2016, ജൂലൈ 27, ബുധനാഴ്‌ച

ഒരു മിഴിനീർകണത്തിനപ്പുറം...

അഖിലയ്ക്കു സങ്കടവും, ദേഷ്യവും അടക്കാൻ കഴിയുന്നില്ല. ഈ മനുഷ്യനെയാണോല്ലോ ഈശ്വര ഹൃദയത്തിൽ ജീവനുതുല്യം കൊണ്ടുനടന്നത്...? അഖിലയുടെ മനസ്സ് നെരിപ്പോടുപ്പോലെ പൊള്ളി...!

അഖിലയുടെയും, സുരേഷിന്റെയും വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. സുന്ദരമായ ജീവിതം. ആ സുന്ദര ദാമ്പത്യ ജീവിതത്തിൽ ആദിയും പിറന്നു . പക്ഷേ, ഇപ്പോൾ ആ ജീവിതത്തിൽ പുകച്ചിലുകൾ ഉയരുന്നു . സംശയത്തിന്റെ ചെറിയ തീക്കനൽ അഖിലയുടെ മനസ്സിൽ നീറിക്കൊണ്ടിരിയ്ക്കുന്നു.

എന്തു ചോദിച്ചാലും സുരേഷ് ദേഷ്യപ്പെടുന്നു. മൊബൈൽ ബെല്ലടിയ്ക്കുമ്പോൾ മാറിനിന്നു സംസാരിയ്ക്കുന്നു. അഖില ആദ്യമൊന്നും കാര്യമാക്കിയില്ല. ഫോൺ വിളി കഴിഞ്ഞു വരുമ്പോൾ സുരേഷിന്റെ മിഴികൾ നിറഞ്ഞിരിയ്ക്കുന്നതു കണ്ടപ്പോൾ അഖില പലവട്ടം കാര്യങ്ങൾ തിരക്കി. സുരേഷ് മറുപടി പറയാതെ ദേഷ്യത്തോടെ ഒഴിഞ്ഞു മാറിയപ്പോൾ അഖിലയ്ക്കു സംശയമായി.

കഴിഞ്ഞ ദിവസം സുരേഷിന്റെ ഫോണിൽ നിന്നു അഖില നമ്പർ എടുത്തു വിളിച്ചു നോക്കി. " ഹലോ ഇതാരാണ്...? മറുവശത്തു ഒരു സ്ത്രീ ശബ്ദം . ഗായത്രിയാണ് . ഇതാരാണ്..? അപ്പോഴേക്കും അഖിലയുടെ സിരകളിലൂടെ ഒരു വിറയൽ ഇരമ്പിയാർത്തു.. ആരാണ് എന്നു ചോദിച്ചുകൊണ്ടു വീണ്ടും ആ ശബ്ദം അഖിലയുടെ കാതിൽ അലയടിച്ചു.

ഗായത്രി...' ഈ പേര് വിവാഹം കഴിഞ്ഞ അന്നു അഖില കേട്ടതാണ്. സുരേഷ്‌തന്നെ പറഞ്ഞതാണ്. ജീവനുതുല്യം ഇഷ്ടപ്പെട്ടിരുന്നു രണ്ടുപേരും. പക്ഷേ, സാമ്പത്തികമില്ലാത്ത ഗായത്രിയെ ആ വീട്ടിലേക്കു വലതുകാൽവെച്ചു കയറ്റാൻ അച്ഛനും, അമ്മയ്ക്കും താല്പര്യമില്ലായിരുന്നു. അവരുടെ വാക്കുകൾ ധിക്കരിയ്ക്കാൻ സുരേഷിനും കഴിഞ്ഞില്ല.

ഇതുകേട്ട് അന്നു അഖില സുരേഷിനോട് പറഞ്ഞതാണ്. സുരേഷേട്ടാ.., കഴിഞ്ഞതു കഴിഞ്ഞു. ആ സ്നേഹം എനിയ്ക്കു തന്നൂടെ....ഇനി നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരു പേരുപോലും വരരുത്. ഈ ആറു  വർഷത്തിനിടയ്ക്കു അറിയാതെപ്പോലും  സുരേഷ് പഴയ ജീവിതത്തിലേക്ക് പോയിട്ടില്ല. പക്ഷേ, ഇപ്പോൾ....! വീണ്ടും പഴയ പ്രണയം പുനർജനിച്ചുവോ..! അവൾക്കും, ഭർത്താവും, മക്കളും കാണില്ലേ. ഇങ്ങനെയും സ്ത്രീകളുണ്ടോ...? നശിച്ചവൾ..എന്റെ കുടുംബം തകർക്കാൻ വന്ന യക്ഷി. അഖില ഗായത്രിയെ മനമുരുകി ശപിച്ചു. ഇതാണ് ഇപ്പോൾ അഖിലയുടെ അവസ്ഥ...

