2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഇയ്യാംപാറ്റകൾ

എടി, സിന്ധുവേ..
സമയമെന്തായെന്ന വിചാരം...?
എന്തൊരുറക്കമാടി...?
അമ്മയുടെ വിളിക്കേട്ടു സിന്ധു ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നു കണ്ണുതുറന്നു...
വയസ്സ് ഇരുപത്തിയേഴായി. ഇപ്പോഴും കൊച്ചുകുട്ടിയാണെന്ന വിചാരം...?
അമ്മ എന്നും രാവിലെ വിളിച്ചു എന്റെ വയസ്സിങ്ങനെ ഓർമിപ്പിക്കണ്ട...എനിക്കറിയാം.

എടി ഇന്നല്ലേ ചെറുകുന്നിൽ നിന്ന് ഒരു ചെക്കൻ കൂട്ടരേയുംകൊണ്ട് വരാമെന്നു പരമേശ്വരൻ പറഞ്ഞത്..നീയൊന്നു കുളിച്ചിട്ടു വേഷം മാറിവന്നേ..?
എന്തിനാ..? ഇതെത്രാമത്തെ തവണയാ അമ്മേ..? ഇങ്ങനെ ഒരുങ്ങിക്കെട്ടി നിൽക്കുന്നത്...? പെണ്ണുകാണലും കഴിഞ്ഞു അവരൊരു ചോദ്യം ചോദിക്കും. പെണ്ണിനെ ഞങ്ങൾക്കിഷ്ടമായി. ഇവൾക്ക് നിങ്ങളെന്തു കൊടുക്കുമെന്ന്. ആ ചോദ്യത്തിന് മുന്നിൽ അമ്മ ഉത്തരമില്ലാതെ നിൽക്കുന്നത് എനിക്കിന്നും കാണാം. സമ്പാദ്യം കെട്ടിപ്പൂട്ടി വെച്ചിരിക്കുവല്ലേ മോളേ കെട്ടിച്ചു വിടാൻ..! സിന്ധു ദേഷ്യത്തോടെ കുളിമുറിയിലേക്ക് നടന്നു. ലക്ഷ്മിയമ്മ ദയനീയതോടെ മകളെ നോക്കി നിന്നു.

സിന്ധു ജനലിലൂടെ നോക്കി. കാണാൻ വലിയ തെറ്റൊന്നുമില്ല. ഇരുനിറമാണെങ്കിലും തനിക്കുചേരും. ഇരുപത്തിയെട്ടാമത്തെ പെണ്ണുകാണലിനു ചായ കൊടുത്ത സതീഷിനെ സിന്ധു ഭാവി ഭർത്താവായി കണ്ടു സ്വപ്നം കാണാൻ തുടങ്ങി...വേണ്ട, ഇതും നടക്കാൻ സാധ്യത തീരെ കുറവാണ്. ഇരുപത്തിയേഴു വയസ്സും ഇരുപത്തിയെട്ടു പെണ്ണുകാണലും. അവൾ നെടുവീർപ്പിട്ടു.

സ്ത്രീധനം വേണ്ടായെന്നു പറഞ്ഞു സതീഷ് സിന്ധുവിനെ ഞെട്ടിച്ച ആദ്യത്തെ ചെറുപ്പക്കാരനായി. അങ്ങനെ സതീഷിന്റെ ജീവിതത്തിലേക്ക് സിന്ധു വലതുകാൽ വെച്ചു കയറി.  ദിവസങ്ങൾ കഴിയുംതോറും സിന്ധുവിന് ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങൾ മനസിലായി തുടങ്ങി. അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അമ്മയാണ്. സതീഷിനു രണ്ടു അനിയത്തിമാരുണ്ട്. സുജയും , സുമിത്രയും. അവർക്കും വിവാഹ ആലോചനകൾ വന്നുതുടങ്ങി.

ട..സതീഷേ, സുജക്കു നല്ലൊരു ആലോചന വന്നിട്ടുണ്ട്. നല്ല ജോലിയും നല്ല കുടുംബവും. അങ്ങനെയുള്ള കുടുംബത്തിലേക്ക് അവളെയും നമ്മൾക്ക് അങ്ങനല്ലേ പറഞ്ഞു വിടാൻ പറ്റു. നാലുപേര് കുറ്റം പറയാത്ത രീതിയിൽ എന്തെങ്കിലും കൊടുത്തു വേണം ഈ വിവാഹം നടത്താൻ. സതീഷിനോട് അമ്മ കാര്യങ്ങൾ പറഞ്ഞു. ഇപ്പോൾ എന്റെ കൈയിൽ ഒരു നിവൃത്തിയുമില്ലമ്മേ. എന്റെ കല്യാണം കഴിഞ്ഞതിന്റെ ക്ഷീണം ഒന്നു മാറി വരുന്നതേയുള്ളു. ഒരു വർഷം കൂടി കഴിയട്ടെ. സുജയുടെ പഠിപ്പൊക്കെ കഴിയട്ടെ. അങ്ങനെ പറഞ്ഞാൽ എങ്ങനാ സതീഷേ...? അമ്മയ്ക്ക് ദേഷ്യം വന്നു. നീ തൊലിവെളുപ്പു കണ്ടു ഒരുത്തിയെ ഒന്നും വാങ്ങാതെ ഇവിടെക്കൊണ്ടു വന്നെന്നു കരുതി എന്റെ മക്കളെയും അങ്ങനെ പറഞ്ഞു വിടാൻ പറ്റുമോ...?

ദിവസങ്ങൾ കഴിയുംതോറും ഭർത്താവിന്റെ വീട്ടിലെ ജീവിതം സിന്ധുവിന് സങ്കടങ്ങൾ സമ്മാനിച്ചു തുടങ്ങി. കുത്തുവാക്കും വഴക്കും. ആദ്യമൊക്കെ സിന്ധുവിനെ സമാധാനിപ്പിച്ച സതീഷിനും ദേഷ്യം വന്നുതുടങ്ങി. ജീവിക്കണമെങ്കിൽ തൊലി വെളുപ്പ് മാത്രം പോരാ. കൈയിൽ വല്ലതും വേണം. സതീഷിന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. അവസാനം അനിവാര്യമായ മടങ്ങിപ്പോക്ക് സിന്ധുവിന്റെ മുന്നിൽ വഴിതുറന്നു.
സ്വന്തം വീട്ടിലേക്കു വന്നതുപ്പോലല്ല സിന്ധു മടങ്ങി പോകുന്നത്. വയറ്റിൽ വളരുന്ന ഒരു കുഞ്ഞുതുടിപ്പുമായിട്ടാണ് തിരിച്ചുപ്പോക്ക്.

ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിട്ടു സിന്ധു രണ്ടു വർഷം കഴിഞ്ഞു. അമ്മയുടെ പെൻഷനും, ചെറിയ ചെറിയ ജോലികളുമായി ജീവിതം ഞെരുക്കത്തോടെ മുന്നോട്ടുപോയി. ഇനിയിങ്ങനെ പോയിട്ട് കാര്യമില്ല. എന്തെങ്കിലും സ്ഥിരം വരുമാനം വേണം. അഞ്ജലി മോൾ വളർന്നു വരുകയാണ്.

