2016, ജൂൺ 28, ചൊവ്വാഴ്ച

സ്നേഹപൂർവം

പ്രിയപ്പെട്ട അനുവിന്...,
സുഖമാണോ....?
വർഷങ്ങൾക്കു ശേഷം നിന്നെതേടി ഈ കത്തുവരുമ്പോൾ , ഒരു നെടുവീർപ്പിനു അകലെമാത്രം നീയെന്നെ തിരഞ്ഞേക്കാം. കണ്ണുനീരിന്റെ നനവോടെയല്ലാതെ നിന്നെയോർക്കാൻ എനിക്കു കഴിയാത്തതുകൊണ്ട് ഈ കത്തിലെ ചില അക്ഷരങ്ങളിൽ നനവ് പടർന്നിരിക്കും. ഒരു പക്ഷേ ഈ എഴുത്തു നീ വായിച്ചു തുടങ്ങുമ്പോൾ എന്റെ ജീവിതത്തിന്റെ അധ്യായം അവസാനിച്ചിരിക്കും.

ഈ കത്തിൽ പഴയകാലത്തിന്റെ ഒരു ഓർമപ്പെടുത്തൽ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ എഴുതി വരുമ്പോൾ ചില ഓർമകളിലൂടെ വാക്കുകൾ വഴുതി പോയേക്കാം. പ്രണയത്തിന്റെ മധുരമായ ഓർമകളിൽ നിന്നു , ഒറ്റപ്പെടലിന്റെയും, വിരഹത്തിന്റെയും ആഴങ്ങളിലേക്ക് വീണുപോയ എന്റെ ജീവൻ തിരിച്ചു പിടിക്കാൻ ഈ ആശുപത്രിയിലെ ഡോക്ടർമാർ ഒരുപാട് ശ്രമിച്ചു. പക്ഷേ , വിധിയുടെ മുന്നിൽ അവരും തോറ്റുപോയി. വർഷങ്ങൾക്കു മുൻപേ ഈ വിധി എന്ന രണ്ടക്ഷരത്തിൽ ഞാൻ പരാജയപെട്ടവനാണല്ലോ...

ഈ മരുന്ന് മണക്കുന്ന നാലു ചുവരുകൾക്കിടയിൽ മരണത്തിന്റെ തണുത്ത സ്പർശനം പ്രതീക്ഷിച്ചു കഴിയുന്ന എന്റെ മനസ്സിൽ നിന്റെ ഓർമകൾ കടന്നുവരും. ആ കാലം നിറഞ്ഞു വരും.

നമ്മൾ നടന്നു തീർത്ത വഴികൾ. നമ്മളെ നനയിച്ച മഴ. എത്ര എഴുതിയാലും മതിവരാത്ത പ്രണയലേഖനങ്ങൾ. നിനക്കോർമ്മയില്ലേ നമ്മുടെ നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് രാത്രി വേദിയിൽ കഥകളി നടക്കുമ്പോൾ നമ്മൾ ആ നിലാവുള്ള രാത്രിയിൽ കണ്ണുകൾക്കൊണ്ട് കഥ പറയുകയായിരിക്കും. പുഴയുടെ തീരത്തുള്ള വള്ളപ്പുരയിൽ വെച്ചു ആദ്യമായി നിനക്കു ഞാനൊരു ചുംബനം തന്നപ്പോൾ മിഴിയിൽ നിറച്ച നാണത്തോടെ നീ ഓടിപ്പോയത്...? അങ്ങനെ എത്രയെത്ര ഓർമകൾ. ഒരു നാൾ എന്റെ കൈത്തണ്ടയിൽ ബ്ലേഡ് വെച്ചു നിന്റെ പേരെഴുതിയത്. അതിൽ പൊടിഞ്ഞ ചോരക്കണ്ട് നീ ഒരുപാട് കരഞ്ഞു. ഇന്ന് ദിവസവും എന്റെ ഉമിനീരിനുപ്പോലും ചോരയുടെ നിറമാണ്. ചോരയുടെ ഗന്ധമാണ്.
അവസാനം ഒരുവാക്കിലെല്ലാം പറഞ്ഞു നീ വിടപറഞ്ഞു പോകുമ്പോൾ, തകർന്നു പോയത് എന്റെ ഹൃദയമായിരുന്നു. ഇവിടെവരെ നമ്മൾ ഒന്നിച്ചായിരുന്നു. അതു കഴിഞ്ഞുള്ള തനിച്ചായ എന്നെക്കുറിച്ചു നിനക്കറിയണ്ടേ . എന്റെ വിശേഷങ്ങൾ......!