അഖില ഒരു തീരുമാനമെടുത്തു. ഇന്നുതന്നെ ഗായത്രിയെ കാണണം. എന്തിനാണ് അവരുടെ ജീവിതത്തിന്റെ ഇടയിൽ ഞാനൊരു മുള്ളായി കഴിയുന്നത്..? ഇന്നുതന്നെ മോനെയുംകൊണ്ട് വീട്ടിലും പോകണം. സുരേഷ് ജോലിയ്ക്കു പോയതിന്റെ പുറകെ അഖില ഗായത്രിയെ വിളിച്ചു. ഗായത്രി...ഞാൻ അഖിലയാണ്. സുരേഷിന്റെ ഭാര്യ. ഏട്ടൻ എന്നോട് എല്ലാം പറഞ്ഞു . ഒന്നുകാണാൻ പറ്റുമോ ഇന്ന്..? അഖില ചേച്ചി പേര് കേട്ടപ്പോൾ തന്നെ മനസ്സിലായി. സുരേഷേട്ടൻ എല്ലാം പറഞ്ഞോ..? ഞാൻ പറഞ്ഞതാണ് ചേച്ചിയോട് ഒന്നും പറയണ്ടാന്ന്.... അഖിലയ്ക്കു ദേഷ്യം അടക്കാൻ കഴിയുന്നില്ല. എന്നാലും കടിച്ചു പിടിച്ചു. ഇവളെയൊന്നു നേരിട്ട് കാണണമല്ലോ.

ഗായത്രി പറഞ്ഞ സ്ഥലവും, മേൽവിലാസവും മനസ്സിൽ പതിപ്പിച്ചിട്ടു ആദിമോനെയും എടുത്തു, ഒരു ഓട്ടോ വിളിച്ചു ഗായത്രിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. പൊള്ളുന്ന മനസ്സുമായി....

ഗായത്രിയുടെ വീടിനു മുന്നിൽ ഇറങ്ങുമ്പോൾ അഖില ചുറ്റുപാടും ശ്രദ്ധിച്ചു. പൊട്ടി പൊളിഞ്ഞു വീഴാറായ ഒരു പഴയ വീട്. മുറ്റത്തു ആദിയുടെ പ്രായമുള്ള ഒരു പെൺകുഞ്ഞു തനിയെ ഇരിന്നു കളിയ്ക്കുന്നു. ഓട്ടോയുടെ ശബ്ദം കേട്ടു ആ കുഞ്ഞു അമ്മേ എന്നു വിളിച്ചു അകത്തേക്ക് ഓടിപോയി. അകത്ത് നിന്നും ഒരു മധ്യവയസ്‌ക പുറത്തേക്കു വന്നു. അഖില മോളല്ലേ. ഗായത്രി പറഞ്ഞിരുന്നു. അകത്തേക്ക് വാ മോളേ.... അഖില വീടിനുള്ളിലേക്ക് കയറി. അധികം വെളിച്ചമില്ലാത്ത ഒരു മുറിയിൽ നിന്നൊരു നേർത്ത ശബ്ദം. അഖില ചേച്ചി... ഇങ്ങോട്ടു വന്നോളൂ...ഗായത്രിയുടെ ശബ്ദം..മരുന്നുകളുടെ ഗന്ധമുള്ള ആ മുറിയിലേക്കു അഖില മിടിയ്ക്കുന്ന ഹൃദയത്തോടെ നടന്നു...

അരയ്ക്കു താഴെ തളർന്നു കിടക്കുന്ന ഗായത്രിയെ കണ്ടു അഖില ഞെട്ടി തരിച്ചുപോയി. അഖിലയുടെ കൈയിൽ ഗായത്രിയുടെ കരങ്ങൾ മെല്ലെ പതിഞ്ഞു. ചേച്ചി ഇവിടെയിരിയ്ക്ക്. അഖില ആ കട്ടിലിൽ ഇരുന്നു. ഒരു മിഴിനീർ തുള്ളിയുടെ നനവുകളോടെ ഗായത്രിയുടെ ശബ്ദം പതറി വീണു...

ചേച്ചി, എനിയ്ക്കറിയാം.. സുരേഷ് ചേച്ചിയോട് ഒന്നും പറഞ്ഞു കാണില്ലെന്ന്...എന്നെക്കുറിച്ചു ഇവിടെ വരുന്നതുവരെ ചേച്ചിയുടെ മനസ്സിൽ എന്താണെന്നും ഞാനുഹിക്കുന്നു.