സിന്ധു ജോലിക്കു വേണ്ടി ഓരോ സ്ഥാപനങ്ങൾ കയറിയിറങ്ങി. അവൾക്കു ആ യാത്രകളിൽ ഒരു കാര്യം മനസ്സിലായി. എനിക്ക് സുന്ദരമായ ജീവിതം കിട്ടും. പക്ഷേ അവരൊക്കെ ആഗ്രഹിക്കുന്നത് തന്റെ ശരീരമാണ്. സതീഷ് തന്നെ പറഞ്ഞിട്ടില്ലേ. തൊലിവെളുപ്പു മാത്രംകൊണ്ടു കാര്യമില്ല. സമ്പത്തും വേണമെന്ന്. തന്റെ കൈയിൽ സൗന്ദര്യമുണ്ട്. അതുവെച്ചു സമ്പത്തുണ്ടാക്കാം....സിന്ധുവിന് ലോകത്തോട് തന്നെ വെറുപ്പ് തോന്നി. ഈ ഭൂമിയിൽ തനിക്കു ജന്മം തന്ന ദൈവത്തിനെ അവൾ പരിഹസിച്ചു..

സാമ്പത്തികമില്ലാതെ തന്നെയും, സ്വന്തം രക്തത്തെയും തിരിച്ചു വിളിക്കാത്ത സതീഷിനോട് , സ്ത്രീധനം ഇല്ലാത്തതിന്റെ പേരിൽ തന്നെയൊരു കാഴ്ച വസ്തുവായിക്കണ്ട പുരുഷ കേസരികളോട്. തന്റെ ശരീരത്തിന്റെ മിനുസതയിൽ ജോലി വാഗ്ദാനം ചെയ്ത കോട്ടിട്ട ചെന്നായ്ക്കളോടു പകരം വീട്ടൽ എന്നെപ്പോലെ.. വികാരമില്ലാത്ത നിർജീവമായ മനസ്സുമായി സിന്ധുവിന്റെ രാത്രികൾ പലർക്കും വേണ്ടി ഉണർന്നിരുന്നു..
അവളെ പെണ്ണ് കാണാൻ വന്നിട്ട് സ്ത്രീധനമില്ലാതെ തിരിച്ചുപോയ പല പുരുഷ പ്രമുഖരും അവളുടെ പല രാത്രികളിലും അതിഥികളായി...

സിന്ധുവിന്റെ മകൾ അഞ്ജലിയുടെ വിവാഹം ഇന്നായിരുന്നു. ഏറ്റവും ഉയർന്ന സ്ത്രീധനം നൽകി അഞ്ജലിയുടെ വിവാഹം കഴിഞ്ഞു. ആളും ആരവങ്ങളുമൊഴിഞ്ഞു. സിന്ധു വീണ്ടും തനിച്ചായി...തന്റെ വഴിപിഴച്ച ജീവിതം മകൾ ഇതുവരെ അറിഞ്ഞിട്ടില്ല. തന്റെ ഉറക്കമൊഴിഞ്ഞ വിയർപ്പു നനഞ്ഞ രാത്രികളാണ് അവളുടെ ശരീരത്തിലെ സ്വർണമെന്നു അവൾക്കറിയില്ല. ഇനി അങ്ങനെയൊരു വാർത്ത അവൾക്കു കേൾക്കേണ്ടി വന്നാൽ അവളുടെ ജീവിതവും ഭാവിയിൽ തന്റെ വഴിക്കാകും.

വേണ്ട.. ശരീരത്തിൽ ചുളിവുകൾ വീണുതുടങ്ങി...

ഇനിയാർക്കു വേണ്ടി ജീവിക്കണം..?  തന്റെ സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തിയ ഈ സമൂഹത്തിൽ....

തൊലി വെളുപ്പുള്ളപ്പോൾ തന്റെ ശരീരത്തിൽ മനുഷ്യ പുഴുക്കൾ ഇഴഞ്ഞു നടന്നു. ഇനി ഈ മണ്ണിലെ പുഴുക്കൾ തിന്നു തീർക്കട്ടെ ഈ ചുളിവ് വീണ ശരീരം...

സിന്ധു ജനൽ പഴുതിലൂടെ കാർമേഘം മൂടിയ നിശയെ നോക്കി നിന്നു...ആ മേഘക്കെട്ടിൽ അവളും ഒരു മേഘശകലമായി അലിഞ്ഞു ചേരുകയായിരുന്നു....!

2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

വൃദ്ധസദനത്തിൽ നിന്നുമൊരു ഓർമ്മക്കുറിപ്പ്.....

വൃദ്ധസദനത്തിൽ നിന്നുമൊരു ഓർമ്മക്കുറിപ്പ്.....
                *******

എന്റെ, പൊന്നുമോനെ....
ഇന്നും ഈ വിളിയിൽ പഴയതുപ്പോലുള്ള മധുരമാണ്. സ്നേഹത്തിന്റെ മധുരം. ഒരു ദേഷ്യവുമില്ല. ഒരിക്കലും നിന്നോട് ദേഷ്യപ്പെടാനും എനിക്ക് കഴിയില്ല.
മോനേ.., നീ എന്നെ തനിച്ചാക്കി പോയപ്പോൾ ആദ്യമൊക്കെ ഈ ലോകത്തോടുതന്നെ എനിക്ക് പുച്ഛമായിരുന്നു. ഇപ്പോൾ നിന്നോട് സ്നേഹം മാത്രമേയുള്ളു..എന്നെ നീ വഴിയിൽ ഉപേക്ഷിച്ചില്ലല്ലോ. എന്നെ പോലെത്തന്നെ ജീവിതം സുന്ദരമായ ഓർമകളായി സൂക്ഷിക്കുന്നവരുടെ കൂടെയാണല്ലോ എന്നെയും ചേർത്ത് വെച്ചതെന്നുള്ള സന്തോഷം...

നിന്നെ പ്രസവിച്ചു കഴിഞ്ഞു കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ നിന്റെ അമ്മ പറഞ്ഞ വാക്കുകളാണ്. അച്ഛന്റെ അതേ മുഖമെന്ന്. അന്നെന്റെ അഭിമാനം വാനോളമുയർന്നു. സന്തോഷം അലതല്ലി. അങ്ങനെ നിന്റെ ചിരിയിൽ , നിന്റെ കുസൃതികളിൽ നിന്നോടൊപ്പം എന്റെ ലോകവും വളരുകയായിരുന്നു..

മോനേ..,നിന്റെ ഓരോ വളർച്ചയും ഇന്നുമെന്റെ കണ്മുന്നിലുണ്ട്. നീ കമഴ്ന്നു വീണപ്പോൾ നിന്നോട് സംസാരിക്കാൻ ഞാനും കമഴ്ന്നു വീണ കുഞ്ഞായി. നീ ഇരിക്കാൻ തുടങ്ങിയപ്പോൾ ഞാനും നിന്നോടൊപ്പം ചെറുതായി. നീ പിച്ചവെച്ചു നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ നിനക്ക് ഊന്നുവടിയായി..

നിന്റെ കുഞ്ഞു നാളിൽ നടന്നു തുടങ്ങിയപ്പോൾ വീണു കല്ലിൽ കൊണ്ടു കാലുരഞ്ഞു ചോരപൊടിഞ്ഞപ്പോൾ , എന്റെ മോനെ കരയിപ്പിച്ച ആ കല്ലിനെ ഞാൻ അടിച്ചു. എന്റെ മോനെ വേദനിപ്പിച്ച കല്ലെന്നു പറഞ്ഞു കല്ലിനോട് വഴക്കുണ്ടാക്കി. അതുകണ്ടു നീ പൊട്ടിച്ചിരിച്ചു. അന്നുമുതൽ ഇന്നോളം എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന എന്റെ പൊന്നുമോന്റെ നിഷ്കളങ്കമായ ചിരി...

