2016, ജൂലൈ 31, ഞായറാഴ്‌ച

ഓർമകളിൽ നീറുമ്പോൾ

"ഒറ്റയ്ക്കിരുന്നപ്പോൾ അഞ്ജലിയുടെ മനസ്സിൽ ആ ദിവസം ഒരു കണ്ണുനീരിന്റെ നനവോടെ ഓർമകളായി പെയ്തിറങ്ങി.  വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നും ഹൃദയത്തെ കീറിമുറിയ്ക്കുന്ന ആ നിമിഷങ്ങൾ..."

അഞ്ജലിയുടെ മനസ്സിൽ ഒരു നൂറു ചിന്തകളുടെ തിരമാലകൾ ഒന്നിച്ചുയർന്നു പൊങ്ങി. ഒരു തീരുമാനമെടുക്കാൻ കഴിയാതെ അവളുടെ മനസ്സ് നീറി...

പ്രണയിച്ചവൻ കൈനീട്ടി വിളിക്കുകയാണ്. ജീവിതത്തിലേക്ക്. എല്ലാ പ്രതിബന്ധങ്ങളെയും തകർത്തു അവന്റെ ജീവിതത്തിലേക്ക് ക്ഷണിയ്ക്കുകയാണ് . വേണമെങ്കിൽ സ്വീകരിയ്ക്കാം. അല്ലെങ്കിൽ നിരസിയ്ക്കാം. പക്ഷേ, അഞ്ജലിയ്ക്കു ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല...

അഞ്ജലിയുടെയും , നിയാസിന്റെയും പ്രണയത്തിനു നാലുവർഷങ്ങളുടെ തീവ്രതയുണ്ട്. ബാപ്പയ്ക്കും, ഉമ്മയ്ക്കും ഒരുപാട് കാത്തിരിപ്പിനു ശേഷമാണു നിയാസിനെ കിട്ടിയത്. ഇന്നുവരെ അവന്റെയൊരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല. നിയാസിന് പഠിക്കണം എന്നു പറയുന്നവരെ പഠിപ്പിച്ചു. സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങണമെന്ന് പറഞ്ഞപ്പോൾ , അവന്റെ ആഗ്രഹംപ്പോലെ പട്ടണത്തിൽ ഒരു നല്ല മൊബൈൽ ഷോപ്പ് തുടങ്ങി . ആ പട്ടണത്തിലെത്തന്നെ ഏറ്റവും ഉയർന്നൊരു ബിസ്സിനെസ്സ് സ്ഥാപനം.

ഒറ്റ മകനായതുകൊണ്ടു എല്ലാ ലാളനയും ഏറ്റുവാങ്ങിയാണ് നിയാസിന്റെ ജീവിതവും. അധികം കൂട്ടുകെട്ടില്ലാത്ത നിയാസ് ഉമ്മയുടെയും, ബാപ്പയുടെയും ആഗ്രഹംപ്പോലെ നന്മയുള്ളവനായി തന്നെയാണ് ജീവിയ്ക്കുന്നതും...

അഞ്ജലിയുടെ കാര്യം നിയാസ് വീട്ടിൽ അവതരിപ്പിച്ചപ്പോഴും, രണ്ടു മതക്കാരായിട്ടുപ്പോലും അവന്റെ ഇഷ്ടത്തിന് ആ ഉമ്മയും, ബാപ്പയും സന്തോഷത്തോടെ സമ്മതം മൂളി.

മൊബൈൽ ഷോപ്പ് നിൽക്കുന്ന കെട്ടിടത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് അഞ്ജലിയും ജോലിചെയ്യുന്നത്. ആ പരിചയമാണ് നാലുവർഷം മുമ്പുള്ള പ്രണയത്തിൽ മൊട്ടിട്ടത്. പക്ഷേ, അഞ്ജലിയുടെ വീട്ടിലെ അവസ്ഥ നേരെ മറിച്ചാണ്. അമ്മയും, അച്ഛനും ഒരു ചേട്ടനുമുള്ള കുടുംബം. ചേട്ടനാണ് കുടുംബം നോക്കുന്നത്. ഈ ബന്ധത്തെ ആ വീട്ടിൽ എതിർക്കാത്തതു അഞ്ജലിയുടെ അമ്മ മാത്രമേയുള്ളു. അതുകൊണ്ടാണ് അഞ്ജലിയ്ക്കു ഒരു തീരുമാനം എടുക്കാൻ കഴിയാത്തത്..

ഇന്ന് ഞാറായഴ്ച ആയതുകൊണ്ട് അഞ്ജലി വീട്ടിൽ തന്നെയുണ്ടായിരുന്നു. അപ്പോഴാണ് വീടിന്റെ മുൻവശത്തെ റോഡിൽ നിയാസിന്റെ കാർ വന്നു നിൽക്കുന്നത് കണ്ടത്. കാറിൽ നിന്നും ഇറങ്ങി നിയാസും, ഉമ്മയും, ബാപ്പയും വീട്ടിലേക്കു നടന്നു വരുന്നു.