ഗായത്രിയുടെ ജീവിതത്തിന്റെ താളുകൾ അഖിലയുടെ മുന്നിൽ തുറന്നു.....

ശരിയാണ്.., ചേച്ചി....ഞങ്ങൾ ജീവനുതുല്യം സ്നേഹിച്ചു. പക്ഷേ, വിധി ഞങ്ങളെ ഒരുമിപ്പിച്ചില്ല. അതിലെനിയ്ക്കു സങ്കടവും ഇന്നില്ല. യാത്ര പറഞ്ഞു പിരിഞ്ഞതിന് ശേഷം എന്റെ ഏകാന്തതയിൽ വല്ലപ്പോഴും ആ കാലം ഓടിയെത്തുമെന്നല്ലാതെ, ആ പ്രണയം എന്റെ മനസ്സിൽ മരിച്ചിരുന്നു.

എനിയ്ക്കും ദൈവം കുറച്ചു നാൾ മുമ്പുവരെ നല്ല ജീവിതമാണ് സമ്മാനിച്ചത്. ആറുമാസം മുമ്പ് ഞങ്ങൾ ഒന്നിച്ചൊരു യാത്രപോയി. വാഹനാപകടത്തിന്റെ രൂപത്തിൽ വിധി എന്റെ പ്രാണനെ കൊണ്ടുപോയി. എന്റെ ജീവന്റെ പകുതിയും...ഗായത്രിയുടെ ശബ്ദം ഇടറി. ഒരു സഹായമില്ലാതെ ഈ ഇരുട്ട് മുറിയിൽ ഞാനും എന്റെ മകളും..

എന്റെ മകൾ പഠിയ്ക്കുന്ന നേഴ്‌സറിയിലാണ് ആദിയും പഠിയ്ക്കുന്നത്...അവിടെ വെച്ചാണ് എന്റെ കഥ സുരേഷ് അറിയുന്നത്. ആദിയുടെ കഴിഞ്ഞ ജന്മദിനത്തിന് നഴ്‌സറിയിൽ കേക്ക് മുറിയ്ക്കുമ്പോൾ സുരേഷ് അവിടെയുണ്ടായിരുന്നു. അപ്പോൾ ടീച്ചർ ബാക്കിവന്ന കേക്ക് എന്റെ മകളുടെ ചോറ്റുപാത്രത്തിൽ വെച്ചു കൊടുത്തു. എന്നിട്ടു സുരേഷിനോട് പറഞ്ഞു. ഇതുകൊണ്ടു പോയാൽ ഈ കുട്ടിയുടെ വീട്ടിൽ ഒരു നേരത്തെ ഭക്ഷണമാകും. സുരേഷിന് പറ്റുമെങ്കിൽ ആ കുടുംബത്തെ എന്തെങ്കിലും നൽകി സഹായിച്ചാൽ ദൈവം അനുഗ്രഹിയ്ക്കും. അന്നു വൈകിട്ട് ടീച്ചറിന്റെ കൂടെ സുരേഷ് ഇവിടെ വന്നു. ഇവിടെ വന്നു കഴിഞ്ഞപ്പോഴാണ് ഇവിടെ, ഈ ഇരുട്ട് മുറിയിൽ ഞാനാണ് എന്നു മനസ്സിലായത്...

അന്നുമുതൽ, ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്തു നിന്നു സഹായിച്ചു. ഞാനാണ് സുരേഷിനോട് പറഞ്ഞത്.., ചേച്ചിയോട് ഒന്നും പറയണ്ടാന്ന്...പെണ്ണുങ്ങളുടെ മനസ്സ് പെണ്ണുങ്ങൾക്കല്ലേ അറിയാവൂ. ചേച്ചിയുടെ മനസ്സിൽ ഒരു സംശയം വരരുത്... അതുകൊണ്ടാണ് ഞാൻ ചേച്ചിയോട് വരാൻ പറഞ്ഞത്...
ഒരിയ്ക്കലും സുരേഷിനെ വെറുക്കരുത്. ഞങ്ങളുടെ പൂജാമുറിയിൽ സുരേഷാണ് ദൈവം. ആ മനുഷ്യന്റെ കാരുണ്യത്തിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.....ഗായത്രിയുടെ മിഴികൾ നിറഞ്ഞൊഴുകി....!

തിരിച്ചു യാത്രചെയ്യുമ്പോൾ അഖിലയുടെ മനസ്സ് തുടിച്ചുക്കൊണ്ടിരിന്നു. " ഈ മനുഷ്യനെയാണല്ലോ ഈശ്വര ഹൃദയത്തിൽ ചേർത്തു വെയ്‌ക്കേണ്ടത്.."




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