കാലിലൊരു മുള്ളുകൊള്ളാതെ നിന്റെ പാദങ്ങൾക്ക് ഞാൻ പാദുകങ്ങളായി. നിന്റെ അമ്മയുടെ വഴക്കു കേട്ടിട്ടും നമ്മളെത്ര മഴ നനഞ്ഞു. അന്നും നിനക്ക് വേണ്ടി വഴക്കു കേട്ടതെല്ലാം ഞാനും...അപ്പോഴൊക്കെ ഞാനുമൊരു കുഞ്ഞായി മാറി. നിന്നോടൊപ്പം കളിയ്ക്കാൻ..!

എന്റെ മോന് ഓർമ്മയുണ്ടോ...? കൂട്ടുകാർക്കൊക്കെ സൈക്കിളുണ്ട്. എനിക്ക് മാത്രമില്ല എന്നു പറഞ്ഞു ഒരു വൈകുംനേരം സ്‌കൂൾ വിട്ടുവന്നു സങ്കടത്തോടെയിരുന്നത്. അതിന്റെ പിറ്റേന്ന് എന്റെ മോന് ഞാൻ കാത്തുവെച്ചിരുന്നത് ഒരു പുതുപുത്തൻ സൈക്കിളായിരുന്നു. അത് വാങ്ങാൻ എന്റെ പോക്കറ്റിൽ പൈസ തികയാതെ വന്നപ്പോൾ നിന്റെ അമ്മ എന്നും ഓർമ്മിക്കാൻ എന്റെ വിരലിലണിഞ്ഞു തന്ന മോതിരമായിരുന്നു എന്റെ പൊന്നുമോന്റെ ആഗ്രഹത്തിന് വേണ്ടി ഞാൻ ഉപേക്ഷിച്ചത് .

എന്നും നിന്റെ അമ്മയുമായിട്ടു ഞാൻ വഴക്കിടുന്നത് നിനക്ക് വേണ്ടിയായിരുന്നു. മോന്റെ എല്ലാ വാശിക്കും ഇങ്ങനെ കൂട്ട് നിൽക്കരുതെന്ന്. അന്നു ഞാൻ ചിരിച്ചുകൊണ്ട് പറയും. അവന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ നമ്മളല്ലാതെ വേറെയാരാ ഉള്ളതെന്ന്. ദൈവം ആണായിട്ടും, പെണ്ണായിട്ടും നിന്നെ മാത്രമേ ഞങ്ങൾക്ക് തന്നുള്ളൂ...

നിനക്ക് വേണ്ടി മാത്രമായിരുന്നു മോനേ ഞാൻ ജീവിച്ചത്. എന്റെ ആരോഗ്യമുള്ള സമയത്തു വിയർപ്പൊഴുക്കിയത് നിനക്ക് വേണ്ടി മാത്രമായിരുന്നു. അന്നെന്റെ പ്രതീക്ഷ , വാർദ്ധക്യത്തിൽ നിന്റെ തണലിൽ ഒരു കുഞ്ഞായി മാറാം എന്നായിരുന്നു. പക്ഷേ, നിന്റെ ജീവിത തിരക്കിനിടയിൽ നിന്റെ മക്കളെ സംരക്ഷിച്ചു തുടങ്ങിയപ്പോൾ എന്നെ നീ വിസ്മരിച്ചു പോയി.

മരണ കിടക്കയിൽ കിടക്കുമ്പോഴും, മരണ വേദന പെരുവിരലിൽ നിന്ന് അരിച്ചു തുടങ്ങിയപ്പോഴും നിന്റെ അമ്മ നിന്റെ ഭാവി ഓർത്തു മാത്രമാണ് സങ്കടപ്പെട്ടത്. നിന്നെയോർത്താണ് കരഞ്ഞത്. അവിടെ നിന്നങ്ങോട്ടു നിനക്ക് ഞാൻ ഒരേ സമയം അമ്മയും അച്ഛനുമായി.

ഇവിടെ ഈ വൃദ്ധസദനത്തിൽ നിന്റെ കുട്ടികാലത്തെ കുസൃതികൾ പറഞ്ഞു ഞാനിന്നും അഭിമാനിക്കും. നിന്റെ വിദ്യാഭ്യാസ യോഗ്യത പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ ആളാകും. നിന്റെ ഇപ്പോഴത്തെ വലിയ ജീവിതത്തെപറ്റി പറഞ്ഞു ഞാൻ പുളകം കൊള്ളും. കാരണം, നീ എന്നെ മറന്നതുപോലെ എനിക്ക് കഴിയില്ലല്ലോ. എനിക്ക് നീ ഇന്നും കുഞ്ഞല്ലേ. എന്റെ തോളിൽ കിടന്നു ഉറങ്ങുന്ന, എന്റെ കൈയിൽ പിടിച്ചു നടക്കുന്ന എന്റെ പൊന്നുമോൻ...

എന്നാലും ഞാൻ ഈ നാലുചുവരുകളിക്കിടയിൽ നിന്റെ കാല്പെരുമാറ്റത്തിന് ഇപ്പോഴും ചെവിയോർക്കും. നീയെന്നെ തിരിച്ചുകൊണ്ടു പോകും എന്ന പ്രതീക്ഷിച്ചല്ല. എന്റെ മോന്റെ ചിരി കാണാൻ...എന്റെ പൊന്നുമോൻ സുഖമായിരിക്കുന്നെന്നു അറിയാൻ...ഇന്നും നിന്റെ കാലിൽ ഒരു മുള്ളുപോലും കൊള്ളരുതെന്നാണ് മോനേ ഞാൻ ഏതു നേരവും ഈശ്വരനെ വിളിച്ചു പ്രാർത്ഥിക്കുന്നത്.

ഓരോ മഴപെയുമ്പോഴും നിന്റെ കുട്ടികാലം എന്റെ മനസ്സിൽ നിറയും. നമ്മളൊന്നിച്ചു നനഞ്ഞ മഴപ്പോലെ.....!

2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കൂട്കൂട്ടാൻ മറന്നവൻ

അജിത് ഒരു ദീർഘശ്വാസം വിട്ടു..
അങ്ങനെ അധികം ബുദ്ധിമുട്ടില്ലാതെ അംബികയെ നല്ലൊരു വീട്ടിലേക്കു പറഞ്ഞു വിട്ടു. ഇനി അതിനും താഴെയുള്ള അമ്പിളിയെയും കൂടി ആരുടെയെങ്കിലും കൈയിൽ പിടിച്ചേൽപ്പിച്ചാൽ സമാധാനമായി...

നീ എന്താ മോനെ ഇങ്ങനെ ആലോചിക്കുന്നത്....? നേരം ഒരുപാടായി.., കിടക്കുന്നില്ലേ....? അമ്മയുടെ വിളികേട്ടാണ് അജിത് ചിന്തയിൽനിന്നുണർന്നത്. ഞാനാലോചിക്കുകയായിരുന്നമ്മേ...? എന്ത് പെട്ടെന്നാണ് അംബിക വളർന്നു മണവാട്ടിയായി ഇന്ന് ഈ പടി  ഇറങ്ങിപ്പോയത്. ഇന്നലെ വരെ ചേട്ടാ എന്നു കൈയിൽ പിടിച്ചു നടന്നവൾ. പഴയ ഓർമകളിൽ അജിത്തിന്റെ മിഴികൾ ഈറനണിഞ്ഞു...

