2016, ജൂൺ 28, ചൊവ്വാഴ്ച

വിധിയുടെ വിളയാട്ടം

ആദ്യമേ പറയട്ടെ , ഇതൊരു കഥയാണ്. ആരുമായും ഈ കഥക്ക് യാതൊരു ബന്ധവുമില്ല.

ഷാഹിന....
ചെറുപ്രായത്തിൽ തന്നെ വിധവയുടെ വേഷം കെട്ടേണ്ടിവന്നു ഷാഹിനക്ക്.
സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുമ്പോൾ തന്നെ , വിധി ആ സ്വപ്നങ്ങൾക്ക് മീതെ കരിനിഴൽ വീഴ്‌ത്തി.

ഇരുപതാമത്തെ വയസ്സിൽ ആരിഫിന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ചു കയറുമ്പോൾ ഷാഹിനക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു. പാവപെട്ട വീട്ടിലെ പെൺകുട്ടികൾ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പാടില്ലെന്ന അപകർഷതാബോധം ഷാഹിനയുടെ മനസ്സിൽ ഉറഞ്ഞുകിടപ്പുണ്ടായിരുന്നു. പക്ഷേ, ആരിഫ് ഷാഹിനയെ സ്വപ്നം കാണാൻ പഠിപ്പിച്ചു. അവന്റെ സ്വപ്നങ്ങൾക്കൊപ്പം നടക്കാൻ പ്രേരിപ്പിച്ചു.

സുന്ദരമായ ജീവിതമായിരുന്നു. ഗൾഫ് പണത്തിന്റെ മാസ്മരികതയിൽ ബന്ധുക്കളുടെ വലയംതന്നെ ആരിഫിനെ ചുറ്റി നിന്നിരുന്നു. ആരെയും സഹായിക്കുന്നതിൽ ആരിഫിന് ഒരു വിഷമവുമില്ലായിരുന്നു. അതിൽ ഷാഹിനക്കും ഒട്ടും പരിഭവവുമില്ലായിരുന്നു. അവരുടെ സുന്ദരമായ ജീവിതത്തിൽ ഒരു പെൺകുഞ്ഞും പിറന്നു. മെഹറിൻ.

ഷാഹിന, ഇതെന്റെ ഗൾഫിലേക്കുള്ള അവസാനത്തെപോക്കാണ്. ഒരു വർഷംകൂടിയുള്ളു ഈ പ്രവാസ ജീവിതം. ഇനിയുള്ളകാലം നിന്റെയും നമ്മുടെ മോളുടെയും കൂടെ ഉള്ളതുകൊണ്ട് സുഖമായി ജീവിക്കാം. ഈ വാർത്ത കേട്ടപ്പോൾ ഷാഹിനയുടെ മനസ്സിൽ ഒരു മൈലാഞ്ചിപ്പാടം പൂത്തുലഞ്ഞു.

പക്ഷേ, വിധിയുടെ ക്രൂരമായ കരങ്ങൾ ഗൾഫിൽവെച്ചു വാഹനാപകടത്തിന്റെ രൂപത്തിൽ ആരിഫിന്റെ ജീവൻ കവർന്നെടുത്തു. ആ വാർത്ത ഷാഹിനയുടെ മനസ്സിനെ തകർത്തുകളഞ്ഞു. ഒന്നു നിലവിളിക്കാൻപ്പോലും കഴിയാതെ ഷാഹിന തകർന്നുപോയി.

ആരിഫിന്റെ  ഓർമകളുമായി ഷാഹിനയുടെ ജീവിതം ദിവസങ്ങളായി മറഞ്ഞുക്കൊണ്ടിരിന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആരിഫിന്റെ അഭാവത്തോടെ യാത്ര പറഞ്ഞുപോയി. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും എല്ലാവരെയും സഹായിച്ച ആരിഫിന്  പക്ഷേ , തന്റെ പ്രിയതമയുടെയും, മകളുടെയും കാര്യത്തിൽ വട്ടപൂജ്യമായിപ്പോയി.

കുറച്ചുപേർ ഷാഹിനയെ വേറൊരു വിവാഹത്തിന് നിർബന്ധിച്ചു. പക്ഷേ , ആരിഫിന്റെ സ്ഥാനത്തു വേറൊരാളെ പ്രതിഷ്ഠിക്കാൻ ഷാഹിനക്ക് കഴിയുമായിരുന്നില്ല. മകളെ പ്രായമായ ഉമ്മയെ ഏൽപ്പിച്ചു ഷാഹിന നഗരത്തിലെ തുണിക്കടയിൽ ജോലിക്കു പോയി തുടങ്ങി. ചെറുപ്പമായ ഷാഹിനയെ ചുറ്റുവട്ടത്തുള്ള യുവാക്കളുടെ കണ്ണുകൾ കൊത്തിവലിക്കുന്നുണ്ടായിരുന്നു.

മെഹറിന് ഇപ്പോൾ നാലുവയസ്സു കഴിഞ്ഞു. ഇടക്കിടക്ക് പനി വരുന്നു. ചുമക്കുമ്പോൾ രക്തം ശർദ്ധിക്കുന്നു. ഷാഹിന വല്ലാതെ ഭയന്നു. മകളെയും വാരിയെടുത്തു ആശുപത്രിയിലേക്ക് പോയ ഷാഹിനക്ക് വിധി കരുതിവെച്ചതു ഹൃദയംപൊട്ടുന്ന വാർത്തയായിരുന്നു. മെഹറിന് ഹൃദയസംബന്ധമായ അസുഖമാണെന്ന് ഡോക്ടർമാർ വിധിയെഴുതി.

ആഴ്ചയിൽ മോളെയുംകൊണ്ട് ആശുപത്രിയിൽ പോകുന്ന ഷാഹിനയെ സാമ്പത്തിക ബാധ്യത പിടിമുറുക്കി. അടുത്തുള്ള ആരോടെങ്കിലും സഹായം ചോദിച്ചാൽ പകരം ആവശ്യപ്പെടുന്നത് ഷാഹിനയുടെ ശരീരമായിരുന്നു. ഒരു ദിവസം ആശുപത്രിയിൽപോയ ഷാഹിന റോഡിൽ തലകറങ്ങി വീണു.  ഇതു കണ്ടു അടുത്തുള്ള ഓട്ടോ ഡ്രൈവർ നിസാർ ഷാഹിനയെയും മോളെയും ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി. ഓട്ടോക്കൂലി കൊടുക്കാൻപ്പോലും ഷാഹിനയുടെ കൈയിൽ പൈസ ഉണ്ടായിരുന്നില്ല. ഷാഹിനയുടെ കഥ നിസാറിനെ സങ്കടപ്പെടുത്തി. സ്വന്തം സഹോദരിയോടെന്നപ്പോലെ ഷാഹിനയോടു പെരുമാറി. തിരിച്ചു വീട്ടിൽ കൊണ്ടുവിട്ടു കഴിഞ്ഞു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്നു പറഞ്ഞു നമ്പറും കൊടുത്തു.

പ്രാരാബ്ധകാരനായ നിസാർ ഒരു സഹോദരന്റെ സ്ഥാനത്തു നിന്നു ഷാഹിനയെ സഹായിച്ചു. ഈ അവസ്ഥയിൽ ഷാഹിനക്കും വലിയൊരു ആശ്വാസമായിരുന്നു. പക്ഷേ. അടുത്തുള്ള യുവാക്കളിൽ സദാചാരബോധം തലപൊക്കി. പലപ്പോഴും നിസാറിനെ തടഞ്ഞു നിർത്തി അവർ ഭീഷണിപ്പെടുത്തി.

ഒരു ദിവസം രാത്രി മെഹറിന് പനി കലശലായി. ഷാഹിന പേടിച്ചു. നിസാറിനെ വിളിച്ചു. അപ്പോൾ തന്നെ നിസാർ ഓട്ടോയുമായി വന്നു. അകത്തുകയറി മെഹറിനെയും എടുത്തു പുറത്തു വന്നപ്പോൾ മുറ്റം നിറച്ചും ആൾക്കൂട്ടം. ഷാഹിനയെയും നിസാറിനെയും അപമാനിച്ചുകൊണ്ടു സംസാരവും തുടങ്ങി. ഇതൊന്നും കാര്യമാക്കാതെ നിസാർ മെഹറിനെയും എടുത്തു ഷാഹിനയോടൊപ്പം ഓട്ടോയിൽ കയറാൻ തുടങ്ങിയപ്പോൾ ആൾക്കാർ തടഞ്ഞു. നിസാർ അവരോടു കെഞ്ചി. കുഞ്ഞിന് തീരെ സുഖമില്ല. കുഞ്ഞിനെയൊന്നു ആശുപത്രിയിൽ കൊണ്ടുപോയിക്കോട്ടെ. അതുപറഞ്ഞു മുഴുമിപ്പിക്കാൻ നിസാറിനെ അവർ അനുവദിച്ചില്ല. ഒരു ഇഷ്ടികകക്ഷണം നിസാറിന്റെ നെഞ്ചിൽ ആഞ്ഞുപതിച്ചു. പിന്നെ കല്ലും,കമ്പും  നിസാറിന്റെ ശരീരത്തിനെ പൊതിഞ്ഞു. ഒന്നു നിലവിളിക്കാൻപ്പോലും കഴിയാതെ നിസാറിന്റെ ജീവൻ പിടഞ്ഞു തീർന്നു.
ജീവൻ അവസാനിച്ചു എന്നു ഉറപ്പു  വരുത്തിയ ശേഷം സദാചാര പോലീസുകാർ പലവഴിക്ക് പിരിഞ്ഞു.

പോകുന്ന വഴിക്കു ഷാഹിനക്ക് അവർ ഒരു പേരുമിട്ടു. വേശ്യ.

ഷാഹിന തകർന്നു പോയി. ഈ സമൂഹം എന്നെയും മോളെയും ജീവിക്കാൻ അനുവദിക്കില്ലെന്ന ബോധം ഷാഹിനയുടെ മനസ്സിൽ ഉടലെടുത്തു. മോളെയും വാരിയെടുത്തു അകത്തേക്ക് പോയ ഷാഹിനയുടെ മനസ്സിൽ വീടിന്റെ ഉത്തരത്തിൽ പിടയുന്ന അവരുടെ തന്നെ ശരീരം ആടിയുലഞ്ഞു........

സ്നേഹപൂർവം

പ്രിയപ്പെട്ട അനുവിന്...,
സുഖമാണോ....?
വർഷങ്ങൾക്കു ശേഷം നിന്നെതേടി ഈ കത്തുവരുമ്പോൾ , ഒരു നെടുവീർപ്പിനു അകലെമാത്രം നീയെന്നെ തിരഞ്ഞേക്കാം. കണ്ണുനീരിന്റെ നനവോടെയല്ലാതെ നിന്നെയോർക്കാൻ എനിക്കു കഴിയാത്തതുകൊണ്ട് ഈ കത്തിലെ ചില അക്ഷരങ്ങളിൽ നനവ് പടർന്നിരിക്കും. ഒരു പക്ഷേ ഈ എഴുത്തു നീ വായിച്ചു തുടങ്ങുമ്പോൾ എന്റെ ജീവിതത്തിന്റെ അധ്യായം അവസാനിച്ചിരിക്കും.

ഈ കത്തിൽ പഴയകാലത്തിന്റെ ഒരു ഓർമപ്പെടുത്തൽ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ എഴുതി വരുമ്പോൾ ചില ഓർമകളിലൂടെ വാക്കുകൾ വഴുതി പോയേക്കാം. പ്രണയത്തിന്റെ മധുരമായ ഓർമകളിൽ നിന്നു , ഒറ്റപ്പെടലിന്റെയും, വിരഹത്തിന്റെയും ആഴങ്ങളിലേക്ക് വീണുപോയ എന്റെ ജീവൻ തിരിച്ചു പിടിക്കാൻ ഈ ആശുപത്രിയിലെ ഡോക്ടർമാർ ഒരുപാട് ശ്രമിച്ചു. പക്ഷേ , വിധിയുടെ മുന്നിൽ അവരും തോറ്റുപോയി. വർഷങ്ങൾക്കു മുൻപേ ഈ വിധി എന്ന രണ്ടക്ഷരത്തിൽ ഞാൻ പരാജയപെട്ടവനാണല്ലോ...

ഈ മരുന്ന് മണക്കുന്ന നാലു ചുവരുകൾക്കിടയിൽ മരണത്തിന്റെ തണുത്ത സ്പർശനം പ്രതീക്ഷിച്ചു കഴിയുന്ന എന്റെ മനസ്സിൽ നിന്റെ ഓർമകൾ കടന്നുവരും. ആ കാലം നിറഞ്ഞു വരും.

നമ്മൾ നടന്നു തീർത്ത വഴികൾ. നമ്മളെ നനയിച്ച മഴ. എത്ര എഴുതിയാലും മതിവരാത്ത പ്രണയലേഖനങ്ങൾ. നിനക്കോർമ്മയില്ലേ നമ്മുടെ നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് രാത്രി വേദിയിൽ കഥകളി നടക്കുമ്പോൾ നമ്മൾ ആ നിലാവുള്ള രാത്രിയിൽ കണ്ണുകൾക്കൊണ്ട് കഥ പറയുകയായിരിക്കും. പുഴയുടെ തീരത്തുള്ള വള്ളപ്പുരയിൽ വെച്ചു ആദ്യമായി നിനക്കു ഞാനൊരു ചുംബനം തന്നപ്പോൾ മിഴിയിൽ നിറച്ച നാണത്തോടെ നീ ഓടിപ്പോയത്...? അങ്ങനെ എത്രയെത്ര ഓർമകൾ. ഒരു നാൾ എന്റെ കൈത്തണ്ടയിൽ ബ്ലേഡ് വെച്ചു നിന്റെ പേരെഴുതിയത്. അതിൽ പൊടിഞ്ഞ ചോരക്കണ്ട് നീ ഒരുപാട് കരഞ്ഞു. ഇന്ന് ദിവസവും എന്റെ ഉമിനീരിനുപ്പോലും ചോരയുടെ നിറമാണ്. ചോരയുടെ ഗന്ധമാണ്.
അവസാനം ഒരുവാക്കിലെല്ലാം പറഞ്ഞു നീ വിടപറഞ്ഞു പോകുമ്പോൾ, തകർന്നു പോയത് എന്റെ ഹൃദയമായിരുന്നു. ഇവിടെവരെ നമ്മൾ ഒന്നിച്ചായിരുന്നു. അതു കഴിഞ്ഞുള്ള തനിച്ചായ എന്നെക്കുറിച്ചു നിനക്കറിയണ്ടേ . എന്റെ വിശേഷങ്ങൾ......!

