അച്ഛനെ കണ്ടപ്പോൾ സന്തോഷമായി. ഇത്രയും നേരം സുഖമായി ഉറങ്ങിയവരാണ് അച്ഛനെ കണ്ടപ്പോൾ സന്തോഷം കണ്ടില്ലേ....സുമിത്ര ചിരിയോടെ മണ്ണെണ്ണ വിളക്കുമെടുത്തു അടുക്കളയിലേക്കു നടന്നു.....

പാതിരാത്രി കഴിഞ്ഞപ്പോൾ രവി ശക്തമായി തുമ്മാനും, ചുമയ്ക്കാനും തുടങ്ങി. ആദ്യ ശബ്ദത്തിൽ തന്നെ സുമിത്ര ഉണർന്നു. അരണ്ട മണ്ണെണ്ണ വെളിച്ചത്തിൽ സുമിത്ര രവിയുടെ നെറ്റിയിൽ കൈവെച്ചു നോക്കി. നല്ലതുപ്പോലെ പൊള്ളുന്നു. ഞാൻ ഏട്ടനോട് പറഞ്ഞതല്ലേ മഴതോർന്നിട്ടു വന്നാൽ മതിയെന്ന്. നീയും മക്കളും ഇവിടെ തനിച്ചിരിക്കുമ്പോൾ ഞാനെങ്ങനെ സുമിത്രേ..അതുമല്ല ഞാൻ വന്നു കഴിഞ്ഞല്ലേ നിങ്ങൾ അത്താഴം കഴിയ്ക്കു. വരാൻ താമസിച്ചാൽ  ഇന്ന് അത്താഴ പട്ടിണി കിടന്നേനെ.. രവിയുടെ ശബ്ദം വിറങ്ങലിച്ചിരുന്നു. സുമിത്ര ഇരുട്ടിൽ തപ്പി അലമാരയിൽ നിന്ന് വിക്സ് എടുത്തുകൊണ്ടു വന്നു രവിയുടെ നെറ്റിയിൽ പുരട്ടി കൊടുത്തു. എന്നിട്ടു അടുക്കളയിലേക്കു നടന്നു. നീയിപ്പോൾ ഈ ഇരുട്ടത്ത് കാപ്പിയൊന്നുമിടണ്ട... ഇതിപ്പോൾ ഒന്നുറങ്ങി കഴിയുമ്പോൾ മാറും.. ഏട്ടന് അതുപറയാം. ചൂടുള്ള ഒരു ചുക്ക് കാപ്പി കുടിച്ചിട്ട് കിടന്നാൽ രാവിലെ പനി പമ്പ കടക്കും.

അടുക്കളയിൽ നിന്നപ്പോൾ സുമിത്ര ഓർത്തു. പാവപ്പെട്ട വീട്ടിലെ തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ രവി. തന്നെയും മക്കളെയും ഇന്നും സ്നേഹിച്ചു തോൽപ്പിച്ചു കൊണ്ടിരിയ്ക്കുന്നു.. ഈശ്വരമാരുടെ അനുഗ്രഹം. സുമിത്രയുടെ മിഴികളിൽ രവിയുടെ സ്നേഹത്തോടുള്ള പൂർണതയിൽ ഈറൻ പൊടിഞ്ഞു...

അമ്മേ, ഞങ്ങളൊന്നു പുറത്തേക്കു പോക്കുകയാ... വരാൻ കുറച്ചിരുട്ടും..സുമിത്ര പെട്ടെന്ന് പോയകാലത്തിന്റെ ഓർമയിൽ നിന്നുണർന്നു. അഖിലാണ്. അവൻ ഭാര്യയുമായി സിനിമയ്ക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. മഴ പെയ്യുമെന്നു തോന്നുന്നു. ഒറ്റയ്ക്കിരിയ്ക്കാൻ പേടിയാണങ്കിൽ അപ്പുറത്തെ വീട്ടിലെ ആ തങ്കമ്മ ചേച്ചിയെയും കൂടി വിളിച്ചോ...ഞങ്ങൾ പുറത്തുന്നു കഴിച്ചിട്ടേ വരൂ.  അമ്മ അത്താഴം കഴിച്ചു കിടന്നോ....?

സുമിത്ര മുറ്റത്തെ തുളസി തറയിലേക്ക് നോക്കി... രവിയേട്ട,  നമ്മുടെ മക്കൾ.... അനുശ്രീ ഭർത്താവിന്റെ കൂടെ വല്ലപ്പോഴും വരും . ഒരു മണിക്കൂർ തികച്ചിരിക്കില്ല. അഖിൽ പുറത്തു പോകുമ്പോൾ അമ്മയ്ക്ക് കൂട്ടിന് ആരെയെങ്കിലും ഏൽപ്പിയ്ക്കും. നമ്മൾ ഉറക്കമിളച്ചതും, കാത്തിരുന്നതും എന്നെ തനിച്ചു ആക്കാനായിരുന്നോ...? മഴ പതിയെ മണ്ണിനെ പ്രണയിച്ചു തുടങ്ങി.... സുമിത്ര ആ തുളസി തറയിലേക്ക് മൂകമായി നോക്കിയിരുന്നു...തനിച്ചായ സുമിത്രയുടെ മിഴികളിൽ പഴയൊരു മഴക്കാലത്തിന്റെ ഓർമകളിൽ നിറഞ്ഞൊഴുകി.......!

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

പ്രവാസത്തിലെ ജീവിതം

" ഈ അവസ്ഥയിൽ എങ്ങനാ ഷാഹിന..?
എന്നാലും ഇക്കയൊന്നു ശ്രമിയ്ക്ക്. എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ ഷാഹിന..? നിന്നെയും മോളേയും ഈ നാട്ടിൽ കൊണ്ടുവന്നു കുറച്ചു നാളെങ്കിലും എന്റെ കൂടെ നിർത്തണമെന്ന് വല്ലാത്ത കൊതിയുണ്ട്. പക്ഷേ, നമ്മുടെ സാമ്പത്തിക സ്ഥിതി വെച്ചുനോക്കുമ്പോൾ..! റിയാസ് പകുതിയിൽ പറഞ്ഞു നിർത്തി. ഞാനെന്റെയൊരു ആഗ്രഹം പറഞ്ഞെന്നേയുള്ളൂ. ഇക്ക സങ്കടപ്പെടണ്ട...വെറുതെ എന്റെയൊരു പൊട്ട ആഗ്രഹങ്ങൾ..അങ്ങനെ കണ്ടാൽ മതി ഇക്ക...

അന്നത്തെ ഫോൺ സംഭാഷണം അങ്ങനെ അവസാനിച്ചു. റിയാസിന്റെയും, ഷാഹിനയുടെയും നിക്കാഹ് കഴിഞ്ഞിട്ടു നാലുവർഷം കഴിഞ്ഞു. ഒരു മകളുമുണ്ട്. നിക്കാഹ് ഉറപ്പിച്ചു കഴിഞ്ഞതിനു ശേഷമുള്ള ഫോൺ വിളികളിൽ താനായിട്ടു ആഗ്രഹിപ്പിച്ചതാണ്. നിക്കാഹ് കഴിഞ്ഞു ഗൾഫിലോട്ടു കൂട്ടാമെന്ന്. പക്ഷേ സാധിച്ചില്ല. അതിൽ അവളൊട്ട്‌  പരിഭവവും പറഞ്ഞിട്ടില്ല. ഇപ്പോൾ ഇടയ്ക്കിടയ്ക്കുള്ള ഫോൺ വിളികളിൽ കുറച്ചു ദിവസമെങ്കിലും കൂടെ വന്നു നിൽക്കാനുള്ള ആഗ്രഹം പറയാറുണ്ട്.

ചിന്തയിൽ മുഴുകിയിരിക്കുന്ന റിയാസിനെ കണ്ടപ്പോൾ കൂടെ റൂമിൽ താമസിയ്ക്കുന്ന അനിൽ ചോദിച്ചു. എന്താ റിയാസേ രാവിലെ വലിയ ചിന്തയിലാണല്ലോ..? റിയാസ് അനിലിനോട് കാര്യം പറഞ്ഞു.." ബീവിയുടെ ഓരോ ആഗ്രഹങ്ങൾ. എങ്ങനെ നടക്കാനാ...നമ്മൾക്കൊന്നു ശ്രമിച്ചാലോ റിയാസേ...അനിൽ തന്നെ സമാധാനിപ്പിയ്ക്കാൻ അങ്ങനെയെങ്കിലും പറഞ്ഞല്ലോ എന്നോർത്ത് റിയാസിന് സന്തോഷമായി..

പിറ്റേന്ന് രാവിലെ ജോലി തിരക്കിനിടയിൽ റിയാസിന്റെ ഫോണിൽ അനിൽ വിളിച്ചു. റിയാസേ...ഇന്നലെ പറഞ്ഞത് നീ മറന്നോ..? ഷാഹിനയെയും മോളെയും കൊണ്ടുവരുന്ന കാര്യം..? അനിലേ , എന്റെ സാലറി സർട്ടിഫിക്കറ്റ് കാണിച്ചാൽ ഫാമിലി വിസയൊന്നും കിട്ടില്ല. നിനക്ക് ഒരു മാസം കൂടെ താമസിപ്പിച്ചാൽ പോരേ...? അതൊന്നും നടക്കില്ല അനിലേ...? റിയാസ് നിസംഗതയോടെ പറഞ്ഞു. ഒരു മാസത്തെ റ്റൂറിസ്റ്റ് വിസ കിട്ടും. ഒരു ആയിരത്തി അഞ്ഞൂറ് റിയാൽ ചിലവാകും...? നീ പാസ്പോർട്ട് കോപ്പി മെയിൽ അയക്ക്. വിസയുടെ പൈസ. റൂം റെന്റ്. ടിക്കറ്റ് ചാർജ്. ഇതൊക്കെ മനസ്സിൽ കണക്കുകൂട്ടിയപ്പോൾ റിയാസിന് തല കറങ്ങുന്നതുപ്പോലെ തോന്നി. അനിലേ, എന്റെ മൂന്നു മാസത്തെ ശമ്പളം വേണം. ഇതൊക്കെ നടക്കണമെങ്കിൽ.. റിയാസ് പ്രതീക്ഷ കൈവെടിഞ്ഞു. നീ പൈസയുടെ കാര്യമോർത്തു സങ്കടപ്പെടണ്ട. എനിയ്ക്കു ഈ മാസത്തെ ശമ്പളം നാട്ടിൽ അയച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. നീ കൈയിലുള്ളപ്പോൾ തിരികെ തന്നാൽ മതി. എന്റെ കൂടെ ജോലിചെയ്യുന്ന ഷമീറും ഫാമിലിയും ഒരു മാസത്തെ ലീവിന് നാട്ടിൽ പോകുന്നുണ്ട്. അവന്റെ വീട്ടിൽ താമസിയ്ക്കാം....ചെറിയ എന്തെങ്കിലും വാടക കൊടുത്താൽ മതി.വീണ്ടും റിയാസിന്റെ മനസ്സിൽ പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞു...

റിയാസ് അക്ഷമനായി എയർപോർട്ടിൽ കാത്തു നിന്നു. ഷാഹിനയെയും, മോളെയും കാണാൻ പോകുന്നതിന്റെ സന്തോഷത്തിൽ സമയം മുന്നോട്ടു ചലിയ്ക്കുന്നില്ലന്നു തോന്നി. ബാപ്പച്ചി.., മോളുടെ വിളി റിയാസ് ദൂരെ നിന്നെ കേട്ടു. അടുത്തേക്ക് നടന്നു വരുന്ന ഷാഹിനയെയും, മോളെയും ഇമവെട്ടാതെ റിയാസ് നോക്കി നിന്നു..

ഷാഹിനയും, മോളും വന്നിട്ട് തിരിച്ചുപോകാൻ ഇനി രണ്ടു ദിവസം കൂടി മാത്രമേയുള്ളു. നാട്ടിലേക്കു തിരിച്ചു പോകുമ്പോൾ എന്തെങ്കിലും വാങ്ങി കൊടുത്തു വിടണ്ടേ... ശമ്പളം കിട്ടിയതും തീർന്നു. അനിൽ പലവട്ടം സഹായിച്ചും കഴിഞ്ഞു. ഇനി എന്ത് എന്ന ചിന്തയിൽ റിയാസിന്റെ വിരലുകൾ മൊബൈലിൽ വീണ്ടും അനിലിന്റെ നമ്പറിൽ അമർന്നു.

ഷാഹിനയും, മോളും വളരെ സങ്കടത്തോടെയാണ് യാത്ര പറഞ്ഞു പോയത് . ആ വിമാനത്തിൽ ഈ മരുഭൂമിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ സങ്കടപ്പെടുന്ന രണ്ടുപേർ അത് ഷാഹിനയും, മോളും മാത്രമായിരിയ്ക്കും. തിരിച്ചു വീട്ടിലെത്തുമ്പോൾ റിയാസിന് സങ്കടം അടക്കാൻ കഴിയുന്നില്ല. മോളുടെ പൊട്ടിച്ചിരി കാതുകളിൽ മുഴങ്ങുന്നു. ആ കൊലുസിന്റെ ശബ്ദം ആ മുറിയിലാകെ നിറഞ്ഞു നിൽക്കുന്നു. ഇക്ക..ഇങ്ങോട്ടൊന്നു വന്നേ.., ഇവളുടെ കുരുത്തക്കേട് കണ്ടോ..? ഷാഹിനയുടെ സ്നേഹംതുളുമ്പുന്ന ശബ്ദം കാതോരം. ഇന്നലെവരെ ഇഴുകിച്ചേർന്നു കിടന്ന കട്ടിൽ അനാഥമായി കിടക്കുന്നു...റിയാസിന്റെ മിഴികൾ നിറഞ്ഞുതുളുമ്പി...

അവരെ കൊണ്ടുവന്ന കടം തീർക്കാൻ ഒരു മൂന്നുമാസം കൂടി അധികം ജോലിചെയ്യണം. എന്നാലും ഇനി തിരിച്ചു കിട്ടുമോ ഈ കഴിഞ്ഞുപോയ സുന്ദരമായ ഒരു മാസം. നാളെ മുതൽ പഴയ റൂമിലേക്ക് പോകണം. കഴിഞ്ഞ നാളുകളിലെ മൈലാഞ്ചി ചുവപ്പുള്ള ഓർമകളുമായി....!

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പിൻവിളി

" നീ എന്തിനാ ബാക്കിയുള്ളവരുടെ കാര്യങ്ങൾ തിരക്കാൻ പോകുന്നത്..? നിനക്ക് നമ്മുടെ കാര്യങ്ങൾ നോക്കിയാൽ പോരേ..നിന്നെ വിളിച്ചിറക്കിക്കൊണ്ടു വന്നത് എന്റെ ജീവിതത്തിലേക്കല്ലേ...?" രാഹുൽ ദേഷ്യം കൊണ്ടു വിറച്ചു. ഐശ്വര്യ ഇതൊന്നും കണ്ടു നിർത്തിയില്ല. അവൾ പരിഭവങ്ങളുടെ കെട്ടഴിയ്ക്കാൻ തുടങ്ങി.

അല്ലെങ്കിലും രാഹുലിന് ഞാൻ പറയുമ്പോൾ ദേഷ്യമാണല്ലോ. ഞാൻ ഇറങ്ങി വന്നവളല്ലേ. ഏട്ടനേയും, ഏട്ടത്തിയമ്മയെയും പറയുമ്പോൾ എന്താ സങ്കടം. ഐശ്വര്യ രാഹുലിനെ ദേഷ്യം പിടിപ്പിച്ചുക്കൊണ്ടിരുന്നു...

പാവപ്പെട്ട വീട്ടിലെ ഐശ്വര്യയെ രാഹുൽ പ്രണയിച്ചു കല്യാണം കഴിച്ചതാണ്. രാഹുലിന്റെ ഇഷ്ടത്തിന് അച്ഛനും, അമ്മയും , ചേട്ടനും, ചേട്ടത്തിയമ്മയും ഒന്നും എതിരു നിന്നില്ല. അവർക്കു സന്തോഷം മാത്രമേയുണ്ടായിരുന്നുള്ളൂ. രാഹുലിന്റെ ചേട്ടനാണ് ഐശ്വര്യയുടെ വീട്ടിൽ പോയി വിവാഹം ആലോചിച്ചതും. ആ വീട്ടുകാർക്ക് ആ ബന്ധത്തിന് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. അവസാനം രാഹുൽ ഐശ്വര്യയെ വിളിച്ചിറക്കികൊണ്ടു വന്നു വിവാഹം ചെയ്യുകയായിരുന്നു...

സ്വന്തം വീടും , ബന്ധങ്ങളും വിട്ടുവന്ന ഐശ്വര്യയെ മകളെപ്പോലെ തന്നെ രാഹുലിന്റെ അമ്മ സ്നേഹിച്ചു. ഒരു ചേച്ചിയുടെ കരുതലും, കൂട്ടുകാരിയുടെ സ്നേഹവും രാഹുലിന്റെ ഏട്ടത്തിയമ്മയും ഐശ്വര്യയ്ക്ക് നൽകി...

വിവാഹം കഴിഞ്ഞു കുറച്ചു മാസങ്ങൾക്കു ശേഷം രണ്ടുപേരും ഐശ്വര്യയുടെ വീട്ടിൽ പോയതുമാണ്. പക്ഷേ, രണ്ടു പേരെയും ആ വീട്ടിൽ കയറ്റിയില്ല.  രാഹുൽ ആ ശ്രമം ഉപേക്ഷിയ്ക്കുകയും ചെയ്തു..

രാഹുലിന്റെ ചേട്ടന് ഒരപകടം പറ്റി കിടപ്പിലാണ്. ചേട്ടന്റെ ചികിത്സ ചിലവുകളും ,കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതും ഇപ്പോൾ രാഹുലാണ്‌. ഇതാണ് ഐശ്വര്യയെ ചൊടിപ്പിച്ചത്. " ചേട്ടനോട് സ്നേഹമൊക്കെ നല്ലതാണ്. എന്നാലും എത്ര നാൾ നമ്മളിങ്ങനെ നോക്കും...."? നമ്മുടെ ജീവിതത്തിനു ഒരു ബുദ്ധിമുട്ടും ഇപ്പോഴിലല്ലല്ലോ..പിന്നെന്തിനാണ് നീ കാടുകയറുന്നത്..? നമ്മുടെ ഭാവിജീവിതം കൂടി നോക്കണ്ടേ രാഹുൽ..? ഇപ്പോഴേ എന്തെങ്കിലും കൂട്ടിവെച്ചാലേ നമ്മുടെ ഭാവിയും ഭദ്രമാകു. അതു അപ്പോഴല്ലേ, അന്നേരം ആലോചിയ്ക്കാം . രാഹുൽ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ടു കിടക്കയിലേക്ക് ചാഞ്ഞു. ഈ സംഭാഷണം തുടരാൻ രാഹുലിന് ഒട്ടും ആഗ്രഹമില്ലായിരുന്നു.

ഞാൻ പറയുന്നതാ കുറ്റം..ഐശ്വര്യ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഉള്ളതെല്ലാം അവർക്കു കൊടുത്തോ. അവരുടെ പ്രീതിയും സമ്പാദിച്ചിരുന്നോ..?
പറഞ്ഞു തീരും മുമ്പേ രാഹുലിന്റെ കൈപ്പത്തി ഐശ്വര്യയുടെ കവിളിൽ പതിഞ്ഞു. വിദ്യാഭ്യാസം മാത്രം പോരാ വിവരവും വേണം. നിന്റെ വീട്ടിൽ അതൊന്നുമില്ലല്ലോ. ബന്ധങ്ങളുടെ വില പഠിപ്പിച്ചു തരാൻ....

ഐശ്വര്യ ദേഷ്യംകൊണ്ട് വിറച്ചു. അവരെ പറഞ്ഞപ്പോൾ അപ്പോൾ തന്നെ നൊന്താല്ലോ..? അവരെ സഹായിച്ചു ജീവിയ്ക്കാനാണെങ്കിൽ ഇനി ഒരു നിമിഷം ഞാനി വീട്ടിൽ നിൽക്കില്ല.

ഐശ്വര്യ വീട്ടിൽ നിന്നും പോയിട്ട് രണ്ടു ദിവസമായി. " മോനെ, നീ പോയി അവളെ വിളിച്ചുകൊണ്ടു വാ. അവള് പറയുന്നത് നീ കാര്യമാക്കണ്ട. കൊച്ചുപെണ്ണല്ലേ, അതിന്റെ അറിവില്ലായ്മ കൊണ്ട് പറയുന്നതാ". കുറച്ചു നാളും കൂടി അവിടെ നിൽക്കട്ടെ. അതു പറയുമ്പോഴും രാഹുൽ മനസ്സിൽ സങ്കടപ്പെടുകയായിരുന്നു. അവളെ അടിയ്ക്കണ്ടായിരുന്നു. അവളുടെ സാമീപ്യമില്ലാത്ത ദിവസങ്ങൾ ഹൃദയത്തിൽ മുള്ളു തറച്ചിരിയ്ക്കുന്നതുപ്പോലെ...നാളെത്തന്നെ അവളെ കൂട്ടിക്കൊണ്ടു വരണം.

ഐശ്വര്യ സ്വന്തം വീട്ടിൽ പോയപ്പോൾ പഴയ എതിർപ്പൊന്നും ആർക്കുമുണ്ടായിരുന്നില്ല. പക്ഷേ, ഐശ്വര്യ പിണങ്ങിയാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായപ്പോൾ എല്ലാവരുടെയും സംസാര രീതിമാറി. " പെങ്ങളെ സ്വത്തിനു വേണ്ടി പറഞ്ഞു വിട്ടതായിരിക്കും...മാനാഭിമാനം വരുത്തിവെച്ചിട്ടു വന്നിരിയ്ക്കുന്നതു കണ്ടില്ലേ..? അതോ വയറ്റിലാക്കിയിട്ടു പറഞ്ഞു വിട്ടതാണോ.."? ഐശ്വര്യയുടെ ഏട്ടനോട് ഭാര്യ മുള്ളുവെച്ചു തന്നെ കാതിൽ മൊഴിഞ്ഞു കൊടുത്തു...

രണ്ടുദിവസം കഴിഞ്ഞപ്പോൾ ഐശ്വര്യയ്ക്ക് മനസ്സിലായി. താനിവിടെ വന്നത് ആർക്കും ഇഷ്ടമായില്ലന്ന്. പരസ്യമായി അവരതു പറയുകയും ചെയ്തു. നിന്നെ അടിച്ചെങ്കിൽ നീ പോയി കേസുകൊടുക്ക്. ഇങ്ങോട്ടു വലിഞ്ഞു കയറി വന്നതെന്തിനാണ്..? ഐശ്വര്യയുടെ ചേട്ടനാണ് തുടങ്ങി വെച്ചത്. ആ വീട്ടിൽ എല്ലാവരും അതു ഏറ്റുപിടിയ്ക്കുകയും ചെയ്തു.

തന്നെയൊന്നടിച്ചാലും രാഹുലിന്റെ സ്നേഹത്തിനു ഒരു കുറവും വരില്ല. ആ വീട്ടിൽ തനിയ്ക്കുള്ള സ്ഥാനത്തിനും ഒരു മാറ്റം വരില്ല. ആ പാദങ്ങളിൽ വീണു കരയണം. തെറ്റ് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ.. ഐശ്വര്യ മനസ്സിൽ വിലപിച്ചു. എന്നാലും ഒന്നു വന്നില്ലല്ലോ...ഒന്നു വിളിച്ചതുപോലുമില്ലല്ലോ...അവളുടെ മനസ്സിലെ പരിഭവവും, സ്നേഹവുമുള്ള കുടുംബിനി സങ്കടപ്പെട്ടു..വരും. തന്നെ കൂട്ടിക്കൊണ്ടുപോകാൻ രാഹുൽ വരും. അവൾ പ്രതീക്ഷയോടെ വഴിക്കണ്ണുമായി നോക്കിയിരുന്നു... തന്റെ പ്രിയതമന്റെ പദചലനവും കാതോർത്തു....!

2016, ജൂലൈ 31, ഞായറാഴ്‌ച

ഓർമകളിൽ നീറുമ്പോൾ

"ഒറ്റയ്ക്കിരുന്നപ്പോൾ അഞ്ജലിയുടെ മനസ്സിൽ ആ ദിവസം ഒരു കണ്ണുനീരിന്റെ നനവോടെ ഓർമകളായി പെയ്തിറങ്ങി.  വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നും ഹൃദയത്തെ കീറിമുറിയ്ക്കുന്ന ആ നിമിഷങ്ങൾ..."

അഞ്ജലിയുടെ മനസ്സിൽ ഒരു നൂറു ചിന്തകളുടെ തിരമാലകൾ ഒന്നിച്ചുയർന്നു പൊങ്ങി. ഒരു തീരുമാനമെടുക്കാൻ കഴിയാതെ അവളുടെ മനസ്സ് നീറി...

പ്രണയിച്ചവൻ കൈനീട്ടി വിളിക്കുകയാണ്. ജീവിതത്തിലേക്ക്. എല്ലാ പ്രതിബന്ധങ്ങളെയും തകർത്തു അവന്റെ ജീവിതത്തിലേക്ക് ക്ഷണിയ്ക്കുകയാണ് . വേണമെങ്കിൽ സ്വീകരിയ്ക്കാം. അല്ലെങ്കിൽ നിരസിയ്ക്കാം. പക്ഷേ, അഞ്ജലിയ്ക്കു ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല...

അഞ്ജലിയുടെയും , നിയാസിന്റെയും പ്രണയത്തിനു നാലുവർഷങ്ങളുടെ തീവ്രതയുണ്ട്. ബാപ്പയ്ക്കും, ഉമ്മയ്ക്കും ഒരുപാട് കാത്തിരിപ്പിനു ശേഷമാണു നിയാസിനെ കിട്ടിയത്. ഇന്നുവരെ അവന്റെയൊരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല. നിയാസിന് പഠിക്കണം എന്നു പറയുന്നവരെ പഠിപ്പിച്ചു. സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങണമെന്ന് പറഞ്ഞപ്പോൾ , അവന്റെ ആഗ്രഹംപ്പോലെ പട്ടണത്തിൽ ഒരു നല്ല മൊബൈൽ ഷോപ്പ് തുടങ്ങി . ആ പട്ടണത്തിലെത്തന്നെ ഏറ്റവും ഉയർന്നൊരു ബിസ്സിനെസ്സ് സ്ഥാപനം.