ഇവർക്കെല്ലാം വേണ്ടി നീ ഇങ്ങനെ കഷ്ട്ടപെട്ടാൽ നിന്റെ ജീവിതം കൂടി നോക്കണ്ടേ മോനെ...? വയസ്സ് എത്രയായെന്ന വിചാരം...? ലക്ഷ്മിയമ്മയുടെ കൈകൾ അജിത്തിന്റെ നെറുകയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് ചോദിച്ചു. അമ്പിളിയെയും കൂടി ആരുടെയെങ്കിലും കൈയിൽ പിടിച്ചേല്പിക്കണം. അത് കഴിഞ്ഞു മതിയമ്മേ എനിക്കായൊരു ജീവിതം...

ലക്ഷ്മിയമ്മയുടെ മനസ്സിൽ കഴിഞ്ഞു പോയ നാളുകൾ ഒരു ചിത്രംപോലെ തെളിഞ്ഞു.....

അജിത്തിന് ഇരുപത്തിയഞ്ചു വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. നല്ല വിദ്യാഭ്യാസമുള്ള അവൻ നല്ല ശമ്പളത്തിന് ഗൾഫിലേക്ക് ജോലിക്കു പോകാൻ തുടങ്ങുമ്പോഴാണ് അച്ഛന്റെ മരണം. ആ കുടുംബത്തിൽ ആ വിയോഗം വല്ലാത്തൊരു തളർച്ചയായി. അവിടെ നിന്നങ്ങോട്ടു അജിത് അംബികക്കും,  അമ്പിളിക്കും ഒരേ സമയം അച്ഛനും, ചേട്ടനുമായി. ഗൾഫെന്ന സ്വപ്നം അജിത് ഉപേക്ഷിച്ചു. അച്ഛന്റെ പാത തന്നെ പിന്തുടർന്നു. കൃഷിയും, പശുവളർത്തലുമായി ആ വീടിന്റെ ഓരോ മൂലയിലും കൂടപ്പിറപ്പുകൾക്കു കാവലായി അജിത് ജീവിച്ചു.

മണ്ണിനെ സ്നേഹിച്ച അജിത്തിനെ മണ്ണും തിരിച്ചു സ്നേഹിച്ചു. കൂട്ടിവെച്ചതെല്ലാം ചേർത്തും, കടം വാങ്ങിയും അംബികയെ നല്ല രീതിയിൽ കെട്ടിച്ചയച്ചു. പത്തു വർഷത്തെ അധ്വാനം.

ദിവസങ്ങൾ മാഞ്ഞുക്കൊണ്ടിരുന്നു. അജിത്തിന്റെ ജീവിതത്തിന്റെ കൂട്ടികിഴിക്കലിൽ അമ്പിളിയുടെ ഭാവി മാത്രമായിരുന്നു.

അംബികയും, ഭർത്താവും ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഒരു ദിവസം വീട്ടിലേക്കു വന്നത്...

നിങ്ങൾക്കൊന്നു വിളിച്ചു പറഞ്ഞിട്ട് വന്നൂടെ അളിയാ...? ഇവിടെയിപ്പോൾ ഒന്നുമില്ലല്ലോ...? ഞാൻ കടയിൽ പോയി എന്തെങ്കിലും വാങ്ങിയിട്ട് ഇപ്പോൾ വരാം. വേണ്ട, അജിത് ഞങ്ങളിപ്പോൾ തന്നെ പോകുകയാണ്. വെറുതെ ഒന്നു വന്നന്നേയുള്ളു... ചേട്ടനറിഞ്ഞില്ലേ ഞങ്ങൾ പുതിയ കാർ വാങ്ങാൻ പോകുകയാ. അതിന്റെ ഷോറൂമിൽ പോയിട്ട് വരുന്ന വഴിയ. ഒരാഴ്ച കഴിയുമ്പോൾ പുതിയ കാർ വരും. അംബിക സന്തോഷവതിയായിരുന്നു.

അപ്പോൾ ഈ ബുള്ളറ്റ് ഇവിടെ വെച്ചിട്ടു പോകണേ അംബികേ...? എനിക്ക് പുറത്തേക്കൊക്കെ പോകാൻ ഒരു സൈക്കിളുപോലുമില്ല.

ചേട്ടാ, ഈ ബുള്ളറ്റൊക്കെ ഓടിക്കണമെങ്കിൽ കുറച്ചു സൗന്ദര്യവും, തടിയുമൊക്കെ വേണം. ഈ മണ്ണിലും, തൊഴുത്തിലുമൊക്കെ ജീവിക്കുന്ന ചേട്ടനെന്തിനാ ഇപ്പോൾ ബുള്ളറ്റ്. അത് ഹരിയുടെ പെങ്ങളുടെ മോന് കൊടുക്കാനാണ്. അമ്മേ, ഞങ്ങൾ ഇറങ്ങുവാണെ..പുതിയ കാറിൽ ഇനിയിങ്ങോട്ടു വരാം.

അജിത് മുറിക്കുള്ളിലെ കണ്ണാടിയിലേക്കു നോക്കി. ശരിയാണ്. പാടത്തു പണിയെടുക്കുന്നതുകൊണ്ടു തൊലി വെളുപ്പൊന്നുമില്ല. പെങ്ങൾമാരുടെ സുഖജീവിതത്തിനു ഓടിച്ചാടി നടക്കുന്നതുകൊണ്ടു ആരോഗ്യവും ശ്രദ്ധിച്ചില്ല. കോലം കെട്ടുപോയി. എന്നാലെന്താ, അവരുടെ ജീവിതം നിറങ്ങൾ ഉള്ളതായല്ലോ.

അജിത്തിന്റെ ദിവസങ്ങൾ മണ്ണിനോടും , പൈക്കളോടും കൂടി ഓരോന്നായി കടന്നുപോയി. അപ്പോഴും അവന്റെ മനസ്സിൽ അമ്പിളിയുടെ ജീവിതത്തിന്റെ ഭദ്രത മാത്രമായിരുന്നു. ആരോടും ഒരു പരിഭവവുമില്ലാതെ, കാലം ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ശ്രദ്ധിക്കാതെ. പിന്നെയും കടമയും, കടപ്പാടുകളും തീർക്കാൻ സൂര്യന് കീഴിൽ സ്വയം ഉരുകിക്കൊണ്ടിരുന്നു....!

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ഓർമകളിലെ തോരാമഴ

സമയം നാലുമണി കഴിഞ്ഞതേയുള്ളൂ. ആകാശത്തു മഴമേഘങ്ങൾ ഭൂമിയെ ഇരുട്ടിന്റെ കരിമ്പടം പുതപ്പിച്ചു.. കാലവർഷ സമയമാണ്. ഈ മഴ പെയ്താൽ ഇനി വെളുക്കുവോളം തോരാതെ പെയ്യും..