നിന്നെ മറക്കാൻ ശ്രമിച്ചു. വർഷങ്ങളോളം. പക്ഷേ എത്ര വർഷങ്ങൾ കഴിഞ്ഞാലും അതിനു എനിക്കു
ഒരിക്കലും കഴിയില്ലെന്ന് മനസ്സിലായി. ഈ കാലയളവിൽ നിന്റെ
ഓർമകളിൽ നിന്ന്  എന്റെ മനസ്സിനെ പിന്തിരിപ്പിക്കാൻ  ഞാൻ മദ്യത്തിനെ കൂട്ടുപിടിച്ചു. ആ ലഹരിക്കും നീയെന്ന ലഹരിയെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിഞ്ഞില്ല. പക്ഷേ, നീ വസിക്കുന്ന കരളിനെ ആ ലഹരി കവർന്നെടുത്തുകൊണ്ടിരിന്നു. അതറിഞ്ഞപ്പോൾ ഞാൻ ഒരുപാട് വൈകിപ്പോയി. ഇവിടെവെച്ചു ഈ മദ്യപാനം നിർത്തിയാൽ ജീവിതം കുറച്ചു നാൾകൂടി ജീവിച്ചു തീർക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ നീയെന്ന വേദനയ്ക്ക് മുന്നിൽ മദ്യഗ്ലാസ്സുകൾ നുരഞ്ഞുപൊന്തി തീർന്നു. അവസാനം എന്റെ ജീവന് ഡോക്ടർമാർ വിധിയെഴുതി. ആ വാർത്ത എന്റെ കാതിൽ കേട്ടപ്പോൾ ഞാൻ പേടിച്ചുപോയി. എന്നെ ചികിൽത്സിക്കുന്ന ഡോക്ടർ എന്നും രാവിലെ എന്നെ കാണാൻ വരുമ്പോൾ നിരാശ നിറഞ്ഞ മുഖത്തോടെ ചിരിക്കും. മരണം കാത്തുകിടക്കുന്ന രോഗിയോടു ഒരു ചിരിയിൽ എല്ലാമൊതുക്കും.
ചിലപ്പോൾ നിന്നെയൊന്നു കാണണമെന്ന് എനിക്കു തോന്നും.
നിന്നെ കണ്ടുകഴിയുമ്പോൾ നിന്റെ സാന്നിധ്യമുള്ള ഈ ലോകത്തു കുറച്ചു നാൾ കൂടി ജീവിക്കണമെന്ന് എനിക്കു തോന്നിപ്പോയാലോ , അല്ലേ......

എന്റെ ചിന്തകൾക്കപ്പുറം നിന്നെ തിരയുമ്പോൾ കഴിഞ്ഞുപോയ ആ കാലം തിരിച്ചു വന്നെങ്കിലെന്നു ഞാൻ വെറുതെ ആഗ്രഹിക്കും.......
എന്നും വെറുതെയായിപോയ എന്റെ ആഗ്രഹങ്ങൾ....

ഈ എഴുത്തു വായിച്ചു കഴിഞ്ഞപ്പോൾ ഒരു നിമിഷം നിന്റെ മനസ്സിൽ അടർന്നുവീണ കണ്ണുനീർത്തുള്ളികൾ ഞാനറിയുന്നു....

നിർത്തട്ടേ....

മരണത്തിനു മുമ്പുള്ള അവസാന നെടുവീർപ്പും എന്നിൽ നിലക്കുന്നതുവരെ എന്റെ മനസ്സിൽ നീ കാണും..... !

സ്നേഹത്തോടെ....,
വൈശാഖ്.

2016, ജൂൺ 26, ഞായറാഴ്‌ച

ഉത്സവ നാളിന്റെ ഓർമയ്ക്ക്

അജ്‌മൽ അവധിക്കു വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവമാണ്. ആ സമയം നോക്കി ഗൾഫിൽ നിന്നു അവധി എടുത്തു വന്നതാണ്. ഈ സമയം അജ്‌മലിന്റെ മിക്കവാറും എല്ലകൂട്ടുകാരും വരും. പലരും പലവഴിക്കാണ്‌. നാട്ടിലെ ഉത്സവത്തിന് എല്ലാവരും ഒന്നിച്ചുകൂടാൻ ശ്രമിക്കും.

വൈകിട്ടു നാലുമണി ആയപ്പോഴേ അജ്‌മൽ റെഡിയായി ഇറങ്ങി. ഉമ്മ, ഞാൻ രാത്രി വരില്ലേ. നാളെ വെളുപ്പിനേയെ വരു. അജു, നല്ല തണുപ്പ് കാണും രാത്രിയിൽ .മഞ്ഞു കൊള്ളാതെ നോക്കണേ. അജ്‌മൽ കവലയിലേക്കു നടന്നു. എല്ലാവരും അവിടെ വരും. എന്നിട്ടു പഴയതുപ്പോലെ അവിടെ നിന്നു ഒന്നിച്ചു ക്ഷേത്രത്തിലേക്ക് പോകും.

ക്ഷേത്രത്തിൽ എത്തിയപ്പോൾ നല്ല തിരക്ക്. അജ്‌മലും കൂട്ടുകാരും പഴയതുപോലെ പെൺകുട്ടികളുടെ വായിലും നോക്കി നടപ്പു തുടങ്ങി. കൂട്ടുകാരിൽ പലരുടെയും കല്യാണം കഴിഞ്ഞതാണ്. പക്ഷേ , എല്ലാവരും ഒത്തുകൂടി ഉത്സവത്തിന് വന്നാൽ പഴയതുപോലെയാകും. ഇവരുടെയൊക്കെ ഭാര്യമാർക്കും അറിയാം. ഇതിനും കൂടിയാണ് എല്ലാവരും വരുന്നതെന്ന്. ഇന്നത്തെ ഒരു ദിവസത്തേക്ക് ഇവരുടെ നിയന്ത്രണത്തിൽ ഭാര്യമാർ ഒരു അയവ് കൊടുക്കും. കെട്ടുകാഴ്ചയുടെ ചെണ്ടമേളം ദൂരെ കേട്ടു തുടങ്ങി.

അജ്‌മലിന്റെ മനസ്സിൽ കുറെ വർഷങ്ങൾക്കു മുൻപുള്ള ഒരു ഉത്സവം കൊട്ടിക്കയറി.

അജ്‌മലിന്റെയും, സംഗീതയുടെയും പ്രണയം ആ നാട്ടിൽ പരസ്യമായ രഹസ്യമാണ്. ഒരു വർഷം മാത്രം പ്രായമുള്ള അവരുടെ പ്രണയം ആ നാട്ടിൽ ചിലപ്പോഴൊക്കെ ചർച്ചയാവാറുണ്ട്. രണ്ടു മതങ്ങളുടെ വേലിക്കെട്ടിൽ നിന്നു ഒന്നിച്ചുള്ളൊരു ജീവിതം രണ്ടുപേർക്കും ഒരു ബാലികേറാ മലയാണ്. പക്ഷേ, പ്രതീക്ഷ രണ്ടുപേർക്കും വാനോളമാണ്. ഇവരുടെ പ്രണയം ആ കവലയിൽ പലപ്പോഴും സാമുദായികമായി പോർവിളി നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ അജ്‌മലിനൊപ്പം നിന്നിട്ടുള്ളത് രാജേഷും, ഹരിയും, അനൂപുമാണ്. അജ്‌മലിന്റെ പ്രിയ സുഹൃത്തുക്കൾ.

അജു, വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ട്. അജുവിന്‌ അറിയാമല്ലോ എന്റെ വീട്ടുകാർ സമ്മതിച്ചു ഒരിക്കലും ഒന്നാകാൻ കഴിയില്ലെന്ന്. നമ്മൾക്ക് ദൂരെയെങ്ങോട്ടെങ്കിലും പോയാലോ. സംഗീത, അതു കഴിഞ്ഞുള്ള കാര്യങ്ങൾ നീ ആലോചിച്ചു നോക്കു. ഈ നാട്ടിൽ പിന്നെ നടക്കാൻ പോകുന്ന സംഭവങ്ങൾ. പിന്നെ, എന്തു നമ്മൾ എന്തുചെയും അജു....? സംഗീത നമ്മൾ ഒന്നിച്ചു ജീവിച്ചാലും, ഒന്നിച്ചു മരിച്ചാലും ഈ നാട് അതിനു വലിയ വില നൽകേണ്ടി വരും. നമ്മൾക്ക് കാത്തിരിക്കാം.

കൂട്ടുകാരോട് അജ്‌മൽ കാര്യങ്ങൾ പറഞ്ഞു. അജു, നിന്റെ കൂടെ അവൾ വരുമെങ്കിൽ നീവിളിച്ചിറക്കി കൊണ്ടുവാ...., എന്റെ വീട്ടിലേക്ക്. ഹരി ആവേശത്തോടെ പറഞ്ഞു. ഹരി, നീ പറയുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല. വിളിച്ചിറക്കലും, കല്യാണം കഴിക്കലും, ഒന്നിച്ചുള്ളൊരു ജീവിതവും. രാജേഷ് ഹരിയെ നിരുത്സാഹപ്പെടുത്തി. അനൂപും ഹരി പറഞ്ഞതിനെ അനുകൂലിച്ചു. അടുത്ത ആഴ്ച നമ്മുടെ ക്ഷേത്രത്തിലെ ഉത്സവമാണ്. നീ സംഗീതയോടു അവിടെ വരാൻ പറ. അവിടെ നിന്നു നിങ്ങളെ എന്റെ അമ്മാവന്റെ വീട്ടിൽ കുറച്ചു നാൾ താമസിക്കാം. ഹരിയാണ് പദ്ധതി തയാറാക്കിയത്. ഹരിയുടെ അമ്മാവന്റെ  വീട് ദൂരെയൊരു കുഗ്രാമത്തിലാണ്. പെട്ടെന്നാരും അവിടെ എത്തിപ്പെടില്ല.

അജ്‌മൽ സംഗീതയോടു കാര്യങ്ങൾ അവതരിപ്പിച്ചു. അജു, നീ പറയുന്നത് സത്യമാണോ....? എനിക്കു വിശ്വസിക്കാമോ...? സംഗീതയുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ അജ്‌മൽ അമ്പരന്നു. പടച്ചവനെ, ഇവൾക്ക് എന്നോട് ഇത്രയും സ്നേഹമുണ്ടായിരുന്നോ...? ഇനി ഈ ഹൂറിയെ വേറൊരാൾക്കും വിട്ടുകൊടുക്കില്ല.

ആ ദിനം വന്നു. കെട്ടുകാഴ്ച ക്ഷേത്ര മുറ്റത്തെത്തി. ആ തിരക്കിനിടയിൽ അജ്‌മൽ സംഗീതയുടെ കൈ പിടിച്ചു ക്ഷേത്ര മതിൽക്കെട്ടിനു പുറത്തിറങ്ങി. കൂടെ അജ്‌മലിന്റെ കൂട്ടുകാരും. ഒരുപാട് ദൂരം പോകുന്നതിനു മുൻപേ സംഗീതയുടെ ആങ്ങളമാരും, ബന്ധുക്കളും അജ്‌മലിനെയും , സംഗീതയെയും വളഞ്ഞു. ക്ഷേത്ര പരിസരമാണ്. രാജേഷ് പെട്ടെന്ന് സംഗീതയുടെ ബന്ധുക്കളുടെ മുന്നിൽ കയറി നിന്നു . അവര് എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ. ഇവിടെ നിങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഞാൻ നിങ്ങളുടെ കാലു പിടിക്കാം. രാജേഷ് യാചിച്ചു. രാജേഷ് എന്തിനാ അവന്മാരുടെ കാലു പിടിക്കുന്നത്. അവന്മാർ എന്താ ചെയുന്നതെന്നു ഒന്നു കാണട്ടെ. ഹരിയും, അനൂപും സംഗീതയുടെ ബന്ധുക്കളോട് കയർത്തു. സംഗീത അജ്‌മലിനോട് ചേർന്നു നിന്നു. രംഗം വഷളായി. അനൂപും, ഹരിയും സംഗീതയുടെ ബന്ധുക്കളുമായി ഏറ്റുമുട്ടി. രാജേഷ് അവരെ പിടിച്ചു മാറ്റാൻ ഒരു വിഫലശ്രമം നടത്തി. ഒരു വിറകു കൊള്ളിയുമായി കൂട്ടത്തിലൊരാൾ അജ്‌മലിനു നേരെ പാഞ്ഞു വന്നു. അജ്‌മലിനു മുന്നിൽ സംഗീത പെട്ടെന്ന് തടസം നിന്നു. വിറകുകൊള്ളി സംഗീതയുടെ നെറ്റിത്തടത്തിൽ ആഞ്ഞുപതിച്ചു. ഒരു നിലവിളിയോടെ സംഗീത നിലത്തേക്കു വീണുപോയി. സംഗീതയെയും താങ്ങിയെടുത്തു അജ്‌മലും കൂട്ടുകാരും ആശുപത്രിയിലേക്ക് പാഞ്ഞു.....
അജു, നീ എന്താലോചിക്കുവാ. കെട്ടുകാഴ്ച ഇങ്ങെത്തി. രാജേഷ് അജ്‌മലിന്റെ തോളിൽ തട്ടി. അജ്‌മൽ പെട്ടെന്ന് ഓർമയിൽ നിന്നുണർന്നു.