ഒറ്റ മകനായതുകൊണ്ടു എല്ലാ ലാളനയും ഏറ്റുവാങ്ങിയാണ് നിയാസിന്റെ ജീവിതവും. അധികം കൂട്ടുകെട്ടില്ലാത്ത നിയാസ് ഉമ്മയുടെയും, ബാപ്പയുടെയും ആഗ്രഹംപ്പോലെ നന്മയുള്ളവനായി തന്നെയാണ് ജീവിയ്ക്കുന്നതും...

അഞ്ജലിയുടെ കാര്യം നിയാസ് വീട്ടിൽ അവതരിപ്പിച്ചപ്പോഴും, രണ്ടു മതക്കാരായിട്ടുപ്പോലും അവന്റെ ഇഷ്ടത്തിന് ആ ഉമ്മയും, ബാപ്പയും സന്തോഷത്തോടെ സമ്മതം മൂളി.

മൊബൈൽ ഷോപ്പ് നിൽക്കുന്ന കെട്ടിടത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് അഞ്ജലിയും ജോലിചെയ്യുന്നത്. ആ പരിചയമാണ് നാലുവർഷം മുമ്പുള്ള പ്രണയത്തിൽ മൊട്ടിട്ടത്. പക്ഷേ, അഞ്ജലിയുടെ വീട്ടിലെ അവസ്ഥ നേരെ മറിച്ചാണ്. അമ്മയും, അച്ഛനും ഒരു ചേട്ടനുമുള്ള കുടുംബം. ചേട്ടനാണ് കുടുംബം നോക്കുന്നത്. ഈ ബന്ധത്തെ ആ വീട്ടിൽ എതിർക്കാത്തതു അഞ്ജലിയുടെ അമ്മ മാത്രമേയുള്ളു. അതുകൊണ്ടാണ് അഞ്ജലിയ്ക്കു ഒരു തീരുമാനം എടുക്കാൻ കഴിയാത്തത്..

ഇന്ന് ഞാറായഴ്ച ആയതുകൊണ്ട് അഞ്ജലി വീട്ടിൽ തന്നെയുണ്ടായിരുന്നു. അപ്പോഴാണ് വീടിന്റെ മുൻവശത്തെ റോഡിൽ നിയാസിന്റെ കാർ വന്നു നിൽക്കുന്നത് കണ്ടത്. കാറിൽ നിന്നും ഇറങ്ങി നിയാസും, ഉമ്മയും, ബാപ്പയും വീട്ടിലേക്കു നടന്നു വരുന്നു.

അച്ഛനാണ് അവരെ പൂമുഖത്തേക്കു ക്ഷണിച്ചത്. ആരാണ് മനസ്സിലായില്ല..? ബാപ്പയാണ് സംസാരിച്ചു തുടങ്ങിയത്. ഇതു എന്റെ മകനാണ് നിയാസ്. ഇവിടുത്തെ അഞ്ജലിയും ഇവനും തമ്മിലിഷ്ടത്തിലാണ്. മക്കളുടെ സന്തോഷമില്ലേ നമ്മളുടെയും സന്തോഷം. നമ്മൾ എതിർത്താലും ഒരു പക്ഷേ അവർ വിവാഹിതരാകും. അതിലും നല്ലത്‌ നമ്മളുടെ അനുഗ്രഹത്തോടെ ഒന്നിയ്ക്കുന്നതല്ലേ. അഞ്ജലിയുടെ അച്ഛൻ ദേഷ്യംകൊണ്ട് വിറച്ചു. സംസാരം കേട്ട് അഞ്ജലിയുടെ ചേട്ടനും പൂമുഖത്തേക്കു വന്നു. " മേലിൽ പെണ്ണ് ചോദിച്ചു ഈ വീടിന്റെ പടി കയറരുത്. അച്ഛന്റെ സ്വരം ഉയർന്നു. അഞ്ജലിയുടെ ചേട്ടനും നിയാസുമായി  വാക്കുതർക്കത്തിലായി. ഞാൻ വിളിച്ചാൽ അവൾ ഇറങ്ങി വരുമെങ്കിൽ അവളെ ഞാൻ കൊണ്ടുപോകും."

അഞ്ജലിയുടെ കൈ പിടിച്ചിറങ്ങിയ നിയാസിനെ ചേട്ടൻ പൊതിരെ തല്ലി. നിയാസിന്റെ രണ്ടു കൈയിലും വിറകു കഷണംക്കൊണ്ടു മാറിമാറി തല്ലി . എന്നിട്ടും അഞ്ജലിയുടെ പിടിവിടാൻ നിയാസ് കൂട്ടാക്കിയില്ല. അഞ്ജലിയെയും ചേർത്തു പിടിച്ചു നിയാസ് എങ്ങനെയോ കാറിൽ കയറി. ബാപ്പയാണ് കാറോടിച്ചത്. കുറച്ചു ദൂരം പോയപ്പോൾ നിയാസിന് കൈ തളരുന്നതുപ്പോലെ തോന്നി. കാർ അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി നീങ്ങി. കുറെ നാളുകൾ നിയാസ് ആശുപത്രിയിൽ കിടന്നു. പക്ഷേ, അവന്റെ കൈകൾക്കു മാത്രം ജീവൻ വെച്ചില്ല.

മോളേ , നീ ഇവിടെയെന്തിനാ ഒറ്റയ്ക്ക് വന്നിരിയ്ക്കുന്നത്.  നിയാസ് തിരക്കുന്നു. അവനു തൊടിയിലൊക്കെ ഒന്നിറങ്ങി നടക്കണമെന്ന്. ഉമ്മയുടെ ശബ്ദം കേട്ടാണ് അഞ്ജലി ഓർമകളിൽ നിന്നുണർന്നത്. മിഴികൾ തുടച്ചു അഞ്ജലി നിയാസിന്റെ അടുത്തെത്തി.

നിയാസിനെ ചേർത്തു പിടിച്ചു പുറത്തേക്കു നടത്തുമ്പോൾ അഞ്ജലി അവനോടു ചോദിച്ചു.

എന്തിനായിരുന്നു ഈ ജീവിതം കളഞ്ഞിട്ടു എന്നെ അന്നു ചേർത്തു പിടിച്ചത്...?

നിയാസ് ചിരിച്ചുകൊണ്ട് അഞ്ജലിയെ നോക്കി. അന്നു നിന്നെ ചേർത്തു പിടിച്ചതുകൊണ്ടല്ലേ പെണ്ണെ , ഇന്നു നീയെന്നെ ചേർത്തു പിടിച്ചു നടക്കുന്നത്. അന്നു നിന്നെ കൈ വിട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, എന്റെ  ജീവൻപ്പോലും ഇപ്പോൾ കാണില്ലായിരുന്നു. അഞ്ജലി പെട്ടെന്ന് നിയാസിന്റെ വായ് പൊത്തി. അരുതേയെന്നു പറഞ്ഞു വേദനയോടെ അവനെ നോക്കി. അവളുടെ മിഴികളിൽ നിന്നു രണ്ടുതുള്ളി കണ്ണുനീർ നിയാസിന്റെ ജീവനില്ലാത്ത കൈകളിൽ ഒലിച്ചിറങ്ങി.......

ജീവിതം...സഖി

അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദത്തിനൊപ്പം മായയുടെ പരിഭവങ്ങളും അടർന്നു വീണു.....

എത്ര നാളായി ഞാൻ പറയുന്നത....ഒന്നു വീടുവരെ പോയിട്ട് വരാമെന്ന്...? നാലുമാസം കഴിഞ്ഞു വീട്ടിലൊന്നു പോയിട്ട്...! അപ്പോൾ തന്നെ പറയും, നീയും മക്കളും പോയി രണ്ടു ദിവസം നിന്നിട്ടു വാ എന്ന്...എന്റെകൂടെ രണ്ടു ദിവസം അവിടെ വന്നു നിന്നാലെന്താ..? ഇവിടെ മല മറിയ്ക്കുന്ന ജോലിയൊന്നുമില്ലല്ലോ...? എന്റെയൊരു തലവിധി..

ഉമ്മറത്ത് വെറുതെ പത്രത്തിന്റെ താളുകൾ മറിച്ചുകൊണ്ടു ജയൻ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. എന്നും ഇതു പതിവാണ്. പക്ഷേ, ഇന്നങ്ങനെയല്ല. രണ്ടുദിവസം കഴിഞ്ഞു മായയുടെ അമ്മയുടെ അറുപത്തിയഞ്ചാമതു ജന്മദിനമാണ്. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവളുടെ രണ്ടു അനിയത്തിമാരും, ഭർത്താക്കന്മാരും ബന്ധുക്കളുമെല്ലാം വരും. അവരുടെ മുന്നിൽ താൻ നാണംക്കെടും. താലിയിട്ടിരിക്കുന്ന വരവുമാലയുടെ നിറം മങ്ങുന്നെന്നു ഇന്നലെയും കൂടി മായ ഓർമിപ്പിച്ചതേയുള്ളു. ഈ അവസ്ഥയിൽ എങ്ങനെ..? ജയന്റെ മനസ്സിൽ ഒരുപിടി ചോദ്യങ്ങൾ ഉയർന്നു വന്നു...

എട്ടു വർഷങ്ങൾക്കു മുമ്പ് മായയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഇങ്ങനെയൊരു ജീവിതം ജയന്റെ സ്വപ്നത്തിൽപ്പോലും വന്നിട്ടില്ല. മാന്യമായ ജോലിയായിരുന്നു ദുബായിൽ ജയന്. സാധാരണ കുടുംബത്തിൽ നിന്നു മായയെ കല്യാണം കഴിയ്ക്കുമ്പോൾ, അതിനു താഴെയുള്ള രണ്ടനിയത്തിമാരെയും സ്വന്തം കൂടപ്പിറപ്പുപോലെകണ്ടു പഠിപ്പിച്ചു, നല്ല നിലയിൽ വിവാഹവും ചെയ്തുകൊടുത്തു.

മുന്നിൽ പ്രതീക്ഷപ്പോലെ ദുബായ് എന്ന രാജ്യമുണ്ടായിരുന്നു. പക്ഷേ, തകർച്ച വളരെ പെട്ടെന്നായിരുന്നു. സാമ്പത്തിക മാന്ദ്യം പിടിപ്പെട്ടപ്പോൾ ജോലിപോയവരുടെ കൂട്ടത്തിൽ ജയനും നാട്ടിലേക്കു തിരിച്ചു പോരേണ്ടി വന്നു. ഉള്ള സമ്പാദ്യമെല്ലാം വെച്ചു ചെറിയൊരു ബിസ്സിനെസ്സ് ജയൻ നാട്ടിൽ തുടങ്ങി. കടവും, ബാധ്യതയും കൂടി വന്നതല്ലാതെ ഒരു മെച്ചവുമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം കൈയിലുണ്ടായിരുന്ന ടു വീലറും കൊടുക്കേണ്ടി വന്നു.

ഇനിയെന്ത് എന്ന ചിന്തയിൽ മുഴുകിയിരിക്കുമ്പോഴാണ് മായയുടെ പരിഭവം പറച്ചിലും. ശരിയാണ്...താലിയൊഴിച്ചു ബാക്കി പൊട്ടു സ്വർണംപ്പോലും ഊരിത്തന്നു. എന്നിട്ടും ഒന്നുമാകാൻ കഴിയാതെ....! മായയുടെ വീട്ടുകാർക്ക് തന്നെ കാണുന്നതുപ്പോലും ഇപ്പോൾ ചതുർത്ഥിയാണ്.

എന്നാലും മായയെ അവളുടെ അമ്മയുടെ ജന്മദിനത്തിന് കൊണ്ടു പോകണം. തന്റെ സുഖത്തിലും, ദുഃഖത്തിലും ഒപ്പം നിന്നവളാണ്....

മായ ഉമ്മറത്തു ജയനെയും തിരക്കി ഇരിയ്ക്കാൻ നേരം കുറച്ചായി. രാവിലെ ചായയും കുടിച്ചിട്ട് ഇറങ്ങി പോയതാണ്. എത്രനേരമായി..? മോൻ സ്‌കൂളിൽ നിന്നു വന്നപ്പോൾ അച്ഛനെ അന്വേഷിയ്ക്കുകയാണ്. അച്ഛൻ വന്നിട്ട് വേണം അമ്മ വീട്ടിൽ പോകാൻ. അതിന്റെ സന്തോഷത്തിലാണ് അവൻ.

ജയൻ തിരിച്ചു വരുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ഒരു സങ്കട കടൽത്തന്നെ ആ മുഖത്ത് നിഴലിച്ചു നിന്നിരുന്നു. എവിടെയായിരുന്നു ഇതുവരെ...? രാവിലെ ഞാൻ പറഞ്ഞതല്ലേ, ഇന്നു വീട്ടിൽ പോകണമെന്ന്..?
മായേ , ഒന്നുമില്ലാതെ എങ്ങനെ അവിടേക്കു കയറി പോകുന്നത്...? അമ്മയ്ക്ക് ഒരു നേരിയത്പ്പോലും വാങ്ങി കൊടുക്കാതെ.. ഇന്നു കൈനീട്ടാൻ ഈ നാട്ടിൽ വേറാരുമില്ല. പക്ഷേ....?

മായയുടെ മിഴികളിൽ കാലവർഷം പെയ്തിറങ്ങി. ജയന്റെ മാറിലേക്ക് തലചായ്ച്ചു..

ജയേട്ടാ...വെറുതെ ഞാൻ ഒന്നു പരിഭവിച്ചതിന്..
എനിയ്ക്കറിയില്ലേ ഈ മനസ്സ്. എന്റെ കുടുംബത്തിനെ സ്വന്തംപ്പോലെ നോക്കിയതല്ലേ. എല്ലാവരെയും സഹായിച്ചില്ലേ. ഒന്നും വേണ്ട...എനിയ്ക്കു ഈ മനസ്സ് മതി. ഈ സ്നേഹം മതി. ജയേട്ടൻ ആരെയും ദ്രോഹിച്ചിട്ടില്ലല്ലോ. ഈശ്വരൻ നമ്മുടെ ജീവിതത്തിൽ വെളിച്ചം വീശും....നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കും. ഇതു എല്ലാവരെയും മനസ്സിലാക്കാൻ ദൈവം ഒരവസരം തന്നതാണ്.

എന്നാലും ഇടയ്ക്കിടയ്ക്ക് ഞാനിങ്ങനെ പരിഭവപ്പെടും, സങ്കടപ്പെടും. അതെന്റെ അവകാശമാണ്. ജയേട്ടനാടല്ലാതെ എനിയ്ക്കു പിന്നെ ആരോടാണ് സങ്കടപ്പെടാനും, പരിഭവപ്പെടാനുമുള്ളത്..
മായ ജയന്റെ മാറിലേക്ക് മുഖം ചേർത്തു വെച്ചു തേങ്ങി....പ്രാണസഖിയെ ഹൃദയത്തോട് ചേർത്തു പിടിച്ച ജയന്റെ മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ പിന്നെയും തെളിഞ്ഞു.......!

2016, ജൂലൈ 28, വ്യാഴാഴ്‌ച

ഒരു മോഹം പൂവണിയുമ്പോൾ...

ഈ അനാഥമന്ദിരത്തിന്റെ ഓരോ മുക്കും, മൂലയും ലക്ഷ്മിയ്ക്ക് നിശ്ചയമാണ്...

ഇതിന്റെ ചുവരുകളിൽ ലക്ഷ്മിയുടെ കുഞ്ഞുകൈപ്പാടുകൾ വിരിയിച്ച കുട്ടികാലമുണ്ട്.

ഈ നാലുചുവരുകൾക്കിടയിൽ സ്വപ്നം കണ്ട കൗമാരമുണ്ട്..

നിറങ്ങളില്ലാത്ത ജീവിതത്തിൽ, മോഹങ്ങൾ അടക്കിവെച്ചു തേങ്ങിയ എത്രയോ രാത്രികൾ ലക്ഷ്മിയ്ക്ക് ഈ അനാഥമന്ദിരത്തിൽ സ്വന്തം...

അവൾ ഇന്നു സുമംഗലിയായി ഈ പടികൾ ഇറങ്ങുകയാണ്...അവളുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിയുകയാണ്.....!

പ്രണയത്തിന്റെ തീവ്രതയിൽ , കാമമെന്ന വികാരം ഉടലെടുത്തപ്പോൾ ലക്ഷ്മിയുടെ അമ്മ അംബികയ്ക്കു ജീവിതത്തിന്റെ മുന്നോട്ടുള്ള വഴിയിൽ നിറകണ്ണുകളോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. പ്രാണന് തുല്യം സ്നേഹിച്ചവൻ അംബികയുടെ ശരീരത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകഴിഞ്ഞു പടിയിറങ്ങുമ്പോൾ ഒന്നു കരയാൻ മാത്രമേ അംബികയ്ക്കു സാധിച്ചുള്ളൂ. പിഴച്ചവളെന്നു വീട്ടുകാരും, ബന്ധുക്കളും മുദ്രകുത്തി പരിഹസിച്ചപ്പോഴും, അവളുടെ നേരെ ചീറിയടുത്തപ്പോഴും ജീവനുതുല്യം സ്നേഹിച്ചവൻ സമ്മാനിച്ച കുരുന്നു ജീവനെ കൊല്ലാൻ അംബികയ്ക്കു മനസ്സ് വന്നില്ല.

എല്ല പ്രതിബന്ധങ്ങളെയും തകർത്തു ലക്ഷ്മിയ്ക്ക് ജീവൻ നൽകിയപ്പോൾ മരണത്തിന്റെ തണുത്ത കരങ്ങൾ ആ പ്രസവ മുറിയിൽവെച്ചു അംബികയെ പുണർന്നു.. പിഴച്ച സന്തതിയെന്ന് പഴിചാരി അംബികയുടെ വീട്ടുകാർ ആ കുഞ്ഞിനെ ആശുപത്രയിൽ തന്നെ ഉപേക്ഷിച്ചു.. അവിടിന്നങ്ങോട്ടു ഈ അനാഥമന്ദിരം ലക്ഷ്മിയ്ക്ക് വീടായി. അവിടെയുള്ള അമ്മമാർ ലക്ഷ്മിയുടെയും അമ്മമാരായി..അങ്ങനെ അവളുടെ കുഞ്ഞുകാൽപ്പാടുകൾ ഈ മുറ്റത്തു, വരാന്തയിൽ  പിച്ചവെച്ചു നടന്നു....

എല്ലാവർക്കും ലക്ഷ്മിയെ വലിയ ഇഷ്ടമായിരുന്നു..അവളുടെ ചിരിയിൽ, കളിയിൽ ആ നാലുചുവരുകൾക്കിടയിൽ പലരും ദുഃഖങ്ങൾ മറന്നു...ലക്ഷ്മിയുടെ ഓർമയിൽ അച്ഛനും, അമ്മയുമെല്ലാം അവിടുത്തെ അന്തേവാസികളായിരുന്നു. വളർന്നു വന്നപ്പോൾ അവൾക്കു മനസ്സിലായി , അനാഥത്വം എന്ന സത്യം. അവൾ ഋതുമതി ആയപ്പോൾ ഒരമ്മയുടെ സാമീപ്യം ആഗ്രഹിച്ചു. ഒരച്ഛന്റെ സംരക്ഷണം കൊതിച്ചു. പക്ഷേ, ലക്ഷ്മിയ്ക്ക് അറിയാമായിരുന്നു. ഇതൊന്നും തന്റെ ജീവിതത്തിൽ ഒരിക്കലും കടന്നു വരാത്ത സൗഭാഗ്യങ്ങളാണെന്ന്. സ്വപ്നങ്ങൾ അവളുടെ മനസ്സിൽത്തന്നെ  മരിച്ചു കിടന്നു.....

അനാഥമന്ദിരത്തിന്റെ കീഴിലുള്ള വിദ്യാലയത്തിൽത്തന്നെ ലക്ഷ്മിയും പഠിച്ചു. ഒരു നേർഴ്സ്സ് ആകണമെന്നായിരുന്നു അവളുടെ ആഗ്രഹം. തന്നെ വളർത്തി വലുതാക്കിയ അമ്മമാരേ ശുശ്രുഷിച്ചു ജീവിതം ജീവിച്ചു തീർക്കണം. അത്രയേ ലക്ഷ്മിയുടെ മനസ്സിൽ സ്വപ്നമായുള്ളു...

ഈ ആശുപത്രിയിൽ വെച്ചാണ് വരുണിനെ ലക്ഷ്മി പരിചയപ്പെടുന്നത്. വരുണിന്റെ അമ്മയെ സുഖമില്ലാതെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടു രണ്ടു ദിവസമായി. വരുണല്ലാതെ വേറാരും അമ്മയെ കാണാൻ വരുന്നില്ലെന്ന് ലക്ഷ്മിയ്ക്ക് മനസ്സിലായി. വരുൺ പുറത്തുപോകുമ്പോൾ ആ അമ്മയ്ക്ക് സഹായി ലക്ഷ്മിയായി. അമ്മയും ലക്ഷ്മിയുമായി ഒരാത്മബന്ധം വളർന്നു.

വരുണിന്റെ അച്ഛൻ മരിച്ചുപോയി. ഒറ്റ മകനാണ് വരുൺ. ബന്ധുക്കളുമായി പണ്ടുമുതലേ അകന്നു കഴിയുന്നവരാണ് ആ അമ്മയും മകനും. അമ്മയെ ഒറ്റയ്ക്കാക്കിട്ടു വരുണിനു ജോലിയ്ക്കു പോകാനും താല്പര്യമില്ല. വീടും, കൃഷിയും നോക്കി വരുൺ അമ്മയോടൊപ്പം തന്നെക്കൂടി. ലക്ഷ്മിയുടെ ജീവിതവും ആ അമ്മ അറിഞ്ഞു...

ദിവസവും അടുത്തുള്ള ഇടപഴകൽ വരുണിന്റെ മനസ്സിൽ ലക്ഷ്മിയോടുള്ള പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിയിച്ചു. തന്റെ അമ്മയ്ക്ക് പ്രാണനാഥൻ സമ്മാനിച്ച തെറ്റാണു താനെന്നു ലക്ഷ്മിയ്ക്ക് അന്തേവാസികൾ പറഞ്ഞറിവുണ്ട്. അതുകൊണ്ടു പ്രണയമെന്നത് ലക്ഷ്മിയുടെ മനസ്സിൽ ഭയത്തിന്റെ മൂടുപടം എപ്പോഴും അണിഞ്ഞിരുന്നു..

വരുൺ , അവന്റെയിഷ്ടം അമ്മയോട് തന്നെ പറഞ്ഞു . ഒരു മകളെപ്പോലെ തന്നെ ശുശ്രുഷിയ്ക്കുന്ന ലക്ഷ്മിയെ ആ അമ്മയ്ക്ക് ജീവനായിരുന്നു. അങ്ങനെയാണ് ആ അനാഥമന്ദിരത്തിന്റെ പടികൾ ലക്ഷ്മിയെ ചോദിച്ചു ആ അമ്മയും മകനും കയറിയത്....

ഇന്ന് വരുണിന്റെ ജീവിതത്തിലേക്ക് ലക്ഷ്മി വലതുകാൽവെച്ചു കയറുകയാണ്. അവളുടെ സ്വപ്നങ്ങൾക്ക് നിറങ്ങൾ വെയ്ക്കുകയാണ്. അനാഥത്വത്തിന്റെ കയ്പുനീരിൽ നിന്നു...സ്നേഹത്തിന്റെ, സംരക്ഷണതയുടെ കരങ്ങളിലേക്ക് ലക്ഷ്മി അലിയുകയാണ്...
ഒരു നൂറു സ്വപ്നങ്ങളുമായി....!

2016, ജൂലൈ 27, ബുധനാഴ്‌ച

ഒരു മിഴിനീർകണത്തിനപ്പുറം...

അഖിലയ്ക്കു സങ്കടവും, ദേഷ്യവും അടക്കാൻ കഴിയുന്നില്ല. ഈ മനുഷ്യനെയാണോല്ലോ ഈശ്വര ഹൃദയത്തിൽ ജീവനുതുല്യം കൊണ്ടുനടന്നത്...? അഖിലയുടെ മനസ്സ് നെരിപ്പോടുപ്പോലെ പൊള്ളി...!

അഖിലയുടെയും, സുരേഷിന്റെയും വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. സുന്ദരമായ ജീവിതം. ആ സുന്ദര ദാമ്പത്യ ജീവിതത്തിൽ ആദിയും പിറന്നു . പക്ഷേ, ഇപ്പോൾ ആ ജീവിതത്തിൽ പുകച്ചിലുകൾ ഉയരുന്നു . സംശയത്തിന്റെ ചെറിയ തീക്കനൽ അഖിലയുടെ മനസ്സിൽ നീറിക്കൊണ്ടിരിയ്ക്കുന്നു.

എന്തു ചോദിച്ചാലും സുരേഷ് ദേഷ്യപ്പെടുന്നു. മൊബൈൽ ബെല്ലടിയ്ക്കുമ്പോൾ മാറിനിന്നു സംസാരിയ്ക്കുന്നു. അഖില ആദ്യമൊന്നും കാര്യമാക്കിയില്ല. ഫോൺ വിളി കഴിഞ്ഞു വരുമ്പോൾ സുരേഷിന്റെ മിഴികൾ നിറഞ്ഞിരിയ്ക്കുന്നതു കണ്ടപ്പോൾ അഖില പലവട്ടം കാര്യങ്ങൾ തിരക്കി. സുരേഷ് മറുപടി പറയാതെ ദേഷ്യത്തോടെ ഒഴിഞ്ഞു മാറിയപ്പോൾ അഖിലയ്ക്കു സംശയമായി.