ലാൻഡ് ഫോൺ നിർത്താതെയടിച്ചു. സുമിത്ര ഓടിച്ചെന്നു ഫോണെടുത്തു. ഡീ ഇതു ഞാനാ... രവിയേട്ട, അവിടെ മഴയുണ്ടോ...? ഭയങ്കര മഴയ.... നീ ജന്നലും , വാതിലുമൊക്കെ അടച്ചു അകത്തിരുന്നോ..ഫോണും ഊരിയിട്ടോ...മക്കളെന്തിയെ..? അവരു അകത്തെ മുറിയിലുണ്ട്. രവിയേട്ട , മഴ തോർന്നിട്ടു വന്നാൽ മതി കേട്ടോ..ശരി നീ ഫോൺ വെച്ചോ....?

ഇടിയുടെയും, ശക്തമായ മിന്നലിന്റെയും അകമ്പടിയോടെ മഴത്തുള്ളികൾ മണ്ണിൽ വീണു ചിതറി. അനുശ്രീയും, അഖിലും അകത്തു നിന്ന് അമ്മെ.., എന്നു വിളിച്ചുകൊണ്ടു സുമിത്രയെ കെട്ടിപിടിച്ചു. അടുത്തൊരു മിന്നലിൽ കറണ്ടുംപോയി. സുമിത്ര നേരത്തെ കരുതി വെച്ചിരുന്ന മെഴുകുതിരിയും, തീപ്പെട്ടിയും ഇരിയ്ക്കുന്ന സ്ഥലത്തേക്ക് മക്കളെയും ചേർത്ത് പിടിച്ചു അരണ്ട വെളിച്ചത്തിൽ നടന്നു...

രവിയുടെയും, സുമിത്രയുടെയും വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ടു വർഷമായി. ആദ്യത്തെ ഏഴുവർഷവും ഒരു കുഞ്ഞിക്കാല് കാണിയ്ക്കാതെ ദൈവം രണ്ടുപേരെയും പരീക്ഷിച്ചു. കുറെ ചികിത്സകളും, വഴിപാടുകളും നടത്തി. അവസാനം ശാസ്ത്രം ജയിച്ചതാണോ, അതോ അവർ കരഞ്ഞു വിളിച്ച ഈശ്വരമാർ കനിഞ്ഞതാണോ എന്നറിയില്ല. ഏഴുവർഷത്തിനു ശേഷം സുമിത്ര ഗർഭിണിയായി. ദൈവം കനിഞ്ഞു നൽകിയത് ഇരട്ടക്കുട്ടികളെ അനുശ്രീയും, അഖിലും.

രവി പട്ടണത്തിൽ സ്വകാര്യ ബാങ്കിലെ അക്കൗണ്ടന്റാണ്. അല്ലലില്ലാതെ സന്തോഷം നിറഞ്ഞ ജീവിതം.

മഴ ശക്തമായി പെയ്യുകയാണ്. സുമിത്ര മെഴുകുതിരി വെട്ടത്തിൽ ക്ളോക്കിലേക്കു നോക്കി. സമയം ഏഴുമണിയാകാൻ പോകുന്നു. അനുശ്രീയും, അഖിലും സുമിത്രയുടെ മടിയിൽ ചൂടേറ്റു ഉറങ്ങി കഴിഞ്ഞു. മക്കളൊന്നും കഴിയ്ക്കാതെയാണല്ലോ ഉറങ്ങിയത്...? അല്ലെങ്കിലും അച്ഛൻ വന്നു ഉരുളയാക്കി കൊടുത്താലേ മക്കൾക്ക് ആഹാരമിറങ്ങു... അച്ഛന്റെ മക്കൾ... സുമിത്ര വാത്സല്യത്തോടെ മക്കളുടെ നെറുകയിൽ തലോടി....

ഗേറ്റ് കടന്നു രവിയുടെ സ്‌കൂട്ടറിന്റെ വെട്ടം ജന്നൽ പഴുതിലൂടെ അകത്തേക്ക് വീശി. സുമിത്ര മക്കളെ സോഫയിൽ കിടത്തിയിട്ട് ഓടിച്ചെന്നു വാതിൽ തുറന്നു.. മഴ തുള്ളിപ്പോലും മുറിഞ്ഞിട്ടില്ല. രവി നനഞ്ഞൊലിച്ചു അകത്തേക്ക് ഓടി കയറി. സുമിത്ര പെട്ടെന്ന് സാരിത്തലപ്പുകൊണ്ട് രവിയുടെ തലയിൽ തുടച്ചു. ഞാൻ ഏട്ടനോട് പറഞ്ഞതല്ലേ, മഴ തോർന്നിട്ടു വന്നാൽ മതിയെന്ന്. ഞാനെന്താ കൊച്ചുകുട്ടിയാണോ ഇങ്ങനെ ഓടിപ്പിടിച്ചു വരാൻ..? സുമിത്രയുടെ ഉള്ളിലെ സ്നേഹം പരിഭവമായി പുറത്തേക്കു വന്നു.. രവി അവളുടെ കൈയിൽ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. നമ്മൾക്ക് കുട്ടികളായാലും നീ എനിക്കെന്നും കുട്ടിയല്ലേ... രവി സുമിത്രയെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു. ഉറങ്ങി കിടന്ന അനുശ്രീയെയും, അഖിലിനെയും സുമിത്ര വിളിച്ചുണർത്തി. ഉറക്കച്ചടവോടെ ഉണർന്ന അവർ അച്ഛനെ കണ്ടപ്പോൾ സന്തോഷമായി. ഇത്രയും നേരം സുഖമായി ഉറങ്ങിയവരാണ് അച്ഛനെ കണ്ടപ്പോൾ സന്തോഷം കണ്ടില്ലേ....സുമിത്ര ചിരിയോടെ മണ്ണെണ്ണ വിളക്കുമെടുത്തു അടുക്കളയിലേക്കു നടന്നു.....

പാതിരാത്രി കഴിഞ്ഞപ്പോൾ രവി ശക്തമായി തുമ്മാനും, ചുമയ്ക്കാനും തുടങ്ങി. ആദ്യ ശബ്ദത്തിൽ തന്നെ സുമിത്ര ഉണർന്നു. അരണ്ട മണ്ണെണ്ണ വെളിച്ചത്തിൽ സുമിത്ര രവിയുടെ നെറ്റിയിൽ കൈവെച്ചു നോക്കി. നല്ലതുപ്പോലെ പൊള്ളുന്നു. ഞാൻ ഏട്ടനോട് പറഞ്ഞതല്ലേ മഴതോർന്നിട്ടു വന്നാൽ മതിയെന്ന്. നീയും മക്കളും ഇവിടെ തനിച്ചിരിക്കുമ്പോൾ ഞാനെങ്ങനെ സുമിത്രേ..അതുമല്ല ഞാൻ വന്നു കഴിഞ്ഞല്ലേ നിങ്ങൾ അത്താഴം കഴിയ്ക്കു. വരാൻ താമസിച്ചാൽ  ഇന്ന് അത്താഴ പട്ടിണി കിടന്നേനെ.. രവിയുടെ ശബ്ദം വിറങ്ങലിച്ചിരുന്നു. സുമിത്ര ഇരുട്ടിൽ തപ്പി അലമാരയിൽ നിന്ന് വിക്സ് എടുത്തുകൊണ്ടു വന്നു രവിയുടെ നെറ്റിയിൽ പുരട്ടി കൊടുത്തു. എന്നിട്ടു അടുക്കളയിലേക്കു നടന്നു. നീയിപ്പോൾ ഈ ഇരുട്ടത്ത് കാപ്പിയൊന്നുമിടണ്ട... ഇതിപ്പോൾ ഒന്നുറങ്ങി കഴിയുമ്പോൾ മാറും.. ഏട്ടന് അതുപറയാം. ചൂടുള്ള ഒരു ചുക്ക് കാപ്പി കുടിച്ചിട്ട് കിടന്നാൽ രാവിലെ പനി പമ്പ കടക്കും.

