2016, ജൂൺ 26, ഞായറാഴ്‌ച

ഉത്സവ നാളിന്റെ ഓർമയ്ക്ക്

അജ്‌മൽ അവധിക്കു വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവമാണ്. ആ സമയം നോക്കി ഗൾഫിൽ നിന്നു അവധി എടുത്തു വന്നതാണ്. ഈ സമയം അജ്‌മലിന്റെ മിക്കവാറും എല്ലകൂട്ടുകാരും വരും. പലരും പലവഴിക്കാണ്‌. നാട്ടിലെ ഉത്സവത്തിന് എല്ലാവരും ഒന്നിച്ചുകൂടാൻ ശ്രമിക്കും.

വൈകിട്ടു നാലുമണി ആയപ്പോഴേ അജ്‌മൽ റെഡിയായി ഇറങ്ങി. ഉമ്മ, ഞാൻ രാത്രി വരില്ലേ. നാളെ വെളുപ്പിനേയെ വരു. അജു, നല്ല തണുപ്പ് കാണും രാത്രിയിൽ .മഞ്ഞു കൊള്ളാതെ നോക്കണേ. അജ്‌മൽ കവലയിലേക്കു നടന്നു. എല്ലാവരും അവിടെ വരും. എന്നിട്ടു പഴയതുപ്പോലെ അവിടെ നിന്നു ഒന്നിച്ചു ക്ഷേത്രത്തിലേക്ക് പോകും.

ക്ഷേത്രത്തിൽ എത്തിയപ്പോൾ നല്ല തിരക്ക്. അജ്‌മലും കൂട്ടുകാരും പഴയതുപോലെ പെൺകുട്ടികളുടെ വായിലും നോക്കി നടപ്പു തുടങ്ങി. കൂട്ടുകാരിൽ പലരുടെയും കല്യാണം കഴിഞ്ഞതാണ്. പക്ഷേ , എല്ലാവരും ഒത്തുകൂടി ഉത്സവത്തിന് വന്നാൽ പഴയതുപോലെയാകും. ഇവരുടെയൊക്കെ ഭാര്യമാർക്കും അറിയാം. ഇതിനും കൂടിയാണ് എല്ലാവരും വരുന്നതെന്ന്. ഇന്നത്തെ ഒരു ദിവസത്തേക്ക് ഇവരുടെ നിയന്ത്രണത്തിൽ ഭാര്യമാർ ഒരു അയവ് കൊടുക്കും. കെട്ടുകാഴ്ചയുടെ ചെണ്ടമേളം ദൂരെ കേട്ടു തുടങ്ങി.

അജ്‌മലിന്റെ മനസ്സിൽ കുറെ വർഷങ്ങൾക്കു മുൻപുള്ള ഒരു ഉത്സവം കൊട്ടിക്കയറി.

അജ്‌മലിന്റെയും, സംഗീതയുടെയും പ്രണയം ആ നാട്ടിൽ പരസ്യമായ രഹസ്യമാണ്. ഒരു വർഷം മാത്രം പ്രായമുള്ള അവരുടെ പ്രണയം ആ നാട്ടിൽ ചിലപ്പോഴൊക്കെ ചർച്ചയാവാറുണ്ട്. രണ്ടു മതങ്ങളുടെ വേലിക്കെട്ടിൽ നിന്നു ഒന്നിച്ചുള്ളൊരു ജീവിതം രണ്ടുപേർക്കും ഒരു ബാലികേറാ മലയാണ്. പക്ഷേ, പ്രതീക്ഷ രണ്ടുപേർക്കും വാനോളമാണ്. ഇവരുടെ പ്രണയം ആ കവലയിൽ പലപ്പോഴും സാമുദായികമായി പോർവിളി നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ അജ്‌മലിനൊപ്പം നിന്നിട്ടുള്ളത് രാജേഷും, ഹരിയും, അനൂപുമാണ്. അജ്‌മലിന്റെ പ്രിയ സുഹൃത്തുക്കൾ.

അജു, വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ട്. അജുവിന്‌ അറിയാമല്ലോ എന്റെ വീട്ടുകാർ സമ്മതിച്ചു ഒരിക്കലും ഒന്നാകാൻ കഴിയില്ലെന്ന്. നമ്മൾക്ക് ദൂരെയെങ്ങോട്ടെങ്കിലും പോയാലോ. സംഗീത, അതു കഴിഞ്ഞുള്ള കാര്യങ്ങൾ നീ ആലോചിച്ചു നോക്കു. ഈ നാട്ടിൽ പിന്നെ നടക്കാൻ പോകുന്ന സംഭവങ്ങൾ. പിന്നെ, എന്തു നമ്മൾ എന്തുചെയും അജു....? സംഗീത നമ്മൾ ഒന്നിച്ചു ജീവിച്ചാലും, ഒന്നിച്ചു മരിച്ചാലും ഈ നാട് അതിനു വലിയ വില നൽകേണ്ടി വരും. നമ്മൾക്ക് കാത്തിരിക്കാം.