കഴിഞ്ഞ ദിവസം സുരേഷിന്റെ ഫോണിൽ നിന്നു അഖില നമ്പർ എടുത്തു വിളിച്ചു നോക്കി. " ഹലോ ഇതാരാണ്...? മറുവശത്തു ഒരു സ്ത്രീ ശബ്ദം . ഗായത്രിയാണ് . ഇതാരാണ്..? അപ്പോഴേക്കും അഖിലയുടെ സിരകളിലൂടെ ഒരു വിറയൽ ഇരമ്പിയാർത്തു.. ആരാണ് എന്നു ചോദിച്ചുകൊണ്ടു വീണ്ടും ആ ശബ്ദം അഖിലയുടെ കാതിൽ അലയടിച്ചു.

ഗായത്രി...' ഈ പേര് വിവാഹം കഴിഞ്ഞ അന്നു അഖില കേട്ടതാണ്. സുരേഷ്‌തന്നെ പറഞ്ഞതാണ്. ജീവനുതുല്യം ഇഷ്ടപ്പെട്ടിരുന്നു രണ്ടുപേരും. പക്ഷേ, സാമ്പത്തികമില്ലാത്ത ഗായത്രിയെ ആ വീട്ടിലേക്കു വലതുകാൽവെച്ചു കയറ്റാൻ അച്ഛനും, അമ്മയ്ക്കും താല്പര്യമില്ലായിരുന്നു. അവരുടെ വാക്കുകൾ ധിക്കരിയ്ക്കാൻ സുരേഷിനും കഴിഞ്ഞില്ല.

ഇതുകേട്ട് അന്നു അഖില സുരേഷിനോട് പറഞ്ഞതാണ്. സുരേഷേട്ടാ.., കഴിഞ്ഞതു കഴിഞ്ഞു. ആ സ്നേഹം എനിയ്ക്കു തന്നൂടെ....ഇനി നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരു പേരുപോലും വരരുത്. ഈ ആറു  വർഷത്തിനിടയ്ക്കു അറിയാതെപ്പോലും  സുരേഷ് പഴയ ജീവിതത്തിലേക്ക് പോയിട്ടില്ല. പക്ഷേ, ഇപ്പോൾ....! വീണ്ടും പഴയ പ്രണയം പുനർജനിച്ചുവോ..! അവൾക്കും, ഭർത്താവും, മക്കളും കാണില്ലേ. ഇങ്ങനെയും സ്ത്രീകളുണ്ടോ...? നശിച്ചവൾ..എന്റെ കുടുംബം തകർക്കാൻ വന്ന യക്ഷി. അഖില ഗായത്രിയെ മനമുരുകി ശപിച്ചു. ഇതാണ് ഇപ്പോൾ അഖിലയുടെ അവസ്ഥ...

അഖില ഒരു തീരുമാനമെടുത്തു. ഇന്നുതന്നെ ഗായത്രിയെ കാണണം. എന്തിനാണ് അവരുടെ ജീവിതത്തിന്റെ ഇടയിൽ ഞാനൊരു മുള്ളായി കഴിയുന്നത്..? ഇന്നുതന്നെ മോനെയുംകൊണ്ട് വീട്ടിലും പോകണം. സുരേഷ് ജോലിയ്ക്കു പോയതിന്റെ പുറകെ അഖില ഗായത്രിയെ വിളിച്ചു. ഗായത്രി...ഞാൻ അഖിലയാണ്. സുരേഷിന്റെ ഭാര്യ. ഏട്ടൻ എന്നോട് എല്ലാം പറഞ്ഞു . ഒന്നുകാണാൻ പറ്റുമോ ഇന്ന്..? അഖില ചേച്ചി പേര് കേട്ടപ്പോൾ തന്നെ മനസ്സിലായി. സുരേഷേട്ടൻ എല്ലാം പറഞ്ഞോ..? ഞാൻ പറഞ്ഞതാണ് ചേച്ചിയോട് ഒന്നും പറയണ്ടാന്ന്.... അഖിലയ്ക്കു ദേഷ്യം അടക്കാൻ കഴിയുന്നില്ല. എന്നാലും കടിച്ചു പിടിച്ചു. ഇവളെയൊന്നു നേരിട്ട് കാണണമല്ലോ.

ഗായത്രി പറഞ്ഞ സ്ഥലവും, മേൽവിലാസവും മനസ്സിൽ പതിപ്പിച്ചിട്ടു ആദിമോനെയും എടുത്തു, ഒരു ഓട്ടോ വിളിച്ചു ഗായത്രിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. പൊള്ളുന്ന മനസ്സുമായി....

ഗായത്രിയുടെ വീടിനു മുന്നിൽ ഇറങ്ങുമ്പോൾ അഖില ചുറ്റുപാടും ശ്രദ്ധിച്ചു. പൊട്ടി പൊളിഞ്ഞു വീഴാറായ ഒരു പഴയ വീട്. മുറ്റത്തു ആദിയുടെ പ്രായമുള്ള ഒരു പെൺകുഞ്ഞു തനിയെ ഇരിന്നു കളിയ്ക്കുന്നു. ഓട്ടോയുടെ ശബ്ദം കേട്ടു ആ കുഞ്ഞു അമ്മേ എന്നു വിളിച്ചു അകത്തേക്ക് ഓടിപോയി. അകത്ത് നിന്നും ഒരു മധ്യവയസ്‌ക പുറത്തേക്കു വന്നു. അഖില മോളല്ലേ. ഗായത്രി പറഞ്ഞിരുന്നു. അകത്തേക്ക് വാ മോളേ.... അഖില വീടിനുള്ളിലേക്ക് കയറി. അധികം വെളിച്ചമില്ലാത്ത ഒരു മുറിയിൽ നിന്നൊരു നേർത്ത ശബ്ദം. അഖില ചേച്ചി... ഇങ്ങോട്ടു വന്നോളൂ...ഗായത്രിയുടെ ശബ്ദം..മരുന്നുകളുടെ ഗന്ധമുള്ള ആ മുറിയിലേക്കു അഖില മിടിയ്ക്കുന്ന ഹൃദയത്തോടെ നടന്നു...

അരയ്ക്കു താഴെ തളർന്നു കിടക്കുന്ന ഗായത്രിയെ കണ്ടു അഖില ഞെട്ടി തരിച്ചുപോയി. അഖിലയുടെ കൈയിൽ ഗായത്രിയുടെ കരങ്ങൾ മെല്ലെ പതിഞ്ഞു. ചേച്ചി ഇവിടെയിരിയ്ക്ക്. അഖില ആ കട്ടിലിൽ ഇരുന്നു. ഒരു മിഴിനീർ തുള്ളിയുടെ നനവുകളോടെ ഗായത്രിയുടെ ശബ്ദം പതറി വീണു...

ചേച്ചി, എനിയ്ക്കറിയാം.. സുരേഷ് ചേച്ചിയോട് ഒന്നും പറഞ്ഞു കാണില്ലെന്ന്...എന്നെക്കുറിച്ചു ഇവിടെ വരുന്നതുവരെ ചേച്ചിയുടെ മനസ്സിൽ എന്താണെന്നും ഞാനുഹിക്കുന്നു.

ഗായത്രിയുടെ ജീവിതത്തിന്റെ താളുകൾ അഖിലയുടെ മുന്നിൽ തുറന്നു.....

ശരിയാണ്.., ചേച്ചി....ഞങ്ങൾ ജീവനുതുല്യം സ്നേഹിച്ചു. പക്ഷേ, വിധി ഞങ്ങളെ ഒരുമിപ്പിച്ചില്ല. അതിലെനിയ്ക്കു സങ്കടവും ഇന്നില്ല. യാത്ര പറഞ്ഞു പിരിഞ്ഞതിന് ശേഷം എന്റെ ഏകാന്തതയിൽ വല്ലപ്പോഴും ആ കാലം ഓടിയെത്തുമെന്നല്ലാതെ, ആ പ്രണയം എന്റെ മനസ്സിൽ മരിച്ചിരുന്നു.

എനിയ്ക്കും ദൈവം കുറച്ചു നാൾ മുമ്പുവരെ നല്ല ജീവിതമാണ് സമ്മാനിച്ചത്. ആറുമാസം മുമ്പ് ഞങ്ങൾ ഒന്നിച്ചൊരു യാത്രപോയി. വാഹനാപകടത്തിന്റെ രൂപത്തിൽ വിധി എന്റെ പ്രാണനെ കൊണ്ടുപോയി. എന്റെ ജീവന്റെ പകുതിയും...ഗായത്രിയുടെ ശബ്ദം ഇടറി. ഒരു സഹായമില്ലാതെ ഈ ഇരുട്ട് മുറിയിൽ ഞാനും എന്റെ മകളും..

എന്റെ മകൾ പഠിയ്ക്കുന്ന നേഴ്‌സറിയിലാണ് ആദിയും പഠിയ്ക്കുന്നത്...അവിടെ വെച്ചാണ് എന്റെ കഥ സുരേഷ് അറിയുന്നത്. ആദിയുടെ കഴിഞ്ഞ ജന്മദിനത്തിന് നഴ്‌സറിയിൽ കേക്ക് മുറിയ്ക്കുമ്പോൾ സുരേഷ് അവിടെയുണ്ടായിരുന്നു. അപ്പോൾ ടീച്ചർ ബാക്കിവന്ന കേക്ക് എന്റെ മകളുടെ ചോറ്റുപാത്രത്തിൽ വെച്ചു കൊടുത്തു. എന്നിട്ടു സുരേഷിനോട് പറഞ്ഞു. ഇതുകൊണ്ടു പോയാൽ ഈ കുട്ടിയുടെ വീട്ടിൽ ഒരു നേരത്തെ ഭക്ഷണമാകും. സുരേഷിന് പറ്റുമെങ്കിൽ ആ കുടുംബത്തെ എന്തെങ്കിലും നൽകി സഹായിച്ചാൽ ദൈവം അനുഗ്രഹിയ്ക്കും. അന്നു വൈകിട്ട് ടീച്ചറിന്റെ കൂടെ സുരേഷ് ഇവിടെ വന്നു. ഇവിടെ വന്നു കഴിഞ്ഞപ്പോഴാണ് ഇവിടെ, ഈ ഇരുട്ട് മുറിയിൽ ഞാനാണ് എന്നു മനസ്സിലായത്...

അന്നുമുതൽ, ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്തു നിന്നു സഹായിച്ചു. ഞാനാണ് സുരേഷിനോട് പറഞ്ഞത്.., ചേച്ചിയോട് ഒന്നും പറയണ്ടാന്ന്...പെണ്ണുങ്ങളുടെ മനസ്സ് പെണ്ണുങ്ങൾക്കല്ലേ അറിയാവൂ. ചേച്ചിയുടെ മനസ്സിൽ ഒരു സംശയം വരരുത്... അതുകൊണ്ടാണ് ഞാൻ ചേച്ചിയോട് വരാൻ പറഞ്ഞത്...
ഒരിയ്ക്കലും സുരേഷിനെ വെറുക്കരുത്. ഞങ്ങളുടെ പൂജാമുറിയിൽ സുരേഷാണ് ദൈവം. ആ മനുഷ്യന്റെ കാരുണ്യത്തിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.....ഗായത്രിയുടെ മിഴികൾ നിറഞ്ഞൊഴുകി....!

തിരിച്ചു യാത്രചെയ്യുമ്പോൾ അഖിലയുടെ മനസ്സ് തുടിച്ചുക്കൊണ്ടിരിന്നു. " ഈ മനുഷ്യനെയാണല്ലോ ഈശ്വര ഹൃദയത്തിൽ ചേർത്തു വെയ്‌ക്കേണ്ടത്.."




2016, ജൂലൈ 21, വ്യാഴാഴ്‌ച

അതുമൊരു കാലം

വീടിനു പത്തു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവ പരിപാടിക്ക് പോകുന്ന ഒരു കൗമാരമുണ്ടായിരുന്നു എനിക്ക്....

കഥ അറിയില്ലെങ്കിലും കഥകളി കണ്ടു ആസ്വദിക്കുമായിരുന്നു. നാടകത്തിലെ സംഭാഷണങ്ങൾ കേട്ടു കോരിത്തരിക്കുമായിരുന്നു. ആ നാടകത്തിലെ നായകൻ ഞാനാണെന്ന് വരെ സങ്കല്പിക്കും. നൃത്ത നാടകം കണ്ടു പേടിക്കുമായിരുന്നു. മിമിക്സ് പരേഡ് കണ്ടു പരിസരം നോക്കാതെ ആർത്തലച്ചു ചിരിക്കുമായിരുന്നു. ഗാനമേളകളിലെ പാട്ടുകൾക്കൊത്തു താളമിടുമായിരുന്നു....!

ഡിസംബർ ജനുവരി മാസത്തിലെ തണുപ്പുള്ള രാത്രികളിലാണ് കൂടുതൽ ഉത്സവ പരിപാടികളും. വീട്ടുകാരെ സഹായിച്ചു കഴിയുന്ന കാലം. സഹായമെന്നു പറഞ്ഞാൽ.., അതിരാവിലെ എഴുന്നേറ്റു അവരെ ബുദ്ധിമുട്ടിക്കാറില്ല. സമയത്തിനു ഭക്ഷണം കഴിച്ചു കൃത്യനിഷ്ഠത തെളിയിക്കും. ഉത്സവ സീസണായാൽ രാത്രി വീട്ടിൽപോലും വരാതെ ഞാൻ കരണ്ടു ബില്ലും കുറച്ചു കൊടുത്തു. ( രാത്രിയിൽ എന്റെ റൂമിലെ ലൈറ്റ് വല്ലപ്പോഴുമേ അണയാറുള്ളു).

ഒമ്പതു മണിയ്ക്കാണ് പരിപാടിയെങ്കിൽ ഏഴുമണിയ്ക്കു അത്താഴവും കഴിച്ചു വീട്ടുകാരുടെ മുന്നിൽ തലചൊറിഞ്ഞു ഒരു നിൽപ്പുണ്ട്. കട്ടൻകാപ്പി കുടിയ്ക്കാൻ എന്തെങ്കിലും വേണ്ടേ..! അമ്മയാണ് ധനകാര്യം. പത്തുരൂപ അതിൽ കൂടുതൽ ഉത്സവ സമയത്തു കുടുംബ ബജറ്റിൽ അമ്മ ഒരിക്കലും വകയിരുത്തിയിട്ടില്ല.

പിന്നെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അനിയത്തികുട്ടിയും തരും ഒരു പത്തുരൂപ.  അവൾക്കു കുപ്പിവള വാങ്ങാനുള്ള പൈസയാണ് ആ പത്തുരൂപ . ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു നിറവും പറയും, കൂടെയൊരു അളവ് വളയും തരും. അതിൽ നിന്നു ഒരു നാലുരൂപ വരെ ഞാൻ സ്വന്തമാക്കാറുണ്ട്.

അങ്ങനെ ഞങ്ങൾ കുറേപ്പേര് കാണും. നടന്നാണ് പോകുന്നത്. ഞങ്ങൾ കൗമാരക്കാർ മാത്രമല്ല. ഇത്തിരി തല നരച്ചവരും ആ കൂട്ടത്തിൽ കാണും. എന്നാലെന്താ.., ഞങ്ങളെക്കാളും ചെറുപ്പമാണെന്നു തോന്നും, അവരുടെ ആവേശം കാണുമ്പോൾ. പോകുന്ന വഴിയ്ക്കു പോസ്റ്റിൽ കെട്ടിയിരിക്കുന്ന പരസ്യത്തിന്റെ ബോർഡുകൾ , മുനിഞ്ഞു കത്തുന്ന വഴി വിളക്കുകൾ. ഇതിലെല്ലാം ഞങ്ങൾ ഉന്നം പരീക്ഷിയ്ക്കാറുണ്ട്. കൈതച്ചക്ക, ഒരുപാട് ഉയരമില്ലാത്ത മാവിലെ മാങ്ങകൾ ഇതെല്ലാം പോകുന്ന വഴിയ്ക്കു ഞങ്ങളുടെ ഇഷ്ടഭക്ഷണമായിരിക്കും...

ക്ഷേത്ര മുറ്റത്തു എത്തിക്കഴിഞ്ഞാൽ ഗ്രഹണി പിടിച്ച ചെക്കന് ചക്ക കൂട്ടാൻ കിട്ടിയതുപ്പോലെ, പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒരു നോട്ടമാണ്. ചില പെൺകുട്ടികൾ ഒറ്റ നോട്ടത്തിൽത്തന്നെ 'പോടാ വായിനോക്കി' എന്നു പറയും. ചില പെൺകുട്ടികൾ ചിരിച്ചു കാണിയ്ക്കും. അതിലേതെങ്കിലും ഒരു പെൺകുട്ടി ഇടയ്ക്കിടയ്ക്ക് എന്നെ നോക്കും. ആ നോട്ടം മനസ്സിലങ്ങു കയറും. രണ്ടോ മൂന്നോ മണിക്കൂർ ദൈർഘ്യമുള്ള ഒരു കൊച്ചു പ്രണയം തമ്മിലുള്ള നോട്ടങ്ങളിലൂടെ അവിടെ ജനിയ്ക്കും. അവളുടെ നോട്ടമെത്തുന്ന ഭാഗത്തു ഞാൻ ഇരിക്കും.

പരിപാടി കഴിഞ്ഞു കണ്ണുകൾകൊണ്ട് ആ കുട്ടിയോട് യാത്ര പറഞ്ഞു തിരിച്ചു നടക്കുമ്പോൾ അതിഭയങ്കരമായ ചർച്ചയായിരിക്കും. നാടകത്തിലെ ആ രംഗം കലക്കി. അല്ലെങ്കിൽ നൃത്ത നാടകത്തിലെ ശബ്ദ വെളിച്ചത്തെക്കുറിച്ചു. ഗാനമേളയിലെ പതറിപ്പോയ പാട്ടിനെക്കുറിച്ചു...അന്നത്തെ പരിപാടി എന്തായിരുന്നോ അതിനെപ്പറ്റി പറഞ്ഞു വീടെത്തുന്നതറിയില്ല.

 അപ്പോഴും മനസ്സിൽ ഉത്സവ പറമ്പിലെ ആ നോട്ടം അങ്ങനെ ഇമവെട്ടാതെ കിടക്കും.....!
കൈയിൽ അനിയത്തികുട്ടിയ്ക്കുള്ള കുപ്പിവളയുടെ പൊതിയും....!

2016, ജൂലൈ 5, ചൊവ്വാഴ്ച

സ്നേഹത്തോടെ

അനൂപ്....
വെറുതെ എന്റെ പുറകെ നടന്നു നിന്റെ സമയം കളയണ്ട. എനിക്കു പ്രണയിക്കാനൊന്നും ഒട്ടും സമയവുമില്ല. അതുമല്ല, നിന്നെപ്പോലുള്ള ചുറ്റുപാടുമല്ല എന്റേത്....
രണ്ടു മാസംകൊണ്ട് നീയെന്നെ കാണുന്നില്ലേ. ഇതിലേതെങ്കിലും ദിവസം ഞാൻ ഈ ഓഫീസിൽ ജോലിക്കു വരാതിരുന്നത് നീ കണ്ടിട്ടുണ്ടോ...?

എത്ര സുഖമില്ലെങ്കിലും ഞാൻ വരും. അല്ലെങ്കിൽ മാസാവസാനം എന്റെ കണക്കുകൂട്ടലുകൾ തെറ്റും. നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പ്രണയം, ഇഷ്ടപ്പെട്ട പുരുഷന്റെ കൂടൊരു ജീവിതം അതൊന്നും എന്റെ ജീവിതത്തിൽ വിധിച്ചിട്ടില്ല. അല്ലെങ്കിൽ ഈ മുപ്പതാം വയസ്സിൽ എന്തു പ്രണയം...!

എന്റെ പ്രാരാബ്ദങ്ങളൊന്നും ഞാനാരോടും പറയാറില്ല. കാരണം, സഹതാപത്തോടെ ഒരാൾ എന്നെ കാണുന്നത് എനിക്കിഷ്ടമല്ല. എന്റെ മനസ്സിലും പ്രണയവും , ജീവിത സങ്കൽപ്പവും എല്ലാമുണ്ടായിരുന്നു. പക്ഷേ , എന്റെ സ്വപ്നങ്ങളെ ഞാൻതന്നെ മനസ്സിൽ കുഴിച്ചുമൂടി. പിന്നെ, അനൂപിനോട് ഇതൊക്കെ ഞാൻ പറയുന്നത്..., നിന്റെ മനസ്സിൽ എന്നെക്കുറിച്ചു എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതു മറക്കാൻ പറയാനാണ്.

ഒരു ദിവസം നീയെന്റെ കൂടെ എന്റെ വീട്ടിലേക്കൊന്നു വരണം. എന്നെ പ്രതീക്ഷിച്ചിരിക്കുന്ന കുറെ ദയനീയ മുഖങ്ങൾ നിനക്കവിടെ കാണാം. ജീവിതത്തിന്റെ വാർദ്ധക്യം കിടക്കയിൽ തന്നെ ഹോമിച്ചു പോയ അമ്മ. വീടിന്റെ തെക്കേ തൊടിയിൽ തുളസിച്ചെടിയുടെ കീഴിൽ അന്തിയുറങ്ങുന്ന അച്ഛൻ. എന്നെത്തന്നെ ഭയപ്പെടുത്തി വളർന്നു നിൽക്കുന്ന അനിയത്തിമാർ. അവരെയൊക്കെ വിട്ടെറിഞ്ഞിട്ടു എനിക്കൊരു ജീവിതം, അതു ഞാനൊട്ടും ആഗ്രഹിക്കുന്നില്ല.

ഇനി സഹതാപംകൊണ്ടു എന്നെ തന്നെ കെട്ടു എന്ന വാശിയൊന്നും നീ മനസ്സിൽ വെക്കേണ്ട. നിന്റെ സുന്ദരമായ ജീവിതത്തിൽ ഞാനെന്ന പ്രാരാബ്ധക്കാരിയെ പങ്കാളിയാക്കാൻ നിൽക്കണ്ട. അതു നീ വേറൊരാളെ കല്യാണം കഴിച്ചു കഴിയുമ്പോൾ മനസ്സിലാകും...! അതുപോലെ പ്രണയം മൂത്തു എത്ര നാള് വേണമെങ്കിലും കാത്തിരുന്നോളാം എന്ന വാക്കും പറയണ്ട. ആ കാത്തിരിപ്പിന് ഒരു അന്ത്യമില്ലാതെയാകും. എന്റെ എല്ലാ പ്രശ്നങ്ങളും ഒതുങ്ങി.., മുടിയും നരച്ചു, തൊലിയും ചുക്കി ചുളുങ്ങി.. ഏകാന്തമായി ഇരിക്കുമ്പോൾ ഞാൻ ഓർക്കും. നീ എനിക്കു ഒരുനാൾ വെച്ചു നീട്ടിയ ജീവിതം. നീ പറഞ്ഞ പ്രണയാർദ്ര വാക്കുകൾ. എനിക്കു അതേ വിധിച്ചിട്ടുള്ളു. എന്റെ പ്രണയം അത്രയേയുള്ളൂ.

എന്നോടുള്ള നിന്റെ കളങ്കമില്ലാത്ത സ്നേഹം , എന്നും എന്റെ മനസ്സിൽ കാണും. സ്വപ്നങ്ങളില്ലാത്ത എന്റെ മനസ്സിൽ ഒരു ചെറിയ വർണ്ണ പൊട്ടുപോലെ...!

ഒരു പ്രണയലേഖനം ആയിരിക്കും നീയെന്നിൽ നിന്നു പ്രതീക്ഷിച്ചത്. പക്ഷേ, ഇതിലെ ചില വരികളിൽ പ്രണയത്തിന്റെ മഞ്ഞുതുള്ളി വീണു കിടപ്പുണ്ടല്ലേ. ഇതിനു നീ മറുപടിയൊന്നും തരാൻ നിൽക്കണ്ട. നിനക്കെന്നോടുള്ള പ്രണയം ഇവിടെ അവസാനിക്കണം. എന്റെ ഏകാന്തതയിൽ ഇടക്കൊക്കെ താൻ കാണുമെടോ...!

നിർത്തട്ടെ...സ്നേഹത്തോടെ....
ശ്രീദേവി.

2016, ജൂൺ 28, ചൊവ്വാഴ്ച

വിധിയുടെ വിളയാട്ടം

ആദ്യമേ പറയട്ടെ , ഇതൊരു കഥയാണ്. ആരുമായും ഈ കഥക്ക് യാതൊരു ബന്ധവുമില്ല.

ഷാഹിന....
ചെറുപ്രായത്തിൽ തന്നെ വിധവയുടെ വേഷം കെട്ടേണ്ടിവന്നു ഷാഹിനക്ക്.
സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുമ്പോൾ തന്നെ , വിധി ആ സ്വപ്നങ്ങൾക്ക് മീതെ കരിനിഴൽ വീഴ്‌ത്തി.

ഇരുപതാമത്തെ വയസ്സിൽ ആരിഫിന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ചു കയറുമ്പോൾ ഷാഹിനക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു. പാവപെട്ട വീട്ടിലെ പെൺകുട്ടികൾ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പാടില്ലെന്ന അപകർഷതാബോധം ഷാഹിനയുടെ മനസ്സിൽ ഉറഞ്ഞുകിടപ്പുണ്ടായിരുന്നു. പക്ഷേ, ആരിഫ് ഷാഹിനയെ സ്വപ്നം കാണാൻ പഠിപ്പിച്ചു. അവന്റെ സ്വപ്നങ്ങൾക്കൊപ്പം നടക്കാൻ പ്രേരിപ്പിച്ചു.