അജ്‌മൽ വീട്ടിലെത്തിയപ്പോൾ പുലരാറായി. വാതിലിൽ തുറന്നതു സംഗീതയാണ്. ഞാൻ വിചാരിച്ചു നീ ഉറങ്ങി കാണുമെന്ന്. എങ്ങനെ ഉറങ്ങാനാ . വായിനോക്കിയിട്ടു വരുന്ന ഭർത്താവിന് വാതിൽ തുറന്ന് കൊടുക്കണ്ടേ. സംഗീത ചിരിച്ചു. ഉമ്മ, അജു വന്നു കേട്ടോ. അവൾ അകത്തേക്ക് നോക്കി പറഞ്ഞു. എനിക്കു കുപ്പിവള വാങ്ങിയില്ലേ. സംഗീത അജ്‌മലിനോട് പരിഭവിച്ചു. അതു ഞാൻ മറക്കുമോ ? അജ്‌മൽ സംഗീതയെയും ചേർത്തു പിടിച്ചു അകത്തേക്ക് നടന്നു. അവളുടെ നെറ്റിയിലെ പാടിൽ ഒരു നനുത്ത ചുംബനം നൽകി. ഒരു ഉത്സവ നാളിലെ ഓർമകൾ സംഗീതയുടെ മനസ്സിൽ  പഞ്ചാരി മേളം കൊട്ടിയുണർന്നു......

2016, ജൂൺ 21, ചൊവ്വാഴ്ച

ഉമ്മ

ബാല്യത്തിന്റെ ഓർമകളിലേക്ക് ഒരു യാത്ര പോകണം. ഓലമേഞ്ഞ മേൽക്കൂരയും, ചാണകം മെഴുകിയ തറയുമുള്ള ഈറമുളക്കൊണ്ട് വേലിതീർത്ത ആ പഴമയിലേക്ക്...
മുഴുപ്പട്ടിണി കിടന്നു ഞങ്ങളുടെ അരപ്പട്ടിണി മാറ്റിയ എന്റെ ഉമ്മയുടെ കണ്ണുനീരിന്റെ ഉപ്പു നുണഞ്ഞ അത്താഴം കഴിച്ചു , ചാണകം മെഴുകിയ തറയിൽ പിഞ്ചി തുടങ്ങിയ പുൽപായയിൽ , ഓലകീറിനു ഇടയിലൂടെ നിലാവിനെയും നോക്കി കിടക്കണം. എന്റെ ഉമ്മയുടെ കണ്ണുനീർ തുള്ളികൾ വീണു നനഞ്ഞ തുണി തലയണ പലപ്പോഴും എന്റെ ഞെട്ടിയുണരുന്ന ഉറക്കത്തിൽ ഞാൻ കണ്ടിട്ടുണ്ട്. അന്നൊക്കെ എന്തിനാണ് കരുന്നത് എന്നു ചോദിച്ചാൽ ചിരിച്ചുക്കൊണ്ട് ഉമ്മയുടെ അരികിലേക്ക് ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മതന്നു ഉറക്കുമെന്നല്ലാതെ മറുപടിയൊന്നും കിട്ടിയിട്ടില്ല. ഇന്നു എനിക്ക് മഴയെ ഒരുപാടു ഇഷ്ടമാണ്. പക്ഷേ, ആ കാലത്ത് മഴ മാനത്ത് കാണുമ്പോൾ ഉമ്മയുടെ മിഴികളിൽ കാലവർഷം പെയ്തു തുടങ്ങിയിരിക്കും. ഓലമേഞ്ഞ മേൽക്കൂരയുടെ ഇടയിൽ കൂടി മൺഭിത്തിയെ നനയിപ്പിച്ചു വരുന്ന മഴത്തുള്ളികൾ. മഴവെള്ളം വീണു നനയാത്ത ഏതെങ്കിലും ഒരു മൂലയിൽ ഞങ്ങളെയും ചേർത്തു പിടിച്ച്......എത്ര ഓടിതളർന്നാലും കഷ്ടപാടുകൾ മാറില്ലാന്നു ഉപ്പയും തിരിച്ചറിഞ്ഞു. ആ നിരാശ ഉപ്പയിൽ എപ്പോഴും ദേഷ്യം നിറച്ചിരിന്നു. ആ ദേഷ്യം പലരാത്രികളിലും ഉമ്മയുടെയും, ഉപ്പയുടെയും വഴക്കിൽ നിറഞ്ഞിരിക്കും. പേടിച്ചരണ്ടു നിൽക്കുന്ന കുഞ്ഞുങ്ങളെ നോക്കി ഉമ്മയുടെ കവിളുകളിൽ കണ്ണുനീർ ചാലുകൾ കീറിയിട്ടുണ്ടാകും. അപ്പോഴും ഇതൊന്നുമറിയാതെ ഞങ്ങളുടെ കൊച്ചുവീട്ടിലെ റേഡിയോയിൽ വയലും വീടും,ചിത്രഗീതവും, വാർത്തകളും ഒഴുകിക്കൊണ്ടിരിക്കും. കാലം ഒരു മാറ്റവും വരുത്താതെ വർഷങ്ങൾ കുറെ കടന്നുപോയി. പടച്ചവൻ പരീക്ഷണം അവസാനിപ്പിച്ചതുപ്പോലെ ഉമ്മ ഗൾഫിലേക്ക് വിമാനം കയറി. പറക്കമുറ്റാത്ത മക്കളെ ഉപ്പയെ ഏൽപ്പിച്ചിട്ട്. ഉമ്മ ഗൾഫിൽ ഉള്ളടത്തോളം കാലം ഉപ്പതന്നെ ഉമ്മയുമായി. ഒന്നിനും ഒരു കുറവും വരുത്താതെ ഞങ്ങളെ ഉപ്പ വളർത്തികൊണ്ടുവന്നു. ആ കാലത്ത് ഉപ്പ ഗൾഫിലാണന്നു പറയുന്ന ഗമയൊന്നും ഉമ്മ ഗൾഫിലാണന്നു പറഞ്ഞാൽ കിട്ടില്ല. നാട്ടിൽ വന്നു കഴിഞ്ഞു ആദ്യമായി ഉമ്മ ഒരു പ്ലാസ്റ്റിക് വരിഞ്ഞ കട്ടിൽ വാങ്ങി. അന്നു കട്ടിലിന്റെ നടുവിൽ പേരെഴുതുമായിരുന്നു. ഞങ്ങൾ മക്കളുടെ പേരുകൾ കട്ടിലിന്റെ നടുവിൽ സ്ഥാനം പിടിച്ചു. അന്നു ഉമ്മ എന്നോട് പറഞ്ഞു, മോന് ഓർമ്മയുണ്ടോ പണ്ടു രാത്രികളിൽ ഞാനെന്തിനാണ് കരയുന്നത് എന്ന് ചോദിച്ചത്..? ആ ചാണക തറയുടെ തണുപ്പിൽ നിന്ന്.., ആ കീറപായയുടെ ചൂരിൽ നിന്ന് എന്റെ മക്കളെ ഏതെങ്കിലും കാലത്ത് ഇതുപോലൊരു കട്ടിലിൽ കിടത്താൻ കഴിയുന്നില്ലല്ലോന്നു ഓർത്താണ് മോനെ എന്റെ മിഴികൾ നിറഞ്ഞത്‌....
ഉപ്പയുടെയും ഉമ്മയുടെയും യുവത്വവും, ആഗ്രഹങ്ങളും  മക്കൾക്ക്‌ വേണ്ടി ഉപേക്ഷിച്ചു.....!
കാലങ്ങൾ ഇപ്പോൾ എത്ര കടന്നു പോയിരിക്കുന്നു. ജീവിതം എത്ര മാറിമറിഞ്ഞു. ഞങ്ങൾക്ക് വേണ്ടി എരിഞ്ഞു തീർന്നത് ഒരു ജീവിതമായിരുന്നു. ഇന്നു ഈ മരുഭൂമിയിലിരിന്നു ഓർമകളിൽ നിറയുമ്പോൾ ആ കാലം മനസ്സിൽ നിറയും. ഇന്നും നാട്ടിൽ പോകുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്റെ ഉമ്മ ആയിരിക്കും. അന്നു എനിക്ക് തരാൻ കഴിയാത്ത സ്നേഹം പകർന്നു നൽകാൻ.....അന്ന് വെച്ചു വിളമ്പി തരാൻ കഴിയാതെപോയ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ വെച്ചു വിളമ്പിതരാൻ. കൂടെ നിന്നു കഴിപ്പിക്കാൻ. പുറത്തു നിന്ന് മഴ നനഞ്ഞു വരുമ്പോൾ പനി പിടിപ്പിക്കല്ലേ എന്നു വാത്സല്യത്തോടെ വഴക്ക് പറഞ്ഞു തല തുവർത്തി തരാൻ....ആ മടിയിൽ തലവെച്ചു കിടക്കുമ്പോൾ ഒരു കുഞ്ഞായി ഞാനും...അവധികാലം കഴിഞ്ഞു തിരിച്ചു ഇങ്ങോട്ടു വരുമ്പോൾ ആ മിഴികൾ ഇന്നും നിറഞ്ഞിരിക്കും. അവിടെയെത്തിയ ഉടനെ വിളിക്കണേ മോനേ എന്നുപറഞ്ഞു...സാരിത്തലപ്പുക്കൊണ്ട് കണ്ണു തുടയ്ക്കുന്ന ഉമ്മ. ഇവിടെ വന്നു ഞാൻ  നാട്ടിലോട്ടു വിളിക്കുന്നതു വരെ ഉറങ്ങാതെ ഇരിക്കുന്ന...യാത്രയൊക്കെ സുഖമായിരുന്നോ മോനെ. വല്ലതും കഴിച്ചോ മോനെ എന്ന് ചോദിക്കാതെ ഒരു സമാധാനവും ആ മനസ്സിനു കാണില്ല...
പിന്നെ അടുത്ത അവധികാലം വരാൻ കാത്തിരിക്കും...വീണ്ടും ഉമ്മയുടെ കുഞ്ഞു മോനാകാൻ.....!

2016, ജൂൺ 20, തിങ്കളാഴ്‌ച

ഇരുട്ടിനെ പ്രണയിക്കുന്നവൻ

വെളിച്ചം അധികം കടക്കാത്ത , അങ്ങിങ്ങ് മുനിഞ്ഞു കത്തുന്ന വൈദ്യുതി ദീപങ്ങളുടെ അരണ്ടവെളിച്ചത്തിൽ , ആ ഇടനാഴിയിലൂടെ അനാമിക നടന്നു. രണ്ടു വശത്തും മനസ്സിന്റെ താളംതെറ്റിയ ഉടമകളെ ബന്ധിയാക്കപ്പെട്ടിരിക്കുന്ന കാരാഗൃഹം.
ചില സെല്ലുകളിൽ നിഴലനക്കങ്ങൾ മാത്രം. മറ്റുള്ളവയിൽ നേർത്ത സ്വരങ്ങൾ, അലമുറകൾ, പൊട്ടികരച്ചിലുകൾ, പൊട്ടിച്ചിരികൾ. ശൂന്യതയിലേക്കുള്ള നിർവികാരമായ നോട്ടങ്ങൾ...
ഒരു പ്രമുഖ മലയാള പത്രത്തിലെ ജേർണലിസ്റ്റാണു അനാമിക. കൂടെ ഒന്നുരണ്ടു നോവലുകളും,കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ മാനസികരോഗ കേന്ദ്രത്തെകുറിച്ചും, അതിലെ അന്തേവാസികളെപറ്റിയും ഒരു ലേഖനം എഴുതാനാണ് അനാമിക വന്നത്. കൂട്ടിനു ആ ആശുപത്രിയലെ തന്നെ ഒരു ജീവനക്കാരിയുമുണ്ട് , ഗീത. അനാമികയുടെ കണ്ണുകൾ രണ്ടു വശത്തും തിരയുന്നുണ്ട്. എവിടെ നിന്ന് തുടങ്ങണം...? മനസ്സിന്റെ ഓർമകൾ നഷ്ടപ്പെട്ട് , സ്വപ്നങ്ങളെ ചങ്ങലക്കിട്ട ജന്മങ്ങൾ....! അനാമികയുടെ പാദങ്ങൾ ഇരുപതാമത്തെ സെല്ലിന്റെ മുന്നിൽ നിന്നു. ഉള്ളിൽ അരണ്ട വെളിച്ചത്തിൽ ഒരു രൂപം. മാഡം..., ഇത് നന്ദൻ . ഇവിടെ വന്നിട്ട് മൂന്നുവർഷം കഴിഞ്ഞു. ദൂരെയുള്ള ഗ്രാമത്തിൽ നിന്നു വന്നതാണ്‌. അസുഖമൊക്കെ ഏകദേശം മാറി. എന്നാലും തിരിച്ചു കൊണ്ടുപോകാൻ ആരും വന്നില്ല. അപകടകാരിയുമല്ല.പക്ഷേ, പുറത്തോട്ടു ഇറങ്ങാൻ താൽപര്യമില്ല. ഇടയ്ക്കിടക്ക് ഈ മുറിയിൽ നല്ല വെളിച്ചമായിരിക്കും.., നന്ദൻ എഴുതുന്ന സമയങ്ങളിൽ മാത്രം. എന്തൊക്കെയോ എഴുതും. കഥകൾ, കവിതകൾ അങ്ങനെ....! കൂടുതൽ സമയവും ഇരുട്ട് മുറിയായിരിക്കും. കൂടെവന്ന ഗീത നന്ദനെക്കുറിച്ച് ചെറിയൊരു വിശദീകരണം നൽകി. ഇവിടെ നിന്നു തുടങ്ങിയാലോ...?
നന്ദൻ....ഗീത അകത്തേക്ക് നോക്കി വിളിച്ചു.
ആ നിഴലൊന്നു ചലിച്ചുവോ...! ഇരുട്ടിൽ നിന്നു പുറത്തേക്കു ഒരു ആൾരൂപം പതിയെ നടന്നു വന്നു. വെളിച്ചത്തിലേക്ക്. അടുത്തേക്ക് വരുംതോറും അനാമിക നന്ദനെ ഇമയനക്കാതെ ശ്രദ്ധിച്ചു. സുമുഖനായ യുവാവ് . അലസമായി പാറികിടക്കുന്ന മുടിയിഴകൾ. താടിയും വളർത്തിയിരിക്കുന്നു. യുവത്വം തുടിക്കുന്ന മിഴികളെ ശോകം മറച്ചിരിക്കുന്നു. നന്ദൻ പുഞ്ചിരിച്ചുക്കൊണ്ട്  ഇതാരാണ് എന്ന ചോദ്യഭാവത്തിൽ ഗീതയെ നോക്കി. നന്ദൻ, ഇത് അനാമിക. എഴുത്തുകാരിയാണ്. നന്ദൻ അനാമികയെ നോക്കി ചിരിച്ചു. നന്ദൻ.., ഇവിടുത്തെ അന്തേവാസികളെക്കുറിച്ച് ഒരു ലേഖനം എഴുതാൻ വേണ്ടി വന്നതാണ്‌. ആ കൂട്ടത്തിൽ താങ്കളെയുംകുറിച്ച് അറിയാമെന്ന് കരുതി. നന്ദന് ഇപ്പോൾ കാര്യമായ അസുഖമൊന്നുമില്ലന്നു ഗീത പറഞ്ഞു. വിരോധമില്ലെങ്കിൽ എങ്ങനെയിവിടെയെത്തി എന്നു പറയാമോ...? ആ മനസ്സൊന്നു തുറക്കാൻ കഴിയുമോ..? നന്ദൻ അനാമികയെ  നോക്കി. എന്നെക്കുറിച്ച് എഴുതാനോ...? എഴുതി തുടങ്ങിയാൽ എന്റെ ജീവിതം എങ്ങനെ എഴുതി അവസാനിപ്പിക്കും...? അനാമിക ഞെട്ടിപ്പോയി. പറ്റില്ല അല്ലെ..നന്ദൻ ചിരിച്ചു.
എനിക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ...എനിക്കുമുണ്ടായിരുന്നു മോഹങ്ങൾ. പക്ഷേ, എല്ലാം ഈ ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു. നന്ദൻ ഇരുമ്പഴികളിലേക്കു മുഖം ചേർത്തു....!
അച്ഛനും, അമ്മയും , ചേട്ടനും, അനിയത്തിയും എനിയ്ക്കുമുണ്ടായിരുന്നു. എന്റെ ഗ്രാമത്തിലെ അറിയപ്പെടുന്ന തറവാട്. ഒരുപാടു സുഹൃത്തുക്കളും. അതിനുപരി എന്നെ ഈ ഇരുട്ട് മുറിയിലെത്തിച്ച പ്രണയം. നന്ദൻ അനാമികയെ മുഖമുയർത്തി നോക്കി. ഏതോ കാലത്തിന്റെ ഓർമകളിൽ നന്ദന്റെ മിഴികൾ നിറഞ്ഞിരിക്കുന്നു.