കൂട്ടുകാരോട് അജ്‌മൽ കാര്യങ്ങൾ പറഞ്ഞു. അജു, നിന്റെ കൂടെ അവൾ വരുമെങ്കിൽ നീവിളിച്ചിറക്കി കൊണ്ടുവാ...., എന്റെ വീട്ടിലേക്ക്. ഹരി ആവേശത്തോടെ പറഞ്ഞു. ഹരി, നീ പറയുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല. വിളിച്ചിറക്കലും, കല്യാണം കഴിക്കലും, ഒന്നിച്ചുള്ളൊരു ജീവിതവും. രാജേഷ് ഹരിയെ നിരുത്സാഹപ്പെടുത്തി. അനൂപും ഹരി പറഞ്ഞതിനെ അനുകൂലിച്ചു. അടുത്ത ആഴ്ച നമ്മുടെ ക്ഷേത്രത്തിലെ ഉത്സവമാണ്. നീ സംഗീതയോടു അവിടെ വരാൻ പറ. അവിടെ നിന്നു നിങ്ങളെ എന്റെ അമ്മാവന്റെ വീട്ടിൽ കുറച്ചു നാൾ താമസിക്കാം. ഹരിയാണ് പദ്ധതി തയാറാക്കിയത്. ഹരിയുടെ അമ്മാവന്റെ  വീട് ദൂരെയൊരു കുഗ്രാമത്തിലാണ്. പെട്ടെന്നാരും അവിടെ എത്തിപ്പെടില്ല.

അജ്‌മൽ സംഗീതയോടു കാര്യങ്ങൾ അവതരിപ്പിച്ചു. അജു, നീ പറയുന്നത് സത്യമാണോ....? എനിക്കു വിശ്വസിക്കാമോ...? സംഗീതയുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ അജ്‌മൽ അമ്പരന്നു. പടച്ചവനെ, ഇവൾക്ക് എന്നോട് ഇത്രയും സ്നേഹമുണ്ടായിരുന്നോ...? ഇനി ഈ ഹൂറിയെ വേറൊരാൾക്കും വിട്ടുകൊടുക്കില്ല.

ആ ദിനം വന്നു. കെട്ടുകാഴ്ച ക്ഷേത്ര മുറ്റത്തെത്തി. ആ തിരക്കിനിടയിൽ അജ്‌മൽ സംഗീതയുടെ കൈ പിടിച്ചു ക്ഷേത്ര മതിൽക്കെട്ടിനു പുറത്തിറങ്ങി. കൂടെ അജ്‌മലിന്റെ കൂട്ടുകാരും. ഒരുപാട് ദൂരം പോകുന്നതിനു മുൻപേ സംഗീതയുടെ ആങ്ങളമാരും, ബന്ധുക്കളും അജ്‌മലിനെയും , സംഗീതയെയും വളഞ്ഞു. ക്ഷേത്ര പരിസരമാണ്. രാജേഷ് പെട്ടെന്ന് സംഗീതയുടെ ബന്ധുക്കളുടെ മുന്നിൽ കയറി നിന്നു . അവര് എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ. ഇവിടെ നിങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഞാൻ നിങ്ങളുടെ കാലു പിടിക്കാം. രാജേഷ് യാചിച്ചു. രാജേഷ് എന്തിനാ അവന്മാരുടെ കാലു പിടിക്കുന്നത്. അവന്മാർ എന്താ ചെയുന്നതെന്നു ഒന്നു കാണട്ടെ. ഹരിയും, അനൂപും സംഗീതയുടെ ബന്ധുക്കളോട് കയർത്തു. സംഗീത അജ്‌മലിനോട് ചേർന്നു നിന്നു. രംഗം വഷളായി. അനൂപും, ഹരിയും സംഗീതയുടെ ബന്ധുക്കളുമായി ഏറ്റുമുട്ടി. രാജേഷ് അവരെ പിടിച്ചു മാറ്റാൻ ഒരു വിഫലശ്രമം നടത്തി. ഒരു വിറകു കൊള്ളിയുമായി കൂട്ടത്തിലൊരാൾ അജ്‌മലിനു നേരെ പാഞ്ഞു വന്നു. അജ്‌മലിനു മുന്നിൽ സംഗീത പെട്ടെന്ന് തടസം നിന്നു. വിറകുകൊള്ളി സംഗീതയുടെ നെറ്റിത്തടത്തിൽ ആഞ്ഞുപതിച്ചു. ഒരു നിലവിളിയോടെ സംഗീത നിലത്തേക്കു വീണുപോയി. സംഗീതയെയും താങ്ങിയെടുത്തു അജ്‌മലും കൂട്ടുകാരും ആശുപത്രിയിലേക്ക് പാഞ്ഞു.....
അജു, നീ എന്താലോചിക്കുവാ. കെട്ടുകാഴ്ച ഇങ്ങെത്തി. രാജേഷ് അജ്‌മലിന്റെ തോളിൽ തട്ടി. അജ്‌മൽ പെട്ടെന്ന് ഓർമയിൽ നിന്നുണർന്നു.

അജ്‌മൽ വീട്ടിലെത്തിയപ്പോൾ പുലരാറായി. വാതിലിൽ തുറന്നതു സംഗീതയാണ്. ഞാൻ വിചാരിച്ചു നീ ഉറങ്ങി കാണുമെന്ന്. എങ്ങനെ ഉറങ്ങാനാ . വായിനോക്കിയിട്ടു വരുന്ന ഭർത്താവിന് വാതിൽ തുറന്ന് കൊടുക്കണ്ടേ. സംഗീത ചിരിച്ചു. ഉമ്മ, അജു വന്നു കേട്ടോ. അവൾ അകത്തേക്ക് നോക്കി പറഞ്ഞു. എനിക്കു കുപ്പിവള വാങ്ങിയില്ലേ. സംഗീത അജ്‌മലിനോട് പരിഭവിച്ചു. അതു ഞാൻ മറക്കുമോ ? അജ്‌മൽ സംഗീതയെയും ചേർത്തു പിടിച്ചു അകത്തേക്ക് നടന്നു. അവളുടെ നെറ്റിയിലെ പാടിൽ ഒരു നനുത്ത ചുംബനം നൽകി. ഒരു ഉത്സവ നാളിലെ ഓർമകൾ സംഗീതയുടെ മനസ്സിൽ  പഞ്ചാരി മേളം കൊട്ടിയുണർന്നു......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