2016, ജൂലൈ 31, ഞായറാഴ്‌ച

ജീവിതം...സഖി

അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദത്തിനൊപ്പം മായയുടെ പരിഭവങ്ങളും അടർന്നു വീണു.....

എത്ര നാളായി ഞാൻ പറയുന്നത....ഒന്നു വീടുവരെ പോയിട്ട് വരാമെന്ന്...? നാലുമാസം കഴിഞ്ഞു വീട്ടിലൊന്നു പോയിട്ട്...! അപ്പോൾ തന്നെ പറയും, നീയും മക്കളും പോയി രണ്ടു ദിവസം നിന്നിട്ടു വാ എന്ന്...എന്റെകൂടെ രണ്ടു ദിവസം അവിടെ വന്നു നിന്നാലെന്താ..? ഇവിടെ മല മറിയ്ക്കുന്ന ജോലിയൊന്നുമില്ലല്ലോ...? എന്റെയൊരു തലവിധി..

ഉമ്മറത്ത് വെറുതെ പത്രത്തിന്റെ താളുകൾ മറിച്ചുകൊണ്ടു ജയൻ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. എന്നും ഇതു പതിവാണ്. പക്ഷേ, ഇന്നങ്ങനെയല്ല. രണ്ടുദിവസം കഴിഞ്ഞു മായയുടെ അമ്മയുടെ അറുപത്തിയഞ്ചാമതു ജന്മദിനമാണ്. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവളുടെ രണ്ടു അനിയത്തിമാരും, ഭർത്താക്കന്മാരും ബന്ധുക്കളുമെല്ലാം വരും. അവരുടെ മുന്നിൽ താൻ നാണംക്കെടും. താലിയിട്ടിരിക്കുന്ന വരവുമാലയുടെ നിറം മങ്ങുന്നെന്നു ഇന്നലെയും കൂടി മായ ഓർമിപ്പിച്ചതേയുള്ളു. ഈ അവസ്ഥയിൽ എങ്ങനെ..? ജയന്റെ മനസ്സിൽ ഒരുപിടി ചോദ്യങ്ങൾ ഉയർന്നു വന്നു...

എട്ടു വർഷങ്ങൾക്കു മുമ്പ് മായയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഇങ്ങനെയൊരു ജീവിതം ജയന്റെ സ്വപ്നത്തിൽപ്പോലും വന്നിട്ടില്ല. മാന്യമായ ജോലിയായിരുന്നു ദുബായിൽ ജയന്. സാധാരണ കുടുംബത്തിൽ നിന്നു മായയെ കല്യാണം കഴിയ്ക്കുമ്പോൾ, അതിനു താഴെയുള്ള രണ്ടനിയത്തിമാരെയും സ്വന്തം കൂടപ്പിറപ്പുപോലെകണ്ടു പഠിപ്പിച്ചു, നല്ല നിലയിൽ വിവാഹവും ചെയ്തുകൊടുത്തു.

മുന്നിൽ പ്രതീക്ഷപ്പോലെ ദുബായ് എന്ന രാജ്യമുണ്ടായിരുന്നു. പക്ഷേ, തകർച്ച വളരെ പെട്ടെന്നായിരുന്നു. സാമ്പത്തിക മാന്ദ്യം പിടിപ്പെട്ടപ്പോൾ ജോലിപോയവരുടെ കൂട്ടത്തിൽ ജയനും നാട്ടിലേക്കു തിരിച്ചു പോരേണ്ടി വന്നു. ഉള്ള സമ്പാദ്യമെല്ലാം വെച്ചു ചെറിയൊരു ബിസ്സിനെസ്സ് ജയൻ നാട്ടിൽ തുടങ്ങി. കടവും, ബാധ്യതയും കൂടി വന്നതല്ലാതെ ഒരു മെച്ചവുമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം കൈയിലുണ്ടായിരുന്ന ടു വീലറും കൊടുക്കേണ്ടി വന്നു.