നിന്നെ മറക്കാൻ ശ്രമിച്ചു. വർഷങ്ങളോളം. പക്ഷേ എത്ര വർഷങ്ങൾ കഴിഞ്ഞാലും അതിനു എനിക്കു
ഒരിക്കലും കഴിയില്ലെന്ന് മനസ്സിലായി. ഈ കാലയളവിൽ നിന്റെ
ഓർമകളിൽ നിന്ന്  എന്റെ മനസ്സിനെ പിന്തിരിപ്പിക്കാൻ  ഞാൻ മദ്യത്തിനെ കൂട്ടുപിടിച്ചു. ആ ലഹരിക്കും നീയെന്ന ലഹരിയെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിഞ്ഞില്ല. പക്ഷേ, നീ വസിക്കുന്ന കരളിനെ ആ ലഹരി കവർന്നെടുത്തുകൊണ്ടിരിന്നു. അതറിഞ്ഞപ്പോൾ ഞാൻ ഒരുപാട് വൈകിപ്പോയി. ഇവിടെവെച്ചു ഈ മദ്യപാനം നിർത്തിയാൽ ജീവിതം കുറച്ചു നാൾകൂടി ജീവിച്ചു തീർക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ നീയെന്ന വേദനയ്ക്ക് മുന്നിൽ മദ്യഗ്ലാസ്സുകൾ നുരഞ്ഞുപൊന്തി തീർന്നു. അവസാനം എന്റെ ജീവന് ഡോക്ടർമാർ വിധിയെഴുതി. ആ വാർത്ത എന്റെ കാതിൽ കേട്ടപ്പോൾ ഞാൻ പേടിച്ചുപോയി. എന്നെ ചികിൽത്സിക്കുന്ന ഡോക്ടർ എന്നും രാവിലെ എന്നെ കാണാൻ വരുമ്പോൾ നിരാശ നിറഞ്ഞ മുഖത്തോടെ ചിരിക്കും. മരണം കാത്തുകിടക്കുന്ന രോഗിയോടു ഒരു ചിരിയിൽ എല്ലാമൊതുക്കും.
ചിലപ്പോൾ നിന്നെയൊന്നു കാണണമെന്ന് എനിക്കു തോന്നും.
നിന്നെ കണ്ടുകഴിയുമ്പോൾ നിന്റെ സാന്നിധ്യമുള്ള ഈ ലോകത്തു കുറച്ചു നാൾ കൂടി ജീവിക്കണമെന്ന് എനിക്കു തോന്നിപ്പോയാലോ , അല്ലേ......

എന്റെ ചിന്തകൾക്കപ്പുറം നിന്നെ തിരയുമ്പോൾ കഴിഞ്ഞുപോയ ആ കാലം തിരിച്ചു വന്നെങ്കിലെന്നു ഞാൻ വെറുതെ ആഗ്രഹിക്കും.......
എന്നും വെറുതെയായിപോയ എന്റെ ആഗ്രഹങ്ങൾ....

ഈ എഴുത്തു വായിച്ചു കഴിഞ്ഞപ്പോൾ ഒരു നിമിഷം നിന്റെ മനസ്സിൽ അടർന്നുവീണ കണ്ണുനീർത്തുള്ളികൾ ഞാനറിയുന്നു....

നിർത്തട്ടേ....

മരണത്തിനു മുമ്പുള്ള അവസാന നെടുവീർപ്പും എന്നിൽ നിലക്കുന്നതുവരെ എന്റെ മനസ്സിൽ നീ കാണും..... !

സ്നേഹത്തോടെ....,
വൈശാഖ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