സുന്ദരമായ ജീവിതമായിരുന്നു. ഗൾഫ് പണത്തിന്റെ മാസ്മരികതയിൽ ബന്ധുക്കളുടെ വലയംതന്നെ ആരിഫിനെ ചുറ്റി നിന്നിരുന്നു. ആരെയും സഹായിക്കുന്നതിൽ ആരിഫിന് ഒരു വിഷമവുമില്ലായിരുന്നു. അതിൽ ഷാഹിനക്കും ഒട്ടും പരിഭവവുമില്ലായിരുന്നു. അവരുടെ സുന്ദരമായ ജീവിതത്തിൽ ഒരു പെൺകുഞ്ഞും പിറന്നു. മെഹറിൻ.

ഷാഹിന, ഇതെന്റെ ഗൾഫിലേക്കുള്ള അവസാനത്തെപോക്കാണ്. ഒരു വർഷംകൂടിയുള്ളു ഈ പ്രവാസ ജീവിതം. ഇനിയുള്ളകാലം നിന്റെയും നമ്മുടെ മോളുടെയും കൂടെ ഉള്ളതുകൊണ്ട് സുഖമായി ജീവിക്കാം. ഈ വാർത്ത കേട്ടപ്പോൾ ഷാഹിനയുടെ മനസ്സിൽ ഒരു മൈലാഞ്ചിപ്പാടം പൂത്തുലഞ്ഞു.

പക്ഷേ, വിധിയുടെ ക്രൂരമായ കരങ്ങൾ ഗൾഫിൽവെച്ചു വാഹനാപകടത്തിന്റെ രൂപത്തിൽ ആരിഫിന്റെ ജീവൻ കവർന്നെടുത്തു. ആ വാർത്ത ഷാഹിനയുടെ മനസ്സിനെ തകർത്തുകളഞ്ഞു. ഒന്നു നിലവിളിക്കാൻപ്പോലും കഴിയാതെ ഷാഹിന തകർന്നുപോയി.

ആരിഫിന്റെ  ഓർമകളുമായി ഷാഹിനയുടെ ജീവിതം ദിവസങ്ങളായി മറഞ്ഞുക്കൊണ്ടിരിന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആരിഫിന്റെ അഭാവത്തോടെ യാത്ര പറഞ്ഞുപോയി. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും എല്ലാവരെയും സഹായിച്ച ആരിഫിന്  പക്ഷേ , തന്റെ പ്രിയതമയുടെയും, മകളുടെയും കാര്യത്തിൽ വട്ടപൂജ്യമായിപ്പോയി.

കുറച്ചുപേർ ഷാഹിനയെ വേറൊരു വിവാഹത്തിന് നിർബന്ധിച്ചു. പക്ഷേ , ആരിഫിന്റെ സ്ഥാനത്തു വേറൊരാളെ പ്രതിഷ്ഠിക്കാൻ ഷാഹിനക്ക് കഴിയുമായിരുന്നില്ല. മകളെ പ്രായമായ ഉമ്മയെ ഏൽപ്പിച്ചു ഷാഹിന നഗരത്തിലെ തുണിക്കടയിൽ ജോലിക്കു പോയി തുടങ്ങി. ചെറുപ്പമായ ഷാഹിനയെ ചുറ്റുവട്ടത്തുള്ള യുവാക്കളുടെ കണ്ണുകൾ കൊത്തിവലിക്കുന്നുണ്ടായിരുന്നു.

മെഹറിന് ഇപ്പോൾ നാലുവയസ്സു കഴിഞ്ഞു. ഇടക്കിടക്ക് പനി വരുന്നു. ചുമക്കുമ്പോൾ രക്തം ശർദ്ധിക്കുന്നു. ഷാഹിന വല്ലാതെ ഭയന്നു. മകളെയും വാരിയെടുത്തു ആശുപത്രിയിലേക്ക് പോയ ഷാഹിനക്ക് വിധി കരുതിവെച്ചതു ഹൃദയംപൊട്ടുന്ന വാർത്തയായിരുന്നു. മെഹറിന് ഹൃദയസംബന്ധമായ അസുഖമാണെന്ന് ഡോക്ടർമാർ വിധിയെഴുതി.

ആഴ്ചയിൽ മോളെയുംകൊണ്ട് ആശുപത്രിയിൽ പോകുന്ന ഷാഹിനയെ സാമ്പത്തിക ബാധ്യത പിടിമുറുക്കി. അടുത്തുള്ള ആരോടെങ്കിലും സഹായം ചോദിച്ചാൽ പകരം ആവശ്യപ്പെടുന്നത് ഷാഹിനയുടെ ശരീരമായിരുന്നു. ഒരു ദിവസം ആശുപത്രിയിൽപോയ ഷാഹിന റോഡിൽ തലകറങ്ങി വീണു.  ഇതു കണ്ടു അടുത്തുള്ള ഓട്ടോ ഡ്രൈവർ നിസാർ ഷാഹിനയെയും മോളെയും ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി. ഓട്ടോക്കൂലി കൊടുക്കാൻപ്പോലും ഷാഹിനയുടെ കൈയിൽ പൈസ ഉണ്ടായിരുന്നില്ല. ഷാഹിനയുടെ കഥ നിസാറിനെ സങ്കടപ്പെടുത്തി. സ്വന്തം സഹോദരിയോടെന്നപ്പോലെ ഷാഹിനയോടു പെരുമാറി. തിരിച്ചു വീട്ടിൽ കൊണ്ടുവിട്ടു കഴിഞ്ഞു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്നു പറഞ്ഞു നമ്പറും കൊടുത്തു.

പ്രാരാബ്ധകാരനായ നിസാർ ഒരു സഹോദരന്റെ സ്ഥാനത്തു നിന്നു ഷാഹിനയെ സഹായിച്ചു. ഈ അവസ്ഥയിൽ ഷാഹിനക്കും വലിയൊരു ആശ്വാസമായിരുന്നു. പക്ഷേ. അടുത്തുള്ള യുവാക്കളിൽ സദാചാരബോധം തലപൊക്കി. പലപ്പോഴും നിസാറിനെ തടഞ്ഞു നിർത്തി അവർ ഭീഷണിപ്പെടുത്തി.

ഒരു ദിവസം രാത്രി മെഹറിന് പനി കലശലായി. ഷാഹിന പേടിച്ചു. നിസാറിനെ വിളിച്ചു. അപ്പോൾ തന്നെ നിസാർ ഓട്ടോയുമായി വന്നു. അകത്തുകയറി മെഹറിനെയും എടുത്തു പുറത്തു വന്നപ്പോൾ മുറ്റം നിറച്ചും ആൾക്കൂട്ടം. ഷാഹിനയെയും നിസാറിനെയും അപമാനിച്ചുകൊണ്ടു സംസാരവും തുടങ്ങി. ഇതൊന്നും കാര്യമാക്കാതെ നിസാർ മെഹറിനെയും എടുത്തു ഷാഹിനയോടൊപ്പം ഓട്ടോയിൽ കയറാൻ തുടങ്ങിയപ്പോൾ ആൾക്കാർ തടഞ്ഞു. നിസാർ അവരോടു കെഞ്ചി. കുഞ്ഞിന് തീരെ സുഖമില്ല. കുഞ്ഞിനെയൊന്നു ആശുപത്രിയിൽ കൊണ്ടുപോയിക്കോട്ടെ. അതുപറഞ്ഞു മുഴുമിപ്പിക്കാൻ നിസാറിനെ അവർ അനുവദിച്ചില്ല. ഒരു ഇഷ്ടികകക്ഷണം നിസാറിന്റെ നെഞ്ചിൽ ആഞ്ഞുപതിച്ചു. പിന്നെ കല്ലും,കമ്പും  നിസാറിന്റെ ശരീരത്തിനെ പൊതിഞ്ഞു. ഒന്നു നിലവിളിക്കാൻപ്പോലും കഴിയാതെ നിസാറിന്റെ ജീവൻ പിടഞ്ഞു തീർന്നു.
ജീവൻ അവസാനിച്ചു എന്നു ഉറപ്പു  വരുത്തിയ ശേഷം സദാചാര പോലീസുകാർ പലവഴിക്ക് പിരിഞ്ഞു.

പോകുന്ന വഴിക്കു ഷാഹിനക്ക് അവർ ഒരു പേരുമിട്ടു. വേശ്യ.

ഷാഹിന തകർന്നു പോയി. ഈ സമൂഹം എന്നെയും മോളെയും ജീവിക്കാൻ അനുവദിക്കില്ലെന്ന ബോധം ഷാഹിനയുടെ മനസ്സിൽ ഉടലെടുത്തു. മോളെയും വാരിയെടുത്തു അകത്തേക്ക് പോയ ഷാഹിനയുടെ മനസ്സിൽ വീടിന്റെ ഉത്തരത്തിൽ പിടയുന്ന അവരുടെ തന്നെ ശരീരം ആടിയുലഞ്ഞു........

സ്നേഹപൂർവം

പ്രിയപ്പെട്ട അനുവിന്...,
സുഖമാണോ....?
വർഷങ്ങൾക്കു ശേഷം നിന്നെതേടി ഈ കത്തുവരുമ്പോൾ , ഒരു നെടുവീർപ്പിനു അകലെമാത്രം നീയെന്നെ തിരഞ്ഞേക്കാം. കണ്ണുനീരിന്റെ നനവോടെയല്ലാതെ നിന്നെയോർക്കാൻ എനിക്കു കഴിയാത്തതുകൊണ്ട് ഈ കത്തിലെ ചില അക്ഷരങ്ങളിൽ നനവ് പടർന്നിരിക്കും. ഒരു പക്ഷേ ഈ എഴുത്തു നീ വായിച്ചു തുടങ്ങുമ്പോൾ എന്റെ ജീവിതത്തിന്റെ അധ്യായം അവസാനിച്ചിരിക്കും.

ഈ കത്തിൽ പഴയകാലത്തിന്റെ ഒരു ഓർമപ്പെടുത്തൽ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ എഴുതി വരുമ്പോൾ ചില ഓർമകളിലൂടെ വാക്കുകൾ വഴുതി പോയേക്കാം. പ്രണയത്തിന്റെ മധുരമായ ഓർമകളിൽ നിന്നു , ഒറ്റപ്പെടലിന്റെയും, വിരഹത്തിന്റെയും ആഴങ്ങളിലേക്ക് വീണുപോയ എന്റെ ജീവൻ തിരിച്ചു പിടിക്കാൻ ഈ ആശുപത്രിയിലെ ഡോക്ടർമാർ ഒരുപാട് ശ്രമിച്ചു. പക്ഷേ , വിധിയുടെ മുന്നിൽ അവരും തോറ്റുപോയി. വർഷങ്ങൾക്കു മുൻപേ ഈ വിധി എന്ന രണ്ടക്ഷരത്തിൽ ഞാൻ പരാജയപെട്ടവനാണല്ലോ...

ഈ മരുന്ന് മണക്കുന്ന നാലു ചുവരുകൾക്കിടയിൽ മരണത്തിന്റെ തണുത്ത സ്പർശനം പ്രതീക്ഷിച്ചു കഴിയുന്ന എന്റെ മനസ്സിൽ നിന്റെ ഓർമകൾ കടന്നുവരും. ആ കാലം നിറഞ്ഞു വരും.

നമ്മൾ നടന്നു തീർത്ത വഴികൾ. നമ്മളെ നനയിച്ച മഴ. എത്ര എഴുതിയാലും മതിവരാത്ത പ്രണയലേഖനങ്ങൾ. നിനക്കോർമ്മയില്ലേ നമ്മുടെ നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് രാത്രി വേദിയിൽ കഥകളി നടക്കുമ്പോൾ നമ്മൾ ആ നിലാവുള്ള രാത്രിയിൽ കണ്ണുകൾക്കൊണ്ട് കഥ പറയുകയായിരിക്കും. പുഴയുടെ തീരത്തുള്ള വള്ളപ്പുരയിൽ വെച്ചു ആദ്യമായി നിനക്കു ഞാനൊരു ചുംബനം തന്നപ്പോൾ മിഴിയിൽ നിറച്ച നാണത്തോടെ നീ ഓടിപ്പോയത്...? അങ്ങനെ എത്രയെത്ര ഓർമകൾ. ഒരു നാൾ എന്റെ കൈത്തണ്ടയിൽ ബ്ലേഡ് വെച്ചു നിന്റെ പേരെഴുതിയത്. അതിൽ പൊടിഞ്ഞ ചോരക്കണ്ട് നീ ഒരുപാട് കരഞ്ഞു. ഇന്ന് ദിവസവും എന്റെ ഉമിനീരിനുപ്പോലും ചോരയുടെ നിറമാണ്. ചോരയുടെ ഗന്ധമാണ്.
അവസാനം ഒരുവാക്കിലെല്ലാം പറഞ്ഞു നീ വിടപറഞ്ഞു പോകുമ്പോൾ, തകർന്നു പോയത് എന്റെ ഹൃദയമായിരുന്നു. ഇവിടെവരെ നമ്മൾ ഒന്നിച്ചായിരുന്നു. അതു കഴിഞ്ഞുള്ള തനിച്ചായ എന്നെക്കുറിച്ചു നിനക്കറിയണ്ടേ . എന്റെ വിശേഷങ്ങൾ......!

നിന്നെ മറക്കാൻ ശ്രമിച്ചു. വർഷങ്ങളോളം. പക്ഷേ എത്ര വർഷങ്ങൾ കഴിഞ്ഞാലും അതിനു എനിക്കു
ഒരിക്കലും കഴിയില്ലെന്ന് മനസ്സിലായി. ഈ കാലയളവിൽ നിന്റെ
ഓർമകളിൽ നിന്ന്  എന്റെ മനസ്സിനെ പിന്തിരിപ്പിക്കാൻ  ഞാൻ മദ്യത്തിനെ കൂട്ടുപിടിച്ചു. ആ ലഹരിക്കും നീയെന്ന ലഹരിയെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിഞ്ഞില്ല. പക്ഷേ, നീ വസിക്കുന്ന കരളിനെ ആ ലഹരി കവർന്നെടുത്തുകൊണ്ടിരിന്നു. അതറിഞ്ഞപ്പോൾ ഞാൻ ഒരുപാട് വൈകിപ്പോയി. ഇവിടെവെച്ചു ഈ മദ്യപാനം നിർത്തിയാൽ ജീവിതം കുറച്ചു നാൾകൂടി ജീവിച്ചു തീർക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ നീയെന്ന വേദനയ്ക്ക് മുന്നിൽ മദ്യഗ്ലാസ്സുകൾ നുരഞ്ഞുപൊന്തി തീർന്നു. അവസാനം എന്റെ ജീവന് ഡോക്ടർമാർ വിധിയെഴുതി. ആ വാർത്ത എന്റെ കാതിൽ കേട്ടപ്പോൾ ഞാൻ പേടിച്ചുപോയി. എന്നെ ചികിൽത്സിക്കുന്ന ഡോക്ടർ എന്നും രാവിലെ എന്നെ കാണാൻ വരുമ്പോൾ നിരാശ നിറഞ്ഞ മുഖത്തോടെ ചിരിക്കും. മരണം കാത്തുകിടക്കുന്ന രോഗിയോടു ഒരു ചിരിയിൽ എല്ലാമൊതുക്കും.
ചിലപ്പോൾ നിന്നെയൊന്നു കാണണമെന്ന് എനിക്കു തോന്നും.
നിന്നെ കണ്ടുകഴിയുമ്പോൾ നിന്റെ സാന്നിധ്യമുള്ള ഈ ലോകത്തു കുറച്ചു നാൾ കൂടി ജീവിക്കണമെന്ന് എനിക്കു തോന്നിപ്പോയാലോ , അല്ലേ......

എന്റെ ചിന്തകൾക്കപ്പുറം നിന്നെ തിരയുമ്പോൾ കഴിഞ്ഞുപോയ ആ കാലം തിരിച്ചു വന്നെങ്കിലെന്നു ഞാൻ വെറുതെ ആഗ്രഹിക്കും.......
എന്നും വെറുതെയായിപോയ എന്റെ ആഗ്രഹങ്ങൾ....

ഈ എഴുത്തു വായിച്ചു കഴിഞ്ഞപ്പോൾ ഒരു നിമിഷം നിന്റെ മനസ്സിൽ അടർന്നുവീണ കണ്ണുനീർത്തുള്ളികൾ ഞാനറിയുന്നു....

നിർത്തട്ടേ....

മരണത്തിനു മുമ്പുള്ള അവസാന നെടുവീർപ്പും എന്നിൽ നിലക്കുന്നതുവരെ എന്റെ മനസ്സിൽ നീ കാണും..... !

സ്നേഹത്തോടെ....,
വൈശാഖ്.

2016, ജൂൺ 26, ഞായറാഴ്‌ച

ഉത്സവ നാളിന്റെ ഓർമയ്ക്ക്

അജ്‌മൽ അവധിക്കു വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവമാണ്. ആ സമയം നോക്കി ഗൾഫിൽ നിന്നു അവധി എടുത്തു വന്നതാണ്. ഈ സമയം അജ്‌മലിന്റെ മിക്കവാറും എല്ലകൂട്ടുകാരും വരും. പലരും പലവഴിക്കാണ്‌. നാട്ടിലെ ഉത്സവത്തിന് എല്ലാവരും ഒന്നിച്ചുകൂടാൻ ശ്രമിക്കും.

വൈകിട്ടു നാലുമണി ആയപ്പോഴേ അജ്‌മൽ റെഡിയായി ഇറങ്ങി. ഉമ്മ, ഞാൻ രാത്രി വരില്ലേ. നാളെ വെളുപ്പിനേയെ വരു. അജു, നല്ല തണുപ്പ് കാണും രാത്രിയിൽ .മഞ്ഞു കൊള്ളാതെ നോക്കണേ. അജ്‌മൽ കവലയിലേക്കു നടന്നു. എല്ലാവരും അവിടെ വരും. എന്നിട്ടു പഴയതുപ്പോലെ അവിടെ നിന്നു ഒന്നിച്ചു ക്ഷേത്രത്തിലേക്ക് പോകും.

ക്ഷേത്രത്തിൽ എത്തിയപ്പോൾ നല്ല തിരക്ക്. അജ്‌മലും കൂട്ടുകാരും പഴയതുപോലെ പെൺകുട്ടികളുടെ വായിലും നോക്കി നടപ്പു തുടങ്ങി. കൂട്ടുകാരിൽ പലരുടെയും കല്യാണം കഴിഞ്ഞതാണ്. പക്ഷേ , എല്ലാവരും ഒത്തുകൂടി ഉത്സവത്തിന് വന്നാൽ പഴയതുപോലെയാകും. ഇവരുടെയൊക്കെ ഭാര്യമാർക്കും അറിയാം. ഇതിനും കൂടിയാണ് എല്ലാവരും വരുന്നതെന്ന്. ഇന്നത്തെ ഒരു ദിവസത്തേക്ക് ഇവരുടെ നിയന്ത്രണത്തിൽ ഭാര്യമാർ ഒരു അയവ് കൊടുക്കും. കെട്ടുകാഴ്ചയുടെ ചെണ്ടമേളം ദൂരെ കേട്ടു തുടങ്ങി.

അജ്‌മലിന്റെ മനസ്സിൽ കുറെ വർഷങ്ങൾക്കു മുൻപുള്ള ഒരു ഉത്സവം കൊട്ടിക്കയറി.

അജ്‌മലിന്റെയും, സംഗീതയുടെയും പ്രണയം ആ നാട്ടിൽ പരസ്യമായ രഹസ്യമാണ്. ഒരു വർഷം മാത്രം പ്രായമുള്ള അവരുടെ പ്രണയം ആ നാട്ടിൽ ചിലപ്പോഴൊക്കെ ചർച്ചയാവാറുണ്ട്. രണ്ടു മതങ്ങളുടെ വേലിക്കെട്ടിൽ നിന്നു ഒന്നിച്ചുള്ളൊരു ജീവിതം രണ്ടുപേർക്കും ഒരു ബാലികേറാ മലയാണ്. പക്ഷേ, പ്രതീക്ഷ രണ്ടുപേർക്കും വാനോളമാണ്. ഇവരുടെ പ്രണയം ആ കവലയിൽ പലപ്പോഴും സാമുദായികമായി പോർവിളി നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ അജ്‌മലിനൊപ്പം നിന്നിട്ടുള്ളത് രാജേഷും, ഹരിയും, അനൂപുമാണ്. അജ്‌മലിന്റെ പ്രിയ സുഹൃത്തുക്കൾ.

അജു, വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ട്. അജുവിന്‌ അറിയാമല്ലോ എന്റെ വീട്ടുകാർ സമ്മതിച്ചു ഒരിക്കലും ഒന്നാകാൻ കഴിയില്ലെന്ന്. നമ്മൾക്ക് ദൂരെയെങ്ങോട്ടെങ്കിലും പോയാലോ. സംഗീത, അതു കഴിഞ്ഞുള്ള കാര്യങ്ങൾ നീ ആലോചിച്ചു നോക്കു. ഈ നാട്ടിൽ പിന്നെ നടക്കാൻ പോകുന്ന സംഭവങ്ങൾ. പിന്നെ, എന്തു നമ്മൾ എന്തുചെയും അജു....? സംഗീത നമ്മൾ ഒന്നിച്ചു ജീവിച്ചാലും, ഒന്നിച്ചു മരിച്ചാലും ഈ നാട് അതിനു വലിയ വില നൽകേണ്ടി വരും. നമ്മൾക്ക് കാത്തിരിക്കാം.

കൂട്ടുകാരോട് അജ്‌മൽ കാര്യങ്ങൾ പറഞ്ഞു. അജു, നിന്റെ കൂടെ അവൾ വരുമെങ്കിൽ നീവിളിച്ചിറക്കി കൊണ്ടുവാ...., എന്റെ വീട്ടിലേക്ക്. ഹരി ആവേശത്തോടെ പറഞ്ഞു. ഹരി, നീ പറയുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല. വിളിച്ചിറക്കലും, കല്യാണം കഴിക്കലും, ഒന്നിച്ചുള്ളൊരു ജീവിതവും. രാജേഷ് ഹരിയെ നിരുത്സാഹപ്പെടുത്തി. അനൂപും ഹരി പറഞ്ഞതിനെ അനുകൂലിച്ചു. അടുത്ത ആഴ്ച നമ്മുടെ ക്ഷേത്രത്തിലെ ഉത്സവമാണ്. നീ സംഗീതയോടു അവിടെ വരാൻ പറ. അവിടെ നിന്നു നിങ്ങളെ എന്റെ അമ്മാവന്റെ വീട്ടിൽ കുറച്ചു നാൾ താമസിക്കാം. ഹരിയാണ് പദ്ധതി തയാറാക്കിയത്. ഹരിയുടെ അമ്മാവന്റെ  വീട് ദൂരെയൊരു കുഗ്രാമത്തിലാണ്. പെട്ടെന്നാരും അവിടെ എത്തിപ്പെടില്ല.

അജ്‌മൽ സംഗീതയോടു കാര്യങ്ങൾ അവതരിപ്പിച്ചു. അജു, നീ പറയുന്നത് സത്യമാണോ....? എനിക്കു വിശ്വസിക്കാമോ...? സംഗീതയുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ അജ്‌മൽ അമ്പരന്നു. പടച്ചവനെ, ഇവൾക്ക് എന്നോട് ഇത്രയും സ്നേഹമുണ്ടായിരുന്നോ...? ഇനി ഈ ഹൂറിയെ വേറൊരാൾക്കും വിട്ടുകൊടുക്കില്ല.

ആ ദിനം വന്നു. കെട്ടുകാഴ്ച ക്ഷേത്ര മുറ്റത്തെത്തി. ആ തിരക്കിനിടയിൽ അജ്‌മൽ സംഗീതയുടെ കൈ പിടിച്ചു ക്ഷേത്ര മതിൽക്കെട്ടിനു പുറത്തിറങ്ങി. കൂടെ അജ്‌മലിന്റെ കൂട്ടുകാരും. ഒരുപാട് ദൂരം പോകുന്നതിനു മുൻപേ സംഗീതയുടെ ആങ്ങളമാരും, ബന്ധുക്കളും അജ്‌മലിനെയും , സംഗീതയെയും വളഞ്ഞു. ക്ഷേത്ര പരിസരമാണ്. രാജേഷ് പെട്ടെന്ന് സംഗീതയുടെ ബന്ധുക്കളുടെ മുന്നിൽ കയറി നിന്നു . അവര് എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ. ഇവിടെ നിങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഞാൻ നിങ്ങളുടെ കാലു പിടിക്കാം. രാജേഷ് യാചിച്ചു. രാജേഷ് എന്തിനാ അവന്മാരുടെ കാലു പിടിക്കുന്നത്. അവന്മാർ എന്താ ചെയുന്നതെന്നു ഒന്നു കാണട്ടെ. ഹരിയും, അനൂപും സംഗീതയുടെ ബന്ധുക്കളോട് കയർത്തു. സംഗീത അജ്‌മലിനോട് ചേർന്നു നിന്നു. രംഗം വഷളായി. അനൂപും, ഹരിയും സംഗീതയുടെ ബന്ധുക്കളുമായി ഏറ്റുമുട്ടി. രാജേഷ് അവരെ പിടിച്ചു മാറ്റാൻ ഒരു വിഫലശ്രമം നടത്തി. ഒരു വിറകു കൊള്ളിയുമായി കൂട്ടത്തിലൊരാൾ അജ്‌മലിനു നേരെ പാഞ്ഞു വന്നു. അജ്‌മലിനു മുന്നിൽ സംഗീത പെട്ടെന്ന് തടസം നിന്നു. വിറകുകൊള്ളി സംഗീതയുടെ നെറ്റിത്തടത്തിൽ ആഞ്ഞുപതിച്ചു. ഒരു നിലവിളിയോടെ സംഗീത നിലത്തേക്കു വീണുപോയി. സംഗീതയെയും താങ്ങിയെടുത്തു അജ്‌മലും കൂട്ടുകാരും ആശുപത്രിയിലേക്ക് പാഞ്ഞു.....
അജു, നീ എന്താലോചിക്കുവാ. കെട്ടുകാഴ്ച ഇങ്ങെത്തി. രാജേഷ് അജ്‌മലിന്റെ തോളിൽ തട്ടി. അജ്‌മൽ പെട്ടെന്ന് ഓർമയിൽ നിന്നുണർന്നു.