അനിത..നന്ദന്റെ തൊട്ടടുത്ത വീട്ടിലാണ്‌. നന്ദന്റെയും, അനിതയുടെയും പ്രണയം ആ ഗ്രാമത്തിലെ സംസാര വിഷയമാണ്. വ്യത്യസ്ത മതത്തിൽപ്പെട്ട കമിതാക്കൾ. മതത്തിന്റെ വേലിക്കെട്ടൊന്നും രണ്ടുപേരും കാര്യമാക്കുന്നില്ല. മരിക്കാൻ രണ്ടുപേർക്കും ഭയവുമില്ല. പക്ഷേ, ഒരുമിച്ചൊരു ജീവിതം. അത് രണ്ടുപേരുടെയും സ്വപ്നമാണ്. ആ ദൃഡമായ തീരുമാനത്തിൽ അനിതയെ കൈ പിടിച്ചു നന്ദൻ ജീവിതത്തിലേക്ക് കൂട്ടി. രണ്ടു വീട്ടുകാരുടെയും എതിർപ്പ് അവഗണിച്ചുക്കൊണ്ട്തന്നെ. അവരുടെ ജീവിതത്തിലെ ശത്രുക്കൾ സ്വന്തം വീട്ടുകാർതന്നെയായി. വഴിയിൽവെച്ച് കണ്ടാൽപ്പോലും ശത്രുതയോടെ പെരുമാറി. ദിവസങ്ങൾ കഴിയുംതോറും വീട്ടുകാരുടെ ശത്രുതയ്ക്ക് മൂർച്ച കൂടി കൂടി വന്നതേയുള്ളു.   എന്നിട്ടും ആ നാട്ടിൽ നിന്നു പോകാതെ അവർ അവിടെ തന്നെ ജീവിച്ചു. അവരുടെ സ്വപ്നംപ്പോലെ ജീവിതം ഒഴുകി നീങ്ങി.
നിറവയറുമായി അനിത പകൽ സമയങ്ങളിൽ ആ വീട്ടിൽ തനിച്ചായിരിക്കും. വെറുതെ ഓരോന്ന് ചിന്തിച്ചിരിന്നപ്പോൾ അനിതയ്ക്ക് തല കറങ്ങുന്നതുപ്പോലെ തോന്നി. ഒന്നു കിടക്കാമെന്ന് കരുതി അകത്തെ മുറിയിലേക്ക് നടന്നതാണ്. രണ്ടു ചുവടുകൾ വെച്ചപ്പോൾ തന്നെ അനിതയുടെ കണ്ണുകളിൽ ഇരുട്ട് കയറി.ഒരു നിലവിളിയോടെ  പരസഹായത്തിനു വേണ്ടി കൈകൾ അന്തരീക്ഷത്തിൽ പരതി...നിലവിളി കേട്ടാണ് അടുത്ത വീട്ടുകാർ ഓടിവന്നത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അനിതയും ക്കൊണ്ട് കുറച്ചുപേർ ആശുപത്രിയിലേക്ക് പാഞ്ഞു. ജോലിസ്ഥലത്ത് നിന്നു ഫോണിലൂടെ ആ വാർത്ത‍ കേട്ടപ്പോൾ നന്ദൻ തകർന്നു പോയി. നന്ദൻ ആശുപത്രിയിലെത്തുംമ്പോഴേക്കും ഒരു പെൺകുഞ്ഞിനു ജന്മം നൽകി അനിത യാത്രയായിരുന്നു. ഒരു നോക്കു കാണാൻ പോലും സമ്മതിക്കാതെ അനിതയുടെ ജീവനില്ലാത്ത ശരീരം വീട്ടുകാർ കൊണ്ടുപോയി. സമനില തെറ്റി നന്ദൻ നിലവിളിച്ചു. നന്ദന്റെ മനസ്സിൽ അനിതയുടെ ചിരിക്കുന്ന മുഖം തെളിയുംതോറും ഓർമ്മകൾ മറഞ്ഞുക്കൊണ്ടിരുന്നു. മനോനില തെറ്റിയ നന്ദന്റെ  കുഞ്ഞിനെ അനിതയുടെ വീട്ടുകാർ കൊണ്ടുപോയി. മരിച്ചുപോയ പ്രിയതമയുടെ മുഖം അവസാനമായി കാണാൻ കഴിയാതെ, സ്വന്തം കുഞ്ഞിന്റെ മുഖം കാണാൻ കഴിയാതെ നന്ദൻ  കരഞ്ഞു.....മുഖംപ്പൊത്തി തേങ്ങി...തേങ്ങലുകൾ ചില സമയങ്ങളിൽ പൊട്ടിചിരിയിലേക്കു മാറി. നന്ദന്റെ അട്ടഹാസങ്ങൾ ആ ഗ്രാമത്തിനെ ഭയപ്പെടുത്തി. അലഞ്ഞു നടക്കുന്ന നന്ദനെ നാട്ടുകാർ പേടിച്ചു. സ്വന്തം വീട്ടുക്കാർതന്നെ നന്ദനെ ഈ ഇരുട്ട് മുറിയിൽ തള്ളി.
മിഴിനീർ നിലത്തു വീണു ചിതറി...
ഇരുമ്പഴിയിൽ നന്ദന്റെ കണ്ണുനീർ തുള്ളികൾ പറ്റിപിടിച്ചു. നന്ദൻ മുഖമുയർത്തി അനാമികയെ നോക്കി....എഴുതി തീർക്കാൻ പറ്റുമോ എന്റെ ജീവിതം.....? ഒന്നു കാണിച്ചു തരാൻ പറ്റുമോ എന്റെ പൊന്നുമോളെ...ഇന്നും മരിയ്ക്കാതെ ഞാൻ കാത്തിരിക്കുന്നത് എന്റെ മോൾ എന്നെങ്കിലും എന്നെ തിരഞ്ഞു ഈ ഇരുമ്പഴിക്കു മുന്നിലെത്തും എന്ന പ്രതീക്ഷയിലാണ്.  ആ പ്രതീക്ഷയിലെങ്കിലും ഞാൻ ജീവിയ്ക്കട്ടെ....നന്ദൻ ഇരുട്ടിലേക്ക് തന്നെ പതിയെ തിരിഞ്ഞു നടന്നു......

2016, ജൂൺ 17, വെള്ളിയാഴ്‌ച

നിഴലായി....

അരുണേട്ട....
നമ്മുടെ മോൾ വലിയൊരു പെണ്ണായിരിക്കുന്നു. ഇന്ന്.....! ആ സന്തോഷ വർത്തമാനം കേട്ടപ്പോൾ, എന്റെ അരികിൽ അരുണേട്ടൻ ഇല്ലല്ലോയെന്ന ദുഃഖം എന്റെ മനസ്സിനെ ഭയപ്പെടുത്തുന്നു. അവളിനി കുഞ്ഞല്ല. നല്ല സുരക്ഷിതത്വത്തോടെ അവളെ ഇനി വളർത്തണം. എനിക്ക് പേടിയാണ് അരുണേട്ട..., ഇത് വല്ലാത്തൊരു ലോകമാണ്.
പത്താമത്തെ  വയസ്സിൽ മോളെ എന്നെ ഏൽപ്പിച്ചിട്ട്...എന്നെയും തനിച്ചാക്കി പോയില്ലേ. അതുവരെ അവൾക്കൊരു പനി വന്നാൽ പോലും എന്നേക്കാൾ സങ്കടം  അരുണേട്ടനായിരുന്നു. ഇപ്പോൾ ഞാനൊറ്റയ്ക്ക്....!
ഞാനെത്ര അവളെ ലാളിച്ചു വളർത്തിയാലും എനിക്ക് ഒരിക്കലും അരുണേട്ടനു പകരം ആകാൻ ആവില്ലല്ലോ..
അവളിന്നും കൂടി ചോദിച്ചതേയുള്ളു.., അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊണ്ടു വരുമായിരുന്നു എന്ന്...! അവളുടെ മിഴികൾ നിറഞ്ഞിരിന്നു...അരുണേട്ട.., അവൾക്ക് ഭക്ഷണത്തിനോടൊന്നും വലിയ താല്പര്യമില്ല.
അച്ഛന്റെ മോള് തന്നെയാണ് കേട്ടൊ...എപ്പോഴും എന്തെങ്കിലുമൊക്കെ വായിക്കണം. ഇന്നലെ അവളുടെ മുറിയിൽ പോയപ്പോൾ അവളെന്തൊക്കെയൊ എഴുതുന്നു. വെറുതെ ഞാനൊന്നു വായിച്ചു നോക്കി. അവളുടെ മനസ്സിൽ പഴയ ഓർമകളാണ്. അച്ഛനുമായുള്ള സുന്ദരമായ ഓർമ്മകൾ... ആ ഓർമകളിലാണ് നമ്മുടെ മോൾ ജീവിയ്ക്കുന്നത്. ആ ഓർമ്മകൾ അവൾ അക്ഷരങ്ങളായി എഴുതി വെയ്ക്കുകയാണ്.
അവളെ നല്ലതുപ്പോലെ നോക്കണം ,അവളുടെ ആഗ്രഹത്തിന് പഠിപ്പിക്കണം. അത് കഴിഞ്ഞു നല്ലൊരാൾക്കു കൈ പിടിച്ചു കൊടുക്കണം. ആ നിമിഷം ഞാൻ തകർന്നുപോകും അരുണേട്ട... അരുണേട്ടന്റെ സ്ഥാനത്ത് നിന്നു ഞാനിതെല്ലാം നിർവഹിക്കണം. എനിക്ക് അതിനു കഴിയുമോ...?
ചില സമയങ്ങളിൽ ഞാൻ തനിച്ചെന്നപോലെ..
നമ്മുടെ മോൾ , ഇപ്പോൾ സുന്ദരി ആയിരിക്കുന്നു അരുണേട്ട....മുഖത്ത് നല്ല പ്രസരിപ്പും. പക്ഷേ , അവളുടെ മിഴികളിൽ ഒരു അനാഥത്വം നിഴലിച്ചു കിടക്കുന്നു. ഇപ്പോഴും അവളെ മടിയിൽ കിടത്തി കഥ പറഞ്ഞു കൊടുക്കണം. എന്നാലെ ഉറങ്ങു..അച്ഛൻ ശീലിപ്പിച്ചതല്ലേ..എത്ര വളർന്നാലും അവൾ നമ്മൾക്ക് എന്നും കുഞ്ഞല്ലേ. അരുണേട്ടൻ നെഞ്ചിൽ കിടത്തി കഥ പറഞ്ഞുറക്കിയിരുന്ന നമ്മുടെ കുഞ്ഞു മോൾ. എന്നേക്കാൾ ഇഷ്ടം അവൾക്കു അച്ചനെയാണ്. ഞാൻ ദേഷ്യത്തോടെ എന്തെങ്കിലും പറഞ്ഞാൽ അവൾ പറയും , എന്റെ അച്ചനുണ്ടയിരുന്നെങ്കിൽ അമ്മയ്ക്ക് ഇപ്പോൾ വഴക്ക് കിട്ടിയേനെ..
അത് കേൾക്കുമ്പോൾ ഞാൻ പുറമേ ചിരിക്കും..എന്റെയുള്ള് നീറുകയായിരിക്കും. നമ്മുടെ മോൾ അച്ചന്റെ സാമീപ്യം ആഗ്രഹിയ്ക്കുന്നുണ്ടാകും....വിധി...അല്ലേ...
നമ്മൾ , നമ്മുടെ കുടുംബം...അവളൊരു സുമംഗലിയായി പടിയിറങ്ങി കഴിഞ്ഞാൽ...
പിന്നെ....!