അടുക്കളയിൽ നിന്നപ്പോൾ സുമിത്ര ഓർത്തു. പാവപ്പെട്ട വീട്ടിലെ തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ രവി. തന്നെയും മക്കളെയും ഇന്നും സ്നേഹിച്ചു തോൽപ്പിച്ചു കൊണ്ടിരിയ്ക്കുന്നു.. ഈശ്വരമാരുടെ അനുഗ്രഹം. സുമിത്രയുടെ മിഴികളിൽ രവിയുടെ സ്നേഹത്തോടുള്ള പൂർണതയിൽ ഈറൻ പൊടിഞ്ഞു...

അമ്മേ, ഞങ്ങളൊന്നു പുറത്തേക്കു പോക്കുകയാ... വരാൻ കുറച്ചിരുട്ടും..സുമിത്ര പെട്ടെന്ന് പോയകാലത്തിന്റെ ഓർമയിൽ നിന്നുണർന്നു. അഖിലാണ്. അവൻ ഭാര്യയുമായി സിനിമയ്ക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. മഴ പെയ്യുമെന്നു തോന്നുന്നു. ഒറ്റയ്ക്കിരിയ്ക്കാൻ പേടിയാണങ്കിൽ അപ്പുറത്തെ വീട്ടിലെ ആ തങ്കമ്മ ചേച്ചിയെയും കൂടി വിളിച്ചോ...ഞങ്ങൾ പുറത്തുന്നു കഴിച്ചിട്ടേ വരൂ.  അമ്മ അത്താഴം കഴിച്ചു കിടന്നോ....?

സുമിത്ര മുറ്റത്തെ തുളസി തറയിലേക്ക് നോക്കി... രവിയേട്ട,  നമ്മുടെ മക്കൾ.... അനുശ്രീ ഭർത്താവിന്റെ കൂടെ വല്ലപ്പോഴും വരും . ഒരു മണിക്കൂർ തികച്ചിരിക്കില്ല. അഖിൽ പുറത്തു പോകുമ്പോൾ അമ്മയ്ക്ക് കൂട്ടിന് ആരെയെങ്കിലും ഏൽപ്പിയ്ക്കും. നമ്മൾ ഉറക്കമിളച്ചതും, കാത്തിരുന്നതും എന്നെ തനിച്ചു ആക്കാനായിരുന്നോ...? മഴ പതിയെ മണ്ണിനെ പ്രണയിച്ചു തുടങ്ങി.... സുമിത്ര ആ തുളസി തറയിലേക്ക് മൂകമായി നോക്കിയിരുന്നു...തനിച്ചായ സുമിത്രയുടെ മിഴികളിൽ പഴയൊരു മഴക്കാലത്തിന്റെ ഓർമകളിൽ നിറഞ്ഞൊഴുകി.......!

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

പ്രവാസത്തിലെ ജീവിതം

" ഈ അവസ്ഥയിൽ എങ്ങനാ ഷാഹിന..?
എന്നാലും ഇക്കയൊന്നു ശ്രമിയ്ക്ക്. എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ ഷാഹിന..? നിന്നെയും മോളേയും ഈ നാട്ടിൽ കൊണ്ടുവന്നു കുറച്ചു നാളെങ്കിലും എന്റെ കൂടെ നിർത്തണമെന്ന് വല്ലാത്ത കൊതിയുണ്ട്. പക്ഷേ, നമ്മുടെ സാമ്പത്തിക സ്ഥിതി വെച്ചുനോക്കുമ്പോൾ..! റിയാസ് പകുതിയിൽ പറഞ്ഞു നിർത്തി. ഞാനെന്റെയൊരു ആഗ്രഹം പറഞ്ഞെന്നേയുള്ളൂ. ഇക്ക സങ്കടപ്പെടണ്ട...വെറുതെ എന്റെയൊരു പൊട്ട ആഗ്രഹങ്ങൾ..അങ്ങനെ കണ്ടാൽ മതി ഇക്ക...

അന്നത്തെ ഫോൺ സംഭാഷണം അങ്ങനെ അവസാനിച്ചു. റിയാസിന്റെയും, ഷാഹിനയുടെയും നിക്കാഹ് കഴിഞ്ഞിട്ടു നാലുവർഷം കഴിഞ്ഞു. ഒരു മകളുമുണ്ട്. നിക്കാഹ് ഉറപ്പിച്ചു കഴിഞ്ഞതിനു ശേഷമുള്ള ഫോൺ വിളികളിൽ താനായിട്ടു ആഗ്രഹിപ്പിച്ചതാണ്. നിക്കാഹ് കഴിഞ്ഞു ഗൾഫിലോട്ടു കൂട്ടാമെന്ന്. പക്ഷേ സാധിച്ചില്ല. അതിൽ അവളൊട്ട്‌  പരിഭവവും പറഞ്ഞിട്ടില്ല. ഇപ്പോൾ ഇടയ്ക്കിടയ്ക്കുള്ള ഫോൺ വിളികളിൽ കുറച്ചു ദിവസമെങ്കിലും കൂടെ വന്നു നിൽക്കാനുള്ള ആഗ്രഹം പറയാറുണ്ട്.

ചിന്തയിൽ മുഴുകിയിരിക്കുന്ന റിയാസിനെ കണ്ടപ്പോൾ കൂടെ റൂമിൽ താമസിയ്ക്കുന്ന അനിൽ ചോദിച്ചു. എന്താ റിയാസേ രാവിലെ വലിയ ചിന്തയിലാണല്ലോ..? റിയാസ് അനിലിനോട് കാര്യം പറഞ്ഞു.." ബീവിയുടെ ഓരോ ആഗ്രഹങ്ങൾ. എങ്ങനെ നടക്കാനാ...നമ്മൾക്കൊന്നു ശ്രമിച്ചാലോ റിയാസേ...അനിൽ തന്നെ സമാധാനിപ്പിയ്ക്കാൻ അങ്ങനെയെങ്കിലും പറഞ്ഞല്ലോ എന്നോർത്ത് റിയാസിന് സന്തോഷമായി..

