2016, ജൂലൈ 28, വ്യാഴാഴ്‌ച

ഒരു മോഹം പൂവണിയുമ്പോൾ...

ഈ അനാഥമന്ദിരത്തിന്റെ ഓരോ മുക്കും, മൂലയും ലക്ഷ്മിയ്ക്ക് നിശ്ചയമാണ്...

ഇതിന്റെ ചുവരുകളിൽ ലക്ഷ്മിയുടെ കുഞ്ഞുകൈപ്പാടുകൾ വിരിയിച്ച കുട്ടികാലമുണ്ട്.

ഈ നാലുചുവരുകൾക്കിടയിൽ സ്വപ്നം കണ്ട കൗമാരമുണ്ട്..

നിറങ്ങളില്ലാത്ത ജീവിതത്തിൽ, മോഹങ്ങൾ അടക്കിവെച്ചു തേങ്ങിയ എത്രയോ രാത്രികൾ ലക്ഷ്മിയ്ക്ക് ഈ അനാഥമന്ദിരത്തിൽ സ്വന്തം...

അവൾ ഇന്നു സുമംഗലിയായി ഈ പടികൾ ഇറങ്ങുകയാണ്...അവളുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിയുകയാണ്.....!

പ്രണയത്തിന്റെ തീവ്രതയിൽ , കാമമെന്ന വികാരം ഉടലെടുത്തപ്പോൾ ലക്ഷ്മിയുടെ അമ്മ അംബികയ്ക്കു ജീവിതത്തിന്റെ മുന്നോട്ടുള്ള വഴിയിൽ നിറകണ്ണുകളോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. പ്രാണന് തുല്യം സ്നേഹിച്ചവൻ അംബികയുടെ ശരീരത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകഴിഞ്ഞു പടിയിറങ്ങുമ്പോൾ ഒന്നു കരയാൻ മാത്രമേ അംബികയ്ക്കു സാധിച്ചുള്ളൂ. പിഴച്ചവളെന്നു വീട്ടുകാരും, ബന്ധുക്കളും മുദ്രകുത്തി പരിഹസിച്ചപ്പോഴും, അവളുടെ നേരെ ചീറിയടുത്തപ്പോഴും ജീവനുതുല്യം സ്നേഹിച്ചവൻ സമ്മാനിച്ച കുരുന്നു ജീവനെ കൊല്ലാൻ അംബികയ്ക്കു മനസ്സ് വന്നില്ല.

എല്ല പ്രതിബന്ധങ്ങളെയും തകർത്തു ലക്ഷ്മിയ്ക്ക് ജീവൻ നൽകിയപ്പോൾ മരണത്തിന്റെ തണുത്ത കരങ്ങൾ ആ പ്രസവ മുറിയിൽവെച്ചു അംബികയെ പുണർന്നു.. പിഴച്ച സന്തതിയെന്ന് പഴിചാരി അംബികയുടെ വീട്ടുകാർ ആ കുഞ്ഞിനെ ആശുപത്രയിൽ തന്നെ ഉപേക്ഷിച്ചു.. അവിടിന്നങ്ങോട്ടു ഈ അനാഥമന്ദിരം ലക്ഷ്മിയ്ക്ക് വീടായി. അവിടെയുള്ള അമ്മമാർ ലക്ഷ്മിയുടെയും അമ്മമാരായി..അങ്ങനെ അവളുടെ കുഞ്ഞുകാൽപ്പാടുകൾ ഈ മുറ്റത്തു, വരാന്തയിൽ  പിച്ചവെച്ചു നടന്നു....

എല്ലാവർക്കും ലക്ഷ്മിയെ വലിയ ഇഷ്ടമായിരുന്നു..അവളുടെ ചിരിയിൽ, കളിയിൽ ആ നാലുചുവരുകൾക്കിടയിൽ പലരും ദുഃഖങ്ങൾ മറന്നു...ലക്ഷ്മിയുടെ ഓർമയിൽ അച്ഛനും, അമ്മയുമെല്ലാം അവിടുത്തെ അന്തേവാസികളായിരുന്നു. വളർന്നു വന്നപ്പോൾ അവൾക്കു മനസ്സിലായി , അനാഥത്വം എന്ന സത്യം. അവൾ ഋതുമതി ആയപ്പോൾ ഒരമ്മയുടെ സാമീപ്യം ആഗ്രഹിച്ചു. ഒരച്ഛന്റെ സംരക്ഷണം കൊതിച്ചു. പക്ഷേ, ലക്ഷ്മിയ്ക്ക് അറിയാമായിരുന്നു. ഇതൊന്നും തന്റെ ജീവിതത്തിൽ ഒരിക്കലും കടന്നു വരാത്ത സൗഭാഗ്യങ്ങളാണെന്ന്. സ്വപ്നങ്ങൾ അവളുടെ മനസ്സിൽത്തന്നെ  മരിച്ചു കിടന്നു.....