അജ്‌മൽ വീട്ടിലെത്തിയപ്പോൾ പുലരാറായി. വാതിലിൽ തുറന്നതു സംഗീതയാണ്. ഞാൻ വിചാരിച്ചു നീ ഉറങ്ങി കാണുമെന്ന്. എങ്ങനെ ഉറങ്ങാനാ . വായിനോക്കിയിട്ടു വരുന്ന ഭർത്താവിന് വാതിൽ തുറന്ന് കൊടുക്കണ്ടേ. സംഗീത ചിരിച്ചു. ഉമ്മ, അജു വന്നു കേട്ടോ. അവൾ അകത്തേക്ക് നോക്കി പറഞ്ഞു. എനിക്കു കുപ്പിവള വാങ്ങിയില്ലേ. സംഗീത അജ്‌മലിനോട് പരിഭവിച്ചു. അതു ഞാൻ മറക്കുമോ ? അജ്‌മൽ സംഗീതയെയും ചേർത്തു പിടിച്ചു അകത്തേക്ക് നടന്നു. അവളുടെ നെറ്റിയിലെ പാടിൽ ഒരു നനുത്ത ചുംബനം നൽകി. ഒരു ഉത്സവ നാളിലെ ഓർമകൾ സംഗീതയുടെ മനസ്സിൽ  പഞ്ചാരി മേളം കൊട്ടിയുണർന്നു......

2016, ജൂൺ 21, ചൊവ്വാഴ്ച

ഉമ്മ

ബാല്യത്തിന്റെ ഓർമകളിലേക്ക് ഒരു യാത്ര പോകണം. ഓലമേഞ്ഞ മേൽക്കൂരയും, ചാണകം മെഴുകിയ തറയുമുള്ള ഈറമുളക്കൊണ്ട് വേലിതീർത്ത ആ പഴമയിലേക്ക്...
മുഴുപ്പട്ടിണി കിടന്നു ഞങ്ങളുടെ അരപ്പട്ടിണി മാറ്റിയ എന്റെ ഉമ്മയുടെ കണ്ണുനീരിന്റെ ഉപ്പു നുണഞ്ഞ അത്താഴം കഴിച്ചു , ചാണകം മെഴുകിയ തറയിൽ പിഞ്ചി തുടങ്ങിയ പുൽപായയിൽ , ഓലകീറിനു ഇടയിലൂടെ നിലാവിനെയും നോക്കി കിടക്കണം. എന്റെ ഉമ്മയുടെ കണ്ണുനീർ തുള്ളികൾ വീണു നനഞ്ഞ തുണി തലയണ പലപ്പോഴും എന്റെ ഞെട്ടിയുണരുന്ന ഉറക്കത്തിൽ ഞാൻ കണ്ടിട്ടുണ്ട്. അന്നൊക്കെ എന്തിനാണ് കരുന്നത് എന്നു ചോദിച്ചാൽ ചിരിച്ചുക്കൊണ്ട് ഉമ്മയുടെ അരികിലേക്ക് ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മതന്നു ഉറക്കുമെന്നല്ലാതെ മറുപടിയൊന്നും കിട്ടിയിട്ടില്ല. ഇന്നു എനിക്ക് മഴയെ ഒരുപാടു ഇഷ്ടമാണ്. പക്ഷേ, ആ കാലത്ത് മഴ മാനത്ത് കാണുമ്പോൾ ഉമ്മയുടെ മിഴികളിൽ കാലവർഷം പെയ്തു തുടങ്ങിയിരിക്കും. ഓലമേഞ്ഞ മേൽക്കൂരയുടെ ഇടയിൽ കൂടി മൺഭിത്തിയെ നനയിപ്പിച്ചു വരുന്ന മഴത്തുള്ളികൾ. മഴവെള്ളം വീണു നനയാത്ത ഏതെങ്കിലും ഒരു മൂലയിൽ ഞങ്ങളെയും ചേർത്തു പിടിച്ച്......എത്ര ഓടിതളർന്നാലും കഷ്ടപാടുകൾ മാറില്ലാന്നു ഉപ്പയും തിരിച്ചറിഞ്ഞു. ആ നിരാശ ഉപ്പയിൽ എപ്പോഴും ദേഷ്യം നിറച്ചിരിന്നു. ആ ദേഷ്യം പലരാത്രികളിലും ഉമ്മയുടെയും, ഉപ്പയുടെയും വഴക്കിൽ നിറഞ്ഞിരിക്കും. പേടിച്ചരണ്ടു നിൽക്കുന്ന കുഞ്ഞുങ്ങളെ നോക്കി ഉമ്മയുടെ കവിളുകളിൽ കണ്ണുനീർ ചാലുകൾ കീറിയിട്ടുണ്ടാകും. അപ്പോഴും ഇതൊന്നുമറിയാതെ ഞങ്ങളുടെ കൊച്ചുവീട്ടിലെ റേഡിയോയിൽ വയലും വീടും,ചിത്രഗീതവും, വാർത്തകളും ഒഴുകിക്കൊണ്ടിരിക്കും. കാലം ഒരു മാറ്റവും വരുത്താതെ വർഷങ്ങൾ കുറെ കടന്നുപോയി. പടച്ചവൻ പരീക്ഷണം അവസാനിപ്പിച്ചതുപ്പോലെ ഉമ്മ ഗൾഫിലേക്ക് വിമാനം കയറി. പറക്കമുറ്റാത്ത മക്കളെ ഉപ്പയെ ഏൽപ്പിച്ചിട്ട്. ഉമ്മ ഗൾഫിൽ ഉള്ളടത്തോളം കാലം ഉപ്പതന്നെ ഉമ്മയുമായി. ഒന്നിനും ഒരു കുറവും വരുത്താതെ ഞങ്ങളെ ഉപ്പ വളർത്തികൊണ്ടുവന്നു. ആ കാലത്ത് ഉപ്പ ഗൾഫിലാണന്നു പറയുന്ന ഗമയൊന്നും ഉമ്മ ഗൾഫിലാണന്നു പറഞ്ഞാൽ കിട്ടില്ല. നാട്ടിൽ വന്നു കഴിഞ്ഞു ആദ്യമായി ഉമ്മ ഒരു പ്ലാസ്റ്റിക് വരിഞ്ഞ കട്ടിൽ വാങ്ങി. അന്നു കട്ടിലിന്റെ നടുവിൽ പേരെഴുതുമായിരുന്നു. ഞങ്ങൾ മക്കളുടെ പേരുകൾ കട്ടിലിന്റെ നടുവിൽ സ്ഥാനം പിടിച്ചു. അന്നു ഉമ്മ എന്നോട് പറഞ്ഞു, മോന് ഓർമ്മയുണ്ടോ പണ്ടു രാത്രികളിൽ ഞാനെന്തിനാണ് കരയുന്നത് എന്ന് ചോദിച്ചത്..? ആ ചാണക തറയുടെ തണുപ്പിൽ നിന്ന്.., ആ കീറപായയുടെ ചൂരിൽ നിന്ന് എന്റെ മക്കളെ ഏതെങ്കിലും കാലത്ത് ഇതുപോലൊരു കട്ടിലിൽ കിടത്താൻ കഴിയുന്നില്ലല്ലോന്നു ഓർത്താണ് മോനെ എന്റെ മിഴികൾ നിറഞ്ഞത്‌....
ഉപ്പയുടെയും ഉമ്മയുടെയും യുവത്വവും, ആഗ്രഹങ്ങളും  മക്കൾക്ക്‌ വേണ്ടി ഉപേക്ഷിച്ചു.....!
കാലങ്ങൾ ഇപ്പോൾ എത്ര കടന്നു പോയിരിക്കുന്നു. ജീവിതം എത്ര മാറിമറിഞ്ഞു. ഞങ്ങൾക്ക് വേണ്ടി എരിഞ്ഞു തീർന്നത് ഒരു ജീവിതമായിരുന്നു. ഇന്നു ഈ മരുഭൂമിയിലിരിന്നു ഓർമകളിൽ നിറയുമ്പോൾ ആ കാലം മനസ്സിൽ നിറയും. ഇന്നും നാട്ടിൽ പോകുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്റെ ഉമ്മ ആയിരിക്കും. അന്നു എനിക്ക് തരാൻ കഴിയാത്ത സ്നേഹം പകർന്നു നൽകാൻ.....അന്ന് വെച്ചു വിളമ്പി തരാൻ കഴിയാതെപോയ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ വെച്ചു വിളമ്പിതരാൻ. കൂടെ നിന്നു കഴിപ്പിക്കാൻ. പുറത്തു നിന്ന് മഴ നനഞ്ഞു വരുമ്പോൾ പനി പിടിപ്പിക്കല്ലേ എന്നു വാത്സല്യത്തോടെ വഴക്ക് പറഞ്ഞു തല തുവർത്തി തരാൻ....ആ മടിയിൽ തലവെച്ചു കിടക്കുമ്പോൾ ഒരു കുഞ്ഞായി ഞാനും...അവധികാലം കഴിഞ്ഞു തിരിച്ചു ഇങ്ങോട്ടു വരുമ്പോൾ ആ മിഴികൾ ഇന്നും നിറഞ്ഞിരിക്കും. അവിടെയെത്തിയ ഉടനെ വിളിക്കണേ മോനേ എന്നുപറഞ്ഞു...സാരിത്തലപ്പുക്കൊണ്ട് കണ്ണു തുടയ്ക്കുന്ന ഉമ്മ. ഇവിടെ വന്നു ഞാൻ  നാട്ടിലോട്ടു വിളിക്കുന്നതു വരെ ഉറങ്ങാതെ ഇരിക്കുന്ന...യാത്രയൊക്കെ സുഖമായിരുന്നോ മോനെ. വല്ലതും കഴിച്ചോ മോനെ എന്ന് ചോദിക്കാതെ ഒരു സമാധാനവും ആ മനസ്സിനു കാണില്ല...
പിന്നെ അടുത്ത അവധികാലം വരാൻ കാത്തിരിക്കും...വീണ്ടും ഉമ്മയുടെ കുഞ്ഞു മോനാകാൻ.....!

2016, ജൂൺ 20, തിങ്കളാഴ്‌ച

ഇരുട്ടിനെ പ്രണയിക്കുന്നവൻ

വെളിച്ചം അധികം കടക്കാത്ത , അങ്ങിങ്ങ് മുനിഞ്ഞു കത്തുന്ന വൈദ്യുതി ദീപങ്ങളുടെ അരണ്ടവെളിച്ചത്തിൽ , ആ ഇടനാഴിയിലൂടെ അനാമിക നടന്നു. രണ്ടു വശത്തും മനസ്സിന്റെ താളംതെറ്റിയ ഉടമകളെ ബന്ധിയാക്കപ്പെട്ടിരിക്കുന്ന കാരാഗൃഹം.
ചില സെല്ലുകളിൽ നിഴലനക്കങ്ങൾ മാത്രം. മറ്റുള്ളവയിൽ നേർത്ത സ്വരങ്ങൾ, അലമുറകൾ, പൊട്ടികരച്ചിലുകൾ, പൊട്ടിച്ചിരികൾ. ശൂന്യതയിലേക്കുള്ള നിർവികാരമായ നോട്ടങ്ങൾ...
ഒരു പ്രമുഖ മലയാള പത്രത്തിലെ ജേർണലിസ്റ്റാണു അനാമിക. കൂടെ ഒന്നുരണ്ടു നോവലുകളും,കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ മാനസികരോഗ കേന്ദ്രത്തെകുറിച്ചും, അതിലെ അന്തേവാസികളെപറ്റിയും ഒരു ലേഖനം എഴുതാനാണ് അനാമിക വന്നത്. കൂട്ടിനു ആ ആശുപത്രിയലെ തന്നെ ഒരു ജീവനക്കാരിയുമുണ്ട് , ഗീത. അനാമികയുടെ കണ്ണുകൾ രണ്ടു വശത്തും തിരയുന്നുണ്ട്. എവിടെ നിന്ന് തുടങ്ങണം...? മനസ്സിന്റെ ഓർമകൾ നഷ്ടപ്പെട്ട് , സ്വപ്നങ്ങളെ ചങ്ങലക്കിട്ട ജന്മങ്ങൾ....! അനാമികയുടെ പാദങ്ങൾ ഇരുപതാമത്തെ സെല്ലിന്റെ മുന്നിൽ നിന്നു. ഉള്ളിൽ അരണ്ട വെളിച്ചത്തിൽ ഒരു രൂപം. മാഡം..., ഇത് നന്ദൻ . ഇവിടെ വന്നിട്ട് മൂന്നുവർഷം കഴിഞ്ഞു. ദൂരെയുള്ള ഗ്രാമത്തിൽ നിന്നു വന്നതാണ്‌. അസുഖമൊക്കെ ഏകദേശം മാറി. എന്നാലും തിരിച്ചു കൊണ്ടുപോകാൻ ആരും വന്നില്ല. അപകടകാരിയുമല്ല.പക്ഷേ, പുറത്തോട്ടു ഇറങ്ങാൻ താൽപര്യമില്ല. ഇടയ്ക്കിടക്ക് ഈ മുറിയിൽ നല്ല വെളിച്ചമായിരിക്കും.., നന്ദൻ എഴുതുന്ന സമയങ്ങളിൽ മാത്രം. എന്തൊക്കെയോ എഴുതും. കഥകൾ, കവിതകൾ അങ്ങനെ....! കൂടുതൽ സമയവും ഇരുട്ട് മുറിയായിരിക്കും. കൂടെവന്ന ഗീത നന്ദനെക്കുറിച്ച് ചെറിയൊരു വിശദീകരണം നൽകി. ഇവിടെ നിന്നു തുടങ്ങിയാലോ...?
നന്ദൻ....ഗീത അകത്തേക്ക് നോക്കി വിളിച്ചു.
ആ നിഴലൊന്നു ചലിച്ചുവോ...! ഇരുട്ടിൽ നിന്നു പുറത്തേക്കു ഒരു ആൾരൂപം പതിയെ നടന്നു വന്നു. വെളിച്ചത്തിലേക്ക്. അടുത്തേക്ക് വരുംതോറും അനാമിക നന്ദനെ ഇമയനക്കാതെ ശ്രദ്ധിച്ചു. സുമുഖനായ യുവാവ് . അലസമായി പാറികിടക്കുന്ന മുടിയിഴകൾ. താടിയും വളർത്തിയിരിക്കുന്നു. യുവത്വം തുടിക്കുന്ന മിഴികളെ ശോകം മറച്ചിരിക്കുന്നു. നന്ദൻ പുഞ്ചിരിച്ചുക്കൊണ്ട്  ഇതാരാണ് എന്ന ചോദ്യഭാവത്തിൽ ഗീതയെ നോക്കി. നന്ദൻ, ഇത് അനാമിക. എഴുത്തുകാരിയാണ്. നന്ദൻ അനാമികയെ നോക്കി ചിരിച്ചു. നന്ദൻ.., ഇവിടുത്തെ അന്തേവാസികളെക്കുറിച്ച് ഒരു ലേഖനം എഴുതാൻ വേണ്ടി വന്നതാണ്‌. ആ കൂട്ടത്തിൽ താങ്കളെയുംകുറിച്ച് അറിയാമെന്ന് കരുതി. നന്ദന് ഇപ്പോൾ കാര്യമായ അസുഖമൊന്നുമില്ലന്നു ഗീത പറഞ്ഞു. വിരോധമില്ലെങ്കിൽ എങ്ങനെയിവിടെയെത്തി എന്നു പറയാമോ...? ആ മനസ്സൊന്നു തുറക്കാൻ കഴിയുമോ..? നന്ദൻ അനാമികയെ  നോക്കി. എന്നെക്കുറിച്ച് എഴുതാനോ...? എഴുതി തുടങ്ങിയാൽ എന്റെ ജീവിതം എങ്ങനെ എഴുതി അവസാനിപ്പിക്കും...? അനാമിക ഞെട്ടിപ്പോയി. പറ്റില്ല അല്ലെ..നന്ദൻ ചിരിച്ചു.
എനിക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ...എനിക്കുമുണ്ടായിരുന്നു മോഹങ്ങൾ. പക്ഷേ, എല്ലാം ഈ ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു. നന്ദൻ ഇരുമ്പഴികളിലേക്കു മുഖം ചേർത്തു....!
അച്ഛനും, അമ്മയും , ചേട്ടനും, അനിയത്തിയും എനിയ്ക്കുമുണ്ടായിരുന്നു. എന്റെ ഗ്രാമത്തിലെ അറിയപ്പെടുന്ന തറവാട്. ഒരുപാടു സുഹൃത്തുക്കളും. അതിനുപരി എന്നെ ഈ ഇരുട്ട് മുറിയിലെത്തിച്ച പ്രണയം. നന്ദൻ അനാമികയെ മുഖമുയർത്തി നോക്കി. ഏതോ കാലത്തിന്റെ ഓർമകളിൽ നന്ദന്റെ മിഴികൾ നിറഞ്ഞിരിക്കുന്നു.

അനിത..നന്ദന്റെ തൊട്ടടുത്ത വീട്ടിലാണ്‌. നന്ദന്റെയും, അനിതയുടെയും പ്രണയം ആ ഗ്രാമത്തിലെ സംസാര വിഷയമാണ്. വ്യത്യസ്ത മതത്തിൽപ്പെട്ട കമിതാക്കൾ. മതത്തിന്റെ വേലിക്കെട്ടൊന്നും രണ്ടുപേരും കാര്യമാക്കുന്നില്ല. മരിക്കാൻ രണ്ടുപേർക്കും ഭയവുമില്ല. പക്ഷേ, ഒരുമിച്ചൊരു ജീവിതം. അത് രണ്ടുപേരുടെയും സ്വപ്നമാണ്. ആ ദൃഡമായ തീരുമാനത്തിൽ അനിതയെ കൈ പിടിച്ചു നന്ദൻ ജീവിതത്തിലേക്ക് കൂട്ടി. രണ്ടു വീട്ടുകാരുടെയും എതിർപ്പ് അവഗണിച്ചുക്കൊണ്ട്തന്നെ. അവരുടെ ജീവിതത്തിലെ ശത്രുക്കൾ സ്വന്തം വീട്ടുകാർതന്നെയായി. വഴിയിൽവെച്ച് കണ്ടാൽപ്പോലും ശത്രുതയോടെ പെരുമാറി. ദിവസങ്ങൾ കഴിയുംതോറും വീട്ടുകാരുടെ ശത്രുതയ്ക്ക് മൂർച്ച കൂടി കൂടി വന്നതേയുള്ളു.   എന്നിട്ടും ആ നാട്ടിൽ നിന്നു പോകാതെ അവർ അവിടെ തന്നെ ജീവിച്ചു. അവരുടെ സ്വപ്നംപ്പോലെ ജീവിതം ഒഴുകി നീങ്ങി.
നിറവയറുമായി അനിത പകൽ സമയങ്ങളിൽ ആ വീട്ടിൽ തനിച്ചായിരിക്കും. വെറുതെ ഓരോന്ന് ചിന്തിച്ചിരിന്നപ്പോൾ അനിതയ്ക്ക് തല കറങ്ങുന്നതുപ്പോലെ തോന്നി. ഒന്നു കിടക്കാമെന്ന് കരുതി അകത്തെ മുറിയിലേക്ക് നടന്നതാണ്. രണ്ടു ചുവടുകൾ വെച്ചപ്പോൾ തന്നെ അനിതയുടെ കണ്ണുകളിൽ ഇരുട്ട് കയറി.ഒരു നിലവിളിയോടെ  പരസഹായത്തിനു വേണ്ടി കൈകൾ അന്തരീക്ഷത്തിൽ പരതി...നിലവിളി കേട്ടാണ് അടുത്ത വീട്ടുകാർ ഓടിവന്നത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അനിതയും ക്കൊണ്ട് കുറച്ചുപേർ ആശുപത്രിയിലേക്ക് പാഞ്ഞു. ജോലിസ്ഥലത്ത് നിന്നു ഫോണിലൂടെ ആ വാർത്ത‍ കേട്ടപ്പോൾ നന്ദൻ തകർന്നു പോയി. നന്ദൻ ആശുപത്രിയിലെത്തുംമ്പോഴേക്കും ഒരു പെൺകുഞ്ഞിനു ജന്മം നൽകി അനിത യാത്രയായിരുന്നു. ഒരു നോക്കു കാണാൻ പോലും സമ്മതിക്കാതെ അനിതയുടെ ജീവനില്ലാത്ത ശരീരം വീട്ടുകാർ കൊണ്ടുപോയി. സമനില തെറ്റി നന്ദൻ നിലവിളിച്ചു. നന്ദന്റെ മനസ്സിൽ അനിതയുടെ ചിരിക്കുന്ന മുഖം തെളിയുംതോറും ഓർമ്മകൾ മറഞ്ഞുക്കൊണ്ടിരുന്നു. മനോനില തെറ്റിയ നന്ദന്റെ  കുഞ്ഞിനെ അനിതയുടെ വീട്ടുകാർ കൊണ്ടുപോയി. മരിച്ചുപോയ പ്രിയതമയുടെ മുഖം അവസാനമായി കാണാൻ കഴിയാതെ, സ്വന്തം കുഞ്ഞിന്റെ മുഖം കാണാൻ കഴിയാതെ നന്ദൻ  കരഞ്ഞു.....മുഖംപ്പൊത്തി തേങ്ങി...തേങ്ങലുകൾ ചില സമയങ്ങളിൽ പൊട്ടിചിരിയിലേക്കു മാറി. നന്ദന്റെ അട്ടഹാസങ്ങൾ ആ ഗ്രാമത്തിനെ ഭയപ്പെടുത്തി. അലഞ്ഞു നടക്കുന്ന നന്ദനെ നാട്ടുകാർ പേടിച്ചു. സ്വന്തം വീട്ടുക്കാർതന്നെ നന്ദനെ ഈ ഇരുട്ട് മുറിയിൽ തള്ളി.
മിഴിനീർ നിലത്തു വീണു ചിതറി...
ഇരുമ്പഴിയിൽ നന്ദന്റെ കണ്ണുനീർ തുള്ളികൾ പറ്റിപിടിച്ചു. നന്ദൻ മുഖമുയർത്തി അനാമികയെ നോക്കി....എഴുതി തീർക്കാൻ പറ്റുമോ എന്റെ ജീവിതം.....? ഒന്നു കാണിച്ചു തരാൻ പറ്റുമോ എന്റെ പൊന്നുമോളെ...ഇന്നും മരിയ്ക്കാതെ ഞാൻ കാത്തിരിക്കുന്നത് എന്റെ മോൾ എന്നെങ്കിലും എന്നെ തിരഞ്ഞു ഈ ഇരുമ്പഴിക്കു മുന്നിലെത്തും എന്ന പ്രതീക്ഷയിലാണ്.  ആ പ്രതീക്ഷയിലെങ്കിലും ഞാൻ ജീവിയ്ക്കട്ടെ....നന്ദൻ ഇരുട്ടിലേക്ക് തന്നെ പതിയെ തിരിഞ്ഞു നടന്നു......

2016, ജൂൺ 17, വെള്ളിയാഴ്‌ച

നിഴലായി....

അരുണേട്ട....
നമ്മുടെ മോൾ വലിയൊരു പെണ്ണായിരിക്കുന്നു. ഇന്ന്.....! ആ സന്തോഷ വർത്തമാനം കേട്ടപ്പോൾ, എന്റെ അരികിൽ അരുണേട്ടൻ ഇല്ലല്ലോയെന്ന ദുഃഖം എന്റെ മനസ്സിനെ ഭയപ്പെടുത്തുന്നു. അവളിനി കുഞ്ഞല്ല. നല്ല സുരക്ഷിതത്വത്തോടെ അവളെ ഇനി വളർത്തണം. എനിക്ക് പേടിയാണ് അരുണേട്ട..., ഇത് വല്ലാത്തൊരു ലോകമാണ്.
പത്താമത്തെ  വയസ്സിൽ മോളെ എന്നെ ഏൽപ്പിച്ചിട്ട്...എന്നെയും തനിച്ചാക്കി പോയില്ലേ. അതുവരെ അവൾക്കൊരു പനി വന്നാൽ പോലും എന്നേക്കാൾ സങ്കടം  അരുണേട്ടനായിരുന്നു. ഇപ്പോൾ ഞാനൊറ്റയ്ക്ക്....!
ഞാനെത്ര അവളെ ലാളിച്ചു വളർത്തിയാലും എനിക്ക് ഒരിക്കലും അരുണേട്ടനു പകരം ആകാൻ ആവില്ലല്ലോ..
അവളിന്നും കൂടി ചോദിച്ചതേയുള്ളു.., അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊണ്ടു വരുമായിരുന്നു എന്ന്...! അവളുടെ മിഴികൾ നിറഞ്ഞിരിന്നു...അരുണേട്ട.., അവൾക്ക് ഭക്ഷണത്തിനോടൊന്നും വലിയ താല്പര്യമില്ല.
അച്ഛന്റെ മോള് തന്നെയാണ് കേട്ടൊ...എപ്പോഴും എന്തെങ്കിലുമൊക്കെ വായിക്കണം. ഇന്നലെ അവളുടെ മുറിയിൽ പോയപ്പോൾ അവളെന്തൊക്കെയൊ എഴുതുന്നു. വെറുതെ ഞാനൊന്നു വായിച്ചു നോക്കി. അവളുടെ മനസ്സിൽ പഴയ ഓർമകളാണ്. അച്ഛനുമായുള്ള സുന്ദരമായ ഓർമ്മകൾ... ആ ഓർമകളിലാണ് നമ്മുടെ മോൾ ജീവിയ്ക്കുന്നത്. ആ ഓർമ്മകൾ അവൾ അക്ഷരങ്ങളായി എഴുതി വെയ്ക്കുകയാണ്.
അവളെ നല്ലതുപ്പോലെ നോക്കണം ,അവളുടെ ആഗ്രഹത്തിന് പഠിപ്പിക്കണം. അത് കഴിഞ്ഞു നല്ലൊരാൾക്കു കൈ പിടിച്ചു കൊടുക്കണം. ആ നിമിഷം ഞാൻ തകർന്നുപോകും അരുണേട്ട... അരുണേട്ടന്റെ സ്ഥാനത്ത് നിന്നു ഞാനിതെല്ലാം നിർവഹിക്കണം. എനിക്ക് അതിനു കഴിയുമോ...?
ചില സമയങ്ങളിൽ ഞാൻ തനിച്ചെന്നപോലെ..
നമ്മുടെ മോൾ , ഇപ്പോൾ സുന്ദരി ആയിരിക്കുന്നു അരുണേട്ട....മുഖത്ത് നല്ല പ്രസരിപ്പും. പക്ഷേ , അവളുടെ മിഴികളിൽ ഒരു അനാഥത്വം നിഴലിച്ചു കിടക്കുന്നു. ഇപ്പോഴും അവളെ മടിയിൽ കിടത്തി കഥ പറഞ്ഞു കൊടുക്കണം. എന്നാലെ ഉറങ്ങു..അച്ഛൻ ശീലിപ്പിച്ചതല്ലേ..എത്ര വളർന്നാലും അവൾ നമ്മൾക്ക് എന്നും കുഞ്ഞല്ലേ. അരുണേട്ടൻ നെഞ്ചിൽ കിടത്തി കഥ പറഞ്ഞുറക്കിയിരുന്ന നമ്മുടെ കുഞ്ഞു മോൾ. എന്നേക്കാൾ ഇഷ്ടം അവൾക്കു അച്ചനെയാണ്. ഞാൻ ദേഷ്യത്തോടെ എന്തെങ്കിലും പറഞ്ഞാൽ അവൾ പറയും , എന്റെ അച്ചനുണ്ടയിരുന്നെങ്കിൽ അമ്മയ്ക്ക് ഇപ്പോൾ വഴക്ക് കിട്ടിയേനെ..
അത് കേൾക്കുമ്പോൾ ഞാൻ പുറമേ ചിരിക്കും..എന്റെയുള്ള് നീറുകയായിരിക്കും. നമ്മുടെ മോൾ അച്ചന്റെ സാമീപ്യം ആഗ്രഹിയ്ക്കുന്നുണ്ടാകും....വിധി...അല്ലേ...
നമ്മൾ , നമ്മുടെ കുടുംബം...അവളൊരു സുമംഗലിയായി പടിയിറങ്ങി കഴിഞ്ഞാൽ...
പിന്നെ....!