അച്ഛനാണ് അവരെ പൂമുഖത്തേക്കു ക്ഷണിച്ചത്. ആരാണ് മനസ്സിലായില്ല..? ബാപ്പയാണ് സംസാരിച്ചു തുടങ്ങിയത്. ഇതു എന്റെ മകനാണ് നിയാസ്. ഇവിടുത്തെ അഞ്ജലിയും ഇവനും തമ്മിലിഷ്ടത്തിലാണ്. മക്കളുടെ സന്തോഷമില്ലേ നമ്മളുടെയും സന്തോഷം. നമ്മൾ എതിർത്താലും ഒരു പക്ഷേ അവർ വിവാഹിതരാകും. അതിലും നല്ലത്‌ നമ്മളുടെ അനുഗ്രഹത്തോടെ ഒന്നിയ്ക്കുന്നതല്ലേ. അഞ്ജലിയുടെ അച്ഛൻ ദേഷ്യംകൊണ്ട് വിറച്ചു. സംസാരം കേട്ട് അഞ്ജലിയുടെ ചേട്ടനും പൂമുഖത്തേക്കു വന്നു. " മേലിൽ പെണ്ണ് ചോദിച്ചു ഈ വീടിന്റെ പടി കയറരുത്. അച്ഛന്റെ സ്വരം ഉയർന്നു. അഞ്ജലിയുടെ ചേട്ടനും നിയാസുമായി  വാക്കുതർക്കത്തിലായി. ഞാൻ വിളിച്ചാൽ അവൾ ഇറങ്ങി വരുമെങ്കിൽ അവളെ ഞാൻ കൊണ്ടുപോകും."

അഞ്ജലിയുടെ കൈ പിടിച്ചിറങ്ങിയ നിയാസിനെ ചേട്ടൻ പൊതിരെ തല്ലി. നിയാസിന്റെ രണ്ടു കൈയിലും വിറകു കഷണംക്കൊണ്ടു മാറിമാറി തല്ലി . എന്നിട്ടും അഞ്ജലിയുടെ പിടിവിടാൻ നിയാസ് കൂട്ടാക്കിയില്ല. അഞ്ജലിയെയും ചേർത്തു പിടിച്ചു നിയാസ് എങ്ങനെയോ കാറിൽ കയറി. ബാപ്പയാണ് കാറോടിച്ചത്. കുറച്ചു ദൂരം പോയപ്പോൾ നിയാസിന് കൈ തളരുന്നതുപ്പോലെ തോന്നി. കാർ അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി നീങ്ങി. കുറെ നാളുകൾ നിയാസ് ആശുപത്രിയിൽ കിടന്നു. പക്ഷേ, അവന്റെ കൈകൾക്കു മാത്രം ജീവൻ വെച്ചില്ല.

മോളേ , നീ ഇവിടെയെന്തിനാ ഒറ്റയ്ക്ക് വന്നിരിയ്ക്കുന്നത്.  നിയാസ് തിരക്കുന്നു. അവനു തൊടിയിലൊക്കെ ഒന്നിറങ്ങി നടക്കണമെന്ന്. ഉമ്മയുടെ ശബ്ദം കേട്ടാണ് അഞ്ജലി ഓർമകളിൽ നിന്നുണർന്നത്. മിഴികൾ തുടച്ചു അഞ്ജലി നിയാസിന്റെ അടുത്തെത്തി.

നിയാസിനെ ചേർത്തു പിടിച്ചു പുറത്തേക്കു നടത്തുമ്പോൾ അഞ്ജലി അവനോടു ചോദിച്ചു.

എന്തിനായിരുന്നു ഈ ജീവിതം കളഞ്ഞിട്ടു എന്നെ അന്നു ചേർത്തു പിടിച്ചത്...?

നിയാസ് ചിരിച്ചുകൊണ്ട് അഞ്ജലിയെ നോക്കി. അന്നു നിന്നെ ചേർത്തു പിടിച്ചതുകൊണ്ടല്ലേ പെണ്ണെ , ഇന്നു നീയെന്നെ ചേർത്തു പിടിച്ചു നടക്കുന്നത്. അന്നു നിന്നെ കൈ വിട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, എന്റെ  ജീവൻപ്പോലും ഇപ്പോൾ കാണില്ലായിരുന്നു. അഞ്ജലി പെട്ടെന്ന് നിയാസിന്റെ വായ് പൊത്തി. അരുതേയെന്നു പറഞ്ഞു വേദനയോടെ അവനെ നോക്കി. അവളുടെ മിഴികളിൽ നിന്നു രണ്ടുതുള്ളി കണ്ണുനീർ നിയാസിന്റെ ജീവനില്ലാത്ത കൈകളിൽ ഒലിച്ചിറങ്ങി.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