അരുന്ധതി  ഡയറി മടക്കി വെച്ച് അതിനു മുകളിൽ മുഖം ചേർത്തുവെച്ചു തേങ്ങി.
കണ്ണുനീർ തുള്ളികൾ ഡയറിയുടെ പുറംചട്ടയെ നനയിപ്പിച്ചുക്കൊണ്ടിരിന്നു..

2016, ജൂൺ 15, ബുധനാഴ്‌ച

ഈ ചുവന്ന പാതയിലൂടെ.....

കാലം അങ്ങനെയാണ്...ചില ഓർമകളെ മനസ്സിൽ ഒരു നോവായി കരുതി വെയ്ക്കും.
നിന്റെ ഓർമകളിൽ നീറാൻ , ആ വേദനയിൽ ഒരിറ്റു കണ്ണുനീർ പൊഴിക്കാൻ ഈ മണ്ണിൽ ഒരു അവകാശിയായി ഞാൻ...

ഈ ക്ഷേത്ര നടയിൽ ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു പ്രവീൺ ? രശ്മിയുടെ  പരിഭവം ക്ഷേത്രത്തിലെ തുളസ്സിപൂപോലെ അടർന്നു വീണു. അല്ലെങ്കിലും എന്നോട് പ്രവീണിനു ഇപ്പോൾ പഴയതുപ്പോലുള്ള ഇഷ്ടമൊന്നുമില്ല. നീ ഇങ്ങനെ സങ്കടപ്പെടാതെ രശ്മി. നിനക്കറിയില്ലേ, എന്റെ വീടിന്റെ അപ്പുറത്തുള്ള ചേച്ചിയെ ഇന്നലെ രാത്രി ആശുപത്രിയിൽ അഡ്മിറ്റാക്കി. ഇന്ന് രാവിലെ പ്രസവിച്ചു. പെൺകുഞ്ഞ്. അവരെ സഹായിക്കാൻ വേറാരുമില്ല. ഡോക്ടർ പറഞ്ഞു, ചിലപ്പോൾ രക്തം വേണ്ടി വരുമെന്ന്. അതുക്കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു. ഭാഗ്യത്തിന് അതൊന്നും വേണ്ടി വന്നില്ല. നല്ല സുന്ദരി മോള്. നീയിങ്ങനെ നാട്ടുകാരുടെ കാര്യവും നോക്കി നടന്നോ. നമ്മൾക്കിതൊന്നും വേണ്ടല്ലോ. നടക്കുന്നതിനിടയിൽ രശ്മി പ്രവീണിനെ ഒളികണ്ണിട്ടു നോക്കി. ക്ഷേത്രത്തിലേക്കുള്ള റോഡ്‌ ഏതാണ്ട് വിജനമായിരുന്നു. അമ്മ ഇന്നലെയും കൂടി ചോദിച്ചതെയുള്ളു.., പ്രവീണിനെ എന്താ ഈ വഴിക്കൊന്നും ഇപ്പോൾ കാണാത്തതെന്ന്. മ്.... നിന്റെ അമ്മയ്ക്ക് എന്നോട് സ്നേഹമുണ്ട്. പക്ഷേ, നിന്റെ എട്ടനുണ്ടല്ലോ എനിക്ക് നിന്നെ കല്യാണം കഴിച്ചു തരില്ലെന്ന് എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞെന്നും ഞാനറിഞ്ഞു. എന്നോടും ഏട്ടൻ പറഞ്ഞു, നീ ഇങ്ങനെ നാട് നന്നാക്കാൻ നടക്കുന്നത് ഏട്ടനു ഒട്ടും ഇഷ്ട്ടമല്ല. ഒരു പൊതു പ്രവർത്തകൻ ആയിപോയില്ലേ എന്ത് ചെയ്യാൻ. പിന്നെ, നാളെ മന്ത്രിയാകില്ലെ രശ്മി പ്രവീണിനോട് കുറച്ചും കൂടി ചേർന്നു നടന്നുക്കൊണ്ട് ചോദിച്ചു. നാളെ ഞാൻ നിന്റെ വീട്ടിലോട്ടു വരുന്നുണ്ട്. നിന്റെ അമ്മയെ ഒന്ന് കാണാൻ. പ്രവീൺ നീ ഏട്ടനോട് ഒന്നു സംസാരിച്ചു നോക്കണം. കുറച്ചു മുൻകോപമുണ്ടെങ്കിലും ആളു പാവമാണ്.. ഇടയ്ക്കിടയ്ക്ക് എന്നോട് പറയും , അവനെ കാണുമ്പോൾ പറയണം വല്ല ജോലിക്കും പോകാൻ. വെറുതെ ഇങ്ങനെ നാട് തെണ്ടി നടക്കരുതെന്നും. എല്ലാം ശരിയാകും രശ്മി...എന്നാൽ നീ പൊയ്ക്കോ. എനിക്ക് ഇന്നൊരു രക്തദാന ക്യാമ്പുണ്ട്. നാളെ ഞാൻ വീട്ടിലേക്കു വരാം. രശ്മി ചുറ്റുപാടും നോക്കി ആരുമില്ലന്നു ഉറപ്പു വരുത്തിയിട്ട് പ്രവീണിന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു.  കുറച്ചൊക്കെ രാഷ്ട്രീയമുണ്ടെങ്കിലും ആരുടെ ആവശ്യത്തിനും ഏതു പാതിരാത്രി വിളിച്ചാലും പ്രവീൺ സഹായത്തിനു പോയിരിക്കും. അതുക്കൊണ്ട് എല്ലാവർക്കും ഇഷ്ടവുമാണ് .
പ്രവീണിന്റെയും, രശ്മിയുടെയും പ്രണയത്തിനു വീട്ടുകാർക്കും വലിയ എതിർപ്പൊന്നുമില്ല. പക്ഷേ, സ്വന്തമായി ഒരു ജോലി. അതാണ് പ്രവീണിന്റെ പ്രശ്നം.
രശ്മി ഒതുക്കു കല്ലുകൾ ചവിട്ടി വീട്ടിലേക്കു കയറുമ്പോൾ വരാന്തയിൽ ഏട്ടൻ. എന്താടി താമസിച്ചത്..? അത് പിന്നെ.....! ഓ അവനോടു സംസാരിച്ചു നിന്നു കാണും. സഖാവിനു ഇന്നു പരിപാടി ഒന്നുമില്ലായിരുന്നൊ..? നിനക്കെങ്കിലും അവനോടു പറഞ്ഞു കൊടുത്തുകൂടെ . നല്ല വിദ്യാഭ്യാസമുണ്ടല്ലോ. ഏതെങ്കിലും പ്രൈവറ്റ് കമ്പനിയിലെങ്കിലും ഒരു ജോലിക്കു ശ്രമിക്കാൻ.അമ്മേ, ദേ മോള് നടന്നു ക്ഷീണിച്ചു വന്നിരിക്കുന്നു. കുടിക്കാൻ എന്തെങ്കിലും കൊടുക്ക്‌. രശ്മി ചിരിച്ചുക്കൊണ്ട് അകത്തേക്ക് പോയി. രശ്മിയുടെ ഓർമ വെച്ചപ്പോൾ അച്ഛൻ മരിച്ചതാണ് . അന്ന് മുതൽ അച്ഛനും, ഏട്ടനുമെല്ലാം വിനോദ് ആണ്. അതുക്കൊണ്ട് അനിയത്തിയുടെ ഇഷ്ടത്തിന് എതിരൊന്നും നിൽക്കില്ല. അവിടെയും പ്രശ്നം പ്രവീണിനു ഒരു ജോലിയില്ലാത്തതാണ്. വൈകുനേരം രക്തദാന ക്യാമ്പും കഴിഞ്ഞു കവലയിലേക്കു വന്ന പ്രവീണിനെയും തിരക്കി വിനോദ് കാത്തു നിന്നു .
പ്രവീൺ , നിന്നെ നോക്കിയ ഞാനിത്രയും നേരം ഇവിടെ നിന്നത്. എന്താ ഏട്ടാ...!
നിനക്കറിയാമല്ലോ,അവൾക്കു വിവാഹ പ്രായമായി. ബന്ധുക്കളെല്ലാം ചോദിച്ചു തുടങ്ങി , രശ്മിയുടെ കല്യാണ കാര്യം എന്തായെന്ന്...? ഇനിയും ഇങ്ങനെ നീട്ടിക്കൊണ്ടു പോയാൽ..പേരിനെങ്കിലും എന്തെങ്കിലുമൊരു ജോലി വേണ്ടേ നിനക്ക്. അവരോടൊക്കെ പറയാനെങ്കിലും. ഇവിടുത്തെ സഹകരണ ബാങ്കിൽ ഇപ്പോൾ ഒരു ഒഴിവുണ്ട്. പാർട്ടി സെക്രട്ടറി പറഞ്ഞു അതെനിക്ക് വാങ്ങി തരാമെന്ന് . അത് താമസിക്കാതെ ശരിയാകും ഏട്ടാ. നടക്കുമോ..? വിനോദിന്റെ ചോദ്യത്തിന് ഒരു വിശ്വാസ കുറവ് തോന്നി. നടക്കും ഏട്ടാ . മ്....ഇനിയും ഒരുപാടു നീട്ടിക്കൊണ്ടു പോകരുത്.
ദിവസങ്ങൾക്കു ശേഷം പ്രവീണിനു ആ നാട്ടിലെ സഹകരണ ബാങ്കിൽ തന്നെ ജോലി കിട്ടി. പിന്നെയെല്ലാം വളരെ പെട്ടന്നായിരുന്നു. പ്രവീണിന്റെയും, രശ്മിയുടെയും വിവാഹം. ജോലിയും, പൊതുപ്രവർത്തനവും പ്രവീൺ ഒരുപോലെ കൊണ്ടു പോയി.
രശ്മി ഇപ്പോൾ ഗർഭിണിയാണ്. രണ്ടു പേരും കുഞ്ഞിനു പേരുവരെ കണ്ടുവെച്ചു. നീ നോക്കിക്കൊ രശ്മി , ഇതു മോനായിരിക്കും. അവനെ ഞാൻ മന്ത്രിയാക്കും. രശ്മി ചിരിച്ചു. അന്നൊരു ഞായറാഴ്ച ആയിരുന്നു. രാവിലെ പ്രവീണിനെ തിരക്കി രണ്ടുമൂന്നു പേർ വീട്ടിൽ വന്നു. എന്താ ചേട്ടാ, രാവിലെ. പ്രവീണേ നിനക്കറിയില്ലേ..നമ്മുടെ ആ കോളനിയിലേക്ക് പോകുന്ന വഴി, അത് വീണ്ടും അവരു തടഞ്ഞു. നീയങ്ങോട്ടു വന്നേ . നീ പറഞ്ഞാൽ അവരു ചിലപ്പോൾ കേൾക്കും. രശ്മി, ഞാനിപ്പോൾ വരാം. മോനെ, എങ്ങും പോയി താമസ്സിക്കല്ലേ,അവൾക്കു ഡേറ്റ് അടുത്തിരിക്കുകയാണ്. അമ്മ പ്രവീണിനെ ഓർമപ്പെടുത്തി. ഞാനിപ്പോൾ വരാം അമ്മേ. പ്രവീൺ അവരോടൊപ്പം നടന്നു . അവിടെ ചെന്നപ്പോഴേ, പ്രവീണിനു മനസ്സിലായി. കാര്യം നിസ്സാരമല്ല. കോളനിയിലുള്ളവർ പ്രവീണിനെ കണ്ടപ്പോൾ ആവേശമായി. മോനെ, നീ നോക്കിക്കെ, ഈ വഴി അവര് അടച്ചു വെച്ചിരിക്കുന്നത് കണ്ടോ... ആ നാട്ടിലെ വലിയ പണക്കാരന്റെ പുരയിടമാണ് അടുത്തുള്ളത്. അത് വഴി വേണം കോളനിയിലേക്ക് പോകാൻ. പോരാത്തതിനു പ്രവീണിന്റെ എതിർപാർട്ടിയും. പ്രവീൺ നീ ഇതിലിടപ്പെടരുത്. അതു നല്ലതല്ല. മുതലാളി അവരു പറയുന്നത് ന്യായമല്ലേ, അവർക്ക് നടന്നു പോകാനുള്ള വഴി കൊടുത്തൂടെ..പ്രവീൺ സൗമ്യമായി സംസാരിച്ചു. സംസാരം വഷളായി. രണ്ടു സൈഡിൽ നിന്നും പോർവിളിയും തുടങ്ങി. പ്രവീൺ ഇരു കൂട്ടരെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, പ്രവീണിന്റെ വാക്കുകളിൽ ഒതുങ്ങിയില്ല. കയാങ്കളി വരെയെത്തി. പ്രവീൺ രണ്ടുകൂട്ടരുടെയും ഇടയിൽ കയറി. പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ദുരന്തം പ്രവീണിനെ തേടിയെത്തി. ഒരു മിന്നൽ പിണർപ്പോലെ പ്രവീണിന്റെ മാറുപിളർത്തി ഒരു കത്തി കയറി. രംഗം നിശ്ചലമായി. ആരൊക്കെയോ ഓടി മറഞ്ഞു. പ്രവീണിനെയും താങ്ങിയെടുത്ത് വാഹനത്തിൽ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.
രശ്മിയ്ക്ക് വേദന തുടങ്ങി. അമ്മയ്ക്ക് ആകെ പേടിയായി. ഇപ്പോൾ വരാമെന്ന് പറഞ്ഞുപോയ പ്രവീണിനെയും കാണാനില്ല. സമയം പോകുന്നു. രശ്മി വേദനക്കൊണ്ട് പുളഞ്ഞു. അടുത്തുള്ള ഒരു കാറും വിളിച്ചു അമ്മയും, വിനോദും രശ്മിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. രശ്മിയെ നേരെ ലേബർ റൂമിലേക്ക്‌ കയറ്റി. അപ്പോഴാണ് വിനോദ് ശ്രദ്ധിച്ചത് . ആശുപത്രി മുറ്റത്ത്‌ പാർട്ടി പ്രവർത്തകർ തടിച്ചുകൂടി നിൽക്കുന്നു. വിനോദ് കാര്യം തിരക്കി. ക്ഷമയോടെ വിനോദിനോട്‌ പ്രവർത്തകർ കാര്യം പറഞ്ഞു. വിനോദിന്റെ തൊണ്ടയിൽ ഒരു നിലവിളി കുടുങ്ങി. ഇതേ ആശുപത്രിയിൽ ജീവനില്ലാതെ പ്രവീണിന്റെ ശരീരം. പ്രവീണിന്റെ രക്തത്തിൽ പിറക്കാൻ പോകുന്ന കുഞ്ഞും തൊട്ടടുത്ത്‌.....പ്രവീൺ സ്വപ്നം കണ്ടതുപ്പോലെ രശ്മി ഒരാൺകുഞ്ഞിനു ജന്മം നൽകി. പക്ഷേ, ആ പൊന്നോമന മുഖം കാണാൻ.....!
വർഷങ്ങൾ എത്ര കഴിഞ്ഞു. ഇന്നും രശ്മിയും , മോനും കൂടി ആ ക്ഷേത്ര നടയിൽ പോയി. ആ കവലയിൽ ഒരു വായനശാലയുണ്ട്. സഖാവ്: പ്രവീൺ സ്മാരക ഗ്രന്ഥശാല. പ്രവീണിന്റെ പ്രതിമയിൽ പൂക്കൾ വാടികരിഞ്ഞിരിക്കുന്നു. രശ്മിയുടെ മിഴികളിൽ പോയകാലത്തിന്റെ ഓർമകളിൽ കണ്ണുനീർ തുള്ളികൾ ചാലിട്ടൊഴുകി.
"രക്തസാക്ഷി...നീ മരിക്കുന്നില്ല.."
ആ ഫലകത്തിൽ കൊത്തിവെച്ച വാക്കുകൾ രശ്മി ഒന്നു കൂടി വായിച്ചു.
ഇല്ല..പ്രവീൺ നീ മരിച്ചിട്ടില്ല. എന്റെയും,നമ്മുടെ മോന്റെയും കൂടെ നീയിപ്പോഴുമുണ്ട്....
അവരൊന്നിച്ചു നടന്ന വഴികളിലൂടെ മോനെയും ചേർത്തു പിടിച്ചു രശ്മി നടന്നകന്നു...ഒരുപാട് ഓർമകളുമായി......!