പിറ്റേന്ന് രാവിലെ ജോലി തിരക്കിനിടയിൽ റിയാസിന്റെ ഫോണിൽ അനിൽ വിളിച്ചു. റിയാസേ...ഇന്നലെ പറഞ്ഞത് നീ മറന്നോ..? ഷാഹിനയെയും മോളെയും കൊണ്ടുവരുന്ന കാര്യം..? അനിലേ , എന്റെ സാലറി സർട്ടിഫിക്കറ്റ് കാണിച്ചാൽ ഫാമിലി വിസയൊന്നും കിട്ടില്ല. നിനക്ക് ഒരു മാസം കൂടെ താമസിപ്പിച്ചാൽ പോരേ...? അതൊന്നും നടക്കില്ല അനിലേ...? റിയാസ് നിസംഗതയോടെ പറഞ്ഞു. ഒരു മാസത്തെ റ്റൂറിസ്റ്റ് വിസ കിട്ടും. ഒരു ആയിരത്തി അഞ്ഞൂറ് റിയാൽ ചിലവാകും...? നീ പാസ്പോർട്ട് കോപ്പി മെയിൽ അയക്ക്. വിസയുടെ പൈസ. റൂം റെന്റ്. ടിക്കറ്റ് ചാർജ്. ഇതൊക്കെ മനസ്സിൽ കണക്കുകൂട്ടിയപ്പോൾ റിയാസിന് തല കറങ്ങുന്നതുപ്പോലെ തോന്നി. അനിലേ, എന്റെ മൂന്നു മാസത്തെ ശമ്പളം വേണം. ഇതൊക്കെ നടക്കണമെങ്കിൽ.. റിയാസ് പ്രതീക്ഷ കൈവെടിഞ്ഞു. നീ പൈസയുടെ കാര്യമോർത്തു സങ്കടപ്പെടണ്ട. എനിയ്ക്കു ഈ മാസത്തെ ശമ്പളം നാട്ടിൽ അയച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. നീ കൈയിലുള്ളപ്പോൾ തിരികെ തന്നാൽ മതി. എന്റെ കൂടെ ജോലിചെയ്യുന്ന ഷമീറും ഫാമിലിയും ഒരു മാസത്തെ ലീവിന് നാട്ടിൽ പോകുന്നുണ്ട്. അവന്റെ വീട്ടിൽ താമസിയ്ക്കാം....ചെറിയ എന്തെങ്കിലും വാടക കൊടുത്താൽ മതി.വീണ്ടും റിയാസിന്റെ മനസ്സിൽ പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞു...

റിയാസ് അക്ഷമനായി എയർപോർട്ടിൽ കാത്തു നിന്നു. ഷാഹിനയെയും, മോളെയും കാണാൻ പോകുന്നതിന്റെ സന്തോഷത്തിൽ സമയം മുന്നോട്ടു ചലിയ്ക്കുന്നില്ലന്നു തോന്നി. ബാപ്പച്ചി.., മോളുടെ വിളി റിയാസ് ദൂരെ നിന്നെ കേട്ടു. അടുത്തേക്ക് നടന്നു വരുന്ന ഷാഹിനയെയും, മോളെയും ഇമവെട്ടാതെ റിയാസ് നോക്കി നിന്നു..

ഷാഹിനയും, മോളും വന്നിട്ട് തിരിച്ചുപോകാൻ ഇനി രണ്ടു ദിവസം കൂടി മാത്രമേയുള്ളു. നാട്ടിലേക്കു തിരിച്ചു പോകുമ്പോൾ എന്തെങ്കിലും വാങ്ങി കൊടുത്തു വിടണ്ടേ... ശമ്പളം കിട്ടിയതും തീർന്നു. അനിൽ പലവട്ടം സഹായിച്ചും കഴിഞ്ഞു. ഇനി എന്ത് എന്ന ചിന്തയിൽ റിയാസിന്റെ വിരലുകൾ മൊബൈലിൽ വീണ്ടും അനിലിന്റെ നമ്പറിൽ അമർന്നു.

ഷാഹിനയും, മോളും വളരെ സങ്കടത്തോടെയാണ് യാത്ര പറഞ്ഞു പോയത് . ആ വിമാനത്തിൽ ഈ മരുഭൂമിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ സങ്കടപ്പെടുന്ന രണ്ടുപേർ അത് ഷാഹിനയും, മോളും മാത്രമായിരിയ്ക്കും. തിരിച്ചു വീട്ടിലെത്തുമ്പോൾ റിയാസിന് സങ്കടം അടക്കാൻ കഴിയുന്നില്ല. മോളുടെ പൊട്ടിച്ചിരി കാതുകളിൽ മുഴങ്ങുന്നു. ആ കൊലുസിന്റെ ശബ്ദം ആ മുറിയിലാകെ നിറഞ്ഞു നിൽക്കുന്നു. ഇക്ക..ഇങ്ങോട്ടൊന്നു വന്നേ.., ഇവളുടെ കുരുത്തക്കേട് കണ്ടോ..? ഷാഹിനയുടെ സ്നേഹംതുളുമ്പുന്ന ശബ്ദം കാതോരം. ഇന്നലെവരെ ഇഴുകിച്ചേർന്നു കിടന്ന കട്ടിൽ അനാഥമായി കിടക്കുന്നു...റിയാസിന്റെ മിഴികൾ നിറഞ്ഞുതുളുമ്പി...

അവരെ കൊണ്ടുവന്ന കടം തീർക്കാൻ ഒരു മൂന്നുമാസം കൂടി അധികം ജോലിചെയ്യണം. എന്നാലും ഇനി തിരിച്ചു കിട്ടുമോ ഈ കഴിഞ്ഞുപോയ സുന്ദരമായ ഒരു മാസം. നാളെ മുതൽ പഴയ റൂമിലേക്ക് പോകണം. കഴിഞ്ഞ നാളുകളിലെ മൈലാഞ്ചി ചുവപ്പുള്ള ഓർമകളുമായി....!

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പിൻവിളി

" നീ എന്തിനാ ബാക്കിയുള്ളവരുടെ കാര്യങ്ങൾ തിരക്കാൻ പോകുന്നത്..? നിനക്ക് നമ്മുടെ കാര്യങ്ങൾ നോക്കിയാൽ പോരേ..നിന്നെ വിളിച്ചിറക്കിക്കൊണ്ടു വന്നത് എന്റെ ജീവിതത്തിലേക്കല്ലേ...?" രാഹുൽ ദേഷ്യം കൊണ്ടു വിറച്ചു. ഐശ്വര്യ ഇതൊന്നും കണ്ടു നിർത്തിയില്ല. അവൾ പരിഭവങ്ങളുടെ കെട്ടഴിയ്ക്കാൻ തുടങ്ങി.

അല്ലെങ്കിലും രാഹുലിന് ഞാൻ പറയുമ്പോൾ ദേഷ്യമാണല്ലോ. ഞാൻ ഇറങ്ങി വന്നവളല്ലേ. ഏട്ടനേയും, ഏട്ടത്തിയമ്മയെയും പറയുമ്പോൾ എന്താ സങ്കടം. ഐശ്വര്യ രാഹുലിനെ ദേഷ്യം പിടിപ്പിച്ചുക്കൊണ്ടിരുന്നു...

പാവപ്പെട്ട വീട്ടിലെ ഐശ്വര്യയെ രാഹുൽ പ്രണയിച്ചു കല്യാണം കഴിച്ചതാണ്. രാഹുലിന്റെ ഇഷ്ടത്തിന് അച്ഛനും, അമ്മയും , ചേട്ടനും, ചേട്ടത്തിയമ്മയും ഒന്നും എതിരു നിന്നില്ല. അവർക്കു സന്തോഷം മാത്രമേയുണ്ടായിരുന്നുള്ളൂ. രാഹുലിന്റെ ചേട്ടനാണ് ഐശ്വര്യയുടെ വീട്ടിൽ പോയി വിവാഹം ആലോചിച്ചതും. ആ വീട്ടുകാർക്ക് ആ ബന്ധത്തിന് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. അവസാനം രാഹുൽ ഐശ്വര്യയെ വിളിച്ചിറക്കികൊണ്ടു വന്നു വിവാഹം ചെയ്യുകയായിരുന്നു...

സ്വന്തം വീടും , ബന്ധങ്ങളും വിട്ടുവന്ന ഐശ്വര്യയെ മകളെപ്പോലെ തന്നെ രാഹുലിന്റെ അമ്മ സ്നേഹിച്ചു. ഒരു ചേച്ചിയുടെ കരുതലും, കൂട്ടുകാരിയുടെ സ്നേഹവും രാഹുലിന്റെ ഏട്ടത്തിയമ്മയും ഐശ്വര്യയ്ക്ക് നൽകി...