അരുന്ധതി  ഡയറി മടക്കി വെച്ച് അതിനു മുകളിൽ മുഖം ചേർത്തുവെച്ചു തേങ്ങി.
കണ്ണുനീർ തുള്ളികൾ ഡയറിയുടെ പുറംചട്ടയെ നനയിപ്പിച്ചുക്കൊണ്ടിരിന്നു..

2016, ജൂൺ 15, ബുധനാഴ്‌ച

ഈ ചുവന്ന പാതയിലൂടെ.....

കാലം അങ്ങനെയാണ്...ചില ഓർമകളെ മനസ്സിൽ ഒരു നോവായി കരുതി വെയ്ക്കും.
നിന്റെ ഓർമകളിൽ നീറാൻ , ആ വേദനയിൽ ഒരിറ്റു കണ്ണുനീർ പൊഴിക്കാൻ ഈ മണ്ണിൽ ഒരു അവകാശിയായി ഞാൻ...

ഈ ക്ഷേത്ര നടയിൽ ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു പ്രവീൺ ? രശ്മിയുടെ  പരിഭവം ക്ഷേത്രത്തിലെ തുളസ്സിപൂപോലെ അടർന്നു വീണു. അല്ലെങ്കിലും എന്നോട് പ്രവീണിനു ഇപ്പോൾ പഴയതുപ്പോലുള്ള ഇഷ്ടമൊന്നുമില്ല. നീ ഇങ്ങനെ സങ്കടപ്പെടാതെ രശ്മി. നിനക്കറിയില്ലേ, എന്റെ വീടിന്റെ അപ്പുറത്തുള്ള ചേച്ചിയെ ഇന്നലെ രാത്രി ആശുപത്രിയിൽ അഡ്മിറ്റാക്കി. ഇന്ന് രാവിലെ പ്രസവിച്ചു. പെൺകുഞ്ഞ്. അവരെ സഹായിക്കാൻ വേറാരുമില്ല. ഡോക്ടർ പറഞ്ഞു, ചിലപ്പോൾ രക്തം വേണ്ടി വരുമെന്ന്. അതുക്കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു. ഭാഗ്യത്തിന് അതൊന്നും വേണ്ടി വന്നില്ല. നല്ല സുന്ദരി മോള്. നീയിങ്ങനെ നാട്ടുകാരുടെ കാര്യവും നോക്കി നടന്നോ. നമ്മൾക്കിതൊന്നും വേണ്ടല്ലോ. നടക്കുന്നതിനിടയിൽ രശ്മി പ്രവീണിനെ ഒളികണ്ണിട്ടു നോക്കി. ക്ഷേത്രത്തിലേക്കുള്ള റോഡ്‌ ഏതാണ്ട് വിജനമായിരുന്നു. അമ്മ ഇന്നലെയും കൂടി ചോദിച്ചതെയുള്ളു.., പ്രവീണിനെ എന്താ ഈ വഴിക്കൊന്നും ഇപ്പോൾ കാണാത്തതെന്ന്. മ്.... നിന്റെ അമ്മയ്ക്ക് എന്നോട് സ്നേഹമുണ്ട്. പക്ഷേ, നിന്റെ എട്ടനുണ്ടല്ലോ എനിക്ക് നിന്നെ കല്യാണം കഴിച്ചു തരില്ലെന്ന് എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞെന്നും ഞാനറിഞ്ഞു. എന്നോടും ഏട്ടൻ പറഞ്ഞു, നീ ഇങ്ങനെ നാട് നന്നാക്കാൻ നടക്കുന്നത് ഏട്ടനു ഒട്ടും ഇഷ്ട്ടമല്ല. ഒരു പൊതു പ്രവർത്തകൻ ആയിപോയില്ലേ എന്ത് ചെയ്യാൻ. പിന്നെ, നാളെ മന്ത്രിയാകില്ലെ രശ്മി പ്രവീണിനോട് കുറച്ചും കൂടി ചേർന്നു നടന്നുക്കൊണ്ട് ചോദിച്ചു. നാളെ ഞാൻ നിന്റെ വീട്ടിലോട്ടു വരുന്നുണ്ട്. നിന്റെ അമ്മയെ ഒന്ന് കാണാൻ. പ്രവീൺ നീ ഏട്ടനോട് ഒന്നു സംസാരിച്ചു നോക്കണം. കുറച്ചു മുൻകോപമുണ്ടെങ്കിലും ആളു പാവമാണ്.. ഇടയ്ക്കിടയ്ക്ക് എന്നോട് പറയും , അവനെ കാണുമ്പോൾ പറയണം വല്ല ജോലിക്കും പോകാൻ. വെറുതെ ഇങ്ങനെ നാട് തെണ്ടി നടക്കരുതെന്നും. എല്ലാം ശരിയാകും രശ്മി...എന്നാൽ നീ പൊയ്ക്കോ. എനിക്ക് ഇന്നൊരു രക്തദാന ക്യാമ്പുണ്ട്. നാളെ ഞാൻ വീട്ടിലേക്കു വരാം. രശ്മി ചുറ്റുപാടും നോക്കി ആരുമില്ലന്നു ഉറപ്പു വരുത്തിയിട്ട് പ്രവീണിന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു.  കുറച്ചൊക്കെ രാഷ്ട്രീയമുണ്ടെങ്കിലും ആരുടെ ആവശ്യത്തിനും ഏതു പാതിരാത്രി വിളിച്ചാലും പ്രവീൺ സഹായത്തിനു പോയിരിക്കും. അതുക്കൊണ്ട് എല്ലാവർക്കും ഇഷ്ടവുമാണ് .
പ്രവീണിന്റെയും, രശ്മിയുടെയും പ്രണയത്തിനു വീട്ടുകാർക്കും വലിയ എതിർപ്പൊന്നുമില്ല. പക്ഷേ, സ്വന്തമായി ഒരു ജോലി. അതാണ് പ്രവീണിന്റെ പ്രശ്നം.
രശ്മി ഒതുക്കു കല്ലുകൾ ചവിട്ടി വീട്ടിലേക്കു കയറുമ്പോൾ വരാന്തയിൽ ഏട്ടൻ. എന്താടി താമസിച്ചത്..? അത് പിന്നെ.....! ഓ അവനോടു സംസാരിച്ചു നിന്നു കാണും. സഖാവിനു ഇന്നു പരിപാടി ഒന്നുമില്ലായിരുന്നൊ..? നിനക്കെങ്കിലും അവനോടു പറഞ്ഞു കൊടുത്തുകൂടെ . നല്ല വിദ്യാഭ്യാസമുണ്ടല്ലോ. ഏതെങ്കിലും പ്രൈവറ്റ് കമ്പനിയിലെങ്കിലും ഒരു ജോലിക്കു ശ്രമിക്കാൻ.അമ്മേ, ദേ മോള് നടന്നു ക്ഷീണിച്ചു വന്നിരിക്കുന്നു. കുടിക്കാൻ എന്തെങ്കിലും കൊടുക്ക്‌. രശ്മി ചിരിച്ചുക്കൊണ്ട് അകത്തേക്ക് പോയി. രശ്മിയുടെ ഓർമ വെച്ചപ്പോൾ അച്ഛൻ മരിച്ചതാണ് . അന്ന് മുതൽ അച്ഛനും, ഏട്ടനുമെല്ലാം വിനോദ് ആണ്. അതുക്കൊണ്ട് അനിയത്തിയുടെ ഇഷ്ടത്തിന് എതിരൊന്നും നിൽക്കില്ല. അവിടെയും പ്രശ്നം പ്രവീണിനു ഒരു ജോലിയില്ലാത്തതാണ്. വൈകുനേരം രക്തദാന ക്യാമ്പും കഴിഞ്ഞു കവലയിലേക്കു വന്ന പ്രവീണിനെയും തിരക്കി വിനോദ് കാത്തു നിന്നു .
പ്രവീൺ , നിന്നെ നോക്കിയ ഞാനിത്രയും നേരം ഇവിടെ നിന്നത്. എന്താ ഏട്ടാ...!
നിനക്കറിയാമല്ലോ,അവൾക്കു വിവാഹ പ്രായമായി. ബന്ധുക്കളെല്ലാം ചോദിച്ചു തുടങ്ങി , രശ്മിയുടെ കല്യാണ കാര്യം എന്തായെന്ന്...? ഇനിയും ഇങ്ങനെ നീട്ടിക്കൊണ്ടു പോയാൽ..പേരിനെങ്കിലും എന്തെങ്കിലുമൊരു ജോലി വേണ്ടേ നിനക്ക്. അവരോടൊക്കെ പറയാനെങ്കിലും. ഇവിടുത്തെ സഹകരണ ബാങ്കിൽ ഇപ്പോൾ ഒരു ഒഴിവുണ്ട്. പാർട്ടി സെക്രട്ടറി പറഞ്ഞു അതെനിക്ക് വാങ്ങി തരാമെന്ന് . അത് താമസിക്കാതെ ശരിയാകും ഏട്ടാ. നടക്കുമോ..? വിനോദിന്റെ ചോദ്യത്തിന് ഒരു വിശ്വാസ കുറവ് തോന്നി. നടക്കും ഏട്ടാ . മ്....ഇനിയും ഒരുപാടു നീട്ടിക്കൊണ്ടു പോകരുത്.
ദിവസങ്ങൾക്കു ശേഷം പ്രവീണിനു ആ നാട്ടിലെ സഹകരണ ബാങ്കിൽ തന്നെ ജോലി കിട്ടി. പിന്നെയെല്ലാം വളരെ പെട്ടന്നായിരുന്നു. പ്രവീണിന്റെയും, രശ്മിയുടെയും വിവാഹം. ജോലിയും, പൊതുപ്രവർത്തനവും പ്രവീൺ ഒരുപോലെ കൊണ്ടു പോയി.
രശ്മി ഇപ്പോൾ ഗർഭിണിയാണ്. രണ്ടു പേരും കുഞ്ഞിനു പേരുവരെ കണ്ടുവെച്ചു. നീ നോക്കിക്കൊ രശ്മി , ഇതു മോനായിരിക്കും. അവനെ ഞാൻ മന്ത്രിയാക്കും. രശ്മി ചിരിച്ചു. അന്നൊരു ഞായറാഴ്ച ആയിരുന്നു. രാവിലെ പ്രവീണിനെ തിരക്കി രണ്ടുമൂന്നു പേർ വീട്ടിൽ വന്നു. എന്താ ചേട്ടാ, രാവിലെ. പ്രവീണേ നിനക്കറിയില്ലേ..നമ്മുടെ ആ കോളനിയിലേക്ക് പോകുന്ന വഴി, അത് വീണ്ടും അവരു തടഞ്ഞു. നീയങ്ങോട്ടു വന്നേ . നീ പറഞ്ഞാൽ അവരു ചിലപ്പോൾ കേൾക്കും. രശ്മി, ഞാനിപ്പോൾ വരാം. മോനെ, എങ്ങും പോയി താമസ്സിക്കല്ലേ,അവൾക്കു ഡേറ്റ് അടുത്തിരിക്കുകയാണ്. അമ്മ പ്രവീണിനെ ഓർമപ്പെടുത്തി. ഞാനിപ്പോൾ വരാം അമ്മേ. പ്രവീൺ അവരോടൊപ്പം നടന്നു . അവിടെ ചെന്നപ്പോഴേ, പ്രവീണിനു മനസ്സിലായി. കാര്യം നിസ്സാരമല്ല. കോളനിയിലുള്ളവർ പ്രവീണിനെ കണ്ടപ്പോൾ ആവേശമായി. മോനെ, നീ നോക്കിക്കെ, ഈ വഴി അവര് അടച്ചു വെച്ചിരിക്കുന്നത് കണ്ടോ... ആ നാട്ടിലെ വലിയ പണക്കാരന്റെ പുരയിടമാണ് അടുത്തുള്ളത്. അത് വഴി വേണം കോളനിയിലേക്ക് പോകാൻ. പോരാത്തതിനു പ്രവീണിന്റെ എതിർപാർട്ടിയും. പ്രവീൺ നീ ഇതിലിടപ്പെടരുത്. അതു നല്ലതല്ല. മുതലാളി അവരു പറയുന്നത് ന്യായമല്ലേ, അവർക്ക് നടന്നു പോകാനുള്ള വഴി കൊടുത്തൂടെ..പ്രവീൺ സൗമ്യമായി സംസാരിച്ചു. സംസാരം വഷളായി. രണ്ടു സൈഡിൽ നിന്നും പോർവിളിയും തുടങ്ങി. പ്രവീൺ ഇരു കൂട്ടരെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, പ്രവീണിന്റെ വാക്കുകളിൽ ഒതുങ്ങിയില്ല. കയാങ്കളി വരെയെത്തി. പ്രവീൺ രണ്ടുകൂട്ടരുടെയും ഇടയിൽ കയറി. പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ദുരന്തം പ്രവീണിനെ തേടിയെത്തി. ഒരു മിന്നൽ പിണർപ്പോലെ പ്രവീണിന്റെ മാറുപിളർത്തി ഒരു കത്തി കയറി. രംഗം നിശ്ചലമായി. ആരൊക്കെയോ ഓടി മറഞ്ഞു. പ്രവീണിനെയും താങ്ങിയെടുത്ത് വാഹനത്തിൽ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.
രശ്മിയ്ക്ക് വേദന തുടങ്ങി. അമ്മയ്ക്ക് ആകെ പേടിയായി. ഇപ്പോൾ വരാമെന്ന് പറഞ്ഞുപോയ പ്രവീണിനെയും കാണാനില്ല. സമയം പോകുന്നു. രശ്മി വേദനക്കൊണ്ട് പുളഞ്ഞു. അടുത്തുള്ള ഒരു കാറും വിളിച്ചു അമ്മയും, വിനോദും രശ്മിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. രശ്മിയെ നേരെ ലേബർ റൂമിലേക്ക്‌ കയറ്റി. അപ്പോഴാണ് വിനോദ് ശ്രദ്ധിച്ചത് . ആശുപത്രി മുറ്റത്ത്‌ പാർട്ടി പ്രവർത്തകർ തടിച്ചുകൂടി നിൽക്കുന്നു. വിനോദ് കാര്യം തിരക്കി. ക്ഷമയോടെ വിനോദിനോട്‌ പ്രവർത്തകർ കാര്യം പറഞ്ഞു. വിനോദിന്റെ തൊണ്ടയിൽ ഒരു നിലവിളി കുടുങ്ങി. ഇതേ ആശുപത്രിയിൽ ജീവനില്ലാതെ പ്രവീണിന്റെ ശരീരം. പ്രവീണിന്റെ രക്തത്തിൽ പിറക്കാൻ പോകുന്ന കുഞ്ഞും തൊട്ടടുത്ത്‌.....പ്രവീൺ സ്വപ്നം കണ്ടതുപ്പോലെ രശ്മി ഒരാൺകുഞ്ഞിനു ജന്മം നൽകി. പക്ഷേ, ആ പൊന്നോമന മുഖം കാണാൻ.....!
വർഷങ്ങൾ എത്ര കഴിഞ്ഞു. ഇന്നും രശ്മിയും , മോനും കൂടി ആ ക്ഷേത്ര നടയിൽ പോയി. ആ കവലയിൽ ഒരു വായനശാലയുണ്ട്. സഖാവ്: പ്രവീൺ സ്മാരക ഗ്രന്ഥശാല. പ്രവീണിന്റെ പ്രതിമയിൽ പൂക്കൾ വാടികരിഞ്ഞിരിക്കുന്നു. രശ്മിയുടെ മിഴികളിൽ പോയകാലത്തിന്റെ ഓർമകളിൽ കണ്ണുനീർ തുള്ളികൾ ചാലിട്ടൊഴുകി.
"രക്തസാക്ഷി...നീ മരിക്കുന്നില്ല.."
ആ ഫലകത്തിൽ കൊത്തിവെച്ച വാക്കുകൾ രശ്മി ഒന്നു കൂടി വായിച്ചു.
ഇല്ല..പ്രവീൺ നീ മരിച്ചിട്ടില്ല. എന്റെയും,നമ്മുടെ മോന്റെയും കൂടെ നീയിപ്പോഴുമുണ്ട്....
അവരൊന്നിച്ചു നടന്ന വഴികളിലൂടെ മോനെയും ചേർത്തു പിടിച്ചു രശ്മി നടന്നകന്നു...ഒരുപാട് ഓർമകളുമായി......!

2016, ജൂൺ 12, ഞായറാഴ്‌ച

ഒരു യാത്രയുടെ ഓർമയ്ക്ക്

മഴ പെയുന്നുണ്ട്. അതുക്കൊണ്ട് രതീഷ്‌ പതുക്കെയാണ് കാർ ഓടിക്കുന്നത്. റോഡിൽ വെള്ളം കെട്ടി കിടക്കുന്നതുക്കൊണ്ട് കുണ്ടും കുഴിയും നിശ്ചയമില്ല. കാറിനുള്ളിലെ സ്റ്റീരിയോയിൽ നിന്നൊഴുകി വരുന്ന ഗസലും കേട്ടു ഇങ്ങനെ പതിയെ ഡ്രൈവ് ചെയ്യാനാണ് സുഖം. അകത്തു സംഗീതവും, പുറത്തു മഴയും. ഒരു പെണ്ണുകാണൽ യാത്രയിലാണ് രതീഷ്‌. ഗൾഫിൽ നിന്ന് വന്നിട്ടുള്ള ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ്. കാണാൻ പോകുന്ന പെണ്ണിനെ കുറിച്ചുള്ള സങ്കൽപ്പവുമായി സംഗീതം ആസ്വദിച്ച് ഡ്രൈവ് ചെയുകയാണ്. റോഡിൽ വലിയ തിരക്കുമില്ല. കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ , മഴതുള്ളികൾക്കിടയിലൂടെ ആരോ കൈ കാണിക്കുന്നുണ്ട്. രൂപം വ്യക്തമല്ല. കുറച്ചുകൂടി അടുത്ത് ചെന്നപ്പോൾ ഒരു പെൺക്കുട്ടിയാണു എന്നു മനസ്സിലായി. കൈകൾ റോഡിലേക്കുയർത്തി നിർത്താൻ അപേക്ഷിക്കുന്നുണ്ട്. കാർ നിർത്തണോ, വേണ്ടയോ എന്ന ചിന്ത രതീഷിന്റെ മനസ്സിൽ രൂപംക്കൊണ്ടു. അതും വിജനമായ സ്ഥലം.മഴയും. എന്തെങ്കിലും സഹായത്തിനാണോ..? എന്തായാലും രതീഷ്‌ ആ പെൺക്കുട്ടിയുടെ അരികിൽ കാർ നിർത്തി സൈഡ് ഗ്ലാസ്സ് താഴ്ത്തി. ഈ മഴ മുഴുവൻ നനഞ്ഞാണു ആ കുട്ടിയുടെ നിൽപ്പ്. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും മഴവെള്ളത്തിൽ അറിയാൻ കഴിയില്ല.
ചേട്ടാ ഞാൻ കുറെ നേരമായി ഇവിടെ നിന്നു വണ്ടികൾക്ക് കൈ കാണിക്കാൻ തുടങ്ങിയിട്ട്. അവളുടെ സ്വരത്തിൽ കരച്ചിൽ നിറഞ്ഞിരിന്നു. അമ്മയ്ക്ക് തീരെ വയ്യ. വീട്ടിൽ വേറേയാരുമില്ല. ഒന്നു ആശുപത്രിയിൽ എത്തിയ്ക്കാൻ സഹായിക്കുമോ...? യാചന നിറഞ്ഞ മിഴികളുമായി ഒരു പെൺക്കുട്ടി ഒരു പരിചയവുമില്ലാതെ കെഞ്ചുന്നു. പിന്നെയൊന്നും ആലോചിക്കാൻ നിന്നില്ല.പിന്നിലെ ഡോർ തുറന്നു കൊടുത്തു കയറാൻ പറഞ്ഞു. ഒരു ഭയവും കൂടാതെ അവൾ കാറിനുള്ളിൽ കയറി. രതീഷ്‌ കാർ മുന്നോട്ടെടുത്തു. അവൾ പറഞ്ഞ വഴികളിലൂടെ കാർ നീങ്ങി. അരകിലോമീറ്റർ ആ നാട്ടുവഴിയിലൂടെ ഓടി. ഒരു ചെറിയ വീടിന്റെ മുന്നിൽ നിന്നു. ചേട്ടാ, ഒന്ന് വരാമോ..? അവളുടെ കൂടെ രതീഷും വീടിനുള്ളിൽ കയറി. രണ്ടു സ്ത്രീകൾ അവളുടെ വരവും പ്രതീക്ഷിച്ചു അവിടെ നിൽപ്പുണ്ട്. അടുത്തുള്ള കട്ടിലിൽ മൂടി പുതച്ചു വേറൊരു സ്ത്രീയും. എല്ലാവരും കൂടി ആ സ്ത്രീയെ താങ്ങി എഴുനേൽപ്പിച്ചു. രതീഷും സഹായിച്ചു. അപ്പോഴേക്കും ആ പെൺക്കുട്ടി നനഞ്ഞ വേഷം മാറ്റി വന്നിരിന്നു. ആ സ്ത്രീയെ രതീഷ്‌ താങ്ങിയെടുത്ത് കാറിന്റെ പിൻസീറ്റിൽ ചാരി കിടത്തി. കൂടെ ആ പെൺകുട്ടിയും കയറി. അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി കാർ  നീങ്ങി. മഴയ്ക്ക്‌ ശമനമില്ല. എന്നാലും നല്ല വേഗതയിലാണ് രതീഷ്‌ ഡ്രൈവ് ചെയുന്നത്. അരമണിക്കൂർ സമയത്തിന് ശേഷം നഗരത്തിലെ വലിയൊരു ആശുപത്രിക്ക് മുന്നിൽ കാർ നിർത്തി. പുറത്തേക്കു നോക്കിയ പെൺകുട്ടിയ്ക്ക് പരിഭ്രമമായി. ചേട്ടാ, ഏതെങ്കിലും ചെറിയ ആശുപത്രിയിൽ എത്തിച്ചാൽ മതി. അതൊന്നും പേടിക്കണ്ട. ഇവിടെ കാണിക്കാം. സ്വന്തം അമ്മയോടെന്നപ്പോലെ രതീഷ്‌ തന്നെ ആ സ്ത്രീയെ തോളത്തു ചേർത്ത് ആശുപത്രിയുടെ ഉള്ളിലേക്ക് വേഗത്തിൽ നടന്നു.അപ്പോഴേക്കും സ്ട്രെച്ചറുമായി ആശുപത്രി ജീവനക്കാരും വന്നു. ആ സ്ത്രീയെ അതിൽ കിടത്തി അത്യാഹിത വിഭാഗം ലക്ഷ്യമാക്കി ആ സ്ട്രെക്ച്ചർ ഉരുണ്ടു.
അത്യാഹിത വിഭാഗത്തിന്റെ വരാന്തയിലുള്ള കസേരയിൽ രതീഷ്‌ ഇരുന്നു. ആ പെൺക്കുട്ടി വാതിലിന്റെ മുന്നിൽ തന്നെ പേടിയോടെ നിൽപ്പുണ്ട്. ഡോർ തുറന്നു ഒരു നേർഴ്സ്സു പുറത്തേക്കു വന്നു. ഇപ്പോൾ കൊണ്ട് വന്ന അമ്മയുടെ ആരെങ്കിലുമുണ്ടോ..? രതീഷും ആ വാതിലിനരികിലേക്കു നടന്നു. അമ്മയുടെ പേരെന്താ...? ദേവകി. പെൺക്കുട്ടിയുടെ മറുപടി വന്നു. ഓ പിയിൽ ചെന്ന് രെജിസ്റ്റെർ ചെയ്തു ഫയലെടുക്കണം. ഫാർമസ്സിയിൽ നിന്നും ഈ മരുന്നുകളും വാങ്ങണം. ഒരു കടലാസ്സു നേർഴ്സ്സു പെൺക്കുട്ടിയുടെ നേരെ നീട്ടി. അവളുടെ മുഖത്തെ പേടി കണ്ടപ്പോഴേ രതീഷിനു മനസ്സിലായി.., അവളുടെ കൈയിൽ ഒരുപാടു പൈസയൊന്നും കാണാൻ വഴിയില്ല. രതീഷ്‌ അവളോട്‌ മരുന്നുകളുടെ ലിസ്റ്റുള്ള ആ കടലാസ്സു വാങ്ങി. മടിച്ചു മടിച്ചാണെങ്കിലും അവളതു രതീഷിന്റെ കൈയിൽ കൊടുത്തു. നീ പോയി പേരും,അഡ്രസ്സും പറഞ്ഞു കൊടുത്തു ഫയലെടുത്തോ.. ഇത് ഞാൻ വാങ്ങിക്കൊണ്ടു വരാം. അവൾ കൈയിലിരുന്ന നനഞ്ഞ കുറച്ചു നോട്ടുകൾ രതീഷിന്റെ നേരെ നീട്ടി. അത് കൈയിൽ വെച്ചോളു എന്നു പറഞ്ഞു രതീഷ്‌ ഫാർമസ്സി ലക്ഷ്യമാക്കി നടന്നു.
മരുന്നുകളുമായി തിരിച്ചു വന്നപ്പോൾ അവൾ ആ വാതിലിന്റെ അരികിൽ തന്നെ നില്പ്പുണ്ട്. മരുന്നുകൾ നേർഴ്സ്സിന്റെ കൈയിൽ ഏല്പ്പിച്ചു. പേടിക്കാനൊന്നുമില്ല. മോള്  അവിടെ പോയി ഇരിന്നോളു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം. അവൾ വന്നു രതീഷ്‌ ഇരുന്ന കസേരയുടെ അടുത്ത് ഇരുന്നു. നന്ദിയോടെ രതീഷിനെ നോക്കി ചിരിച്ചു. അപ്പോഴാണ് രതീഷും ആ പെൺക്കുട്ടിയെ ശ്രദ്ധിച്ചത്. കാണാൻ ഗ്രാമിണത നിറഞ്ഞ സുന്ദരി.ഒരു ഇരുപതു വയസ്സ് തോന്നും. എന്ത നിന്റെ പേര്..? അനുപമ.
വീട്ടിൽ വേറെയാരുമില്ലേ..?
അമ്മയും, ഞാനും മാത്രമേയുള്ളു. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമായി. എനിക്ക് ചെറിയൊരു ജോലിയുണ്ട്. രാവിലെ ജോലിക്കു പോകുമ്പോഴേ അമ്മയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. ഒരു ദിവസം പോയില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം കുറയ്ക്കും. അതുക്കൊണ്ട് പോയതാ. അവളുടെ സ്വരത്തിൽ നിരാശ നിഴലിച്ചു. ദൈവമാണ് ചേട്ടനെ അവിടെയെത്തിച്ചത്. എനിക്ക് ഈ ഭൂമിയിൽ ആകെയുള്ളത് എന്റെ അമ്മ മാത്രമാണ്. പിന്നെ.... അവളുടെ കണ്ണുകളിൽ മിഴിനീർ ഉരുണ്ടുകൂടി.
അപ്പോഴാണ് രതീഷിന്റെ ഫോൺ ശബ്ദിച്ചത്. അമ്മയാണ്. മോനെ,നീ ഇതുവരെ അവിടെ എത്തിയില്ലേ . ആ വീട്ടുകാർ ഒന്നുരണ്ടു തവണ വിളിച്ചിരിന്നു. അപ്പോഴാണ് രതീഷിനു ഓർമ വന്നത്. അമ്മേ, എനിക്ക് പോകാൻ കഴിഞ്ഞില്ല. എന്തുപ്പറ്റി മോനെ...? അമ്മയുടെ സ്വരത്തിൽ ഭയം നിഴലിച്ചു. പേടിക്കാൻ ഒന്നുമില്ലമ്മേ. വരുമ്പോൾ പറയാം. ഇനി അവരു വിളിച്ചാൽ എന്തു പറയണം. വരാൻ കഴിയില്ലന്നു പറഞ്ഞേക്ക്. ഫോൺ കട്ടുചെയ്ത ശേഷം രതീഷ്‌ അനുപമയെ ഒന്നുകൂടി നോക്കി. അമ്മയുടെ സങ്കൽപ്പത്തിലെ  പാവപ്പെട്ട വീട്ടിലെ, ഗ്രാമീണത നിറഞ്ഞ പെൺക്കുട്ടി.
എന്റെ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞു അമ്മേ. രതീഷ്‌ മനസ്സിൽ ഉറപ്പിച്ചു.
ഇനി പേടിക്കാനൊന്നുമില്ലല്ലൊ അനുപമ. രാത്രി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. രതീഷ്‌ ഫോൺ നമ്പറും അവൾക്കു കൊടുത്തു. കുറച്ചു കാശും കൊടുത്തു. നാളെ രാവിലെ വരാം എന്നുപറഞ്ഞു യാത്ര പറഞ്ഞിറങ്ങി. കാറിനടുത്ത് വരെ അനുപമ രതീഷിനെ അനുഗമിച്ചു. അനുപമയുടെ മിഴികൾ നിറഞ്ഞിരുന്നു. ഒരു ചിരിയിൽ നന്ദി പറഞ്ഞു അനുപമ തിരിഞ്ഞു നടന്നു...
തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ സ്റ്റീരിയോയിൽ നിന്നു ഒഴുകി വരുന്ന ഗസലിനോപ്പം കണ്ണുനീരിന്റെ നനവിൽ ചിരിക്കുന്ന അനുപമയുടെ മുഖവും രതീഷിന്റെ മനസ്സിൽ നിറഞ്ഞു നിന്നു...