2016, ജൂൺ 12, ഞായറാഴ്‌ച

ഒരു യാത്രയുടെ ഓർമയ്ക്ക്

മഴ പെയുന്നുണ്ട്. അതുക്കൊണ്ട് രതീഷ്‌ പതുക്കെയാണ് കാർ ഓടിക്കുന്നത്. റോഡിൽ വെള്ളം കെട്ടി കിടക്കുന്നതുക്കൊണ്ട് കുണ്ടും കുഴിയും നിശ്ചയമില്ല. കാറിനുള്ളിലെ സ്റ്റീരിയോയിൽ നിന്നൊഴുകി വരുന്ന ഗസലും കേട്ടു ഇങ്ങനെ പതിയെ ഡ്രൈവ് ചെയ്യാനാണ് സുഖം. അകത്തു സംഗീതവും, പുറത്തു മഴയും. ഒരു പെണ്ണുകാണൽ യാത്രയിലാണ് രതീഷ്‌. ഗൾഫിൽ നിന്ന് വന്നിട്ടുള്ള ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ്. കാണാൻ പോകുന്ന പെണ്ണിനെ കുറിച്ചുള്ള സങ്കൽപ്പവുമായി സംഗീതം ആസ്വദിച്ച് ഡ്രൈവ് ചെയുകയാണ്. റോഡിൽ വലിയ തിരക്കുമില്ല. കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ , മഴതുള്ളികൾക്കിടയിലൂടെ ആരോ കൈ കാണിക്കുന്നുണ്ട്. രൂപം വ്യക്തമല്ല. കുറച്ചുകൂടി അടുത്ത് ചെന്നപ്പോൾ ഒരു പെൺക്കുട്ടിയാണു എന്നു മനസ്സിലായി. കൈകൾ റോഡിലേക്കുയർത്തി നിർത്താൻ അപേക്ഷിക്കുന്നുണ്ട്. കാർ നിർത്തണോ, വേണ്ടയോ എന്ന ചിന്ത രതീഷിന്റെ മനസ്സിൽ രൂപംക്കൊണ്ടു. അതും വിജനമായ സ്ഥലം.മഴയും. എന്തെങ്കിലും സഹായത്തിനാണോ..? എന്തായാലും രതീഷ്‌ ആ പെൺക്കുട്ടിയുടെ അരികിൽ കാർ നിർത്തി സൈഡ് ഗ്ലാസ്സ് താഴ്ത്തി. ഈ മഴ മുഴുവൻ നനഞ്ഞാണു ആ കുട്ടിയുടെ നിൽപ്പ്. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും മഴവെള്ളത്തിൽ അറിയാൻ കഴിയില്ല.
ചേട്ടാ ഞാൻ കുറെ നേരമായി ഇവിടെ നിന്നു വണ്ടികൾക്ക് കൈ കാണിക്കാൻ തുടങ്ങിയിട്ട്. അവളുടെ സ്വരത്തിൽ കരച്ചിൽ നിറഞ്ഞിരിന്നു. അമ്മയ്ക്ക് തീരെ വയ്യ. വീട്ടിൽ വേറേയാരുമില്ല. ഒന്നു ആശുപത്രിയിൽ എത്തിയ്ക്കാൻ സഹായിക്കുമോ...? യാചന നിറഞ്ഞ മിഴികളുമായി ഒരു പെൺക്കുട്ടി ഒരു പരിചയവുമില്ലാതെ കെഞ്ചുന്നു. പിന്നെയൊന്നും ആലോചിക്കാൻ നിന്നില്ല.പിന്നിലെ ഡോർ തുറന്നു കൊടുത്തു കയറാൻ പറഞ്ഞു. ഒരു ഭയവും കൂടാതെ അവൾ കാറിനുള്ളിൽ കയറി. രതീഷ്‌ കാർ മുന്നോട്ടെടുത്തു. അവൾ പറഞ്ഞ വഴികളിലൂടെ കാർ നീങ്ങി. അരകിലോമീറ്റർ ആ നാട്ടുവഴിയിലൂടെ ഓടി. ഒരു ചെറിയ വീടിന്റെ മുന്നിൽ നിന്നു. ചേട്ടാ, ഒന്ന് വരാമോ..? അവളുടെ കൂടെ രതീഷും വീടിനുള്ളിൽ കയറി. രണ്ടു സ്ത്രീകൾ അവളുടെ വരവും പ്രതീക്ഷിച്ചു അവിടെ നിൽപ്പുണ്ട്. അടുത്തുള്ള കട്ടിലിൽ മൂടി പുതച്ചു വേറൊരു സ്ത്രീയും. എല്ലാവരും കൂടി ആ സ്ത്രീയെ താങ്ങി എഴുനേൽപ്പിച്ചു. രതീഷും സഹായിച്ചു. അപ്പോഴേക്കും ആ പെൺക്കുട്ടി നനഞ്ഞ വേഷം മാറ്റി വന്നിരിന്നു. ആ സ്ത്രീയെ രതീഷ്‌ താങ്ങിയെടുത്ത് കാറിന്റെ പിൻസീറ്റിൽ ചാരി കിടത്തി. കൂടെ ആ പെൺകുട്ടിയും കയറി. അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി കാർ  നീങ്ങി. മഴയ്ക്ക്‌ ശമനമില്ല. എന്നാലും നല്ല വേഗതയിലാണ് രതീഷ്‌ ഡ്രൈവ് ചെയുന്നത്. അരമണിക്കൂർ സമയത്തിന് ശേഷം നഗരത്തിലെ വലിയൊരു ആശുപത്രിക്ക് മുന്നിൽ കാർ നിർത്തി. പുറത്തേക്കു നോക്കിയ പെൺകുട്ടിയ്ക്ക് പരിഭ്രമമായി. ചേട്ടാ, ഏതെങ്കിലും ചെറിയ ആശുപത്രിയിൽ എത്തിച്ചാൽ മതി. അതൊന്നും പേടിക്കണ്ട. ഇവിടെ കാണിക്കാം. സ്വന്തം അമ്മയോടെന്നപ്പോലെ രതീഷ്‌ തന്നെ ആ സ്ത്രീയെ തോളത്തു ചേർത്ത് ആശുപത്രിയുടെ ഉള്ളിലേക്ക് വേഗത്തിൽ നടന്നു.അപ്പോഴേക്കും സ്ട്രെച്ചറുമായി ആശുപത്രി ജീവനക്കാരും വന്നു. ആ സ്ത്രീയെ അതിൽ കിടത്തി അത്യാഹിത വിഭാഗം ലക്ഷ്യമാക്കി ആ സ്ട്രെക്ച്ചർ ഉരുണ്ടു.
അത്യാഹിത വിഭാഗത്തിന്റെ വരാന്തയിലുള്ള കസേരയിൽ രതീഷ്‌ ഇരുന്നു. ആ പെൺക്കുട്ടി വാതിലിന്റെ മുന്നിൽ തന്നെ പേടിയോടെ നിൽപ്പുണ്ട്. ഡോർ തുറന്നു ഒരു നേർഴ്സ്സു പുറത്തേക്കു വന്നു. ഇപ്പോൾ കൊണ്ട് വന്ന അമ്മയുടെ ആരെങ്കിലുമുണ്ടോ..? രതീഷും ആ വാതിലിനരികിലേക്കു നടന്നു. അമ്മയുടെ പേരെന്താ...? ദേവകി. പെൺക്കുട്ടിയുടെ മറുപടി വന്നു. ഓ പിയിൽ ചെന്ന് രെജിസ്റ്റെർ ചെയ്തു ഫയലെടുക്കണം. ഫാർമസ്സിയിൽ നിന്നും ഈ മരുന്നുകളും വാങ്ങണം. ഒരു കടലാസ്സു നേർഴ്സ്സു പെൺക്കുട്ടിയുടെ നേരെ നീട്ടി. അവളുടെ മുഖത്തെ പേടി കണ്ടപ്പോഴേ രതീഷിനു മനസ്സിലായി.., അവളുടെ കൈയിൽ ഒരുപാടു പൈസയൊന്നും കാണാൻ വഴിയില്ല. രതീഷ്‌ അവളോട്‌ മരുന്നുകളുടെ ലിസ്റ്റുള്ള ആ കടലാസ്സു വാങ്ങി. മടിച്ചു മടിച്ചാണെങ്കിലും അവളതു രതീഷിന്റെ കൈയിൽ കൊടുത്തു. നീ പോയി പേരും,അഡ്രസ്സും പറഞ്ഞു കൊടുത്തു ഫയലെടുത്തോ.. ഇത് ഞാൻ വാങ്ങിക്കൊണ്ടു വരാം. അവൾ കൈയിലിരുന്ന നനഞ്ഞ കുറച്ചു നോട്ടുകൾ രതീഷിന്റെ നേരെ നീട്ടി. അത് കൈയിൽ വെച്ചോളു എന്നു പറഞ്ഞു രതീഷ്‌ ഫാർമസ്സി ലക്ഷ്യമാക്കി നടന്നു.
മരുന്നുകളുമായി തിരിച്ചു വന്നപ്പോൾ അവൾ ആ വാതിലിന്റെ അരികിൽ തന്നെ നില്പ്പുണ്ട്. മരുന്നുകൾ നേർഴ്സ്സിന്റെ കൈയിൽ ഏല്പ്പിച്ചു. പേടിക്കാനൊന്നുമില്ല. മോള്  അവിടെ പോയി ഇരിന്നോളു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം. അവൾ വന്നു രതീഷ്‌ ഇരുന്ന കസേരയുടെ അടുത്ത് ഇരുന്നു. നന്ദിയോടെ രതീഷിനെ നോക്കി ചിരിച്ചു. അപ്പോഴാണ് രതീഷും ആ പെൺക്കുട്ടിയെ ശ്രദ്ധിച്ചത്. കാണാൻ ഗ്രാമിണത നിറഞ്ഞ സുന്ദരി.ഒരു ഇരുപതു വയസ്സ് തോന്നും. എന്ത നിന്റെ പേര്..? അനുപമ.
വീട്ടിൽ വേറെയാരുമില്ലേ..?
അമ്മയും, ഞാനും മാത്രമേയുള്ളു. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമായി. എനിക്ക് ചെറിയൊരു ജോലിയുണ്ട്. രാവിലെ ജോലിക്കു പോകുമ്പോഴേ അമ്മയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. ഒരു ദിവസം പോയില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം കുറയ്ക്കും. അതുക്കൊണ്ട് പോയതാ. അവളുടെ സ്വരത്തിൽ നിരാശ നിഴലിച്ചു. ദൈവമാണ് ചേട്ടനെ അവിടെയെത്തിച്ചത്. എനിക്ക് ഈ ഭൂമിയിൽ ആകെയുള്ളത് എന്റെ അമ്മ മാത്രമാണ്. പിന്നെ.... അവളുടെ കണ്ണുകളിൽ മിഴിനീർ ഉരുണ്ടുകൂടി.
അപ്പോഴാണ് രതീഷിന്റെ ഫോൺ ശബ്ദിച്ചത്. അമ്മയാണ്. മോനെ,നീ ഇതുവരെ അവിടെ എത്തിയില്ലേ . ആ വീട്ടുകാർ ഒന്നുരണ്ടു തവണ വിളിച്ചിരിന്നു. അപ്പോഴാണ് രതീഷിനു ഓർമ വന്നത്. അമ്മേ, എനിക്ക് പോകാൻ കഴിഞ്ഞില്ല. എന്തുപ്പറ്റി മോനെ...? അമ്മയുടെ സ്വരത്തിൽ ഭയം നിഴലിച്ചു. പേടിക്കാൻ ഒന്നുമില്ലമ്മേ. വരുമ്പോൾ പറയാം. ഇനി അവരു വിളിച്ചാൽ എന്തു പറയണം. വരാൻ കഴിയില്ലന്നു പറഞ്ഞേക്ക്. ഫോൺ കട്ടുചെയ്ത ശേഷം രതീഷ്‌ അനുപമയെ ഒന്നുകൂടി നോക്കി. അമ്മയുടെ സങ്കൽപ്പത്തിലെ  പാവപ്പെട്ട വീട്ടിലെ, ഗ്രാമീണത നിറഞ്ഞ പെൺക്കുട്ടി.
എന്റെ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞു അമ്മേ. രതീഷ്‌ മനസ്സിൽ ഉറപ്പിച്ചു.
ഇനി പേടിക്കാനൊന്നുമില്ലല്ലൊ അനുപമ. രാത്രി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. രതീഷ്‌ ഫോൺ നമ്പറും അവൾക്കു കൊടുത്തു. കുറച്ചു കാശും കൊടുത്തു. നാളെ രാവിലെ വരാം എന്നുപറഞ്ഞു യാത്ര പറഞ്ഞിറങ്ങി. കാറിനടുത്ത് വരെ അനുപമ രതീഷിനെ അനുഗമിച്ചു. അനുപമയുടെ മിഴികൾ നിറഞ്ഞിരുന്നു. ഒരു ചിരിയിൽ നന്ദി പറഞ്ഞു അനുപമ തിരിഞ്ഞു നടന്നു...
തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ സ്റ്റീരിയോയിൽ നിന്നു ഒഴുകി വരുന്ന ഗസലിനോപ്പം കണ്ണുനീരിന്റെ നനവിൽ ചിരിക്കുന്ന അനുപമയുടെ മുഖവും രതീഷിന്റെ മനസ്സിൽ നിറഞ്ഞു നിന്നു...