അനാഥമന്ദിരത്തിന്റെ കീഴിലുള്ള വിദ്യാലയത്തിൽത്തന്നെ ലക്ഷ്മിയും പഠിച്ചു. ഒരു നേർഴ്സ്സ് ആകണമെന്നായിരുന്നു അവളുടെ ആഗ്രഹം. തന്നെ വളർത്തി വലുതാക്കിയ അമ്മമാരേ ശുശ്രുഷിച്ചു ജീവിതം ജീവിച്ചു തീർക്കണം. അത്രയേ ലക്ഷ്മിയുടെ മനസ്സിൽ സ്വപ്നമായുള്ളു...

ഈ ആശുപത്രിയിൽ വെച്ചാണ് വരുണിനെ ലക്ഷ്മി പരിചയപ്പെടുന്നത്. വരുണിന്റെ അമ്മയെ സുഖമില്ലാതെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടു രണ്ടു ദിവസമായി. വരുണല്ലാതെ വേറാരും അമ്മയെ കാണാൻ വരുന്നില്ലെന്ന് ലക്ഷ്മിയ്ക്ക് മനസ്സിലായി. വരുൺ പുറത്തുപോകുമ്പോൾ ആ അമ്മയ്ക്ക് സഹായി ലക്ഷ്മിയായി. അമ്മയും ലക്ഷ്മിയുമായി ഒരാത്മബന്ധം വളർന്നു.

വരുണിന്റെ അച്ഛൻ മരിച്ചുപോയി. ഒറ്റ മകനാണ് വരുൺ. ബന്ധുക്കളുമായി പണ്ടുമുതലേ അകന്നു കഴിയുന്നവരാണ് ആ അമ്മയും മകനും. അമ്മയെ ഒറ്റയ്ക്കാക്കിട്ടു വരുണിനു ജോലിയ്ക്കു പോകാനും താല്പര്യമില്ല. വീടും, കൃഷിയും നോക്കി വരുൺ അമ്മയോടൊപ്പം തന്നെക്കൂടി. ലക്ഷ്മിയുടെ ജീവിതവും ആ അമ്മ അറിഞ്ഞു...

ദിവസവും അടുത്തുള്ള ഇടപഴകൽ വരുണിന്റെ മനസ്സിൽ ലക്ഷ്മിയോടുള്ള പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിയിച്ചു. തന്റെ അമ്മയ്ക്ക് പ്രാണനാഥൻ സമ്മാനിച്ച തെറ്റാണു താനെന്നു ലക്ഷ്മിയ്ക്ക് അന്തേവാസികൾ പറഞ്ഞറിവുണ്ട്. അതുകൊണ്ടു പ്രണയമെന്നത് ലക്ഷ്മിയുടെ മനസ്സിൽ ഭയത്തിന്റെ മൂടുപടം എപ്പോഴും അണിഞ്ഞിരുന്നു..

വരുൺ , അവന്റെയിഷ്ടം അമ്മയോട് തന്നെ പറഞ്ഞു . ഒരു മകളെപ്പോലെ തന്നെ ശുശ്രുഷിയ്ക്കുന്ന ലക്ഷ്മിയെ ആ അമ്മയ്ക്ക് ജീവനായിരുന്നു. അങ്ങനെയാണ് ആ അനാഥമന്ദിരത്തിന്റെ പടികൾ ലക്ഷ്മിയെ ചോദിച്ചു ആ അമ്മയും മകനും കയറിയത്....

ഇന്ന് വരുണിന്റെ ജീവിതത്തിലേക്ക് ലക്ഷ്മി വലതുകാൽവെച്ചു കയറുകയാണ്. അവളുടെ സ്വപ്നങ്ങൾക്ക് നിറങ്ങൾ വെയ്ക്കുകയാണ്. അനാഥത്വത്തിന്റെ കയ്പുനീരിൽ നിന്നു...സ്നേഹത്തിന്റെ, സംരക്ഷണതയുടെ കരങ്ങളിലേക്ക് ലക്ഷ്മി അലിയുകയാണ്...
ഒരു നൂറു സ്വപ്നങ്ങളുമായി....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