വിവാഹം കഴിഞ്ഞു കുറച്ചു മാസങ്ങൾക്കു ശേഷം രണ്ടുപേരും ഐശ്വര്യയുടെ വീട്ടിൽ പോയതുമാണ്. പക്ഷേ, രണ്ടു പേരെയും ആ വീട്ടിൽ കയറ്റിയില്ല.  രാഹുൽ ആ ശ്രമം ഉപേക്ഷിയ്ക്കുകയും ചെയ്തു..

രാഹുലിന്റെ ചേട്ടന് ഒരപകടം പറ്റി കിടപ്പിലാണ്. ചേട്ടന്റെ ചികിത്സ ചിലവുകളും ,കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതും ഇപ്പോൾ രാഹുലാണ്‌. ഇതാണ് ഐശ്വര്യയെ ചൊടിപ്പിച്ചത്. " ചേട്ടനോട് സ്നേഹമൊക്കെ നല്ലതാണ്. എന്നാലും എത്ര നാൾ നമ്മളിങ്ങനെ നോക്കും...."? നമ്മുടെ ജീവിതത്തിനു ഒരു ബുദ്ധിമുട്ടും ഇപ്പോഴിലല്ലല്ലോ..പിന്നെന്തിനാണ് നീ കാടുകയറുന്നത്..? നമ്മുടെ ഭാവിജീവിതം കൂടി നോക്കണ്ടേ രാഹുൽ..? ഇപ്പോഴേ എന്തെങ്കിലും കൂട്ടിവെച്ചാലേ നമ്മുടെ ഭാവിയും ഭദ്രമാകു. അതു അപ്പോഴല്ലേ, അന്നേരം ആലോചിയ്ക്കാം . രാഹുൽ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ടു കിടക്കയിലേക്ക് ചാഞ്ഞു. ഈ സംഭാഷണം തുടരാൻ രാഹുലിന് ഒട്ടും ആഗ്രഹമില്ലായിരുന്നു.

ഞാൻ പറയുന്നതാ കുറ്റം..ഐശ്വര്യ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഉള്ളതെല്ലാം അവർക്കു കൊടുത്തോ. അവരുടെ പ്രീതിയും സമ്പാദിച്ചിരുന്നോ..?
പറഞ്ഞു തീരും മുമ്പേ രാഹുലിന്റെ കൈപ്പത്തി ഐശ്വര്യയുടെ കവിളിൽ പതിഞ്ഞു. വിദ്യാഭ്യാസം മാത്രം പോരാ വിവരവും വേണം. നിന്റെ വീട്ടിൽ അതൊന്നുമില്ലല്ലോ. ബന്ധങ്ങളുടെ വില പഠിപ്പിച്ചു തരാൻ....

ഐശ്വര്യ ദേഷ്യംകൊണ്ട് വിറച്ചു. അവരെ പറഞ്ഞപ്പോൾ അപ്പോൾ തന്നെ നൊന്താല്ലോ..? അവരെ സഹായിച്ചു ജീവിയ്ക്കാനാണെങ്കിൽ ഇനി ഒരു നിമിഷം ഞാനി വീട്ടിൽ നിൽക്കില്ല.

ഐശ്വര്യ വീട്ടിൽ നിന്നും പോയിട്ട് രണ്ടു ദിവസമായി. " മോനെ, നീ പോയി അവളെ വിളിച്ചുകൊണ്ടു വാ. അവള് പറയുന്നത് നീ കാര്യമാക്കണ്ട. കൊച്ചുപെണ്ണല്ലേ, അതിന്റെ അറിവില്ലായ്മ കൊണ്ട് പറയുന്നതാ". കുറച്ചു നാളും കൂടി അവിടെ നിൽക്കട്ടെ. അതു പറയുമ്പോഴും രാഹുൽ മനസ്സിൽ സങ്കടപ്പെടുകയായിരുന്നു. അവളെ അടിയ്ക്കണ്ടായിരുന്നു. അവളുടെ സാമീപ്യമില്ലാത്ത ദിവസങ്ങൾ ഹൃദയത്തിൽ മുള്ളു തറച്ചിരിയ്ക്കുന്നതുപ്പോലെ...നാളെത്തന്നെ അവളെ കൂട്ടിക്കൊണ്ടു വരണം.

ഐശ്വര്യ സ്വന്തം വീട്ടിൽ പോയപ്പോൾ പഴയ എതിർപ്പൊന്നും ആർക്കുമുണ്ടായിരുന്നില്ല. പക്ഷേ, ഐശ്വര്യ പിണങ്ങിയാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായപ്പോൾ എല്ലാവരുടെയും സംസാര രീതിമാറി. " പെങ്ങളെ സ്വത്തിനു വേണ്ടി പറഞ്ഞു വിട്ടതായിരിക്കും...മാനാഭിമാനം വരുത്തിവെച്ചിട്ടു വന്നിരിയ്ക്കുന്നതു കണ്ടില്ലേ..? അതോ വയറ്റിലാക്കിയിട്ടു പറഞ്ഞു വിട്ടതാണോ.."? ഐശ്വര്യയുടെ ഏട്ടനോട് ഭാര്യ മുള്ളുവെച്ചു തന്നെ കാതിൽ മൊഴിഞ്ഞു കൊടുത്തു...

രണ്ടുദിവസം കഴിഞ്ഞപ്പോൾ ഐശ്വര്യയ്ക്ക് മനസ്സിലായി. താനിവിടെ വന്നത് ആർക്കും ഇഷ്ടമായില്ലന്ന്. പരസ്യമായി അവരതു പറയുകയും ചെയ്തു. നിന്നെ അടിച്ചെങ്കിൽ നീ പോയി കേസുകൊടുക്ക്. ഇങ്ങോട്ടു വലിഞ്ഞു കയറി വന്നതെന്തിനാണ്..? ഐശ്വര്യയുടെ ചേട്ടനാണ് തുടങ്ങി വെച്ചത്. ആ വീട്ടിൽ എല്ലാവരും അതു ഏറ്റുപിടിയ്ക്കുകയും ചെയ്തു.

തന്നെയൊന്നടിച്ചാലും രാഹുലിന്റെ സ്നേഹത്തിനു ഒരു കുറവും വരില്ല. ആ വീട്ടിൽ തനിയ്ക്കുള്ള സ്ഥാനത്തിനും ഒരു മാറ്റം വരില്ല. ആ പാദങ്ങളിൽ വീണു കരയണം. തെറ്റ് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ.. ഐശ്വര്യ മനസ്സിൽ വിലപിച്ചു. എന്നാലും ഒന്നു വന്നില്ലല്ലോ...ഒന്നു വിളിച്ചതുപോലുമില്ലല്ലോ...അവളുടെ മനസ്സിലെ പരിഭവവും, സ്നേഹവുമുള്ള കുടുംബിനി സങ്കടപ്പെട്ടു..വരും. തന്നെ കൂട്ടിക്കൊണ്ടുപോകാൻ രാഹുൽ വരും. അവൾ പ്രതീക്ഷയോടെ വഴിക്കണ്ണുമായി നോക്കിയിരുന്നു... തന്റെ പ്രിയതമന്റെ പദചലനവും കാതോർത്തു....!