2016, ജൂൺ 7, ചൊവ്വാഴ്ച

ഒരു മഴപെയ്തെങ്കിൽ...!

പുറത്തു മഴ തിമിർത്തു പെയ്യുകയാണ്..
അശ്വതി ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്ന് ഉമ്മറത്തേക്ക് വന്നു. ശക്തമായ മഴ. മരങ്ങളും, ചെടികളും മഴയ്ക്ക്‌ തലകുനിച്ചു നിൽക്കുന്നു. മണ്ണിൽ മഴയുടെ തുള്ളികൾ ചിന്നി ചിതറുന്നു.
അശ്വതി ഉമ്മറത്ത്‌ നിന്ന് കൈകൾ പുറത്തേക്കു നീട്ടി. ആ കൈവെള്ളയിൽ തട്ടി മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് ചിതറി വീണു. ആ മഴതുള്ളികളിലേക്കു നോക്കിയിരിക്കെ അവളുടെ മനസ്സിൽ മഴനൂൽ കനവായി ഓർമ്മകൾ നിറഞ്ഞു....

എത്ര നേരമായി ഞാനിവിടെ കാത്തു നിൽക്കുന്നു. എന്താ വൈകിയത്..? വീടിനടുത്തുകൂടി പോകുന്ന ബസ്സും പോയി. ഇനി അടുത്ത കവലയിൽ ഇറങ്ങി നടക്കണം. ഇതുവരെ നീ എവിടെയായിരുന്നു...? അശ്വതി തെല്ലു ദേഷ്യത്തോടെ രാജീവിനോട്‌ ചോദിച്ചു. താമസ്സിച്ചു ചെന്നാൽ അമ്മയുടെ നൂറു ചോദ്യങ്ങളാണ്. അമ്മയ്ക്ക് നമ്മുടെ ബന്ധത്തെകുറിച്ച് ചെറിയ സൂചന കിട്ടിയിട്ടുണ്ട്. ഇടയ്ക്കു ഇടയ്ക്ക് ഞാൻ കേൾക്കെ പറയും. ആവശ്യമില്ലാത്ത ആഗ്രഹങ്ങളൊന്നും മനസ്സിൽ കൊണ്ടുനടക്കണ്ടാന്ന്. അപ്പോഴാണ് അശ്വതി രാജീവിന്റെ മുഖം ശ്രദ്ധിച്ചത്. എന്തുപറ്റി രാജീവ്. എന്ത നീ വല്ലാതിരിക്കുന്നത്..?
നിരാശയും, ദുഖവും ഇടകലർന്ന രാജീവിന്റെ സ്വരം പതറി വീണു. ആകെ പ്രശ്നങ്ങള അശ്വതി. ഞാൻ പറഞ്ഞിട്ടില്ലേ ചേച്ചിയുടെ കാര്യം. ഇപ്പോൾ ചേച്ചിയെ അളിയൻ വീട്ടിൽ കൊണ്ട് നിർത്തിയിട്ടു രണ്ടു ദിവസ്സമായി. സ്ത്രീധനത്തിന്റെ ബാക്കി പൈസ കൊടുത്തില്ലെങ്കിൽ ഇവളിനി ഈ കാലം മുഴുവൻ ഇവിടെ നിൽക്കട്ടെയെന്നു പറഞ്ഞിട്ടാണ് പോയത്. അമ്മയ്ക്ക് ആണെങ്കിൽ അതുകൂടി കണ്ടപ്പോൾ അസുഖം കൂടി. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. അനിയത്തിക്ക് പ്ലസ്‌ ടുവിനു നല്ല മാർക്കുണ്ടായിരുന്നു. കോളേജിൽ അഡ്മിഷൻ കിട്ടണമെങ്കിൽ അവിടെയും പൈസ കൊടുക്കണം. അവളിപ്പോൾ പറയുന്നത് ഇനി പഠിക്കാൻ പോകുന്നില്ലന്നാണ്. ഏതെങ്കിലും തുണികടയിൽ കയറി നിന്നാൽ എന്റെ ഭാരം കുറയുമെന്നാണ് അവൾ പറയുന്നത്. അങ്ങനെ പറയുമ്പോഴും അവളുടെ മുഖത്തെ സങ്കടം എനിക്ക് കാണാൻ പറ്റും. അവളിലായിരുന്നു അശ്വതി എന്റെ പ്രതീക്ഷ. പക്ഷേ ഇപ്പോൾ...! അച്ഛൻ വരുത്തി വെച്ചിട്ടുപോയ കടങ്ങൾ വേറെയും. ചില സമയം ഇതൊക്കെയോർക്കുമ്പോൾ ഭ്രാന്തു പിടിക്കും. മരിച്ചാലോ എന്നുവരെ ചിന്തിച്ചു പോകും അശ്വതി. അപ്പോഴൊക്കെ അവരുടെ  നിസ്സഹായമായ മുഖങ്ങൾ മനസ്സിൽ തെളിയും. ഞാൻ പോയാൽ പിന്നെ...രാജീവിന്റെ വാക്കുകൾ ഇടറി വീണു.
അവൾക്കു അവന്റെ നിറഞ്ഞ മിഴികൾ തുടയ്ക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സാഹചര്യം അതിനു ചേർന്നതല്ല. രാജീവ് വിഷമിക്കണ്ട. എല്ലാം ശരിയാകും. അവളുടെ സ്വാന്തനസ്വരം രാജീവിന്റെ കാതോരം അടർന്നു വീണു. അവന്റെ മുഖത്തൊരു നിർജീവമായ ചിരി പടർന്നു. എല്ലാം ശരിയാകും. ഈ വാക്കുകൾ ദിവസ്സം എത്രവട്ടം ഞാൻ കേൾക്കുന്നത അശ്വതി. നീ തന്നെ ഒരായിരംവട്ടം പറഞ്ഞു കഴിഞ്ഞില്ലേ. രാജീവ് നിന്റെ പ്രശ്നങ്ങളൊക്കെ തീർന്നിട്ടു നമ്മൾക്കായി ഒരു ജീവിതം. അതുവരെ ഞാൻ കാത്തിരിക്കാം. അത്രയ്ക്ക്...ഞാൻ നിന്നെ....! അശ്വതി.., എന്നെയും കാത്തിരിന്നു നിന്റെ ജീവിതം നീ കളയണോ..? എനിക്ക് പ്രതീക്ഷകളില്ല അശ്വതി. അത്രയ്ക്ക് ഞാൻ..അശ്വതി ദയനീയമായി അവനെ നോക്കി. പ്രണയം മനസ്സിൽ നല്ല ഓർമകളുടെ പനിനീർ പൂവുകൾ വിരിയിക്കണം. പക്ഷേ, ഞാൻ നിനക്ക് സമ്മാനിക്കുന്നത് വാടികരിഞ്ഞുപ്പോയ പൂക്കളാണല്ലൊ...പിന്നെ ദിവസ്സവും നിന്നോട് പങ്കുവെയ്ക്കുന്നത് എന്റെ പ്രാരാബ്ദങ്ങളും. നിനക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ അശ്വതി...? നിന്റെ സാഹിത്യം നിർത്തിക്കെ രാജീവ്. എനിക്കിതൊന്നും കേൾക്കണ്ട. ഞാൻ കാത്തിരിക്കാം. അതു വർഷങ്ങൾ എത്ര കൊഴിഞ്ഞു പോയാലും. നമ്മളെ ഈശ്വരൻ രക്ഷിക്കട്ടെ. ഇനി ഞാൻ ഇവിടെ നിന്നാൽ അമ്മയുടെ വായിൽ നിന്നും നല്ലത് കേൾക്കാം. ഇനി നാളെ കാണാം. എല്ലാം ശരിയാകുമടോ എന്നു പറഞ്ഞു അശ്വതി യാത്രയായി. അങ്ങനെ ദിവസ്സങ്ങൾ മാസങ്ങൾക്ക് വഴിമാറി. മാസങ്ങൾ ഒരു വർഷത്തിന്റെ കലണ്ടറിനു ജന്മം കൊടുത്തു. പരിഭവങ്ങളും, ഇണക്കങ്ങളും അശ്വതിയുടെയും, രാജീവിന്റെയും ദിവസ്സങ്ങളിൽ ഒരു മഴപ്പോലെ പെയ്തു കൊണ്ടിരിന്നു. പതിവുപ്പോലെ രാജീവിനെയും കാത്തു അശ്വതി അവിടെ നിന്നു. ഘടികാരസൂചി ചലിച്ചു കൊണ്ടിരിന്നു. അവൻ വന്നില്ല. പിടയുന്ന ഹൃദയവുമായി അശ്വതി നടന്നു. അപ്പോഴും അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അടുത്തുള്ള ദിവസ്സങ്ങളിലും രാജീവിന്റെ സാനിധ്യം ഉണ്ടായിരുന്നില്ല. അശ്വതിയ്ക്ക് ആകെ പരിഭ്രമമായി. എന്താണ് സംഭവിച്ചത് എന്നറിയാതെ മനമുരുകി. ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ.....!  അവന്റെ വീടുവരെ ഒന്നു പോയി നോക്കിയാലോ. പിറ്റേന്ന് രാവിലെ തന്നെ അവൾ രാജീവിന്റെ വീട്ടിലേക്കു തിരിച്ചു. വഴി നിശ്ചയമില്ല.രാജീവ് പറഞ്ഞുകൊടുത്ത ഒരു സൂചന മാത്രമേയുള്ളൂ. രാജീവിന്റെ വീട് ചോദിക്കുമ്പോൾ ആളുകൾ സംശയത്തോടെയാണ് നോക്കുന്നത്. അവളുടെ ഉള്ളൊന്നു പിടഞ്ഞു. ആ ചെറിയ വീടിന്റെ മുമ്പിലെത്തുമ്പോൾ അത് പൂട്ടിയിട്ടിരിക്കുന്നു. അവളെ കണ്ടതും അയൽവക്കത്തെ സ്ത്രീകൾ ഇറങ്ങി വന്നു. ആരാ..? ആരെ കാണാനാണ് വന്നത്..? രാജീവിന്റെ വീട് ഇതല്ലേ..മോളേതാ...? ഞാൻ രാജീവിന്റെ ഒരു കൂട്ടുകാരിയാണ്‌. അപ്പോൾ മോളൊന്നും അറിഞ്ഞില്ലേ. രാജീവിന്റെ വീട് ഇതായിരുന്നു.ഇപ്പോൾ ബാങ്കുകാരുടെ കൈയിലാണ്. രാജീവും കുടുംബവും...?
അവന്റെയൊരു വല്ലാത്ത വിധിയായിപോയി മോളെ. ഈ ചെറിയ പ്രായത്തിൽ എന്തെല്ലാം സഹിച്ചു. അവന്റെ അമ്മയും, ചേച്ചിയും ഇവിടെ അടുത്തുള്ള അഗതി മന്ദിരത്തിലാണ്. രാജീവ്...? അശ്വതിയുടെ മനസ്സിൽ നൂറു ചിന്തകൾ മിന്നിമറഞ്ഞു. അവനൊരു അനിയത്തി കുട്ടിയുണ്ടായിരുന്നു. നല്ല പഠിക്കുന്ന മോളായിരുന്നു. സാമ്പത്തികം ഇല്ലാത്തതുക്കൊണ്ട് സിറ്റിയിലെ ഏതോ തുണികടയിൽ ജോലിക്കു പോയിക്കൊണ്ടിരിന്നതാണ് . അവിടെവെച്ച് ഏതോ പയ്യനുമായി ഇഷ്ട്ടത്തിലായി. പക്ഷേ, അവൻ ആ പാവം പെണ്ണിനെ ചതിച്ചു മോളേ.
അവസാനം അവൻ കൈ മലർത്തി. ആ പൊട്ടിപ്പെണ്ണു ഒരു മുഴം കയറിൽ...ആ സ്ത്രീയുടെ വാക്കുകൾ ഇടറി. സ്വന്തം പെങ്ങളെ ചതിച്ചവനെ രാജീവ് വെറുതെ വിട്ടില്ല. അവനു ജീവനായിരുന്നു അനിയത്തികുട്ടിയെ... രാജീവ് ഇപ്പോൾ ജയിലിലാണുള്ളത്‌. മാനസികമായ എന്തൊക്കെയോ പ്രശ്നങ്ങൾ അവനുണ്ടെന്ന പറയുന്നത്. ജയിലിലെ തന്നെ മാനസ്സികരോഗാശുപത്രിയിലാണ് അവനുള്ളത്. ഈശ്വരൻ വിധിച്ചത് നമ്മളെക്കൊണ്ട് തടയാൻ കഴിയുമോ..? ആ സ്ത്രീ മിഴികൾ തുടച്ചു. അശ്വതിക്ക് തലകറങ്ങുന്നതുപ്പോലെ തോന്നി. എങ്ങനെയോ അവിടെ നിന്നു പിന്തിരിഞ്ഞു നടന്നു. ഞങ്ങളുടെ പ്രതീക്ഷകൾ ,സ്വപ്‌നങ്ങൾ . വിധി..... എന്നാലും...! രാജീവിനെ കാണാൻ സെല്ലിന്റെ അരികിൽ നിന്നപ്പോൾ ഇരുട്ട് നിറഞ്ഞ മുറിയിൽ..വെറുതെ ചിരിച്ചുക്കൊണ്ട്....രാജീവിന് അശ്വതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തിരിഞ്ഞു നടക്കുമ്പോൾ ഒരു പൊട്ടിചിരിയിലൂടെ അവൻ പറയുന്നത് കേൾക്കാമായിരുന്നു.." എന്റെ പ്രണയം നിനക്ക് പനിനീർ പൂക്കൾ തന്നില്ലല്ലോ പെണ്ണേ...പകരം തന്നത് വാടികരിഞ്ഞ പൂക്കൾ...വാടികരിഞ്ഞ പൂക്കൾ..."
അന്നു മുതൽ അശ്വതിയും ഇരുട്ട് മുറിയെ സ്നേഹിച്ചു തുടങ്ങി.....!
മഴ മാറിയിരിക്കുന്നു .അവളുടെ മിഴികളിൽ കാലവർഷം പെയ്തുക്കൊണ്ടിരിന്നു....
കാത്തിരിക്കുന്നു കണ്ണാ......നിനക്ക് വേണ്ടി ഇന്നും....എനിക്ക് കാത്തിരുന്നല്ലേ പറ്റു...എത്ര കാലം കഴിഞ്ഞാലും...അത്രയ്ക്ക് നിന്നെ ഞാൻ....!

