2016, ജൂലൈ 5, ചൊവ്വാഴ്ച

സ്നേഹത്തോടെ

അനൂപ്....
വെറുതെ എന്റെ പുറകെ നടന്നു നിന്റെ സമയം കളയണ്ട. എനിക്കു പ്രണയിക്കാനൊന്നും ഒട്ടും സമയവുമില്ല. അതുമല്ല, നിന്നെപ്പോലുള്ള ചുറ്റുപാടുമല്ല എന്റേത്....
രണ്ടു മാസംകൊണ്ട് നീയെന്നെ കാണുന്നില്ലേ. ഇതിലേതെങ്കിലും ദിവസം ഞാൻ ഈ ഓഫീസിൽ ജോലിക്കു വരാതിരുന്നത് നീ കണ്ടിട്ടുണ്ടോ...?

എത്ര സുഖമില്ലെങ്കിലും ഞാൻ വരും. അല്ലെങ്കിൽ മാസാവസാനം എന്റെ കണക്കുകൂട്ടലുകൾ തെറ്റും. നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പ്രണയം, ഇഷ്ടപ്പെട്ട പുരുഷന്റെ കൂടൊരു ജീവിതം അതൊന്നും എന്റെ ജീവിതത്തിൽ വിധിച്ചിട്ടില്ല. അല്ലെങ്കിൽ ഈ മുപ്പതാം വയസ്സിൽ എന്തു പ്രണയം...!

എന്റെ പ്രാരാബ്ദങ്ങളൊന്നും ഞാനാരോടും പറയാറില്ല. കാരണം, സഹതാപത്തോടെ ഒരാൾ എന്നെ കാണുന്നത് എനിക്കിഷ്ടമല്ല. എന്റെ മനസ്സിലും പ്രണയവും , ജീവിത സങ്കൽപ്പവും എല്ലാമുണ്ടായിരുന്നു. പക്ഷേ , എന്റെ സ്വപ്നങ്ങളെ ഞാൻതന്നെ മനസ്സിൽ കുഴിച്ചുമൂടി. പിന്നെ, അനൂപിനോട് ഇതൊക്കെ ഞാൻ പറയുന്നത്..., നിന്റെ മനസ്സിൽ എന്നെക്കുറിച്ചു എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതു മറക്കാൻ പറയാനാണ്.

ഒരു ദിവസം നീയെന്റെ കൂടെ എന്റെ വീട്ടിലേക്കൊന്നു വരണം. എന്നെ പ്രതീക്ഷിച്ചിരിക്കുന്ന കുറെ ദയനീയ മുഖങ്ങൾ നിനക്കവിടെ കാണാം. ജീവിതത്തിന്റെ വാർദ്ധക്യം കിടക്കയിൽ തന്നെ ഹോമിച്ചു പോയ അമ്മ. വീടിന്റെ തെക്കേ തൊടിയിൽ തുളസിച്ചെടിയുടെ കീഴിൽ അന്തിയുറങ്ങുന്ന അച്ഛൻ. എന്നെത്തന്നെ ഭയപ്പെടുത്തി വളർന്നു നിൽക്കുന്ന അനിയത്തിമാർ. അവരെയൊക്കെ വിട്ടെറിഞ്ഞിട്ടു എനിക്കൊരു ജീവിതം, അതു ഞാനൊട്ടും ആഗ്രഹിക്കുന്നില്ല.

ഇനി സഹതാപംകൊണ്ടു എന്നെ തന്നെ കെട്ടു എന്ന വാശിയൊന്നും നീ മനസ്സിൽ വെക്കേണ്ട. നിന്റെ സുന്ദരമായ ജീവിതത്തിൽ ഞാനെന്ന പ്രാരാബ്ധക്കാരിയെ പങ്കാളിയാക്കാൻ നിൽക്കണ്ട. അതു നീ വേറൊരാളെ കല്യാണം കഴിച്ചു കഴിയുമ്പോൾ മനസ്സിലാകും...! അതുപോലെ പ്രണയം മൂത്തു എത്ര നാള് വേണമെങ്കിലും കാത്തിരുന്നോളാം എന്ന വാക്കും പറയണ്ട. ആ കാത്തിരിപ്പിന് ഒരു അന്ത്യമില്ലാതെയാകും. എന്റെ എല്ലാ പ്രശ്നങ്ങളും ഒതുങ്ങി.., മുടിയും നരച്ചു, തൊലിയും ചുക്കി ചുളുങ്ങി.. ഏകാന്തമായി ഇരിക്കുമ്പോൾ ഞാൻ ഓർക്കും. നീ എനിക്കു ഒരുനാൾ വെച്ചു നീട്ടിയ ജീവിതം. നീ പറഞ്ഞ പ്രണയാർദ്ര വാക്കുകൾ. എനിക്കു അതേ വിധിച്ചിട്ടുള്ളു. എന്റെ പ്രണയം അത്രയേയുള്ളൂ.

എന്നോടുള്ള നിന്റെ കളങ്കമില്ലാത്ത സ്നേഹം , എന്നും എന്റെ മനസ്സിൽ കാണും. സ്വപ്നങ്ങളില്ലാത്ത എന്റെ മനസ്സിൽ ഒരു ചെറിയ വർണ്ണ പൊട്ടുപോലെ...!

ഒരു പ്രണയലേഖനം ആയിരിക്കും നീയെന്നിൽ നിന്നു പ്രതീക്ഷിച്ചത്. പക്ഷേ, ഇതിലെ ചില വരികളിൽ പ്രണയത്തിന്റെ മഞ്ഞുതുള്ളി വീണു കിടപ്പുണ്ടല്ലേ. ഇതിനു നീ മറുപടിയൊന്നും തരാൻ നിൽക്കണ്ട. നിനക്കെന്നോടുള്ള പ്രണയം ഇവിടെ അവസാനിക്കണം. എന്റെ ഏകാന്തതയിൽ ഇടക്കൊക്കെ താൻ കാണുമെടോ...!

നിർത്തട്ടെ...സ്നേഹത്തോടെ....
ശ്രീദേവി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