ഇനിയെന്ത് എന്ന ചിന്തയിൽ മുഴുകിയിരിക്കുമ്പോഴാണ് മായയുടെ പരിഭവം പറച്ചിലും. ശരിയാണ്...താലിയൊഴിച്ചു ബാക്കി പൊട്ടു സ്വർണംപ്പോലും ഊരിത്തന്നു. എന്നിട്ടും ഒന്നുമാകാൻ കഴിയാതെ....! മായയുടെ വീട്ടുകാർക്ക് തന്നെ കാണുന്നതുപ്പോലും ഇപ്പോൾ ചതുർത്ഥിയാണ്.

എന്നാലും മായയെ അവളുടെ അമ്മയുടെ ജന്മദിനത്തിന് കൊണ്ടു പോകണം. തന്റെ സുഖത്തിലും, ദുഃഖത്തിലും ഒപ്പം നിന്നവളാണ്....

മായ ഉമ്മറത്തു ജയനെയും തിരക്കി ഇരിയ്ക്കാൻ നേരം കുറച്ചായി. രാവിലെ ചായയും കുടിച്ചിട്ട് ഇറങ്ങി പോയതാണ്. എത്രനേരമായി..? മോൻ സ്‌കൂളിൽ നിന്നു വന്നപ്പോൾ അച്ഛനെ അന്വേഷിയ്ക്കുകയാണ്. അച്ഛൻ വന്നിട്ട് വേണം അമ്മ വീട്ടിൽ പോകാൻ. അതിന്റെ സന്തോഷത്തിലാണ് അവൻ.

ജയൻ തിരിച്ചു വരുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ഒരു സങ്കട കടൽത്തന്നെ ആ മുഖത്ത് നിഴലിച്ചു നിന്നിരുന്നു. എവിടെയായിരുന്നു ഇതുവരെ...? രാവിലെ ഞാൻ പറഞ്ഞതല്ലേ, ഇന്നു വീട്ടിൽ പോകണമെന്ന്..?
മായേ , ഒന്നുമില്ലാതെ എങ്ങനെ അവിടേക്കു കയറി പോകുന്നത്...? അമ്മയ്ക്ക് ഒരു നേരിയത്പ്പോലും വാങ്ങി കൊടുക്കാതെ.. ഇന്നു കൈനീട്ടാൻ ഈ നാട്ടിൽ വേറാരുമില്ല. പക്ഷേ....?

മായയുടെ മിഴികളിൽ കാലവർഷം പെയ്തിറങ്ങി. ജയന്റെ മാറിലേക്ക് തലചായ്ച്ചു..

ജയേട്ടാ...വെറുതെ ഞാൻ ഒന്നു പരിഭവിച്ചതിന്..
എനിയ്ക്കറിയില്ലേ ഈ മനസ്സ്. എന്റെ കുടുംബത്തിനെ സ്വന്തംപ്പോലെ നോക്കിയതല്ലേ. എല്ലാവരെയും സഹായിച്ചില്ലേ. ഒന്നും വേണ്ട...എനിയ്ക്കു ഈ മനസ്സ് മതി. ഈ സ്നേഹം മതി. ജയേട്ടൻ ആരെയും ദ്രോഹിച്ചിട്ടില്ലല്ലോ. ഈശ്വരൻ നമ്മുടെ ജീവിതത്തിൽ വെളിച്ചം വീശും....നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കും. ഇതു എല്ലാവരെയും മനസ്സിലാക്കാൻ ദൈവം ഒരവസരം തന്നതാണ്.

എന്നാലും ഇടയ്ക്കിടയ്ക്ക് ഞാനിങ്ങനെ പരിഭവപ്പെടും, സങ്കടപ്പെടും. അതെന്റെ അവകാശമാണ്. ജയേട്ടനാടല്ലാതെ എനിയ്ക്കു പിന്നെ ആരോടാണ് സങ്കടപ്പെടാനും, പരിഭവപ്പെടാനുമുള്ളത്..
മായ ജയന്റെ മാറിലേക്ക് മുഖം ചേർത്തു വെച്ചു തേങ്ങി....പ്രാണസഖിയെ ഹൃദയത്തോട് ചേർത്തു പിടിച്ച ജയന്റെ മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ പിന്നെയും തെളിഞ്ഞു.......!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