2016, ജൂൺ 4, ശനിയാഴ്‌ച

ഓർമകളിലെ ഇന്നലെകൾ

കഴിഞ്ഞുപോയ കാലത്തിന്റെ , കൊഴിഞ്ഞുപോയ ഇന്നലെകളുടെ ഓർമകളിലൂടെ ഒരു യാത്ര...
2008/2009 വർഷങ്ങൾ. ജീവിതത്തിന്റെ യൗവ്വനം മരുഭൂമിയുടെ ചൂടുകാറ്റേറ്റു തിളക്കുന്ന സമയം. തെങ്ങോലകളുടെ നാട്ടിൽ നിന്ന് അംബരചുംബികളുടെ നാട്ടിലേക്കു ഒരു ജീവിതമാറ്റം. ആ കാലത്ത് (2006 / 2007) ഒരു ജോലിയുമില്ലാതെ നാട്ടിൽ കറങ്ങി നടക്കുന്ന എന്നെപ്പോലുള്ളവർക്ക് ജോലി കൊടുക്കുന്ന ഏക സ്ഥലം ഗൾഫ്‌ മാത്രമായിരുന്നു. വിദ്യാഭ്യാസ യോഗ്യത അധികമില്ലാത്തത്ക്കൊണ്ട് വീട്ടുക്കാർക്കും പ്രതീക്ഷ ഈ മരുഭൂമി തന്നെ.
നാട്ടിൽ വീട്ടുകാരുടെ ചിലവിൽ വെറുതെ നടന്നു പെൺകുട്ടികളുടെ മനസ്സിൽ എങ്ങനെ കയറിപറ്റാം എന്ന ചിന്തയിൽ മാത്രം നേരം വെളുപ്പിക്കുന്ന കാലം. അങ്ങനെ ആദ്യത്തെ പ്രണയിനിയെ ആത്മാർഥമായി ഇഷ്ടപ്പെട്ടു. പക്ഷേ, പ്ലസ്‌ ടു കഴിഞ്ഞു അവൾ കാമ്പസ്സിന്റെ ഇടനാഴികളിൽ പോയപ്പോൾ എന്നെക്കാളും സുന്ദരനും , വിദ്യാഭ്യാസവും, സമ്പത്തുമുള്ള പയ്യന്മാരെ കണ്ടപ്പോൾ എന്നെ നൈസ്സായി ഒഴിവാക്കി. പ്രണയം തകർന്ന വിരഹ കാമുകനായി ഞാൻ. മദ്യപാനം,പുകവലി എന്നി നല്ല സ്വഭാവങ്ങൾ എനിക്ക് ഇല്ലാത്തതുകൊണ്ട് അങ്ങനെയും സങ്കടം തീർക്കാൻ വഴിയില്ല. എന്നാൽ ഈ ഗുണഗണങ്ങൾ എല്ലാമുള്ള കൂട്ടുകാർക്കു സ്വന്തം ചിലവിൽ വാങ്ങി കൊടുത്തു അവരോടു സങ്കടം പറഞ്ഞു തീർത്തു.
നാളുകൾ കൊഴിഞ്ഞു വീണുക്കൊണ്ടിരിന്നു.കല്യാണ പ്രായം കഴിഞ്ഞ പെണ്മക്കളുള്ള മാതാപിതാക്കളെപ്പോലെ , എന്നെ കാണുമ്പോൾ വീട്ടുകാർ ദീർഘനിശ്വാസം വിട്ടുതുടങ്ങി. (ഒരു ജോലിയുമില്ലാതെ തെണ്ടിതിരിഞ്ഞു നടക്കുന്നതുക്കൊണ്ട് മാത്രം) ഞാനാണെങ്കിൽ കാമുകി നഷ്ടപെട്ട ദുഖം കടിച്ചമർത്തി നടക്കുന്ന നായകനും.
പക്ഷേ, ഈ പ്രണയം അങ്ങനെ നമ്മളെ ഒരുപാടു നാളുകളൊന്നും ഒറ്റയ്ക്ക് ആക്കില്ല. അടുത്ത പ്രണയിനി അധികം താമസിക്കാതെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു. ആദ്യത്തെ പ്രണയത്തിൽ ചതിവു പറ്റിയ ഞാൻ , ഈ പ്രണയത്തിൽ കുറച്ചുംകൂടി ആത്മാർത്ഥത കാണിച്ചു. സുന്ദരമായ ദിവസങ്ങൾ. പ്രണയലേഖനങ്ങൾ എഴുതാൻ മാത്രം മാധവി കുട്ടിയുടെ " നീർമാതളം പൂത്തകാലം"എന്ന പുസ്തകം സ്വന്തമായി വാങ്ങിച്ചു.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ രണ്ടാമത്തെ കാമുകിക്കും ബോധംവെച്ചു. വീട്ടിലറിഞ്ഞാൽ അകെ പ്രശ്നമാകും. നമ്മൾ രണ്ടു ജാതിയല്ലേ. ഒരിക്കലും ഒന്നാകാൻ കഴിയില്ല. അതുക്കൊണ്ട് നമുക്ക് പിരിയാം എന്ന് വേദനയോടെ അവൾ പറഞ്ഞപ്പോൾ , ഞാൻ അന്തിച്ചുപോയി. ഇവൾക്ക് പ്രേമിക്കാൻ തുടങ്ങിയപ്പോൾ അറിയില്ലായിരുന്നോ രണ്ടു ജാതിയാണന്ന്. അവിടെക്കൊണ്ടും തീർന്നില്ല. എത്ര നാളു കഴിഞ്ഞാലും ഞാൻ നിന്നെയോർത്തു കഴിഞ്ഞോളാം എന്നുകൂടി അവൾ ചേർത്ത് പറഞ്ഞപ്പോൾ ഞാൻ അകെ സങ്കടപ്പെട്ടുപോയി .ശോ, ഇവളെ വെറുതെ സംശയിച്ചു. എന്ത ആത്മാർത്ഥത. അവളെ സമാധാനിപ്പിച്ചു യാത്രയാക്കുമ്പോൾ വെറുതെ എന്റെ കണ്ണുകൾ നിറഞ്ഞിരിന്നു. മുകളിലിരിന്നു ദൈവം അപ്പോൾ പറഞ്ഞത് ഞാൻ ശരിക്കും കേട്ടു. ഒന്നു വന്നാലും നീയൊന്നും പഠിക്കില്ല. (സങ്കടത്തോടെ തിരിഞ്ഞു നടന്ന അവളുടെ മനസ്സ് പറയുന്നതും ഞാൻ കേട്ടു. മണ്ടനുംപോയി , പൊട്ടനും പോയി ബോട്ടും കിട്ടി ഹൈലസ്സ..).
എന്നാൽ പിന്നെ എന്നെ വേണ്ടാത്ത ഈ നാടിനെ എനിക്കും വേണ്ടയെന്ന വിപ്ലവകരമായ ചിന്ത മനസ്സിലുടെലെടുത്തു. എന്നാൽ പിന്നെ ഗൾഫിലേക്ക് പോകാമെന്ന വീട്ടുകാരുടെ ആഗ്രഹത്തിന് ഞാനും മനസമ്മതം അറിയിച്ചു.
അങ്ങനെ ഇവിടെയെത്തി.
ജീവിതം രണ്ടാം ഭഗം.
അന്ന് ഫേസ് ബുക്കല്ല, ഓർകുട്ടാണു താരം.
നാട്ടിൽ മൗസ് എന്നാൽ എലിയുടെ ചിത്രം മനസ്സിലുള്ള ഞാൻ ഗൾഫിൽ കംമ്പ്യുട്ടറിന്റെ കീ ബോർഡിൽ അക്ഷരങ്ങൾ പറക്കിയെടുക്കാൻ തുടങ്ങി. ഓർക്കുട്ടിൽ ഒരു അക്കൗണ്ടും തുടങ്ങി. പഴയ രണ്ടു കാമുകിമാരുടെ പേരുകൾ സേർച്ച്‌ ചെയ്തു നോക്കി. കിട്ടിയില്ല. എന്നാൽ ഈ രണ്ടുപേരും കൂടി ചേർന്നു പുതിയ ഒരു പേരു കിട്ടി .ദിവ്യ ലക്ഷ്മി. പരസ്പരം കണ്ടില്ലെങ്കിലും സൗഹൃദം പ്രണയത്തിനു വഴിമാറി. ചാറ്റിങ്ങും, ഫോൺ വിളികളുമായി പ്രണയം മനസ്സിൽ പുതിയൊരു ചിത്രം വരച്ചു. സ്നേഹം പൊതിഞ്ഞ എന്റെ വാക്കുകൾ അവൾക്കു പ്രതീക്ഷ നൽകി. യഥാർത്ഥ പ്രണയത്തിന്റെ സുഖം ഞാൻ അപ്പോഴാണ് ശരിക്കും അറിഞ്ഞത്. വർഷങ്ങൾ കടന്നുപോയി. അവളെ കാണാൻ മാത്രം ഗൾഫിൽ നിന്ന് നാട്ടിലേക്കു വിമാനം കയറി. നാട്ടിൽ വന്നു അവളെ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ സ്വപ്നം കണ്ടതിൽ കൂടുതൽ സുന്ദരിയായിരുന്നു. ആദ്യമായി എന്റെ വിരലിൽ മോതിരമണിഞ്ഞുതന്ന എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സ്നേഹിത. പക്ഷേ, എനിക്ക് മുമ്പേ അവളുടെ വീട്ടുകാർ വേറൊരാൾക്ക് അവളെ പറഞ്ഞുവെച്ചിരിന്നു. എനിക്ക് വേണ്ടി ഒരുപാടു അവൾ കരഞ്ഞു നോക്കി. അവളുടെ വീട്ടുകാരുടെ കാലുപിടിച്ചു. പക്ഷേ, മാനഭയമുള്ള , വാക്കിനു വിലയുള്ള ആ വീട്ടുകാർ അതൊന്നും കേട്ടില്ല. എന്റെ ജീവിതത്തിൽ നിന്നു കണ്ണുനീരോടെ അവൾ യാത്ര പറഞ്ഞു പടിയിറങ്ങിയപ്പോൾ, എനിക്ക് അറിയാമായിരുന്നു. എന്നെ അവൾ ജീവനക്കാളേറെ സ്നേഹിച്ചിരിന്നുവെന്ന്.
എവിടെയാണങ്കിലും സുഖമായും സന്തോഷമായും ഇരിക്കണമെന്ന പ്രാർത്ഥന മാത്രമേയുള്ളു. ഈ ലോകത്തിന്റെ ഏതെങ്കിലും കോണിലിരിന്നു ഇത് നീ വായിക്കുന്നുണ്ടെങ്കിൽ എന്നെ നീ അറിഞ്ഞിരിക്കും. എന്റെ മനസ്സിൽ നീ ഇപ്പോഴുമുണ്ട്. എന്റെ ജീവിതത്തിൽ ഒരു വിഷമഘട്ടം വരുമ്പോൾ നിന്നെ ഞാനോർക്കും. കാരണം ഒന്നുമില്ലായ്മയിൽ നിന്ന് ഞാൻ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ നിന്റെ നന്മയുള്ള വാക്കുകൾക്കൊണ്ട് മാത്രമാണ്......