2016, ജൂൺ 7, ചൊവ്വാഴ്ച

ഒരു മഴപെയ്തെങ്കിൽ...!

പുറത്തു മഴ തിമിർത്തു പെയ്യുകയാണ്..
അശ്വതി ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്ന് ഉമ്മറത്തേക്ക് വന്നു. ശക്തമായ മഴ. മരങ്ങളും, ചെടികളും മഴയ്ക്ക്‌ തലകുനിച്ചു നിൽക്കുന്നു. മണ്ണിൽ മഴയുടെ തുള്ളികൾ ചിന്നി ചിതറുന്നു.
അശ്വതി ഉമ്മറത്ത്‌ നിന്ന് കൈകൾ പുറത്തേക്കു നീട്ടി. ആ കൈവെള്ളയിൽ തട്ടി മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് ചിതറി വീണു. ആ മഴതുള്ളികളിലേക്കു നോക്കിയിരിക്കെ അവളുടെ മനസ്സിൽ മഴനൂൽ കനവായി ഓർമ്മകൾ നിറഞ്ഞു....

എത്ര നേരമായി ഞാനിവിടെ കാത്തു നിൽക്കുന്നു. എന്താ വൈകിയത്..? വീടിനടുത്തുകൂടി പോകുന്ന ബസ്സും പോയി. ഇനി അടുത്ത കവലയിൽ ഇറങ്ങി നടക്കണം. ഇതുവരെ നീ എവിടെയായിരുന്നു...? അശ്വതി തെല്ലു ദേഷ്യത്തോടെ രാജീവിനോട്‌ ചോദിച്ചു. താമസ്സിച്ചു ചെന്നാൽ അമ്മയുടെ നൂറു ചോദ്യങ്ങളാണ്. അമ്മയ്ക്ക് നമ്മുടെ ബന്ധത്തെകുറിച്ച് ചെറിയ സൂചന കിട്ടിയിട്ടുണ്ട്. ഇടയ്ക്കു ഇടയ്ക്ക് ഞാൻ കേൾക്കെ പറയും. ആവശ്യമില്ലാത്ത ആഗ്രഹങ്ങളൊന്നും മനസ്സിൽ കൊണ്ടുനടക്കണ്ടാന്ന്. അപ്പോഴാണ് അശ്വതി രാജീവിന്റെ മുഖം ശ്രദ്ധിച്ചത്. എന്തുപറ്റി രാജീവ്. എന്ത നീ വല്ലാതിരിക്കുന്നത്..?
നിരാശയും, ദുഖവും ഇടകലർന്ന രാജീവിന്റെ സ്വരം പതറി വീണു. ആകെ പ്രശ്നങ്ങള അശ്വതി. ഞാൻ പറഞ്ഞിട്ടില്ലേ ചേച്ചിയുടെ കാര്യം. ഇപ്പോൾ ചേച്ചിയെ അളിയൻ വീട്ടിൽ കൊണ്ട് നിർത്തിയിട്ടു രണ്ടു ദിവസ്സമായി. സ്ത്രീധനത്തിന്റെ ബാക്കി പൈസ കൊടുത്തില്ലെങ്കിൽ ഇവളിനി ഈ കാലം മുഴുവൻ ഇവിടെ നിൽക്കട്ടെയെന്നു പറഞ്ഞിട്ടാണ് പോയത്. അമ്മയ്ക്ക് ആണെങ്കിൽ അതുകൂടി കണ്ടപ്പോൾ അസുഖം കൂടി. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. അനിയത്തിക്ക് പ്ലസ്‌ ടുവിനു നല്ല മാർക്കുണ്ടായിരുന്നു. കോളേജിൽ അഡ്മിഷൻ കിട്ടണമെങ്കിൽ അവിടെയും പൈസ കൊടുക്കണം. അവളിപ്പോൾ പറയുന്നത് ഇനി പഠിക്കാൻ പോകുന്നില്ലന്നാണ്. ഏതെങ്കിലും തുണികടയിൽ കയറി നിന്നാൽ എന്റെ ഭാരം കുറയുമെന്നാണ് അവൾ പറയുന്നത്. അങ്ങനെ പറയുമ്പോഴും അവളുടെ മുഖത്തെ സങ്കടം എനിക്ക് കാണാൻ പറ്റും. അവളിലായിരുന്നു അശ്വതി എന്റെ പ്രതീക്ഷ. പക്ഷേ ഇപ്പോൾ...! അച്ഛൻ വരുത്തി വെച്ചിട്ടുപോയ കടങ്ങൾ വേറെയും. ചില സമയം ഇതൊക്കെയോർക്കുമ്പോൾ ഭ്രാന്തു പിടിക്കും. മരിച്ചാലോ എന്നുവരെ ചിന്തിച്ചു പോകും അശ്വതി. അപ്പോഴൊക്കെ അവരുടെ  നിസ്സഹായമായ മുഖങ്ങൾ മനസ്സിൽ തെളിയും. ഞാൻ പോയാൽ പിന്നെ...രാജീവിന്റെ വാക്കുകൾ ഇടറി വീണു.
അവൾക്കു അവന്റെ നിറഞ്ഞ മിഴികൾ തുടയ്ക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സാഹചര്യം അതിനു ചേർന്നതല്ല. രാജീവ് വിഷമിക്കണ്ട. എല്ലാം ശരിയാകും. അവളുടെ സ്വാന്തനസ്വരം രാജീവിന്റെ കാതോരം അടർന്നു വീണു. അവന്റെ മുഖത്തൊരു നിർജീവമായ ചിരി പടർന്നു. എല്ലാം ശരിയാകും. ഈ വാക്കുകൾ ദിവസ്സം എത്രവട്ടം ഞാൻ കേൾക്കുന്നത അശ്വതി. നീ തന്നെ ഒരായിരംവട്ടം പറഞ്ഞു കഴിഞ്ഞില്ലേ. രാജീവ് നിന്റെ പ്രശ്നങ്ങളൊക്കെ തീർന്നിട്ടു നമ്മൾക്കായി ഒരു ജീവിതം. അതുവരെ ഞാൻ കാത്തിരിക്കാം. അത്രയ്ക്ക്...ഞാൻ നിന്നെ....! അശ്വതി.., എന്നെയും കാത്തിരിന്നു നിന്റെ ജീവിതം നീ കളയണോ..? എനിക്ക് പ്രതീക്ഷകളില്ല അശ്വതി. അത്രയ്ക്ക് ഞാൻ..അശ്വതി ദയനീയമായി അവനെ നോക്കി. പ്രണയം മനസ്സിൽ നല്ല ഓർമകളുടെ പനിനീർ പൂവുകൾ വിരിയിക്കണം. പക്ഷേ, ഞാൻ നിനക്ക് സമ്മാനിക്കുന്നത് വാടികരിഞ്ഞുപ്പോയ പൂക്കളാണല്ലൊ...പിന്നെ ദിവസ്സവും നിന്നോട് പങ്കുവെയ്ക്കുന്നത് എന്റെ പ്രാരാബ്ദങ്ങളും. നിനക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ അശ്വതി...? നിന്റെ സാഹിത്യം നിർത്തിക്കെ രാജീവ്. എനിക്കിതൊന്നും കേൾക്കണ്ട. ഞാൻ കാത്തിരിക്കാം. അതു വർഷങ്ങൾ എത്ര കൊഴിഞ്ഞു പോയാലും. നമ്മളെ ഈശ്വരൻ രക്ഷിക്കട്ടെ. ഇനി ഞാൻ ഇവിടെ നിന്നാൽ അമ്മയുടെ വായിൽ നിന്നും നല്ലത് കേൾക്കാം. ഇനി നാളെ കാണാം. എല്ലാം ശരിയാകുമടോ എന്നു പറഞ്ഞു അശ്വതി യാത്രയായി. അങ്ങനെ ദിവസ്സങ്ങൾ മാസങ്ങൾക്ക് വഴിമാറി. മാസങ്ങൾ ഒരു വർഷത്തിന്റെ കലണ്ടറിനു ജന്മം കൊടുത്തു. പരിഭവങ്ങളും, ഇണക്കങ്ങളും അശ്വതിയുടെയും, രാജീവിന്റെയും ദിവസ്സങ്ങളിൽ ഒരു മഴപ്പോലെ പെയ്തു കൊണ്ടിരിന്നു. പതിവുപ്പോലെ രാജീവിനെയും കാത്തു അശ്വതി അവിടെ നിന്നു. ഘടികാരസൂചി ചലിച്ചു കൊണ്ടിരിന്നു. അവൻ വന്നില്ല. പിടയുന്ന ഹൃദയവുമായി അശ്വതി നടന്നു. അപ്പോഴും അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അടുത്തുള്ള ദിവസ്സങ്ങളിലും രാജീവിന്റെ സാനിധ്യം ഉണ്ടായിരുന്നില്ല. അശ്വതിയ്ക്ക് ആകെ പരിഭ്രമമായി. എന്താണ് സംഭവിച്ചത് എന്നറിയാതെ മനമുരുകി. ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ.....!  അവന്റെ വീടുവരെ ഒന്നു പോയി നോക്കിയാലോ. പിറ്റേന്ന് രാവിലെ തന്നെ അവൾ രാജീവിന്റെ വീട്ടിലേക്കു തിരിച്ചു. വഴി നിശ്ചയമില്ല.രാജീവ് പറഞ്ഞുകൊടുത്ത ഒരു സൂചന മാത്രമേയുള്ളൂ. രാജീവിന്റെ വീട് ചോദിക്കുമ്പോൾ ആളുകൾ സംശയത്തോടെയാണ് നോക്കുന്നത്. അവളുടെ ഉള്ളൊന്നു പിടഞ്ഞു. ആ ചെറിയ വീടിന്റെ മുമ്പിലെത്തുമ്പോൾ അത് പൂട്ടിയിട്ടിരിക്കുന്നു. അവളെ കണ്ടതും അയൽവക്കത്തെ സ്ത്രീകൾ ഇറങ്ങി വന്നു. ആരാ..? ആരെ കാണാനാണ് വന്നത്..? രാജീവിന്റെ വീട് ഇതല്ലേ..മോളേതാ...? ഞാൻ രാജീവിന്റെ ഒരു കൂട്ടുകാരിയാണ്‌. അപ്പോൾ മോളൊന്നും അറിഞ്ഞില്ലേ. രാജീവിന്റെ വീട് ഇതായിരുന്നു.ഇപ്പോൾ ബാങ്കുകാരുടെ കൈയിലാണ്. രാജീവും കുടുംബവും...?
അവന്റെയൊരു വല്ലാത്ത വിധിയായിപോയി മോളെ. ഈ ചെറിയ പ്രായത്തിൽ എന്തെല്ലാം സഹിച്ചു. അവന്റെ അമ്മയും, ചേച്ചിയും ഇവിടെ അടുത്തുള്ള അഗതി മന്ദിരത്തിലാണ്. രാജീവ്...? അശ്വതിയുടെ മനസ്സിൽ നൂറു ചിന്തകൾ മിന്നിമറഞ്ഞു. അവനൊരു അനിയത്തി കുട്ടിയുണ്ടായിരുന്നു. നല്ല പഠിക്കുന്ന മോളായിരുന്നു. സാമ്പത്തികം ഇല്ലാത്തതുക്കൊണ്ട് സിറ്റിയിലെ ഏതോ തുണികടയിൽ ജോലിക്കു പോയിക്കൊണ്ടിരിന്നതാണ് . അവിടെവെച്ച് ഏതോ പയ്യനുമായി ഇഷ്ട്ടത്തിലായി. പക്ഷേ, അവൻ ആ പാവം പെണ്ണിനെ ചതിച്ചു മോളേ.
അവസാനം അവൻ കൈ മലർത്തി. ആ പൊട്ടിപ്പെണ്ണു ഒരു മുഴം കയറിൽ...ആ സ്ത്രീയുടെ വാക്കുകൾ ഇടറി. സ്വന്തം പെങ്ങളെ ചതിച്ചവനെ രാജീവ് വെറുതെ വിട്ടില്ല. അവനു ജീവനായിരുന്നു അനിയത്തികുട്ടിയെ... രാജീവ് ഇപ്പോൾ ജയിലിലാണുള്ളത്‌. മാനസികമായ എന്തൊക്കെയോ പ്രശ്നങ്ങൾ അവനുണ്ടെന്ന പറയുന്നത്. ജയിലിലെ തന്നെ മാനസ്സികരോഗാശുപത്രിയിലാണ് അവനുള്ളത്. ഈശ്വരൻ വിധിച്ചത് നമ്മളെക്കൊണ്ട് തടയാൻ കഴിയുമോ..? ആ സ്ത്രീ മിഴികൾ തുടച്ചു. അശ്വതിക്ക് തലകറങ്ങുന്നതുപ്പോലെ തോന്നി. എങ്ങനെയോ അവിടെ നിന്നു പിന്തിരിഞ്ഞു നടന്നു. ഞങ്ങളുടെ പ്രതീക്ഷകൾ ,സ്വപ്‌നങ്ങൾ . വിധി..... എന്നാലും...! രാജീവിനെ കാണാൻ സെല്ലിന്റെ അരികിൽ നിന്നപ്പോൾ ഇരുട്ട് നിറഞ്ഞ മുറിയിൽ..വെറുതെ ചിരിച്ചുക്കൊണ്ട്....രാജീവിന് അശ്വതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തിരിഞ്ഞു നടക്കുമ്പോൾ ഒരു പൊട്ടിചിരിയിലൂടെ അവൻ പറയുന്നത് കേൾക്കാമായിരുന്നു.." എന്റെ പ്രണയം നിനക്ക് പനിനീർ പൂക്കൾ തന്നില്ലല്ലോ പെണ്ണേ...പകരം തന്നത് വാടികരിഞ്ഞ പൂക്കൾ...വാടികരിഞ്ഞ പൂക്കൾ..."
അന്നു മുതൽ അശ്വതിയും ഇരുട്ട് മുറിയെ സ്നേഹിച്ചു തുടങ്ങി.....!
മഴ മാറിയിരിക്കുന്നു .അവളുടെ മിഴികളിൽ കാലവർഷം പെയ്തുക്കൊണ്ടിരിന്നു....
കാത്തിരിക്കുന്നു കണ്ണാ......നിനക്ക് വേണ്ടി ഇന്നും....എനിക്ക് കാത്തിരുന്നല്ലേ പറ്റു...എത്ര കാലം കഴിഞ്ഞാലും...അത്രയ്ക്ക് നിന്നെ ഞാൻ....!

2016, ജൂൺ 4, ശനിയാഴ്‌ച

ഓർമകളിലെ ഇന്നലെകൾ

കഴിഞ്ഞുപോയ കാലത്തിന്റെ , കൊഴിഞ്ഞുപോയ ഇന്നലെകളുടെ ഓർമകളിലൂടെ ഒരു യാത്ര...
2008/2009 വർഷങ്ങൾ. ജീവിതത്തിന്റെ യൗവ്വനം മരുഭൂമിയുടെ ചൂടുകാറ്റേറ്റു തിളക്കുന്ന സമയം. തെങ്ങോലകളുടെ നാട്ടിൽ നിന്ന് അംബരചുംബികളുടെ നാട്ടിലേക്കു ഒരു ജീവിതമാറ്റം. ആ കാലത്ത് (2006 / 2007) ഒരു ജോലിയുമില്ലാതെ നാട്ടിൽ കറങ്ങി നടക്കുന്ന എന്നെപ്പോലുള്ളവർക്ക് ജോലി കൊടുക്കുന്ന ഏക സ്ഥലം ഗൾഫ്‌ മാത്രമായിരുന്നു. വിദ്യാഭ്യാസ യോഗ്യത അധികമില്ലാത്തത്ക്കൊണ്ട് വീട്ടുക്കാർക്കും പ്രതീക്ഷ ഈ മരുഭൂമി തന്നെ.
നാട്ടിൽ വീട്ടുകാരുടെ ചിലവിൽ വെറുതെ നടന്നു പെൺകുട്ടികളുടെ മനസ്സിൽ എങ്ങനെ കയറിപറ്റാം എന്ന ചിന്തയിൽ മാത്രം നേരം വെളുപ്പിക്കുന്ന കാലം. അങ്ങനെ ആദ്യത്തെ പ്രണയിനിയെ ആത്മാർഥമായി ഇഷ്ടപ്പെട്ടു. പക്ഷേ, പ്ലസ്‌ ടു കഴിഞ്ഞു അവൾ കാമ്പസ്സിന്റെ ഇടനാഴികളിൽ പോയപ്പോൾ എന്നെക്കാളും സുന്ദരനും , വിദ്യാഭ്യാസവും, സമ്പത്തുമുള്ള പയ്യന്മാരെ കണ്ടപ്പോൾ എന്നെ നൈസ്സായി ഒഴിവാക്കി. പ്രണയം തകർന്ന വിരഹ കാമുകനായി ഞാൻ. മദ്യപാനം,പുകവലി എന്നി നല്ല സ്വഭാവങ്ങൾ എനിക്ക് ഇല്ലാത്തതുകൊണ്ട് അങ്ങനെയും സങ്കടം തീർക്കാൻ വഴിയില്ല. എന്നാൽ ഈ ഗുണഗണങ്ങൾ എല്ലാമുള്ള കൂട്ടുകാർക്കു സ്വന്തം ചിലവിൽ വാങ്ങി കൊടുത്തു അവരോടു സങ്കടം പറഞ്ഞു തീർത്തു.
നാളുകൾ കൊഴിഞ്ഞു വീണുക്കൊണ്ടിരിന്നു.കല്യാണ പ്രായം കഴിഞ്ഞ പെണ്മക്കളുള്ള മാതാപിതാക്കളെപ്പോലെ , എന്നെ കാണുമ്പോൾ വീട്ടുകാർ ദീർഘനിശ്വാസം വിട്ടുതുടങ്ങി. (ഒരു ജോലിയുമില്ലാതെ തെണ്ടിതിരിഞ്ഞു നടക്കുന്നതുക്കൊണ്ട് മാത്രം) ഞാനാണെങ്കിൽ കാമുകി നഷ്ടപെട്ട ദുഖം കടിച്ചമർത്തി നടക്കുന്ന നായകനും.
പക്ഷേ, ഈ പ്രണയം അങ്ങനെ നമ്മളെ ഒരുപാടു നാളുകളൊന്നും ഒറ്റയ്ക്ക് ആക്കില്ല. അടുത്ത പ്രണയിനി അധികം താമസിക്കാതെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു. ആദ്യത്തെ പ്രണയത്തിൽ ചതിവു പറ്റിയ ഞാൻ , ഈ പ്രണയത്തിൽ കുറച്ചുംകൂടി ആത്മാർത്ഥത കാണിച്ചു. സുന്ദരമായ ദിവസങ്ങൾ. പ്രണയലേഖനങ്ങൾ എഴുതാൻ മാത്രം മാധവി കുട്ടിയുടെ " നീർമാതളം പൂത്തകാലം"എന്ന പുസ്തകം സ്വന്തമായി വാങ്ങിച്ചു.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ രണ്ടാമത്തെ കാമുകിക്കും ബോധംവെച്ചു. വീട്ടിലറിഞ്ഞാൽ അകെ പ്രശ്നമാകും. നമ്മൾ രണ്ടു ജാതിയല്ലേ. ഒരിക്കലും ഒന്നാകാൻ കഴിയില്ല. അതുക്കൊണ്ട് നമുക്ക് പിരിയാം എന്ന് വേദനയോടെ അവൾ പറഞ്ഞപ്പോൾ , ഞാൻ അന്തിച്ചുപോയി. ഇവൾക്ക് പ്രേമിക്കാൻ തുടങ്ങിയപ്പോൾ അറിയില്ലായിരുന്നോ രണ്ടു ജാതിയാണന്ന്. അവിടെക്കൊണ്ടും തീർന്നില്ല. എത്ര നാളു കഴിഞ്ഞാലും ഞാൻ നിന്നെയോർത്തു കഴിഞ്ഞോളാം എന്നുകൂടി അവൾ ചേർത്ത് പറഞ്ഞപ്പോൾ ഞാൻ അകെ സങ്കടപ്പെട്ടുപോയി .ശോ, ഇവളെ വെറുതെ സംശയിച്ചു. എന്ത ആത്മാർത്ഥത. അവളെ സമാധാനിപ്പിച്ചു യാത്രയാക്കുമ്പോൾ വെറുതെ എന്റെ കണ്ണുകൾ നിറഞ്ഞിരിന്നു. മുകളിലിരിന്നു ദൈവം അപ്പോൾ പറഞ്ഞത് ഞാൻ ശരിക്കും കേട്ടു. ഒന്നു വന്നാലും നീയൊന്നും പഠിക്കില്ല. (സങ്കടത്തോടെ തിരിഞ്ഞു നടന്ന അവളുടെ മനസ്സ് പറയുന്നതും ഞാൻ കേട്ടു. മണ്ടനുംപോയി , പൊട്ടനും പോയി ബോട്ടും കിട്ടി ഹൈലസ്സ..).
എന്നാൽ പിന്നെ എന്നെ വേണ്ടാത്ത ഈ നാടിനെ എനിക്കും വേണ്ടയെന്ന വിപ്ലവകരമായ ചിന്ത മനസ്സിലുടെലെടുത്തു. എന്നാൽ പിന്നെ ഗൾഫിലേക്ക് പോകാമെന്ന വീട്ടുകാരുടെ ആഗ്രഹത്തിന് ഞാനും മനസമ്മതം അറിയിച്ചു.
അങ്ങനെ ഇവിടെയെത്തി.
ജീവിതം രണ്ടാം ഭഗം.
അന്ന് ഫേസ് ബുക്കല്ല, ഓർകുട്ടാണു താരം.
നാട്ടിൽ മൗസ് എന്നാൽ എലിയുടെ ചിത്രം മനസ്സിലുള്ള ഞാൻ ഗൾഫിൽ കംമ്പ്യുട്ടറിന്റെ കീ ബോർഡിൽ അക്ഷരങ്ങൾ പറക്കിയെടുക്കാൻ തുടങ്ങി. ഓർക്കുട്ടിൽ ഒരു അക്കൗണ്ടും തുടങ്ങി. പഴയ രണ്ടു കാമുകിമാരുടെ പേരുകൾ സേർച്ച്‌ ചെയ്തു നോക്കി. കിട്ടിയില്ല. എന്നാൽ ഈ രണ്ടുപേരും കൂടി ചേർന്നു പുതിയ ഒരു പേരു കിട്ടി .ദിവ്യ ലക്ഷ്മി. പരസ്പരം കണ്ടില്ലെങ്കിലും സൗഹൃദം പ്രണയത്തിനു വഴിമാറി. ചാറ്റിങ്ങും, ഫോൺ വിളികളുമായി പ്രണയം മനസ്സിൽ പുതിയൊരു ചിത്രം വരച്ചു. സ്നേഹം പൊതിഞ്ഞ എന്റെ വാക്കുകൾ അവൾക്കു പ്രതീക്ഷ നൽകി. യഥാർത്ഥ പ്രണയത്തിന്റെ സുഖം ഞാൻ അപ്പോഴാണ് ശരിക്കും അറിഞ്ഞത്. വർഷങ്ങൾ കടന്നുപോയി. അവളെ കാണാൻ മാത്രം ഗൾഫിൽ നിന്ന് നാട്ടിലേക്കു വിമാനം കയറി. നാട്ടിൽ വന്നു അവളെ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ സ്വപ്നം കണ്ടതിൽ കൂടുതൽ സുന്ദരിയായിരുന്നു. ആദ്യമായി എന്റെ വിരലിൽ മോതിരമണിഞ്ഞുതന്ന എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സ്നേഹിത. പക്ഷേ, എനിക്ക് മുമ്പേ അവളുടെ വീട്ടുകാർ വേറൊരാൾക്ക് അവളെ പറഞ്ഞുവെച്ചിരിന്നു. എനിക്ക് വേണ്ടി ഒരുപാടു അവൾ കരഞ്ഞു നോക്കി. അവളുടെ വീട്ടുകാരുടെ കാലുപിടിച്ചു. പക്ഷേ, മാനഭയമുള്ള , വാക്കിനു വിലയുള്ള ആ വീട്ടുകാർ അതൊന്നും കേട്ടില്ല. എന്റെ ജീവിതത്തിൽ നിന്നു കണ്ണുനീരോടെ അവൾ യാത്ര പറഞ്ഞു പടിയിറങ്ങിയപ്പോൾ, എനിക്ക് അറിയാമായിരുന്നു. എന്നെ അവൾ ജീവനക്കാളേറെ സ്നേഹിച്ചിരിന്നുവെന്ന്.
എവിടെയാണങ്കിലും സുഖമായും സന്തോഷമായും ഇരിക്കണമെന്ന പ്രാർത്ഥന മാത്രമേയുള്ളു. ഈ ലോകത്തിന്റെ ഏതെങ്കിലും കോണിലിരിന്നു ഇത് നീ വായിക്കുന്നുണ്ടെങ്കിൽ എന്നെ നീ അറിഞ്ഞിരിക്കും. എന്റെ മനസ്സിൽ നീ ഇപ്പോഴുമുണ്ട്. എന്റെ ജീവിതത്തിൽ ഒരു വിഷമഘട്ടം വരുമ്പോൾ നിന്നെ ഞാനോർക്കും. കാരണം ഒന്നുമില്ലായ്മയിൽ നിന്ന് ഞാൻ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ നിന്റെ നന്മയുള്ള വാക്കുകൾക്കൊണ്ട് മാത്രമാണ്......

2016, മേയ് 28, ശനിയാഴ്‌ച

വേദനയോടെ...

ലക്ഷ്മി..,
നീ പെട്ടെന്ന് ഇങ്ങനെ പറഞ്ഞാൽ എങ്ങനാ..?
എന്റെ അവസ്ഥ നിനക്കറിയില്ലേ..?
പിന്നെ ഞാനെന്താണ് ചെയ്യേണ്ടത് രാഹുൽ..
എന്റെ നിസ്സഹായത നീയെന്ത മനസ്സിലാക്കാത്തത്‌..?
അന്നേ ഞാൻ പറഞ്ഞതല്ലേ രാഹുൽ...
നേരമ്പോക്കിനു വേണ്ടി എനിക്കൊരു പ്രണയം വേണ്ടെന്ന്‌.
എത്രവട്ടം ഞാൻ പറഞ്ഞതാ..എന്നിട്ടും എന്റെ പിന്നാലെ നടന്ന്, എന്റെ മനസ്സിൽ കുറെ സ്വപ്‌നങ്ങൾ തന്നിട്ട്...!
ലക്ഷ്മിയുടെ മിഴികൾ നിറഞൊഴുകാൻ തുടങ്ങി.
ലക്ഷ്മി, എന്റെ ഇപ്പോഴത്തെ അവസ്ഥ
നിനക്കറിയില്ലേ. വീട്ടുകാരുടെ കാരുണ്യത്തിലാണ് എന്റെ ഓരോ ദിവസങ്ങളും കഴിയുന്നത്‌. സ്വന്തംകാലിൽ നിന്നു കഴിഞ്ഞിട്ടൊരു ജീവിതം. അതുവരെ നിനക്ക് കാത്തിരിന്നൂടെ..
എത്ര നാൾ രാഹുൽ...? എത്ര നാൾ...?
അത്..! രാഹുലിനു വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.
പിന്നെയെന്തിനാണ് രാഹുൽ , എന്നെ നീ മോഹിപ്പിച്ചത്‌..?
ഞാൻ എന്റെ വഴിയെ നടന്നതല്ലേ. എന്നിട്ടിപ്പോൾ. ലക്ഷ്മിയുടെ നോട്ടത്തിന്റെ തീക്ഷ്ണത രാഹുലിനെ അസ്വസ്ഥതപ്പെടുത്തി.
വീണ്ടും വിറയാർന്ന ലക്ഷ്മിയുടെ വാക്കുകൾ രാഹുലിന്റെ കാതുകളിൽ മുഴങ്ങി.
വീട്ടിൽ കല്യാണ ആലോചന നടക്കുവ. നീ പറഞ്ഞാൽ ഞാൻ കാത്തിരിക്കാം. പക്ഷെ, എത്ര നാൾ...? ഞാനൊരു പെണ്ണല്ലെ രാഹുൽ..
എനിക്കും പരിമിതികളില്ലേ. എന്ത് പറഞ്ഞു ഞാൻ എന്റെ വീട്ടിൽ ഇനി പിടിച്ചു നിൽക്കും.
എന്റെ മനസ്സ് ഞാൻ നിനക്ക് തന്നിട്ട്. എന്റെ ഹൃദയം നിനക്ക് തന്നിട്ട്.. ഈ ശരീരം മാത്രം വേറൊരാൾക്ക് ഞാൻ കൊടുക്കണം, അല്ലെ.
ലക്ഷ്മിയുടെ വാക്കുകൾ രാഹുലിന്റെ ഹൃദയത്തിൽ കൂരമ്പ്‌പ്പോലെതറച്ചുക്കൊണ്ടിരിന്നു.
എന്തായിരുന്നു നിന്റെ പ്രണയലേഖനങ്ങൾ..?
ആരെതിർത്താലും നിന്റെ കൈ പിടിച്ചു എന്റെ ജീവിതത്തിൽ കൂട്ടും. ഇപ്പോൾ നീതന്ന വാക്കിൽ നിന്റെ മുന്നിൽ ഞാൻ നിൽക്കുകയാണ് . നീ വാഗ്ദാനം ചെയ്ത ജീവിതത്തിനു വേണ്ടി. അല്ലെങ്കിൽ, ഒരു മുഴം കയറിൽ ഞാൻ എന്റെ ജീവിതം അവസ്സാനിപ്പിക്കണൊ...പറ രാഹുൽ...?
രാഹുൽ നിസ്സഹായതോടെ , നിറഞ്ഞ മിഴികളോടെ ലക്ഷ്മിയെ നോക്കി.
അതിനാണോ നിന്നെ ഞാൻ പ്രണയിച്ചത്..?
എന്നെ മനസ്സിലാക്കിയ നീ എന്നോട് ഇങ്ങനെ പറയരുത് ലക്ഷ്മി.
ഞാൻ ഇനിയെന്തു വേണം രാഹുൽ...?
എല്ലാം മറക്കണമല്ലെ....!
മറക്കാം. നിന്നെ മറക്കാം. നമ്മുടെ പ്രണയം മറക്കാം. നമ്മൾക്കണ്ട സ്വപ്‌നങ്ങൾ മറക്കാം.
പിന്നെ വേറൊരാളുടെ തലിച്ചരടിനു കഴുത്ത് കുനിച്ചു കൊടുക്കാം.
നിനക്കൊന്നും പറയാനില്ലേ രാഹുൽ...?നീയിപ്പോൾ മനസ്സിൽ യാത്ര പറയാൻ പോകുമ്പോഴുള്ള ആശംസ വാക്കുകൾ തിരയുകയായിരിക്കും.
എന്നെങ്കിലും നിന്റെ ഓർമകളിൽ ഞാൻ നിറയുമ്പോൾ നീ ഓർക്കണം രാഹുൽ...
ഒരു ഹൃദയമിടിപ്പിന് അകലെ നിന്റെ മുന്നിൽ നിന്ന് യാത്ര പറഞ്ഞു പടിയിറങ്ങുന്ന എന്നെ...
കാത്തിരുന്നതും, തേടി വന്നതും എന്റെ തെറ്റ്.
ഞാൻ പോകുകയാണ് രാഹുൽ..
ഇനിയൊരു പിൻവിളി ഇല്ലല്ലോ ,അല്ലെ..!
പ്രതീക്ഷ അസ്തമിച്ചു രാഹുൽ....
നിറകണ്ണുകളോടെ , ഞാൻ യാത്ര പറയുകയാണ്. എനിക്ക് നൽകാൻ ആശംസ വാക്കുകൾ നീ പരതണമെന്നില്ല.
ആ മനസ്സിൽ ഞാൻ മരിച്ചു കഴിഞ്ഞു.......


തെറ്റ്

തകർന്നു ചിന്നിച്ചിതറി പോയ ജീവിതം പെറുക്കിയെടുത്തു ഒന്നുകൂടി നേരെയാക്കാൻ ശ്രമിക്കുകയാണ്. വീഴ്ചയിൽ ഹൃദയത്തിനു ഒരുപാടു പോറലേറ്റു.
തകർന്ന ഹൃദയവുമായി വീണ്ടുമൊരു ജീവിതം. തളർന്നുപോയ മനസ്സുമായി വീണ്ടുമൊരു ജീവിതം സ്വപ്നം കാണുകയാണ്.
കടന്നുവന്ന വഴികളിലെ മുള്ളുകൾ പാദങ്ങളിൽ തറചിരിപ്പുണ്ട്.
രക്തം പൊടിയുന്ന പാദങ്ങളുമായി വീണ്ടുമൊരു ജീവിതത്തിലേക്ക് നടന്നു കയറണം.
തെറ്റിപോയ വഴിയിൽ നിന്ന് തിരിച്ചു നടക്കണം. ദൂരം ഒരുപാട്....
എന്തിനായിരുന്നു.., എന്റെ വഴിയിൽ നീ വന്നത്...?
എന്ത് തെറ്റാണു ഞാൻ നിന്നോട് ചെയ്തത്..?
നിന്നെ സ്നേഹിച്ചതിനോ ?
ഈ മനസ്സിൽ നിന്റെ രൂപം വരച്ചിട്ടതിനോ ?
എന്റെ പ്രണയ പുസ്തകത്തിൽ നിന്നെ അക്ഷരങ്ങളായി എഴുതിയതിനോ ?
കഴിഞ്ഞു പോയ കാലങ്ങൾ ഞാൻ നിന്നെ ഓർമിപ്പിചില്ലല്ലൊ...
നിന്റെ മനസ്സിൽ വീണ്ടും ഞാൻ കടന്നുകൂടാൻ ശ്രമിച്ചില്ല. നീ നടന്നുവന്ന വഴിയിൽ പ്രണയപൂക്കളുമായി ഞാൻ കാത്തു നിന്നില്ല.
അന്നു നമ്മൾ പിരിയുമ്പോൾ നീ പറഞ്ഞതല്ലേ, അടുത്ത ജന്മം ഒന്നാകാമെന്നു.
പിന്നെയെന്തിനാണ് വീണ്ടും എന്റെ ജീവിതം തകർക്കാൻ നീ വന്നത്...?
രണ്ടാമത് നിന്നെ കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി....
നിന്റെ കല്ലുവെച്ച നുണകൾക്ക്
നിന്റെ മൂക്കുകുത്തിയുടെ കല്ലിനേക്കാൾ തിളക്കമുണ്ടെന്ന്...

2016, മേയ് 24, ചൊവ്വാഴ്ച

അതുമൊരു കാലം

മാറത്തു അടുക്കിവെച്ച പുസ്തകെട്ടും, പട്ടു ദാവണിയും ചുറ്റി കവലയിൽ കൂട്ടുകാരികളോടൊപ്പം ബസ്‌ കാത്തു നിൽക്കുമ്പോൾ പാളിയുള്ള നിന്റെ നോട്ടമാണ് പെണ്ണെ.., എന്റെ മനസ്സിൽ നിന്നോടുള്ള പ്രണയത്തിന്റെ കൂട്ടലും, കിഴിക്കലും നടത്തിയത്.
അവസാനം ഹരിച്ചിട്ടും, ഗുണിച്ചിട്ടും നിന്റെ  മിഴിമുനയിൽ നീ നിറച്ചു വെച്ചത് എന്നോടുള്ള പ്രണയത്തിന്റെ മണി മുത്തുകളാണന്നു അറിഞ്ഞതിനു ശേഷമാണ് എന്നെത്തന്നെ ഞാൻ അറിയാൻ ശ്രമിച്ചത്‌.
പത്താം ക്ലാസ്സ് എന്ന കടമ്പ കഴിഞ്ഞു ജീവിതം പാരലൽ കോളേജിന്റെ വരാന്തയിൽ ഹോമിക്കണൊ അതോ, ചീറി പാഞ്ഞുപോകുന്ന ഓട്ടോറിക്ഷയുടെ സാരഥിയാകണമോ എന്ന ചിന്തയിൽ മനസ്സ് കലുങ്കുഷമായി ഇരിക്കുന്ന സമയത്താണ് നിന്റെ നോട്ടം എന്റെ മനസ്സിന്റെ മതിൽ തകർത്ത് ഉള്ളിലേക്കു ഇടിച്ചു കയറിയത്.
നാരായണേട്ടന്റെ കടയുടെ തടിബെഞ്ചിൽ അന്നത്തെ പത്രവും എടുത്തുവെച്ചു ലോകത്ത് ഇന്നലെ എന്തു സംഭവിച്ചെന്നു ഉത്ക്കണ്ടയോടെ കണ്ണോടിക്കുമ്പോൾ ഇടം കണ്ണിട്ടു ആരും കാണാതെ നിന്നെ നോക്കുമ്പോൾ കിട്ടുന്ന സുഖം . എന്നെ നീയും പാളി നോക്കുന്നുണ്ടെന്നു അറിയുമ്പോൾ കിട്ടുന്ന അനുഭൂതി അമേരിക്കൻ പ്രസ്സിഡന്റ് ആയാൽപ്പോലും കിട്ടില്ല.
ഇടയ്ക്കിടയ്ക്ക് നമ്മുടെ നോട്ടത്തിനെ ഖണ്ഡിച്ചു കടന്നുപോകുന്ന ഓട്ടോഡ്രൈവരുമാരെ നിന്റെ കൂട്ടുകാരികൾ ആരാധനയോടെ നോക്കുന്നതു കാണുമ്പോൾ , ഇവന്റൊയൊക്കെ സമയമെന്ന് പിറുപിറുക്കുന്ന ഒരു മൂരാച്ചിയാകും  ഞാൻ.
നിനക്ക് പോകാനുള്ള ബസ്‌ വന്നു കഴിഞ്ഞാൽ പിന്നെ നിന്റെ പിന്തിരിഞ്ഞുള്ള നോട്ടം കാണുമ്പോൾ എന്റെ മനസ്സിൽ ഒരു സൂര്യകാന്തിപ്പാടം അപ്പാടെ പൂക്കും.
ആ ബസ്‌ എന്റെ കണ്മുന്നിൽ നിന്ന് മറഞ്ഞു കഴിഞ്ഞാൽ പിന്നെ എങ്ങനെ നാലുമണിയാക്കാം എന്ന ചിന്തയാകും. പ്രത്യേകിച്ച് ജോലിയും, വേലയും ഇല്ലാത്തതുക്കൊണ്ടും., വീട്ടിൽ പോയാൽ രാവിലെ തെണ്ടലും കഴിഞ്ഞു പൊന്നുമോൻ വന്നല്ലോ എന്ന വാത്സല്യത്തിൽ പൊതിഞ്ഞ അമ്മയുടെ മറുപടിയും. നീ എന്തെങ്കിലും കഴിച്ചോട എന്നു സ്നേഹത്തോടെ ചോദിച്ചിട്ട് അടുക്കളയിൽ എനിക്കുള്ള ഭക്ഷണം എടുക്കാൻ പോകുന്ന അമ്മയും. സമയം പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കും.
അപ്പോഴും ഈ സൂര്യ ഭഗവൻ  അസ്തമിക്കാൻ ഒരു താല്പര്യവും കാണിക്കാതെ എന്നെ നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കും. നീ അങ്ങനെയിപ്പോ നാലുമണി ആകുന്നതും നോക്കിയിരിക്കണ്ട എന്ന പരിഹാസത്തോടെ..
ആ ഉച്ചവെയിലിലും നിന്റെ ഓർമ്മകൾ എന്നെ കുളിരണിയിക്കും.
ഇനിയെങ്ങാനും ബസ്‌ നേരെത്തെ വന്നാലോ എന്ന ഭയാനകമായ ചിന്തയിൽ വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ പുറകെ വിളിക്കും. ട , ചായ കുടിച്ചിട്ട് പോടാ. സമയമില്ലന്നു പറഞ്ഞു പാടവരമ്പത്ത് കൂടി നടക്കുമ്പോൾ , മനസ്സിൽ ബസിന്റെ ഇരമ്പൽ കേൾക്കും.
പിന്നെയും നാരായണേട്ടന്റെ തടിബെഞ്ചിൽ ഹാജർ വെക്കുമ്പോൾ ഒരു പ്രണയലേഖനം ഷർട്ടിന്റെ പോക്കറ്റിൽ കിടന്നു പഞ്ചാരിമേളം കൊട്ടും. ദൈവമേ, ഇന്നെങ്കിലും ഇവൻ ആ പെണ്ണിനു എന്നെ കൈ മാറണമെയെന്നു ആത്മഗദം പറയും.
നിന്നെയും വഹിച്ചുക്കൊണ്ട് ആ രഥം വന്നു നിൽക്കുമ്പോൾ ഞാൻ അക്ഷമനാകും. നാളെ കാണാം എന്നുപറഞ്ഞു നിന്റെ കൂട്ടുകാരികളോട് യാത്ര പറഞ്ഞു ആ പാടവരമ്പിലേക്ക്‌ നീ വലതുകാല് വെച്ച് കഴിയുമ്പോൾ നീ വീണ്ടും ഒന്നു നോക്കും. പതിയെ നിന്റെ പിന്നാലെ നടന്നു വരുമ്പോൾ പോക്കറ്റിൽ കിടക്കുന്ന പ്രണയലേഖനം ബഹളം വെക്കും. ഒന്ന് സ്പീഡിനു പോ ചേട്ടാ. ഇന്നെങ്കിലും എന്നെയൊന്നു കൈമാറികൂടെ എന്ന് ചോദിക്കും.
അവളുടെ നടത്തത്തിന്റെ വേഗത കുറയും. ചുറ്റുപാടും അവൾ കണ്ണോടിക്കും.എന്നെ പ്രതീക്ഷിച്ചു നിൽക്കും . അവസാനം അവളുടെ ചാരത്തണഞ്ഞു ഒരു ചിരിയിൽ പ്രണയം പറയും. പിന്നെ സ്വപ്നങ്ങളും, മോഹങ്ങളും അക്ഷരങ്ങളിലൊതുക്കിയ ആ പ്രണയലേഖനം വിറയാർന്ന കരങ്ങളാൽ കൈമാറും. അവൾ ചുറ്റുപാടും വീക്ഷിച്ചു സ്നേഹത്തോടെ ആ പ്രണയലേഖനം വാങ്ങി പുസ്തക കെട്ടുകൾക്കിടയിൽ തിരുകി വെക്കും.പിന്നെ കണ്ണുകളാൽ യാത്ര പറഞ്ഞ്...ആ പാടവരമ്പിലൂടെ വേഗത്തിൽ യാത്രയാകും. സുന്ദരമായ ദിവസ്സങ്ങൾ. എല്ലാവരുടെയും പ്രണയത്തിൽ ഒരു വില്ലൻ കാണുമല്ലോ. എന്റെ പ്രണയ ദിവസ്സങ്ങളിലും ഉണ്ടായിരുന്നു, ഒന്നല്ല രണ്ടു വില്ലൻ. ശനിയും,ഞായറും.
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയി. കണ്ടും കാണാതെയും എഴുത്തുകളിലൂടെയും ഞങ്ങളുടെ പ്രണയം അങ്ങനെ തഴച്ചു വളർന്നു.
ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയിൽ വീണ്ടും മനസ്സ് ശല്യപ്പെടുത്തി കൊണ്ടിരിന്നു. അല്ലെങ്കിൽ ആൺകുട്ടികൾ എന്നെയും കൊണ്ട് പോകുമെന്നു പറഞ്ഞു അവളും പരിഭവിക്കാൻ തുടങ്ങി. ഞാൻ ധർമ സങ്കടത്തിലുമായി. അല്ലെങ്കിലും സ്വന്തം വീട്ടിൽ നിന്ന്  തന്നെ ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.
അങ്ങനെ, ദൈവം എനിക്ക് വേണ്ടി ഒരാളെ ഭൂമിയിലേക്ക്‌ പറഞ്ഞു വിട്ടതുപ്പോലെ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരാൾ ഗൾഫ്‌ എന്ന സ്വപ്ന രാജ്യം എന്റെ മുന്നിൽ തുറന്നു തന്നു.അവളോട്‌ നിറകണ്ണുകളോടെ യാത്ര പറഞ്ഞ് . ഞാൻ കാത്തിരിക്കും എന്നവൾ പറഞ്ഞപ്പോൾ . സുൽത്താനായി വന്നു അവളുടെ കൈ പിടിക്കുന്ന സീൻ മനസ്സിലൂടെ പറന്നുപോയി.
ഇപ്പോൾ പണക്കാരനാകാം എന്ന ചിന്തയിൽ വിമാനം കയറി ഇവിടെ വന്നു. പക്ഷേ, ഒന്ന് സ്വന്തം കാലിൽ നിൽക്കാൻ തന്നെ മൂന്നുവർഷം വേണ്ടി വന്നു.
അപ്പോഴേക്കും പഴയ പ്രണയനായിക വേറൊരു നായകനു മനസ്സും,ശരീരവും കൈ മാറി കഴിഞ്ഞു. നാട്ടുകാരും,വീട്ടുകാരുമറിഞ്ഞു  ആഘോഷമായി തന്നെ.
അങ്ങനെ മൂന്നുവർഷത്തിന് ശേഷം ഈ നാട്ടിൽ വന്നപ്പോൾ . അവൾ ബസ്‌ കാത്തുനിന്ന അതെ കവലയിൽ കൂടി ഒരു ബൈക്കിൽ എന്റെ വില്ലനുമൊത്ത് ചേർന്നിരിന്നു പോകുന്നു. കൈയിൽ ഒരു വാവയും. അപ്പോഴും അവളെന്നെ തിരിഞ്ഞു നോക്കി.
പഴയ ഓർമകളിലേക്ക് ഞാനൊന്നു പോയി വന്നു. അവളു പോയെങ്കിലും, ആ ഓർമ്മകൾ....സുഖമുള്ള ഓർമ്മകൾ എനിക്ക് സമ്മാനിച്ചതിന്....